Monday, 21 June 2021

യാത്ര

 






image courtesy





എന്താവണം എന്ന ബോധം കുട്ടിക്കാലം തൊട്ട് തന്നെ ഉണ്ടായിരുന്നു. പക്ഷെ അത് തൽക്കാലം നടക്കില്ല എന്ന് വന്നപ്പോൾ പിന്നെ ജീവിതത്തിൽ ലക്ഷ്യ ഭാരം ഇല്ലാതായി. ലക്ഷ്യമില്ലാത്ത മനസ്സാണ് യഥാർത്ഥ യാത്രികൻറെ മൂലധനം. ലക്ഷ്യമില്ലാതാവുമ്പോൾ യാത്രയിലെ ഓരോ നിമിഷവും ആസ്വാദ്യമാവുന്നു. പണ്ട് തന്നെ തെണ്ടിത്തിരിയുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന എനിയ്ക്ക് നാട് തെണ്ടാൻ തോന്നിയതിൽ അത്ഭുതമില്ല. 

കൊൽക്കത്തയിലേക്ക് പോകാനുള്ള അനുവാദം തന്ന കുടുംബ കാരണവരായ ബലരാമൻ അമ്മാവൻ കൂട്ടത്തിൽ ഒരു നിബന്ധനയും വെച്ചു. പോകുകയാണെങ്കിൽ ഒറ്റയ്ക്ക് പോകണം. പേടിത്തൊണ്ടനായ ഞാൻ ഒറ്റയ്ക്ക് പോകില്ല എന്ന് അമ്മാവൻ ഉറപ്പിച്ചിട്ടുണ്ടാവും. എൻ്റെ പേടി മാറ്റാനുള്ള ഒരു ഉപാധികൂടി ആയിരുന്നിരിക്കാം അത്. എന്തായാലും അന്ന് ഞാൻ അതിന്ന് ധൈര്യപ്പെട്ടില്ല. 

കഷ്ടിച്ച് ജയിച്ച് നേടിയ ബിരുദങ്ങൾക്ക് സുസ്ഥിരമായ ഒരു ജോലി നേടിത്തരാൻ ആവില്ല എന്ന് ഉറപ്പായപ്പോൾ പിന്നീട് ഞാൻ ഒരു വടക്ക് നോക്കിയായി. കണ്ടറിവിലും കേട്ടറിവിലും എന്നും തിളങ്ങിനിന്നത് ഹിമാലയമായിരുന്നു. അങ്ങിനെയാണ് എൻ്റെ ജീവിതത്തിലെ ഹ്രസ്വമായ യാത്രാപർവ്വത്തിന്ന് തുടക്കമാവുന്നത്. വേര് പറിച്ച് കൊണ്ടല്ല വേര് വലിച്ച് കൊണ്ടാണ് ഞാൻ പുറപ്പെട്ടത് എന്ന് മനസ്സിലായപ്പോൾ തിരികെ എത്തുകയും ചെയ്തു. 

അമ്മയ്ക്ക് നേരാങ്ങളമാർ നാല് പേരുണ്ടായിരുന്നു. ഏറ്റവും മൂത്ത ജേഷ്ഠനായ  അമ്പ്യാരമ്മാമയായിരിക്കും ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കണ്ടിരിക്കുക. പക്ഷെ അദ്ദേഹം ഒരു ടൂറിസ്റ്റ് ആയിരുന്നു. ടൂറിസ്റ്റുകൾ പല രാജ്യങ്ങളും കാണാൻ വേണ്ടി മാത്രം പോകുന്നവരാണ്. അനുഭവിച്ചറിയാനല്ല. അവർ ആഗ്രയിൽ പോകുന്നത് താജ് മഹാൽ കാണാൻ വേണ്ടി മാത്രമാകും. അതൊന്നു പെട്ടെന്ന് കണ്ട് തീർത്ത് അവർ അടുത്ത ലക്ഷ്യത്തിലേക്ക് പായും. അനുജൻ രവിമാമയുടെ യാത്രകൾ ജോലി സംബന്ധമായും കുടുംബ ആവശ്യങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു. ബലരാമൻ അമ്മാമയുടെ യാത്രകൾ മലപ്പുറത്തിനും പുലാപ്പറ്റയ്ക്കും ഇടയിലായിരുന്നു. ദിവോദാസൻ അമ്മാമയുടെ യാത്രകൾ പത്തായപ്പുരയിൽ നിന്ന് കുളത്തിലേക്കും തിരിച്ചും മാത്രമായിരുന്നു. 

