Sunday, 31 May 2020

സ്വപ്നം പൂക്കുന്നു, സ്വപ്നം പൊലിയുന്നു, സുഗന്ധം ബാക്കിയാവുന്നു

ബൈജുനാഥിനോട് സംസാരിച്ചിരിക്കെയാണ് പ്രേം കയറിവന്നത്. വെയിലത്ത് ഒരു "സ്റ്റോറി" ചെയ്തു വന്നതിന്റെ ആയാസം മുഖത്തുണ്ട്. 
"കൃഷ്ണേട്ടാ, എൻ്റെ മുഖത്തു എണ്ണമിഴുക്ക് ഉണ്ടോ?"
ഞാൻ എന്ത് പറയണം എന്ന് ആലോചിക്കുന്നതിനിടയിൽ തന്നെ പ്രേം തുടർന്നു: "എന്താ ചെയ്യാ.. കോയക്കയുടെ പഴംപൊരി തിന്ന് തിന്ന് എണ്ണ പുറത്തേക്ക് ഒലിക്കാൻ തുടങ്ങി.."
കോയാക്ക എന്ന് പറയുന്നത് ഇന്ത്യാവിഷൻറെ കോഴിക്കോട് ഓഫീസ് നിൽക്കുന്ന കെട്ടിടത്തിന്റെ തൊട്ടു താഴെ ഉന്തുവണ്ടിയിൽ ചായയും എണ്ണപലഹാരവും ഉണ്ടാക്കി വിൽക്കുന്നയാൾ. ഇന്ത്യാവിഷന്റെ ശമ്പളമില്ലാക്കാലത്ത് കോഴിക്കോട് പ്രവർത്തിക്കുന്നവർ പിടിച്ചു നിന്നത് ഇങ്ങനെ കോയാക്ക നിറമനസ്സോടെ എടുത്തോളാൻ പറയുന്ന എണ്ണ പലഹാരങ്ങൾ കഴിച്ചിട്ടാണ്. ശമ്പളം കിട്ടുമ്പോ തന്നാ മതി എന്നെ കനിവോടെ. പ്രേം പറഞ്ഞത് തമാശ രൂപത്തിൽ ആണെങ്കിലും അതിൽ, പഴംപൊരിയിൽ നിന്ന് എണ്ണ എന്ന പോലെ, കിനിഞ്ഞിറങ്ങിയ വേദന ശ്രദ്ധിക്കാതിരുന്നില്ല. 
അന്ന് ഇന്ത്യാവിഷനിലെ എല്ലാവരുടെയും അവസ്ഥ ഏകദേശം ഇങ്ങനെയൊക്ക തന്നെയായിരുന്നു. തിരുവനന്തപുരത്തെ സുഹൃത്തുക്കൾ ചക്കയും മാങ്ങയും തിന്നു വിശപ്പ് മാറ്റിയ കാര്യം പലരും അറിഞ്ഞതാണ്. 
ഇന്ത്യാവിഷന്റെ ഔദ്യോഗിക ആരംഭ ദിനമായി ആചരിക്കുന്നത് പ്രക്ഷേപണം തുടങ്ങിയ ജൂലൈ 14 ആണെങ്കിലും, എനിക്ക് അത് ജൂൺ ഒന്നാണ്. രണ്ടായിരാമാണ്ടു ഈ ദിവസമാണ് ഇന്ത്യാവിഷനിലെ ആദ്യത്തെ ജീവനക്കാരനായി ഞാൻ ഓഫീസിൽ ഹാജർ രേഖപ്പെടുത്തുന്നത്. കൂടെത്തന്നെ രണ്ടാമനായി നൗഫലും. ഒരു മാസത്തിനിടയിൽ ഫിനാൻസ് മാനേജരായി ബൈജുനാഥും ഓഫീസ് അസിസ്റ്റന്റായി ജോളിയും ചേർന്നതോടെ ഓഫീസ് സജീവമായി. ഒലിവ് പബ്ളിക്കേഷന്സിന്റെ ഓഫീസിലെ ഒരു ഭാഗം ഉപയോഗിച്ചാണ് ഇന്ത്യാവിഷന്റെ ആദ്യ ഓഫിസ് പ്രവത്തനം ആരംഭിച്ചത്. 
ജൂൺ ആറിനാണ് മുനീർ സാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഫണ്ട് ശേഖരത്തിനായ് ഗൾഫിലേക്ക് യാത്ര പോവുന്നത്. വാഗ്ദാനം കിട്ടിയ കോടികൾ മരുഭൂമിയിലെ മരീചിക പോലെ മായായി മാഞ്ഞത് അവിടെ ഇറങ്ങിയപ്പോഴാണ് ബോധ്യമായത്. അവിടുന്നങ്ങോട്ട് തുടങ്ങിയ ദുരിതങ്ങളുടെ ഘോഷയാത്രയിൽ സാധാരണ ജനങ്ങളിൽ നിന്ന് ലഭിച്ച ഉറച്ച പിന്തുണയാണ് ബലമായി നിന്നത്. അന്ന് ചെറിയ സംഖ്യകൾ മുതൽ മുടക്കിയ മനസ്സുകളുടെ തുടർച്ച പിന്നീട് കോയക്കമാരുടെ കരുതലിന്റെ രൂപത്തിൽ ഞങ്ങളോടൊപ്പം എന്നും ഉണ്ടായിരുന്നു. 
ഇന്ത്യാവിഷൻ ഒരു വിനോദ ചാനൽ എന്ന നിലയ്ക്കാണ് പ്രവർത്തനം തുടങ്ങിയത്. എറണാകുളത്ത് ഒരു വീട് വാടകയ്‌ക്കെടുത്ത് ഓഫീസ് തുടങ്ങി. കോഴിക്കോട് ചെറൂട്ടി റോഡിലെ വിശാലമായ പതിയ ഓഫീസിലേക്ക് മാറിയതോടെ പ്രവർത്തനങ്ങൾ സജീവമായി. പിന്നീട് ഓഫീസ് നിർവഹണത്തിന്റെ നെടുംതൂണായി മാറിയ സരിതയും സ്വീകർത്താവായി ശ്രീയും കമ്പനി സെക്രട്ടറിയായി യോഗിയും സാമ്പത്തിക മേധാവിയായി അരുണും സംഘത്തിന്റെ ഭാഗമാവുന്നത് ഇവിടെ വെച്ചാണ്. 
എം ടി ഞങ്ങളുടെ പ്രോഗ്രാം മേധാവിയായി രംഗപ്രവേശം ചെയ്തത് ഞങ്ങളെ കുറച്ചൊന്നുമല്ല ആഹ്ളാദിപ്പിച്ചത്. എം ടിയുടെ സഹായിയായി എന്നെ നിയമിക്കുന്നതോടെ ഞാനും പ്രോഗ്രാം വിഭാഗത്തിന്റെ അവിഭാജ്യ ഘടകമായി മാറി. സീനിയർ തസ്തികയിൽ പിന്നീട് ശ്രീദേവിയും വന്നു. മാതൃഭൂമിയിൽ നിന്ന് വന്ന് സഹദേവൻ സാറും കുടുംബത്തിലെ അംഗമായി. 
2001 ഏപ്രിൽ തൊട്ടു പരിപാടികൾ സജീവമായി ആസൂത്രണം ചെയ്യാൻ തുടങ്ങി. 
