Saturday, 26 September 2020
പുസ്തകങ്ങൾക്ക് ഒരു വക്കാലത്ത്
Saturday, 19 September 2020
ധൂമ പർവ്വം
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലി, വലിക്കുന്നവന്റെയും വലിക്കുന്നവന്ന് ചുറ്റുമുള്ള നിരപരാധികളുടെയും, ആരോഗ്യത്തിന്ന് ഹാനികരമാണ് എന്ന് അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.
ഓരോ തെരുവിലും അമ്പലങ്ങളും വിഗ്രഹങ്ങളും ഉള്ള നഗരമായിരുന്നു കോയമ്പത്തൂർ എങ്കിലും രാമനാഥപുരത്ത് സ്ഥിതി ചെയുന്ന ചികിത്സാലയത്തിലെ അന്തേവാസികളായ ഞങ്ങൾക്ക് രണ്ട് ആഘോഷങ്ങളായിരുന്നു പ്രധാനം. ഒന്ന്, അടുത്തുള്ള സുബ്രഹ്മണ്യൻ കോവിലിൽ സ്‌കന്ദ ഷഷ്ടി ദിനത്തിൽ അരങ്ങേറുന്ന ശൂര സംഹാരം. രണ്ട്, തൊട്ടടുത്ത പള്ളിയിലെ തിരുനാൾ ആഘോഷം. കാഴ്ചപ്പൊലിമ ഉള്ളതായിരുന്നു രണ്ടും. ചികിത്സാലയത്തിലെ ജീവനക്കാരും ക്വാർട്ടേഴ്സിലെ അന്തേവാസികളും രോഗികൾക്ക് കൂട്ടിരിക്കാൻ വന്നവരും, എല്ലാവരും ഉണ്ടാവും ഗേറ്റിൽ നിരന്നു നിൽക്കാൻ.
ആറാം ക്‌ളാസ്സ് പഠിക്കുന്ന കാലത്തെ ജനുവരിയിൽ പള്ളിപെരുന്നാൾ നോക്കി നിൽക്കുകയായിരുന്നു എല്ലാവരും. ഞാനും രാജനും മുതിർന്നവരുടെ ശകാരങ്ങൾ വകവെക്കാതെ ഗേറ്റിന്ന് പുറത്ത് നിന്ന് കാഴ്ചകൾ കാണുകയായിരുന്നു. ധാരാളം ആളുകൾ നിന്നും നടന്നും പോയിരുന്നതിനിടയിൽ ഒരാൾ ഒരു സിഗരറ്റു കുറ്റി ഞങ്ങൾക്ക് തൊട്ടു മുമ്പിലായി വലിച്ചെറിഞ്ഞു പോയി. ഞാനും രാജനും പരസ്പരം ഒന്ന് നോക്കി. ഞൊടിയിടയിൽ അതെടുത്ത് ഞാൻ ആഞ്ഞൊരു വലിവലിച്ചു. തലയ്ക്കകത്ത് ഒരു പെരുപെരുപ്പ്. പിന്നെ രാജന് കൊടുത്തു. അവനും ഒന്ന് വലിച്ചു. തൊട്ടു പിന്നിലായി ഞങ്ങളുടെ വീട്ടിൽ ഉള്ളവരടക്കം ചികിത്സാലയത്തിലെ സകല ആളുകളും ഉണ്ടായിരുന്നത് ഞങ്ങൾ മറന്നു പോയിരുന്നു. അടുത്ത വലിക്ക് കുറ്റി ചുണ്ടിൽ എത്തുന്നതിന് മുമ്പേ എവിടെ നിന്നാണ് എന്റെ തലയ്ക്ക് പ്രഹരം വന്നത് എന്നറിയില്ല. കുറ്റി കൈയിൽ നിന്ന് തെറിച്ചു പോയി.
സിഗരറ്റു വലിക്കുന്നവരും അവർ ഊതിത്തള്ളുന്ന പുകയും എനിക്ക് കുട്ടിക്കാലം തൊട്ടു തന്നെ കൗതുകമായിരുന്നു. സിഗരറ്റു വലിക്കുമ്പോൾ ചുവന്നു മിന്നുന്ന അഗ്രം, വലിച്ചു കഴിഞ്ഞു മൂക്കിൽ നിന്നും നേർത്തു ഒഴുകി വരുന്ന പുക.. രാവിലെ തെക്കേപത്തായപ്പുരയിലെ അടുക്കള ഓടിന്റെ ഇടയിലൂടെ പുറത്തു വരുന്ന പുക പോലെ..