വിശാല കുടുംബത്തിൽ യാത്ര ചെയ്തവർ ധാരാളം ഉണ്ട്. എൻ്റെ ഒരു സഹോദരൻ അശോകൻ ഒരു ആത്മീയ യാത്രക്കാരനാണ്. മറ്റൊരു അശോകൻ ഉദ്യോഗാവശ്യങ്ങൾക്ക് ഇന്ത്യമുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. ഒരു യാത്രികൻറെ കൗതുകം എന്നും ഉള്ളിൽ കരുതിയിട്ടുള്ള ആളാണ് അനിയേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന ദാമോദർജി.

വീണ സ്ഥലത്തെ മണ്ണിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുമ്പോളാണ് യാത്ര വിശാലാർത്ഥത്തിൽ സഫലമാവുന്നത്. ചേരയെ തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുക്കണ്ടം തിന്നണം എന്ന് പറയുന്നത് ഈ അർത്ഥത്തിൽ കൂടിയാണ്. അവിടെ ചെന്ന് ഇഡ്ഡലി അന്വേഷിച്ച് നടന്നിട്ട് കാര്യമില്ല. എൻ്റെ അറിവിൽ കുടുംബത്തിലെ ലക്ഷണമൊത്തൊരു യാത്രികൻ അമ്പ്യാരമ്മാമയുടെ മകൻ പ്രേമേട്ടനാണ്. നാടുകൾ കാണാനും അനുഭവിച്ചറിയാനും പ്രേമേട്ടനിൽ ഉള്ള കൗതുകം ഞാൻ വേറെ ആരിലും കണ്ടിട്ടില്ല. മുൻവിധികൾ ഇല്ലാത്തതാണ് പ്രേമേട്ടൻറെ യാത്രകൾ. 

യാത്രകൾ ചെയ്യാൻ കൊതിക്കുന്ന ഒരു സുഹൃത്ത് ഉണ്ടെനിക്ക്. യാത്രകളുടെ പുസ്തകങ്ങൾ വായിക്കലാണ് പ്രധാന വിനോദം. ഓരോ ദേശത്തും പോയി താമസിച്ച് അവിടുത്തെ ഒരു പെണ്ണിനേയും വിവാഹം കഴിക്കണം എന്നാണ് അയാളുടെ സ്വപ്നം. ഒരു ദേശത്തിന്റെ തനതായ രുചിയും മണവും സംസ്കാരവും അറിയാൻ സാധിക്കുക അവിടുത്തുകാരിയായ പെണ്ണിലൂടെയാണത്രെ. അങ്ങിനെ ലോകം മുഴുവൻ അനുഭവിച്ചറിയണം എന്ന് ആഗ്രഹിക്കുന്ന അയാൾ ഇന്നും അവിവാഹിതനാണ്. സ്വന്തം സംസ്ഥാനത്തിന്ന് അപ്പുറം ഇത് വരെ പോയിട്ടുമില്ല. 