സീരിയലുകളും സംഗീത പരിപാടികളും സിനിമയ്ക്ക് പകരം വെക്കാവുന്ന കഥാചിത്രങ്ങളും, കൂടാതെ യാത്ര പാചകം എന്നിങ്ങനെ ചേരുവകളുടെ ഒരു നീണ്ട നിര തന്നെ രൂപം കൊണ്ടു. നമ്മളുടെ അഭിരുചിക്കുള്ള പരിപാടികളല്ല സാമാന്യ ജനങ്ങൾക്ക് ഇഷ്ടമാവുന്ന പരിപാടികളാണ് നമ്മൾ കൊടുക്കേണ്ടത് എന്നായിരുന്നു എം ടിയുടെ നിർദേശം. അന്ന് സീരിയലുകൾക്ക് പ്രിയം തുടങ്ങുന്ന കാലമായിരുന്നു. സമൂഹത്തിന്റെ പല തട്ടിൽ നിന്നുള്ള, സീരിയൽ സ്ഥിരമായി കാണുന്ന, പത്തു സ്ത്രീകൾ ഉൾപ്പെട്ട ഒരു സംഘം കൂടി പൈലറ്റ് എപ്പിസോഡ് കണ്ട്, അവരുടെ അഭിപ്രായം കൂടി കേട്ട ശേഷമേ സീരിയലുകൾക്ക് അന്തിമാനുമതി ലഭിക്കയുള്ളു എന്നൊരു കീഴ്വഴക്കം ഉണ്ടാക്കി. അതിന് പ്രകാരം ആദ്യം വേണ്ട എന്ന് വെച്ച ഒരു സീരിയലിന്ന് അനുമതി കൊടുത്ത ചരിത്രവും ഉണ്ട്. 
നിരവധി പ്രമുഖർ ഇന്ത്യാവിഷനുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. ബാലചന്ദ്രമേനോൻ, ശോഭന, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, സംഗീത് ശിവൻ, സന്തോഷ് ശിവൻ, മധുപാൽ -  ചർച്ചകൾ നടത്തി സഹകരണം നൽകാൻ തയാറായവരുടെ നിര അങ്ങിനെ നീണ്ട് പോകുന്നു. അന്നത്തെ കണക്കിൽ ഏറ്റവും ചിലവേറിയ സീരിയലുകളിൽ ഒന്നാവുമായിരുന്ന ഗുരുവായൂരപ്പൻ എന്ന ഭക്തി സീരിയലും രൂപപ്പെട്ടു. ചൊവ്വല്ലൂരും മങ്കൊമ്പ് ഗോപാലകൃഷ്ണനും എം ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തിരക്കഥ ഒരുക്കി ചെയ്യാൻ ഉദ്ദേശിച്ച സീരിയലിന്റെ അമരത്ത് സംവിധായകൻ ജയരാജ് എത്താൻ തയാറായിരുന്നു. തമിഴിൽ ജയടീവിയുമായ് സഹകരിച്ചു ദ്വിഭാഷയിൽ ഇത് ചെയ്യാനും ആലോചന ഉണ്ടായി. അതിന് പ്രകാരം ഉണ്ടാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടുമായി ചെന്നൈയിലേക്ക് പോകാനുള്ള തയാറെടുപ്പ് നടത്തിക്കൊള്ളാൻ മുനീർ സർ പറഞ്ഞു.
ഒരു സ്വപ്നം കണക്കെ കാര്യങ്ങൾ പോകുമ്പോൾ ഒരു സ്വപ്നമായി തന്നെ അത് പൊലിഞ്ഞു പോകും എന്ന് ഞങ്ങൾ കരുതിയില്ല. സ്വപ്നങ്ങൾക്ക് ചാലക ശക്തിയായി പണം വേണം. അതിന്റെ മുട്ട് അനുഭവപ്പെട്ടതോടു കൂടി പദ്ധതികൾ നിർത്തി വെച്ചു. തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിൽ മലയാളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലാവാൻ തീരുമാനമായി. ആദ്യം സീനിയർ പത്രപ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങാനാണ് ആലോചിച്ചത് എങ്കിലും പുതിയവരെ കണ്ടെത്തി അവരുടെ ഊർജ്ജത്തിൽ തന്നെ തുടങ്ങുവാൻ ധാരണയായി. നികേഷ് അമരത്ത് എത്തുന്നതോടെ ഇന്ത്യാവിഷന്റെ ചരിത്ര കുതിപ്പ് തുടങ്ങുകയായി.
ഇന്ത്യാവിഷനിൽ പല കാലത്തായി പല മേഖലകളിൽ പ്രവർത്തിച്ചവർ ഉണ്ട്. അതിൽ ചിലരെങ്കിലും അത്ര സുഖകരമല്ലാത്ത രീതിയിലാണ് പിരിഞ്ഞു പോയതും. എങ്കിലും ഞങ്ങൾ എല്ലാവരും അന്ന് പുലർത്തിപ്പോന്ന സൗഹൃദവും സ്നേഹവും ഇന്നും നിലനിർത്തുന്നുണ്ട്. അതിൽ ഒരാൾക്ക് കഷ്ടപ്പാട് ഉണ്ടാവുമ്പോൾ അറിഞ്ഞു സഹായിക്കാൻ ഓടി എത്താറുണ്ട്. ഇന്ത്യാവിഷനിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ജോലിയിലേക്ക് പോയവരും എങ്ങും എത്താതെ നിന്നവരും ഇന്നും ശക്തമായ ഒരു ചരടിൽ കോർക്കപ്പെട്ടപോലെ സാഹോദര്യം കൊണ്ടാടുന്നു. കഷ്ടപാടുകളിൽ ഒരുമിച്ചവർ എന്നും ഒരുമിച്ച് നിൽക്കും എന്നതാവാം പാഠം. 
ചാനൽ തുടങ്ങുന്നതിനു കുറെ മുമ്പ് വരുമാനത്തിനുള്ള വഴിയന്വേഷിക്കുന്ന കാലത്തു ജമാൽ എന്നോട് ഒരു ദിവസം പറഞ്ഞു, നമ്മക്കൊരു ചാനൽ തുടങ്ങിയാലോ? അന്ന് ഏഷ്യാനെറ്റിൽ ഒരു പരിപാടി ചെയ്യാൻ ഉള്ള പ്രൊപ്പോസൽ കൊടുത്തിരിക്കുന്ന സമയമായിരുന്നു. ചാനൽ എന്ന് ജമാൽ മാറിപ്പറഞ്ഞതാണ് എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.
ഇരുപത് കൊല്ലങ്ങൾക്ക് ഇപ്പുറം ചാനൽ തുടങ്ങുന്നതിന്ന് മുമ്പുള്ള അവസ്ഥയിൽ ജമാലും ഞാനും ഇരിക്കുമ്പോൾ, ആലോചിച്ച് പോകുന്നു.. ഞങ്ങൾ ഒരു സ്വപ്നം കണ്ട് തീർത്തതാണോ?