എന്റെ കൗതുകം കണ്ട് കണ്ണിലേക്കു തന്നെ സൂക്ഷിച്ച് നോക്കിയാൽ കണ്ണിൽക്കൂടി പുകവരുന്നത് കാണാം എന്ന് പറഞ്ഞ്, ഞാൻ കണ്ണ് നോക്കി ഇരിക്കുന്നതിനിടയിൽ സിഗരറ്റിന്റെ കനലറ്റം കൊണ്ട് കൈ പൊള്ളിക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു.
കുളപ്പുര മാളികയുടെ പടിയിൽ ഇരുന്നു സിഗരറ്റു വലിക്കുന്ന അപ്പോട്ടമാമ ഒരു സംഭവമായിരുന്നു. വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായും കളിയും കാര്യവും പറഞ്ഞിരിക്കുന്നതിനിടയിൽ ഇടയ്ക്കൊരു സിഗരറ്റ് കൊളുത്തും. എന്നിട്ട് ആഞ്ഞു ഒരു വലിയാണ്. സിഗരറ്റിന്റെ കാൽഭാഗം അപ്പോഴേക്കും ചാരമായിട്ടുണ്ടാവും. എന്നിട്ടു ഞങ്ങളെ നോക്കി ചിരിച്ചു വാ തുറക്കും. "പൊക എവിടെ?" ഞാൻ അന്തം വിട്ടു നിൽക്കും. പുക എവിടെ?
Wednesday, 9 September 2020
വാർത്താനേരം
വായനയുടെ ശീലം തന്നെയാവും എന്നെ വാർത്തകളുടെ തീരത്തടുപ്പിച്ചത്. അന്ന് പത്രങ്ങളായിരുന്നു വാർത്താവാഹകർ. ചികിത്സാലയത്തിൽ വരുത്തിയിരുന്ന മലയാള ദിനപത്രമായിരുന്നു ആദ്യ പത്രവായനാനുഭവം. മാസ്ററ് ഹെഡ് മുതൽ ഓരോ അക്ഷരങ്ങളായി അച്ഛനോട് ചോദിച്ച് വായിച്ചതോർമയുണ്ട്. ആദ്യം വലിയ തലക്കെട്ടുകൾ പിന്നെ ചെറുത് എന്നിങ്ങനെയുള്ള ക്രമത്തിൽ. എന്റെ മലയാള പഠനം അത് മാത്രമായിരുന്നു.
തമിഴ് പത്രങ്ങളോട് അന്ന് പൊതുവെ മതിപ്പ് കുറവായിരുന്നു. അന്ന് ഏറ്റവും പ്രചാരമുള്ള തമിഴ് പത്രമായിരുന്നു "ദിനത്തന്തി." തമിഴിൽ കുറെ ഏറെ പേർക്ക് സാക്ഷരത പകർന്നു എന്ന ഖ്യാതി ആ പത്രത്തിന്ന് ഉണ്ടായിരുന്നു. ആകർഷകമായ നിറങ്ങളിൽ വലിയ അക്ഷരങ്ങളിൽ അച്ചടിച്ച് വന്നിരുന്ന ആ പത്രത്തിന്ന് കാഴ്ച്ചാ സുഖം ഉണ്ടായിരുന്നു. പക്ഷെ വാർത്തകൾ അവതരിപ്പിക്കുന്നത് മിക്കവാറും കഥാരൂപത്തിൽ. സിനിമ ഷൂട്ടിങ്ങിലെ വിശേഷങ്ങൾ വാർത്തകളായി അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്ന് ഇന്ന സിനിമാതാരം വിവാഹമോചിതനായി എന്ന തലക്കെട്ട് കണ്ട് വായിക്കുന്നവർ അതിന്റെ അവസാനമാണ് ആ താരം അഭിനയിച്ച ഒരു സിനിമാ രംഗത്തിന്റെ വിവരണം ആയിരുന്നു അതെന്ന് അറിയുക. തമിഴ് പത്രങ്ങൾ ഇന്നും തുടരുന്ന ഒരു ശീലം ഉണ്ട്. പത്രം വിൽക്കുന്ന കടകളിലെല്ലാം മുൻവശത്തായി ആ പത്രങ്ങളിലെ പ്രധാന വാർത്തകൾ വലിയ അക്ഷരത്തിൽ അച്ചടിച്ച ഒരു കടലാസ്സ് തൂക്കിയിട്ടിരിക്കുന്നത് കാണാം. തമിഴ് നാട്ടിൽ ഏറെ നാശം വിതച്ച ഒരു കൊടുങ്കാറ്റ് അകന്ന് പോയതിന്റെ പിറ്റേ ദിവസം ആ കടലാസിൽ അച്ചടിച്ച് തൂക്കിയിരുന്നത് ഇന്നും ഓർമ്മയുണ്ട്: "തമിഴ് നാട്ടിൽ കൊടുങ്കാറ്റ് ഭീഷണി..." (അത് കഴിഞ്ഞു മൂന്ന് കുത്തുകളും ഉണ്ടായിരുന്നു.) പത്രം വാങ്ങി നോക്കിയ ഞാൻ കണ്ടത് കൊടുങ്കാറ്റ് ഭീഷണി ഇല്ല എന്നാണ്.