പ്രസിദ്ധരായ യാത്രികർ ലോക ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അനുഭവിച്ച ദേശങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അവർ എഴുതിവെച്ചിട്ടുണ്ട്. മാർക്കോ പോളോ എന്ന യാത്രികൻ ജെൻഗിസ് ഖാൻ എന്ന ചൈനാ ചക്രവർത്തിയുടെ സുഹൃത്തായി. ഓരോ ദേശങ്ങളും സന്ദർശിച്ച് അവിടുത്തെ കാഴ്ചകൾ ചക്രവർത്തിക്ക് വിവരിച്ച് കൊടുക്കുന്ന ജോലി കൂടി അയാളെ ഏൽപ്പിച്ചു. ഇത് പ്രമേയമാക്കിയ ഒരു ചെറു പുസ്തകം ഉണ്ട്. ഇറ്റലിക്കാരനായ ഇറ്റാലോ കാൽവിനോ എഴുതിയ അദൃശ്യ നഗരങ്ങൾ. അതിൽ എനിക്ക് കൗതുകം തോന്നിയ ഒരു നിരീക്ഷണം ഉണ്ട്. ഓരോ വിവരണത്തിലൂടെയും ചക്രവർത്തിയുടെ ലോകം വികസിച്ച് വന്നു. ഓരോ യാത്രയിലൂടെയും മാർക്കോ പോളോയുടെ ലോകം ചെറുതായി വന്നു. യഥാർത്ഥത്തിൽ ആ പുസ്തകം ക്ഷയിച്ച് കൊണ്ടിരിക്കുന്ന വെനീസ് നഗരത്തിന്ന് സമർപ്പിച്ച വിലാപ കാവ്യമാണ്. സമാനമായ ഒരു കഥ മലയാളത്തിലും ഉണ്ട്. ഒരു കാലത്ത് പ്രതാപത്തിൽ തിളങ്ങി നിന്ന ആലപ്പുഴയുടെ പതനം പ്രമേയമാക്കിയ പത്മരാജൻ്റെ കഥ: ആലപ്പുഴ. 

സമീപത്തിൽ ഞാൻ വായിച്ച ഒരു പുസ്തകമുണ്ട്. പോളണ്ടുകാരിയായ ഓൾഗാ തൊക്കർച്ചുക് എഴുതിയ "ഫ്‌ളൈറ്റ്‌സ്" (Flights : Olga Thokarczuk). നോവൽ എന്ന് പറയുന്നുണ്ടെങ്കിലും അതൊരു യാത്രാനുഭവ പുസ്തകം കൂടിയാണ്. അതിൽ രസകരമായ ഒരു നിരീക്ഷണമുണ്ട്. ഓരോ ദേശത്തെയും വിമാനത്താവളങ്ങൾ ഓരോ സ്വതന്ത്ര ദേശം പോലെയാണ് പ്രവർത്തിക്കുന്നത്. അവിടുത്തെ രീതികളും നിയമങ്ങളും അന്തർദ്ദേശീയ യാത്രക്കാരെ ഉദ്ദേശിക്കുകയാൽ നാട്ടിലെ രീതികളിൽ നിന്നും നിയമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ലോകത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ഒരേ നിയമങ്ങളാണ്. പ്രജകളെല്ലാം താല്കാലികമായെത്തുന്ന യാത്രക്കാരും. അവിടെ പ്രവേശനത്തിന്ന് വിസകൾ വേണ്ട. യാത്രാ ടിക്കറ്റ് മാത്രം കരുതിയാൽ മതി. ലോക രാജ്യങ്ങൾക്ക് ഐക്യ രാഷ്ട്ര സഭ എന്ന പോലെ ലോക വിമാന താവളങ്ങൾക്കെല്ലാം ചേർന്ന് ഒരു അന്തർദ്ദേശീയ രാജ്യഘടന ഉണ്ടായാൽ അത്ഭുതപെടാനാവില്ല.

പണ്ടൊക്കെ ഏറ്റവും വലിയ യാത്ര കാശി യാത്രയായിരുന്നു. പുറപ്പെട്ടാൽ മടക്കം അസാദ്ധ്യം എന്ന നിലയ്ക്ക് ജീവിതത്തിന്റെ അപരാഹ്നത്തിലായിരുന്നു പുറപ്പാട്. തെക്കേ അറ്റത്ത് നിന്ന് പുറപ്പെട്ട് അങ്ങ് വടക്ക് കാശിയിൽ എത്തുമ്പോഴേക്കും ജീവിത സന്ധ്യയായിട്ടുണ്ടാവും. പിന്നീട് ഗംഗയിൽ അസ്തമിക്കുക എന്നതാണ് സായൂജ്യം. ഈ ബൃഹത്ത് യാത്രയിലൂടെ നേടിയെടുക്കുന്ന ജ്ഞാനം മോക്ഷത്തിലേക്കുള്ള മാർഗ്ഗംകൂടി ആവട്ടെ എന്ന കരുതലായിരിക്കും ഈ ചടങ്ങിന്ന് പിന്നിൽ. 