Wednesday, 27 May 2020

ജനകവിചാരം

 

കുട്ടികൾ വരയ്ക്കുന്ന പോലെ അഞ്ച് വരകളുടെ കൂടെ ഒരു വട്ടം കൂടി ആയാൽ ഏകദേശം അച്ഛന്റെ ആകാരമായി. രണ്ട് വരകൾ കൈയ്യിന്. രണ്ട് വരകൾ കാലിന്. ഒരു വര ഉടൽ. വട്ടം എന്ന് പറഞ്ഞാൽ മത്തൻറെ  വട്ടമല്ല. കുംബ്ലൻറെ വട്ടം. കാണുന്നവർ സഹതപിക്കുന്ന മെലിഞ്ഞ ശരീരത്തിലെ ഊർജ്ജം പക്ഷെ അത്ഭുതപ്പെടുത്തും. അവസാന കാലത്ത് പോലും വലിഞ്ഞു നടക്കുന്ന അച്ഛന്റെ ഒപ്പം നടന്നെത്താൻ ഒന്ന് കിതയ്ക്കേണ്ടിവരുമായിരുന്നു.

ശാന്തിക്കാരനായി തുടങ്ങി കുശനിക്കാരനായി മാറി വൈദ്യനായിത്തീർന്ന തൊഴിൽ പാരമ്പര്യമാണ് അച്ഛന്റേത്. എം എസ്സിനും വെച്ചു വിളമ്പിയിട്ടുണ്ട് എന്ന് ഇടയ്ക്ക് മേനി പറയുമായിരുന്നു.

വൈദ്യനായി അച്ഛൻ ഏറെ കാലം പ്രവർത്തിച്ചത് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയിൽ ആയിരുന്നു.

ആര്യ വൈദ്യ ഫാർമസിയുടെ ചികിത്സാലയത്തിൽ അച്ഛൻ വൈദ്യവൃത്തി തുടങ്ങുമ്പോൾ സ്ഥാപനം തുടങ്ങി അഞ്ചോ ആറോ കൊല്ലങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. ചികിത്സ കൂടാതെ സ്ഥാപകൻ പി വി രാമ വാര്യരുടേ സ്വകാര്യ ക്ഷേത്രത്തിലെ ശാന്തിയും അച്ഛൻ ഇടയ്ക്കൊക്കെ ചെയ്തിരുന്നു. കുടുംബത്തിന്ന് അച്ഛനോട് ഉണ്ടായിരുന്ന പ്രത്യേക അടുപ്പവും സ്നേഹവും അനിയേട്ടൻ എന്ന് ഞങ്ങൾ വിളിയ്ക്കുന്ന ഡോക്ടർ കൃഷ്ണകുമാർ അടക്കമുള്ളവർ എന്നോട് ഇന്നും കാണിക്കുന്നുണ്ട് എന്നുള്ളത്, അച്ഛൻ വഴി പകർന്ന് വന്ന കരുതലായേ എനിക്ക് തോന്നിയിട്ടുള്ളൂ.

വൈദ്യൻ എന്ന നിലയ്ക്ക് അച്ഛൻ പൊതുവെ അംഗീകാരം നേടിയിരുന്നു. പഞ്ചകർമ്മ ചികിത്സയിലായിരുന്നു അച്ഛന്റെ വൈദഗ്ദ്ധ്യം. ചികിത്സാലയത്തിൽ എത്തുന്ന പല പ്രമുഖരും അച്ഛന്റെ ചികിത്സ തന്നെ വേണം എന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പിന്നീട് ഷൊർണുർ സമാജത്തിലെ വൈദ്യനായിരുന്ന കാലത്ത് യേശുദാസ്, മമ്മൂട്ടി, ഗായകൻ ഉണ്ണി മേനോൻ എന്നിവരെ ചികിത്സിച്ചത് പത്രത്തിൽ വാർത്തയായിരുന്നു. ഇന്ത്യാവിഷൻ കാലം തൊട്ട് വി കെ ശ്രീരാമനെ പരിചയം ഉണ്ടെങ്കിലും എന്നെ അദ്ദേഹം ഓർക്കുന്നത് 'നമ്പൂരി വൈദ്യന്റെ മകൻ' എന്ന നിലയ്ക്കാണ്. പണ്ടൊരിക്കൽ യേശുദാസിൻ്റെ കൈപിടിച്ചു സ്വയം പരിചയപ്പെടുത്തിയത് അച്ഛന്റെ പേര് പറഞ്ഞിട്ടാണ്. അച്ഛനുമായി ഇടപഴകിയവരുടെ സ്നേഹം  ഉദ്ധേശ്യമായ് ഇന്നും എന്നിലേക്ക് എത്തുന്നുണ്ട് എന്ന് സാരം.

അച്ഛൻ വൈദ്യം പഠിച്ചത് വൈദ്യമഠത്തിലാണ്. ഗുരുകുല സമ്പ്രദായത്തിൽ. അന്ന് അച്ഛന്റെ സതീർഥ്യനായിരുന്ന വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുമായ് അവസാനം വരെ അച്ഛൻ അടുപ്പം സൂക്ഷിച്ചിരുന്നു. ലക്ഷണം നോക്കിയാണ് ആയുർവ്വേദം പണ്ട് രോഗ നിർണ്ണയം നടത്തിയിരുന്നത്. നാഡിമിടിപ്പ് നോക്കുവാൻ മാത്രമായിരുന്നു രോഗിയെ അച്ഛൻ സ്പര്ശിച്ചിരുന്നത്. പുതിയ സമ്പ്രദായങ്ങൾ വരുമ്പോഴും പഴയ രീതികൾ അച്ഛൻ മാറ്റിയില്ല. ചികിത്സക്ക് കൊണ്ട് വന്ന ഒരു വയോധികയെ വെറും ദശമൂലാരിഷ്ടം കൊടുത്ത് പറഞ്ഞുവിട്ടപ്പോൾ അച്ഛൻ അതിന്ന് പറഞ്ഞ കാരണം അവർ മരിക്കാറായിരിക്കുന്നു, എന്ത് കൊടുത്തിട്ടും കാര്യമില്ല എന്നാണ്. അതിനടുത്ത ദിവസം തന്നെ തെരുവിലൂടെ അവരുടെ ശവ ഘോഷ യാത്ര പോകുന്നത് കണ്ടത് ഇന്നും എനിക്ക് ഒരു അത്ഭുതമായി തോന്നുന്നു.