വൻപ്രചാരമുള്ള സായാഹ്ന പത്രങ്ങൾ ഉണ്ടായിരുന്നു തമിഴിൽ. ദിനപത്രങ്ങളേക്കാൾ വിലകുറച്ച് പൊതുസ്ഥലങ്ങളിൽ കൂവിനടന്ന് വിറ്റ് തുടങ്ങിയ ആ പത്രങ്ങൾ പിന്നീട് ദിനപത്രങ്ങളോളം വളർന്നത് ചരിത്രത്തിന്റെ ഭാഗമാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ "മുരസൊലി" മാരൻറെ "മാലൈ മുരശ്" ആണ് അതിൽ ആദ്യം വന്നത്. ഇവയെല്ലാം തന്നെ തികഞ്ഞ മസാലക്കൂട്ടുകളുമായി വാർത്തകൾ അവതരിപ്പിച്ചിരുന്നു. പത്രം എന്നതിനേക്കാൾ ടാബ്ലോയ്‌ഡ് എന്ന വിശേഷണമാവും അവയ്ക്ക് യോജിച്ചത്. അന്ന് ഒരു ദിനപത്രത്തിന്റെ സ്വഭാവം പ്രകടിപ്പിച്ചത് ഇന്ത്യൻ എക്സ്പ്രസ്സ് കുടുംബത്തിൽ നിന്നുള്ള ദിനമണി എന്ന പത്രം മാത്രമായിരുന്നു. പക്ഷെ പ്രചാരത്തിന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞ പത്രങ്ങളുടെ നിലയിലേക്ക് അത് വളർന്നില്ല.
ഇംഗ്ലീഷിൽ പത്രങ്ങൾ വായിക്കാൻ കിട്ടിയിരുന്നില്ല. പകരം ആഴ്ചപ്പതിപ്പുകൾ വാങ്ങുന്ന ശീലം ഉണ്ടായി. അച്ഛന്റെ പോക്കറ്റിൽ നിന്ന് ചോർത്തിയെടുക്കുന്ന പണമായിരുന്നു എന്റെ മൂലധനം. ഇന്ത്യ ടുഡേയുടെ ആരംഭകാലം മുതൽ ഞാൻ അത് വാങ്ങിയിരുന്നു. ഔട്ട് ലുക്കിന്റെ ആദ്യ ലക്കം മുതൽ കുറെ കാലം അത് വാങ്ങിയിരുന്നു. വാർത്താ വായനയുടെ ഹരത്തിൽ സുഹൃത്തായ പ്രകാശും ഞാനും ചേർന്ന് പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ "നിയമസഭയിൽ ഇന്ന്" എന്ന പേരിൽ ഒരു ആക്ഷേപ ഹാസ്യ നാടകം അവതരിപ്പിച്ചത് ഓർമ്മയുണ്ട്. സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ആയിരുന്നു അതിൽ ഏറെയും ഉൾപ്പെടുത്തിയിരുന്നത്.