പക്ഷെ രാവിലെ വിമാനം കയറി കാശിയിലെത്തി ഗംഗയിൽ മുങ്ങി വീട്ടിൽ തിരിച്ചെത്തി തലതോർത്തിയാൽ മതി എന്ന നിലയ്ക്ക് ഇന്ന് സൗകര്യങ്ങൾ കൂടിയപ്പോൾ യാത്രാ ലക്ഷ്യം ഇല്ലാതായില്ലേ? 

മുരളിയേട്ടനും ഞാനും കൂടി കുറെ കാലമായി കരുതി വെച്ച ഒരു പദ്ധതിയുണ്ട്. യാത്രയ്ക്ക് മറ്റാരെയും കൂട്ടാതെ ഞങ്ങൾ രണ്ട് പേര് മാത്രമായി പുലാപ്പറ്റയിൽ നിന്ന് പാസ്സഞ്ചർ വണ്ടിയിൽ മാത്രം സഞ്ചരിച്ചുകൊണ്ടുള്ള ഒരു കാശി യാത്ര. അത് നടക്കില്ല എന്ന് ഇനിയും പറയാറായിട്ടില്ല. 





Saturday, 12 June 2021

സാബു സർ

 









മുഖചിത്രം സാബു സാറിന്റെ മുഖപുസ്തക താളിൽ നിന്ന് മോഷ്ടിച്ചത്, പിന്നെ ഉള്ളത് (ജോയ് ക്ഷമിക്കും എന്ന വിശ്വാസത്തോടെ) സ്വകാര്യ ഓർമ്മ ശേഖരത്തിൽ നിന്ന്. വലത്തെ അറ്റത്ത് വെള്ള ജുബ്ബയിൽ വെളുക്കെ ചിരിച്ചു നിൽക്കുന്നത് ഞങ്ങളുടെ സാർ.









പഠിപ്പിച്ചവരിൽ ഏറെ പേരെ ഓർക്കുന്നുണ്ടെങ്കിലും അപൂർവം ചിലർ മാത്രമാണ് സ്വാധീന ശക്തികളായി തീർന്നത്. അതിൽ ആദ്യം ഓർമ്മ വരുന്നത് കോയമ്പത്തൂർ സ്റ്റെയ്ൻസ് സ്‌കൂളിൽ തമിഴ് പഠിപ്പിച്ച നടരാജൻ സാറിനെ ആണ്. 

ഒൻപതാം ക്‌ളാസ്സിലെ മുൻ ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ ആ സ്‌കൂളിൽ പുതിയതായി ചേർന്നതാണ്. തമിഴ് പീരിയഡിൽ ക്ലാസ്സിനകത്തേക്കു കയറി വന്നത് ഒരു ദീർഘ കായൻ. തവിട്ട് നിറമുള്ള പാൻറ്റും വെളുത്ത മുഴുക്കൈയ്യൻ ഷർട്ടും കൈയ്യിൽ ഒരു പുസ്തകവും. വന്ന പാടെ പുസ്തകം തുറന്ന് പഠിപ്പിക്കാൻ തുടങ്ങി. മറ്റു അദ്ധ്യാപകരെ പോലെ കുശലാന്വേഷണങ്ങളോ അലസ വർത്തമാനങ്ങളോ ഇല്ല. വരും. തമിഴ് പഠിപ്പിക്കും. പോകും. 

തമിഴ് സാഹിത്യത്തിൽ കമ്പമുള്ള മിക്ക ആളുകളെയും പോലെ നടരാജൻ സാറും മഹാകവി സുബ്രമണ്യ ഭാരതിയുടെ കടുത്ത ആരാധകനായിരുന്നു. ഭാരതിയുടെ കവിതകളെല്ലാം പാട്ടുകളാണ്. ഓരോ കവിതയ്ക്കും ഏതു രാഗമാണ് എന്നും ഏതു താളമാണ് എന്നും കൃത്യമായി കുറിച്ച് വെച്ചിട്ടുണ്ട്. ആദ്യം പഠിപ്പിക്കാനുണ്ടായിരുന്നത് ഭാരതിയുടെ ഒരു കവിതയായിരുന്നു. കൈ കൊണ്ട് മേശപ്പുറത്തു പതിയെ താളം പിടിച്ച് സാർ പാടിത്തുടങ്ങി: "സെന്തമിഴ് നാടെന്നും പോതിനിലെ ഇന്പ തേൻ വന്ത് പായുത് കാതിനിലെ..."