നമ്പൂരി സഹജമായ് പറയാറുള്ള ഫലിതം അച്ഛനും ഉണ്ടായിരുന്നു. എന്ത് പ്രശ്നത്തെയും ലാഘവത്തോടെയാണ് കണ്ടിരുന്നത്. പ്രശ്നം ഉണ്ടെങ്കിൽ അതിനൊരു പരിഹാരവും ഉണ്ടാവും. അത് കണ്ടെത്തണം എന്നാണ് പറയാറുള്ളത്. ഇത് പറയുമ്പോൾ തന്നെ അച്ഛന്റെ ദേഷ്യത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ

ദേഷ്യം വന്നാൽ കണ്ണ് കാണില്ല എന്ന സത്യം ഞാൻ അറിഞ്ഞത് അച്ഛനിലൂടെയാണ്. ഒരിക്കൽ അയൽവീട്ടിൽ വിരുന്ന് വന്ന എൻ്റെ പ്രായക്കാരൻ ഒരാളെ ഞാൻ ആണെന്ന് വിചാരിച്ച് പൊതിരെ തല്ലുന്നത് ചിരിയടക്കാനാവാതെ കണ്ട് നിന്നിട്ടുണ്ട്. ചുറ്റുമുള്ളവർ അത് ഞാൻ അല്ല എന്ന് പറഞ്ഞതൊന്നും അപ്പോൾ അച്ഛന്റെ തലയിൽ കേറിയില്ല.

അവസാന കാലം വേരറ്റ പോലെയായിരുന്നു. അമ്മ മരിച്ചതിനു ശേഷം, പ്രതേകിച്ചും. താമസം അധികവും നാട്ടിൽ, അച്ഛന്റെ ഏട്ടന്റെ മകന്റെ ഒപ്പം. കോഴിക്കോട്ടെ ഫ്ലാറ്റിലേക്ക് ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു. അങ്ങിനെ ഒരിക്കൽ രണ്ടാഴ്ചകളോളം താമസിച്ചു മടങ്ങുന്നതിന്റെ തലേ ദിവസം കാണാൻ വന്ന എന്റെ ഒരു അമ്മാവൻ അച്ഛനൊട്, ഇനി തനിച്ചുള്ള യാത്രകൾ ഒകെ നിർത്താറായില്ലേ, വല്ല അപകടവും സംഭവിച്ചാൽ ആരാ അറിയാ എന്ന് ചോദിച്ചപ്പോൾ  അച്ഛന്റെ മറുപടി ഇങ്ങനെ: അപകടം സംഭവിച്ചാൽ അതോടെ തീരുമല്ലോ, എന്തിനാ ഇനി ഇങ്ങനെ ജീവിക്കുന്നത്. സൗദാമിനിയും (അമ്മ) പോയി..  

ആഴ്ച നാട്ടിൽ പതിവ് പോലെ വെറ്റില വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛനെ ഒരു ബസ്സ് മെല്ലെ ഒന്ന് തള്ളിയിട്ടു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായ അച്ഛന്ന് പിന്നീട് ബോധമുണ്ടായില്ല. തീവ്ര പരിചരണവും വെൻറ്റിലേറ്ററും കഴിഞ്ഞ് ദേഹം വെടിയുമ്പോൾ അച്ഛൻ പതിനെട്ട് ദിവസം ആശുപത്രിയിൽ കിടന്നിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ആശുപത്രിയിൽ പോകാത്ത മനുഷ്യൻ അങ്ങിനെ ചരിത്രമായി. അതൊരു മെയ് 28 ആയിരുന്നു. വർഷം 2001.

ഇതിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പ് അച്ഛൻ താമസിച്ചിരുന്ന വീട്ടിലെ ഏട്ടൻ എന്നെ വിളിച്ചു ഒന്ന് അടിയന്തിരമായി അങ്ങോട്ട് വരണം എന്ന് പറഞ്ഞു. തലേ ദിവസം രാത്രി അതിഭയങ്കര പനി വന്ന് അച്ഛൻ പിച്ചും പേയും പറയുന്നത് കേട്ട് അവർ പേടിച്ചിരുന്നു. ഞാൻ ചെന്നപ്പോൾ അച്ഛൻ പതിവ് പോലെ ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ വാക്കുകൾ ഇങ്ങനെ: ഇന്നലെ ഒരു രസണ്ടായി. രാത്രി രണ്ട് പേർ വന്നു പുവ്വല്ലേ എന്ന് ചോദിച്ചു. ഹേയ്, ഇന്നില്ല. ഇന്ന് ചൊവ്വാഴ്ചയാ എന്ന് ഞാൻ പറഞ്ഞു. ആട്ടെ, എന്തായാലും ഒന്ന് കൂടെ വര്യാ.. എന്നു പറഞ്ഞ അവർ എന്നെയും കൊണ്ട് കുറെ നടന്ന് ഇവിടെത്തന്നെ കൊണ്ടുവന്നാക്കിപ്പോയി. വഴിയിൽ കുറെ സ്ത്രീകൾ ഒരു പുഴക്കടവിൽ അലക്കുന്നത് കണ്ടു. കൂട്ടത്തിൽ സൗദാമിനിയും ഉണ്ടായിരുന്നോന്ന് സംശയം.

വൃത്തിയിലും ശുദ്ധിയിലും അതീവ ശ്രദ്ധാലുവായിരുന്ന അച്ഛൻ ആശുപത്രിയിലായിരുന്ന പതിനെട്ട് ദിവസവും കിടന്ന കിടപ്പിൽ തന്നെ വിസർജ്ജനവും നടത്തിയിരുന്നു. എൺപത്തിരണ്ട്കൊല്ലമായി ഒരു ഇൻജെക്ഷൻ പോലും എടുക്കാത്ത അച്ഛൻ ദേഹമാസകലം സൂചികൾ കൊണ്ട് പൊതിഞ്ഞു കിടന്നു. ഒടുവിൽ കൃത്രിമ ശ്വാസം നൽകുന്നത് നിർത്തി മരണം സ്ഥിരീകരിച്ചത് ഒരു ചൊവ്വാഴ്ച തന്നെയായിരുന്നു.

ഒരു മനുഷ്യൻ എങ്ങിനെയൊക്കെ മരിക്കരുത് എന്ന് വിചാരിക്കുന്നുവോ അങ്ങിനെ തന്നെ മരിപ്പിക്കുക എന്നത് വിധിയുടെ നേരമ്പോക്കുകളിൽ ഒന്നാവാം.