എൺപതുകളിൽ വീഡിയോ തരംഗം തുടങ്ങിയപ്പോൾ ഇന്ത്യ ടുഡേ അവതരിപ്പിച്ച "ന്യൂസ്ട്രാക്" എന്ന ന്യൂസ് മാഗസിൻ ആവണം ഇന്ത്യയിലെ ദൃശ്യ മാധ്യമ സംസ്കാരത്തിന്ന് തുടക്കം കുറിച്ചത്. വീഡിയോ കാസറ്റുകളായി അവ തപാൽ വഴി അയച്ച് കൊടുക്കുന്ന രീതിയായിരുന്നു എന്നാണ് എന്റെ ഓർമ്മ.
പിന്നീട് വാർത്തകൾ ടെലിവിഷൻ വഴി ലഭ്യമായപ്പോൾ സ്ഥിരമായി കാണാൻ താല്പര്യപ്പെട്ടിരുന്നത് പ്രണയ് റോയ് ദൂരദർശനിൽ അവതരിപ്പിച്ചിരുന്ന "വേൾഡ് ദിസ് വീക്ക്" എന്ന ആഴ്ചപ്പതിപ്പായിരുന്നു. പിന്നീട് സ്റ്റാർ ടീവിയുടെ കണ്ടെന്റ് പ്രൊവൈഡർ ആയി മാറി അത് കഴിഞ്ഞ് സ്വന്തമായി ചാനൽ തുടങ്ങിയപ്പോഴും ഇന്ത്യൻ ടെലിവിഷനിൽ ഞാൻ മാതൃകയായി കണ്ടത് എൻഡിടിവി ആയിരുന്നു. അന്ന് വാർത്തകൾ അവതരിപ്പിക്കുന്നവർക്ക് ഒരു ഉത്തരവാദിത്ത ബോധം ഉണ്ടായിരുന്നു എന്നാണ് തോന്നിയത്.
മലയാളത്തിലെ ആദ്യ വാർത്താചാനൽ ആയ ഇന്ത്യ വിഷനിൽ എത്തിയപ്പോൾ വാർത്തകളോടുള്ള അഭിനിവേശം കുറഞ്ഞിരുന്നില്ല. പത്രപ്രവർത്തനം പഠിക്കാത്തത് കൊണ്ട് അവിടെ വാർത്തകളുടെ അരികു ചാരി നിന്നു. പിന്നീട് സെബിൻ ഒരു പത്രം തുടങ്ങാൻ വിളിച്ചപ്പോൾ ഉത്സാഹത്തോടെ അതിന്ന് പിന്നാലെ പോയത് വാർത്തകളോടുള്ള ഈ അഭിനിവേശം കൊണ്ടായിരുന്നു. ഏകദേശം എട്ട് മാസങ്ങൾ നീണ്ട "ഓവർ വ്യൂ" എന്ന സ്ഥിരം പംക്തി എഴുതുക വഴി ഒരു കോളമെഴുത്തുകാരന്റെ പത്രാസും എനിക്ക് കിട്ടി.
നടന്നു വന്ന വഴികളുടെ ദോഷം കൊണ്ടാവാം വാർത്തകൾക്കും അതിന്റെ അവതരണത്തിലും ഒക്കെ ചില ധർമ്മങ്ങൾ ആചരിക്കപ്പെടേണ്ടതുണ്ട് എന്ന് ഇപ്പോഴും തോന്നുന്നത്. വിവേകത്തോടെ കാര്യങ്ങൾ കാണാനുള്ള കഴിവ് നഷ്ടപ്പെടുത്തി വികാരത്തിന്ന് പിന്നാലെ നമ്മൾ പായുന്നതിൽ പത്രങ്ങൾക്കും നല്ലൊരു പങ്കില്ലേ എന്ന് ആലോചിച്ചുപോകുന്നു. രാപ്പകൽ ഭേദമന്യേ നമ്മൾ വിളമ്പുന്നത് അശാന്തിക്കുള്ള വിത്തുകളല്ലേ എന്ന് ശങ്കിച്ച് പോകുന്നു. ദീപസ്തംഭത്തിന്റെ കാര്യവും ക്ഷീരമുള്ള അകിടിൻചുവട്ടിലെ കൊതുകിന്റെ കാര്യവുമെല്ലാം വെറുതെ ഓർത്തു പോകുന്നു.