ഭാരതിയിലേക്ക് ഞാൻ കൂപ്പ് കുത്തി വീഴുകയായിരുന്നു. തമിഴിനോടും സാഹിത്യത്തോടുമുള്ള എൻ്റെ കമ്പത്തിന്ന് തുടക്കമായി. 

സാഹിത്യത്തിലുള്ള കമ്പം തന്നെയാണ് എന്നെ പാലക്കാട്ട് വിക്ടോറിയയിൽ ഇംഗ്ലീഷ് ബിരുദ ക്‌ളാസ്സിലേക്ക് എത്തിച്ചത്. പല തരത്തിലായിരുന്നു അദ്ധ്യാപകർ. താൻ പഠിച്ച നോട്ടുകൾ വിദ്യാർത്ഥികളെ കൊണ്ട് എഴുതിച്ച് പോകുന്നവർ. (കേട്ടെഴുത്ത് കോളേജിൽ വേണ്ടിവരും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല.) ഗൈഡുകളിലെ അരിച്ചെടുത്ത വിജ്ഞാനം വിളമ്പുന്നവർ. എന്താണ് പറയുന്നതെന്ന് വ്യക്തമായ് കേൾപ്പിക്കാതെ വന്ന് പോകുന്നവർ. ക്‌ളാസ് നടക്കുമ്പോഴും ഇംഗ്ലീഷ് വിഭാഗത്തിലെ കോണിച്ചോട്ടിൽ ഞങ്ങളെ ഇരുത്തിയ ഘടകങ്ങളിൽ ചിലത് ഇതൊക്കെയായിരുന്നു. എല്ലാവരും അങ്ങിനെയായിരുന്നില്ല. ഇരുന്നാൽ കാര്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ക്‌ളാസ്സുകളിൽ ഞങ്ങൾ കൃത്യമായ് ഉണ്ടാവാറുണ്ട്. പ്രത്യകിച്ച് അക്കാലത്ത് പുതിയതായി വന്നു ചേർന്ന ചെറുപ്പക്കാരായ അദ്ധ്യാപകരുടെ ക്‌ളാസ്സുകളിൽ. 

രണ്ടാം വർഷത്തിലാണ് എന്നാണ് എൻ്റെ ഓർമ്മ. പുതിയതായി ഒരു അദ്ധ്യാപകൻ ഞങ്ങളുടെ ക്‌ളാസ്സിലേക്ക് കയറി വന്നു. അധികം ഉയരമില്ല. അധികം തടിയുമില്ല. ഒരു നേർത്ത താടി. സ്റ്റീൽ ഫ്രെയിമുള്ള ഒരു കണ്ണട. ഗാഭീര്യം അവകാശപ്പെടാനാവാത്ത എന്നാൽ പറയുന്ന കാര്യങ്ങളിൽ ഉറപ്പ് തോന്നിപ്പിക്കുന്ന ശബ്ദം. കാഴ്ച്ചയിൽ തന്നെ സൗഹൃദം തോന്നിപ്പിക്കുന്ന ചിരി. പേരു വർഗ്ഗീസ് സീ എബ്രഹാം എന്നാണെങ്കിലും അതിൽ ബലം പിടിക്കാറില്ല. സാബു എന്ന് വിളിച്ചാൽ മതി. പിന്നീടങ്ങോട് ബിരുദാനന്തരം വരെ ഞങ്ങളുടെ സൗഹൃദവലയത്തിലെ അവിഭാജ്യ ഘടകമായ് മാറി സാർ.