Friday, 22 May 2020

ആതുരാലയങ്ങൾ, ആശ്രയതീരങ്ങൾ

ഏകദേശം പതിനഞ്ച് വയസ്സൊക്കെ ആവുമ്പോൾ എനിക്ക് ഭഗന്തരം (ഇംഗ്ലീഷിൽ ഫിസ്റ്റുല) പിടിപെട്ടു. മരുന്ന് കൊണ്ട് വലിയ ഫലമില്ലാതെ വന്നപ്പോൾ ഡോക്റ്റർ ശസ്ത്രക്രിയ ശുപാർശ ചെയ്തു. അന്ന് കോയമ്പത്തൂരിലെ പ്രമുഖ ശസ്ത്രക്രിയാ വിദഗ്ദരിൽ ഒരാൾ എൻ്റെ ബന്ധുവും കുടുംബ സുഹൃത്തും ആയിരുന്നു. അദ്ദേഹം ആ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ അങ്ങിനെയാണ് ഞാൻ പ്രവേശിക്കപ്പെട്ടത്. എൻ്റെ ആദ്യത്തെ ആശൂപത്രി അനുഭവം എന്ന് വേണമെങ്കിൽ പറയാം. 

ശസ്ത്രക്രിയാ വിഭാഗത്തിലെ ജനറൽ വാർഡിലായിരുന്നു പ്രവേശം. അവിടെ കണ്ട കാഴ്ചകൾ എനിക്ക് മനുഷ്യന്റെ അബലാവസ്ഥയെക്കുറിച്ചുള്ള ആദ്യ പാഠങ്ങളായി. തീർത്തും അവശരായ രോഗികൾ. അവരിൽ പ്രായം ഏറെ ആയവരും കുട്ടികളും ഉണ്ടായിരുന്നു.പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാത്ത എനിക്ക് കിടക്കയോട് കൂടിയ കട്ടിൽ കിട്ടിയപ്പോൾ ഉടൽ മുഴുവൻ വെന്തു തൊലിയിളകിയ നിലയിൽ ഒരാൾ വാർഡിനു പുറത്തുള്ള വരാന്തയിൽ വെറും പായയിൽ കിടന്ന് പുളയുന്നുണ്ടായിരുന്നു. 

പ്രത്യേകിച്ച് വയ്യായ്ക ഇല്ലാത്തതാലും അടങ്ങി ഒതുങ്ങി ഇരിക്കുന്ന സ്വഭാവം ഇല്ലാത്തതു കൊണ്ടും ഞാൻ ആശുപത്രി മുഴുവൻ ചുറ്റിനടന്നു. ജീവിതത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയിലായിരുന്നു ഞാൻ എന്ന് ഇന്ന് മനസ്സിലാക്കുന്നു. 

നടത്തിനിടയിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നതും അതിൽ നിന്ന് ഗർഭിണിയായ ഒരു സ്ത്രീയെ ഇറക്കുന്നതും കണ്ടു. വേദന കൊണ്ട് അവർ ഉറക്കെ കരയുകയായിരുന്നു. ബന്ധുക്കൾ അവരെ താങ്ങി നിർത്തുന്നതിനിടയിൽ രണ്ട് അറ്റെൻഡർമാർ സ്ട്രെറ്ച്ചറുമായ് വന്നു. രോഗിയെ അതിൽ കിടത്തി കൊണ്ടുപോകുന്നതിനിടയിൽ വിലപേശൽ നടന്നു. അവർ ആവശ്യപ്പെട്ട പണം നൽകാൻ കഴിയില്ല എന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതും അവർ രണ്ടു പേരും സ്‌ട്രെച്ചർ തറയിൽ വെച്ചു പോകാൻ തുടങ്ങി. മറ്റു ബന്ധുക്കൾ അവരെ സമാധാനിപ്പിച്ചു പൈസ കൈയിൽ വെച്ച് കൊടുത്തതിന് ശേഷം അവർ വീണ്ടും സ്‌ട്രെച്ചർ എടുത്ത് നടക്കാൻ തുടങ്ങി.

അതിരാവിലെ മൂന്ന് മണിയോടുകൂടി അന്ന് ശസ്ത്രക്രിയ ഉള്ള എല്ലാവർക്കും എനിമ വെക്കാൻ നഴ്സുമാർ വന്നു. ലോകവും വാർഡും നിശ്ശബ്ദതയുടെ പുതപ്പിൽ ചുരുണ്ട് കൂടി കിടക്കുമ്പോൾ ലിസ്റ്റ് നോക്കിയുള്ള ആ വിളിയിൽ ഞാൻ ഞെട്ടി ഉണർന്നു. കാലൻ അന്നത്തെക്കണക്കിലുള്ള ആളുകളെ കൊണ്ട് പോകാൻ വന്നതാണ് എന്ന് തോന്നി. ഇടയ്ക്ക് മുരുഗൻ എന്നോ മറ്റോ ഒരു പേര് വിളിച്ചപ്പോൾ ഒരു ബാലൻ എന്തിനാണ് എന്നറിയാതെ എഴുന്നേറ്റ് വന്നു. കൂടെ അമ്മ മാത്രം. അവന്ന് അന്ന് ഓപ്പറേഷൻ ഇല്ല എന്നും ആളു മാറിയതാ എന്ന് അവർ വിളിച്ചു പറയുന്നത് വകവെയ്ക്കാതെ കരയുന്ന ആ ബാലനും അവർ എനിമ കൊടുത്തു. 

* * *

ഏതാനും വർഷങ്ങൾക്ക് മുമ്പ്, ജോലി സംബന്ധമായി കോഴിക്കോട് താമസിക്കേണ്ടി വന്ന ഒരു രാത്രി, എനിക്ക് കലശലായ വയറു വേദന ഉണ്ടായി. എൻ്റെ സുഹൃത്തും ബന്ധുവും ചേർന്ന് എന്നെ അവിടുത്തെ പ്രബലമായ ആശൂപത്രിയിൽ എത്തിക്കുമ്പോൾ സമയം അർദ്ധ രാത്രി കഴിഞ്ഞിട്ടുണ്ടാവും. സ്വതവേ ഒരു അസിഡിക് രോഗിയായ എനിക്ക് ഇത്തരം വയറുവേദനകൾ ഇടക്കൊക്കെ വരാറുണ്ടെങ്കിലും അന്ന് വേദന സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വിദഗ്‌ധ ചികിത്സ ഏതു സമയത്തും വാഗ്‌ദാനം ചെയുന്ന ആശുപത്രിയിലെ പ്രീമിയം ക്യാഷുവാലിറ്റിയിലായിരുന്നു എന്നെ പ്രവേശിപ്പിച്ചത്. അസിഡിറ്റിക്കുള്ള മരുന്ന് അടിയന്തരമായി തരാൻ ഞാൻ അപേക്ഷിച്ചിട്ടും വിദഗ്‌ധ ഡോക്റ്റർ വന്നു പറഞ്ഞിട്ടേ ചികിത്സ തുടങ്ങു എന്ന് അവർ പറഞ്ഞു. വേദന കൊണ്ട് പുളയുന്നതിനിടയിൽ അവർ രണ്ടോ മൂന്നോ തവണ എന്നെ മയക്കി കിടത്തിയിരുന്നു. ഒരു ഒന്നര മണിക്കൂർ കഴിയുമ്പോൾ ബോധം വരും. വീണ്ടും വേദന. വീണ്ടും കുത്തിവെപ്പ്. 

പുലർച്ചെ ഒരു ഡോക്റ്റർ വന്നു. അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണം എന്നും അല്ലെങ്കിൽ അപകടമാണെന്നും അയാൾ പറഞ്ഞപ്പോൾ ഞാനും കൂടെ വന്നവരും അങ്കലായ്പ്പിലായി. ശസ്ത്രക്രിയ ഒരു അഭിപ്രായം കൂടി കിട്ടിയ ശേഷം മതി എന്നും ആംബുലൻസിലായാലും ഞങ്ങൾ താമസിക്കുന്ന എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കണമെന്നും ഭാര്യ പറഞ്ഞപ്പോൾ, അവിടെ എത്തുമോ എന്ന കാര്യം പോലും സംശയമാണ് എന്ന് ഡോക്റ്റർ പറഞ്ഞു. എൻ്റെ സുഹൃത്തായ ഒരു ഡോക്റ്ററെ വിളിച്ച് ഉപദേശം ചോദിച്ചു. ആശുപത്രിയിലെ ഡോക്റ്റർ ആ കാര്യം തന്നെ അദ്ദേഹത്തോടും പറഞ്ഞു. എന്തായാലും സ്കാൻ നടത്തി അതിന്റെ ഫലം അറിഞ്ഞ ശേഷം തീരുമാനിക്കാം എന്ന് ധാരണയായി. 

വീണ്ടും ഞാൻ മയങ്ങി ഉണർന്നപ്പോഴേക്കും വയറു വേദന സ്വപ്നം പോലെ അപ്രത്യക്ഷമായി. പിന്നീട് വന്ന വിദഗ്‌ധ ഡോക്റ്റർ, "ഒരു പ്രശ്‍നവുമില്ല, എന്തായാലും സ്കാൻ കൂടി നടത്തി ഉറപ്പു വരുത്തി പിറ്റേ ദിവസം പോകാം" എന്ന് പറഞ്ഞു. 

പിറ്റേ ദിവസം രാവിലെ ഡിസ്ച്ചാർജിന്ന് മുമ്പേ അടക്കേണ്ടി വന്ന തുക ഏകദേശം പതിനേഴായിരത്തി ശിഷ്ടം രൂപ.

* * *

ഗുൽബർഗ്ഗയിലെ അദ്ധ്യാപന ജീവിതത്തിനിടയിൽ ഒരു ശിഷ്യന്റെ അച്ഛനുമായി സൗഹൃദത്തിലായി. അദ്ദേഹം ഒരു ഡോക്റ്ററായിരുന്നു. വൈകുന്നേരങ്ങളിൽ ഇടക്കൊക്കെ അദ്ദേഹത്തിന്റെ പരിശോധനാമുറിയിൽ കയറി ഇരിക്കും. ഞങ്ങളുടെ വർത്തമാനം മിക്കപ്പോഴും അവിടെ വെച്ചായിരുന്നു. 

അങ്ങിനെ പതിവ് പോലെ ഒരു ദിവസം ആ മുറിയിൽ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പരിശോധിക്കാൻ വരുന്നവർ രണ്ട് രൂപ മുന്നിൽ വെച്ചു കുറിപ്പടി മേടിച്ച് പോകുന്നുണ്ടായിരുന്നു. അന്ന് പാലക്കാട് പരിശോധനക്കുള്ള ഫീസ് അമ്പതും നൂറും ഒക്കെ ആയിക്കഴിഞ്ഞിരുന്നത് കൊണ്ട് എനിക്ക് അത് കൗതുകമായിരുന്നു. 

ഒരു വൃദ്ധൻ കയറി വന്നു. ഒറ്റ നോട്ടത്തിൽ തന്നെ ദാരിദ്ര്യം വിളംബരം ചെയുന്ന ഒരു മുഷിഞ്ഞ മുണ്ടുപോലുള്ള വേഷം മാത്രം. പരിശോധന കഴിഞ്ഞപ്പോൾ ഡോക്റ്റർ തന്റെ കൈവശം ഉള്ള ശേഖരത്തിൽ നിന്ന് മരുന്നു കൊടുത്തു അയാളോട്  പൊയ്‌ക്കൊള്ളാൻ പറഞ്ഞു. അപ്പോൾ ആ വൃദ്ധൻ മടിക്കുത്തിൽ ചുരുട്ടി വെച്ചിരുന്ന നാണ്യശേഖരം എടുത്ത് അത് മുഴുവൻ ഡോക്റ്ററുടെ മേശപ്പുറത്തു വെച്ചു. ഡോക്റ്റർ എത്ര തടഞ്ഞിട്ടും ആ പൈസ അയാൾ തിരിച്ചെടുക്കാൻ തയാറായില്ല. 

രോഗി പോയി കഴിഞ്ഞപ്പോൾ ഞാൻ അത് എടുത്ത് എണ്ണി നോക്കി. അതിൽ ആകെ പതിനേഴ് പൈസ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. അൽപ്പം ജാള്യതയോടെ എന്നെ നോക്കി ഡോക്റ്റർ പറഞ്ഞു: എന്താ ചെയ്യാ, പൈസ വേണ്ട എന്ന് എത്ര പറഞ്ഞാലും ചിലർ കേൾക്കില്ല. 


Saturday, 16 May 2020

മരണം

കൗമാരം മുതൽ തന്നെ ശവദാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത് കൊണ്ട് മരണത്തെ ഒരു തരം നിസ്സംഗതതയോടെ കാണാൻ പഠിച്ചു. അതിൽ കുറച്ച് ദേഹങ്ങളുടെ കുളിപ്പിക്കലും അത് കഴിഞ്ഞുള്ള ചുമക്കലും വേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസത്തിലധികം ചക്രശ്വാസം വലിച്ചു കിടന്ന ഒരു വ്യക്തി, ഒടുവിൽ മരണത്തിന്ന് കീഴ്പെടുന്നത് കണ്ടു നിന്നിട്ടുണ്ട്. നിസ്സംഗമായി കാണുമ്പോൾ തന്നെ എന്താണ് മരണം എന്ന് ആലോചിക്കാറുണ്ട്.