മറ്റുള്ളവരെക്കാൾ എനിയ്ക്ക്‌ ഒരു തരി കടപ്പാട് കൂടുതലായുണ്ട് സാറിനോട്. അതിനു കാരണം സാറിന്റെ പുസ്തക ശേഖരമാണ്. ക്‌ളാസുകൾ നടക്കുന്ന കെട്ടിടത്തിന്ന് പുറകിലായുള്ള ഒരു ഒറ്റ മുറിയിലായിരുന്നു സാറിന്റെ താമസം. കഷ്ടിച്ച് കിടക്കാനും അത്യാവശ്യം പെരുമാറാനുള്ള സ്ഥലവും നീക്കി വെച്ചാൽ ബാക്കി മുറി മുഴുവൻ പുസ്തകങ്ങളായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ അവിടെ നിന്ന് പുസ്തകങ്ങൾ എടുത്ത്  കൊണ്ട് പോവുക പതിവാക്കി. ഇംഗ്ലീഷിനപ്പുറമുള്ള സാഹിത്യത്തിലേക്ക് എന്നെ നയിച്ചത് ഈ പുസ്തകങ്ങളാണ്. പാഠങ്ങൾ പഠിക്കുന്നതിന്ന് ഗൈഡുകളെ ആശ്രയിക്കാതായത് സാറുടെ ഉപദേശം കാരണമാണ്. അത് കൊണ്ട് പഠിച്ചത് അസ്ഥിക്ക് പിടിച്ചു. 

സായിപ്പിന്റെ കാലം തൊട്ട് തലയെടുപ്പുള്ള കോളേജ് ആയിരുന്നു വിക്ടോറിയ. അക്കാലം തൊട്ട് തന്നെ മികച്ച ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു അവിടെ. പക്ഷെ അത് ചരിത്രം. പുസ്തകം നഷ്ടപ്പെടുന്നത് വിദ്യാർഥികൾ കാരണമല്ല എന്നതാണ് രസകരം. ചില അദ്ധ്യാപകർ വായിക്കാനെന്ന പേരിൽ കൊണ്ട് പോയ പുസ്തകങ്ങൾ തിരിച്ച് വരാറില്ല. ഫൈൻ അടച്ചു തീർക്കുകയാണ് ചെയാറുള്ളതത്രെ. പഴയ പുസ്തകമാവുമ്പോൾ വലിയ വില ഉണ്ടാവില്ല. അപൂർവങ്ങളായ പുസ്തകങ്ങൾ പലതും ഇങ്ങനെ നഷ്ടപെട്ടിരുന്നതായി അറിയാൻ കഴിഞ്ഞു. റെഫെറെൻസിന്ന് വേണ്ടി ലൈബ്രറിയെ ആശ്രയിക്കാൻ പറ്റില്ല എന്നിരിക്കെ വിദ്യാർഥികൾ ഗൈഡുകളെ ആശ്രയിക്കുന്നതിൽ കുറ്റം കാണ്മതെങ്ങിനെ. 

സാഹിത്യം കൂടാതെ ചിത്ര രചനയും ഉണ്ടായിരുന്നു സാറിന്ന്. ഒരു ചെറിയ പ്രദർശനം കോളേജിൽ നടന്നതായി ഓർമ്മ. അത് പോലെ നാടക സംവിധാനവും ഉണ്ടായിരുന്നു. സ്ക്രിപ്റ്റിൽ ഒരു സ്ഥലത്ത് കഥാപാത്രം ചിരിക്കുന്ന സന്ദർഭത്തിൽ സൂചനയ്ക്കായി ഹ ഹ എന്ന് ഏഴു വട്ടം ചിരിക്കണം എന്ന് എഴുതി വെച്ചിരുന്നു. അതിൽ ഒന്ന് രണ്ടെണ്ണം കുറഞ്ഞാൽ വിരോധമുണ്ടോ എന്ന ഞങ്ങളുടെ കളി ചോദ്യത്തിന്ന് സഗൗരവം സാർ ഉത്തരം പറഞ്ഞു: "വേണം. ഏഴു ഹ വേണം."

കവിതയും ഗദ്യവും തമ്മിലുള്ള പ്രധാന വ്യത്യാസമായി ഞാൻ കാണുന്നത് ഉള്ളടക്കത്തിലെ അർത്ഥ സാന്ദ്രതയാണ്. അടുക്കി നിറച്ച കതിനകുറ്റികൾ പോലെയാണ് കവിതയിലെ വാക്കുകൾ. വായനക്കാരന്റെ അകമേ അത് ഭാവനാർത്ഥങ്ങളുടെ വിസ്ഫോടനം തീർക്കുന്നു. ഒറ്റ വായനയിൽ അത് പൂർണമായി ഉൾക്കൊള്ളാനായി എന്ന് വരില്ല. ടി എസ് എലിയറ്റ് എന്ന കവിയുടെ സൃഷ്ടികളിൽ അത് കുറെ കൂടി കട്ടിയിൽ അനുഭവപ്പെടും. അത് സ്വയമേ മനസ്സിലായത് കൊണ്ടാവാം, "മനസ്സിലാക്കപ്പെട്ടുന്നതിന്ന് മുമ്പ് തന്നെ കവിത സംവേദനക്ഷമമാവുന്നു" എന്നൊരു ഉദ്ധരണി അദ്ദേഹത്തിന്റേതായി പ്രചാരത്തിൽ ഉണ്ട്. 

സ്വന്തം അനുഭവങ്ങളുടെ തീഷ്ണതയ്യിൽ നിന്ന് കവിത കണ്ടെത്തുന്നവർ ഉണ്ട്. വായനയുടെ അനുഭവത്തിൽ നിന്ന് കവിത ചുരത്തുന്നവരും  ഉണ്ട്. അത്തരത്തിലുള്ള ഒരു അക്കാദമിക് കവിയായിരുന്നു എലിയറ്റ്. 

എലിയറ്റിനെ ഞങ്ങൾക്ക് പഠിപ്പിച്ചത് സാബു സാർ ആണ്. ആദ്യം, വേസ്റ്റ് ലാൻഡ് എന്ന തരിശുഭൂമി. എണ്ണൂറിൽപ്പരം വരികളുണ്ടായിരുന്ന ആദ്യ പകർപ്പിലെ പകുതിയോളം ഭാഗങ്ങൾ കവിയും സുഹൃത്തുമായ  ഇസ്ര പൗണ്ട് വെട്ടിമാറ്റിയാണ് കവിത ഇന്നത്തെ രൂപത്തിലായത്. കവിതയിലെ ഓരോ വാക്കിനും, ഓരോ വരിയ്ക്കും അർത്ഥങ്ങൾ കണ്ടെത്താൻ ഗ്രീക്ക് ലാറ്റിൻ ഭാരതീയ സാഹിത്യങ്ങളിലും അത് പോലെ ബൈബിളിലും അത്യാവശ്യ അറിവെങ്കിലും വേണം. ഈ കവിത മാസങ്ങൾ എടുത്താണ് പഠിപ്പിച്ച് തീർത്തത്. അനന്തരം ഞങ്ങൾക്ക് കവിത സുതാര്യമായി തോന്നി എന്ന് മാത്രമല്ല, എലിയറ്റ് ഞങ്ങളുടെ പ്രിയ കവിയായി മാറുകയും ചെയ്തു.

കോളേജ് കാലം കഴിഞ്ഞു. കുറെയേറെ കറങ്ങിത്തിരിഞ്ഞ് അവസാനം ഞാൻ എറണാകുളത്ത് താമസമാക്കി. ഇന്ത്യാവിഷനിലെ പുസ്തക പരിചയ പരിപാടിയായ "മേശ വിളക്കി"ലേക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ അവതരിപ്പിക്കാൻ ഞാൻ സാറിനെ കൊണ്ട് വന്നു. സ്ഥാനക്കയറ്റം കിട്ടിയ ശേഷം കോളേജുകളിൽ പുലിമട എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാരാജാസിലെ പ്രിൻസിപ്പൽ ആയി  എത്തി എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞാൻ ആലോച്ചിച്ചത് സൗമ്യനും സമാധാനപ്രിയനുമായ സാർ എങ്ങിനെ അവിടെ പിടിച്ചു നിൽക്കും എന്നായിരുന്നു. പക്ഷെ പിടിച്ച് നിൽക്കുക മാത്രമല്ല വിപുലമായ ശിഷ്യഗണങ്ങളുടെ സ്നേഹതാരവുമായി എന്ന് ഞാൻ മനസിലാക്കി.

നരേന്ദ്ര പ്രസാദിനെക്കുറിച്ചു ഒരു പൂർവ്വ വിദ്യാർത്ഥിനി ഇയ്യടെ എഴുതിയ ഒരു ഓർമ്മക്കുറിപ്പിൽ അദ്ദേഹത്തെ പോലെ വേസ്റ്റ് ലാൻഡ് പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകർ വേറെ ഉണ്ടാവുമോ എന്ന് സന്ദേഹപ്പെട്ടിരുന്നു. ഉണ്ട്. ഞങ്ങളുടെ സാബു സാർ.