ജീവിതത്തെ കാറ്റും കോളുമുള്ള കടലിനോട് ഉപമിക്കുന്ന കവികൾ അക്കരെ ഉള്ള പ്രശാന്തമായ തീരമായ് മരണത്തെ കാണുന്നു. ജീവിതത്തെ ഏഴു രംഗങ്ങളുള്ള ഒരു നാടകത്തോട് ഉപമിക്കുന്ന ഷേക്സ്പിയർ, മരണമെന്ന വിസ്‌മൃതിയിലേക്കുള്ള അവസാന യാത്രയെ വിവരിക്കുന്നത് ഇങ്ങനെ: പല്ലില്ലാതെ, കണ്ണില്ലാതെ, രുചിയില്ലാതെ, ഒന്നുമില്ലാതെ. 

ആദ്യത്തേതിൽ ജീവിതത്തിന്ന് അപ്പുറമുള്ള പ്രതീക്ഷ, മറ്റേതിൽ ജീവിതം കഴിഞ്ഞുള്ള ശൂന്യത. പത്തൊൻപതാം നൂറ്റാണ്ടിലെ ഡാർവിന്റെ സിദ്ധാന്തവും നീഷേയുടെ തത്ത്വശാസ്ത്ര പ്രഖ്യാപനങ്ങളും പാശ്ചാത്യ ജീവിത സങ്കല്പങ്ങളെ മാറ്റിമറച്ചിരുന്നു. ജീവിതം എന്നത് ജനനം മരണം അതിന്ന് ഇടക്കുള്ള സംഭോഗം എന്നതിൽ കവിഞ്ഞൊരു അർത്ഥമില്ലാത്ത ഏർപ്പാടായി മാറി. ജനനത്തിന് മുമ്പ് ശൂന്യത. മരണത്തിന്ന് ശേഷവും ശൂന്യത. എങ്കിൽ, ഇടയ്ക്കുള്ള ജീവിതത്തിന്ന് എന്ത് വില.

ജീവിതത്തിൽ മനുഷ്യനെ പിടിച്ചു നിർത്താൻ വിശ്വാസങ്ങൾ വേണ്ടിവരുന്നത് മറ്റു മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യന്ന്  ആലോചിക്കാനുള്ള കഴിവ് ഉള്ളത് കൊണ്ടാവും. വിവിധ മതങ്ങൾ ശ്രമിക്കുന്നതും ഈ അർത്ഥമില്ലായ്മക്ക് അർത്ഥം കണ്ടുപിടിക്കാനാണ്. മിക്കവാറും എല്ലാ മതങ്ങളും മരണത്തിന്നപ്പുറമുള്ള ജീവിതത്തിന്റെ വാഗ്‌ദാനങ്ങളിൽ ഈ ജീവിതത്തിന്ന് അർത്ഥങ്ങൾ മെനയാൻ ശ്രമിക്കുന്നു. മരണത്തിന്ന് അപ്പുറമുള്ള ജീവിതം എന്നത് തന്നെ ഒരു വിരോധാഭാസമാണ്. 

ആത്മാവിന് മരണമില്ല എന്ന് വിശ്വാസം പറയുമ്പോൾ, ദ്രവ്യത്തിന്ന് നാശമില്ല അത് രൂപാന്തരം പ്രാപിക്കുക മാത്രമാണ് എന്ന് ശാസ്ത്രം. വ്യക്തിയിൽ നിന്ന് വെറും ദ്രവ്യമായ് മാറുന്ന ശരീരത്തെ സംസ്ക്കരിക്കുന്നത് ബഹുമാനത്തോടെയാണ്. ശവത്തോടുള്ള അനാദരവ് ഒരു സംസ്കാരവും അനുവദിച്ച് തരുന്നില്ല. അത്  ജീവിതത്തോടുള്ള ബഹുമാനമോ, മരണത്തോടുള്ള ഭയമോ... 

ഓരോ മനുഷ്യനും അനശ്വരത കാംഷിക്കുന്നു എന്നൊരു മതമുണ്ട്. ജീവിതത്തിൽ മനുഷ്യന്റെ കളികളും കലകളും അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ്. മരണാനന്തരമുള്ള ആണ്ടോർമ്മാ ചടങ്ങുകൾ അനശ്വരതക്കുള്ള വഴികളിൽ ഒന്നാവാം. രണ്ട് തലമുറയ്ക്കപ്പുറം ഒരു വ്യക്തിയുടെ ജീവിതവും ഓർമ്മിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. പിന്നെ ആ വ്യക്തി ജീവിക്കുന്നത് അയാളുടെ സർഗ്ഗസൃഷ്ടികളിലൂടെയാണ്. അവയ്ക്ക് അപ്പോഴും പ്രസക്തിയുണ്ടെങ്കിൽ.. 

എനിക്ക് മരണത്തെയല്ല ഭയം, മരിക്കുന്നതിനെയാണ് ഞാൻ ഭയക്കുന്നത് എന്ന വാചകം എവിടെയോ വായിച്ചത് ഓർമ്മിക്കുന്നു. മരണം ഒരു അനിവാര്യതയാണ്. നമ്മൾ എങ്ങിനെ മരിക്കുന്നു എന്നതിലാണു കാര്യം. മരണം ഒഴിവാക്കാനാവാത്ത ഒരു യാഥാർഥ്യമാണെങ്കിൽ അത് നൽകുന്ന പാഠം ഒന്നേ ഉള്ളു: ജീവിതത്തെ സ്നേഹിക്കുക. 




pic courtesy: 
about:


Thursday, 14 May 2020

അന്ന് ദൈവം ടിഫിൻ ബോക്സുമായ് വന്നു

യാത്രികനാവാൻ പുറപ്പെട്ട് അധ്യാപകനായ ചരിത്രമുണ്ട് എനിക്ക്. ഹിമാലയ നിരകളുടെ വിളി കേട്ട് കാഠ്‌മണ്ഡുവിൽ എത്തിപ്പെട്ട എനിക്ക് എളുപ്പം കിട്ടിയ ജോലി അദ്ധ്യാപകനായിട്ടായിരുന്നു. ഹ്രസ്വകാലം മാത്രം എന്ന് ഉറപ്പിച്ച ജോലി സ്ഥിരമായി എന്ന് തോന്നുന്ന രീതിയിൽ തുടരേണ്ടി വന്നപ്പോൾ അദ്ധ്യാപനത്തിനുള്ള യോഗ്യതാ ബിരുദമായ ബി എഡ് ഇല്ലാത്തത് ഒരു കുറവായി മാറി. അപ്പോഴേക്കും നേപ്പാൾ വിട്ട് കർണാടകയിലെ ഗുൽബർഗ്ഗയിലായി ക്യാമ്പ്. അങ്ങിനെ വിദൂര പഠനത്തിനുള്ള കോഴ്‌സിന്ന് ചേർന്നു. തപാലിലൂടെയായിരുന്നു പാഠങ്ങൾ വന്നിരുന്നത്. പഠനത്തിൻറെ ഭാഗമായി രണ്ടാഴ്ച്ച അണ്ണാമലൈ ക്യാമ്പസിലെ ക്ലാസുകളിൽ പങ്കെടുക്കുക എന്നത് നിർബന്ധമായിരുന്നു. 
അങ്ങിനെയാണ് ചിദംബരത്തിൽ എത്തുന്നത്. 
താമസവും ഭക്ഷണവും എല്ലാം സുഖകരം. നല്ല പച്ചപ്പ് ഉള്ള ക്യാമ്പസായിരുന്നു. ക്ലാസ്സ് കഴിഞ്ഞ് തെരുവുകളിലൂടെ വെറുതെ നടക്കും. സന്ധ്യ കഴിഞ്ഞാൽ ചിദംബരക്ഷേത്രത്തിൽ പോയിരിക്കും കുറച്ച് നേരം. കറുത്ത് എണ്ണക്കറ പടർന്ന തൂണിൽ ചാരി ഇരിക്കുമ്പോൾ അതെ തൂണിൽ ഇതിന്ന് മുമ്പ് എത്ര തലമുറകൾ ചാരിയിരുന്നിട്ടുണ്ടാവും എന്നൊക്കെ വെറുതെ തോന്നാറുണ്ടായിരുന്നു. രാത്രിയിൽ മെസ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഹോട്ടലുകളിൽ ഭക്ഷണം. അഗ്രഹാരങ്ങളെ ഓർമ്മിപ്പിക്കുന്ന നിരവീടുകളുടെ ഉൾമുറികളിലായിരുന്നു അവ പ്രവർത്തിച്ചിരുന്നത്. കൺമുമ്പിൽ തയാറാവുന്ന ഭക്ഷണം. പൊറോട്ട ഉണ്ടാക്കുന്നത് ഒരു കലയാണ് എന്ന് മനസ്സിലായത് അപ്പോഴാണ്. 
മടക്കത്തിനുള്ള ദിവസം രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തി. ഒട്ടും തിരക്കുണ്ടായിരുന്നില്ല. ആകെ രണ്ടോ മൂന്നോ പേർ. പ്ലാറ്റുഫോമിൽ ഒരു വൃദ്ധ സ്ത്രീ ഇരുന്നു ഉച്ചത്തിൽ പുലമ്പുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചപ്പോൾ അവർ സകല ആളുകളെയും പ്രാകിക്കൊണ്ടിരിക്കയായിരുന്നു. അതും നല്ല തെറിവാക്കുകൾ കൊണ്ട്. അവരുടെ അടുത്ത് നിന്ന് സുരക്ഷിതമായ അകലം പാലിച്ച് നിൽക്കുന്നതിനിടയിൽ വണ്ടി വന്നു. ഒടുവിലത്തെ ഒരു കമ്പാർട്ട്മെന്റിലാണ് കയറിയത്. എന്റെ പിന്നാലെ കാക്കി ഷർട്ടിട്ട ഒരാളും കയറി. ജോലിക്ക് പോകുന്നത് സ്ഥിരമായി ഈ വണ്ടിക്കാവും. ആ പെട്ടിയിൽ ഞങ്ങളെക്കൂടാതെ വേറെ ആരും ഉണ്ടായിരുന്നില്ല. 
അപ്പോൾ ഉള്ളിൽ ഒരു കാളലോടെയാണ് നേരത്ത ഞാൻ കണ്ട ആ വൃദ്ധയും അതെ കമ്പാർട്ട്മെന്റിലേക്ക് കയറി വരുന്നത് കണ്ടത്. അവരുടെ തെറിപറച്ചിൽ കുറെ കൂടി ഉച്ചത്തിൽ ആയോ.. എന്തായാലും പുറത്തേക്കുള്ള വഴിയുടെ അരികിലായ് തറയിൽ ഇരിക്കുന്ന അവരുടെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ  ശ്രദ്ധിച്ചു. 
പെട്ടെന്നാണ് എന്റെ കൂടെ വണ്ടികയറിയ ആൾ പ്ലാസ്റ്റിക് നൂലു കൊണ്ട് മെടഞ്ഞ തന്റെ സഞ്ചിയിൽ നിന്ന് ഒരു ചോറ്റുപാത്രം പുറത്തെടുക്കുന്നത്. അത് തുറന്ന് ആ വൃദ്ധയുടെ അടുത്തേക്ക് നീക്കി കൊടുത്തു. അയാളെ ഒന്ന് നോക്കി അവർ. എന്നിട്ട് ആ പാത്രം വാരി എടുത്ത് അത്‌ വരെ ഭക്ഷണം കാണാത്ത ഒരാളുടെ ആർത്തിയോടെ അത് മുഴുവൻ കാലിയാക്കി. അവർ ഇപ്പോൾ തികച്ചും ശാന്ത. ഒരക്ഷരം പോലും അവരുടെ വായിൽ നിന്ന് വരുന്നുണ്ടായിരുന്നില്ല. 
മറ്റേ ആൾ മെല്ലെ എണീറ്റു. ടിഫിൻ ബോക്സ് എടുത്ത് അവിടെയുണ്ടായിരുന്ന പൈപ്പിൽ കഴുകിയ ശേഷം അത് തിരികെ തൻറെ സഞ്ചിയിൽ തന്നെ വെച്ചു. ആരും ആരെയും നോക്കുകയോ ഒന്നും പറയുകയോ ഉണ്ടായില്ല. 
ട്രെയിൻ അപ്പോഴേക്കും പുറപ്പെട്ടിരുന്നു. ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ഇളം വെയിൽ പരന്ന പച്ചപ്പാടങ്ങളിൽ ഒരു അഭൗമ സൗന്ദര്യം വന്നു നിറഞ്ഞു. 

 
 

Tuesday, 12 May 2020

അതെ, ആ പഹയനെക്കുറിച്ച് തന്നെ

'എന്താ പേര്?'
'സൈഫുദീൻ'
'എന്താ ജോലി?'
 'ബിസിനസ്സാ'
'എന്ത് ബിസിനസ്സ്?'
'എക്സ്പോർട്ട് ആണ്'
'എന്ത്?'
'ഷാഡോ എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട്'
'ങേ?'
'അതെ. രാവിലെ വീട്ടിൽ നിന്ന് നിഴൽ കടത്തി ക്ലബ്ബിൽ കൊണ്ട് വെക്കും. ഉച്ചക്ക് അത് തിരിച്ച് വീട്ടിലിറക്കും.'
ചോദിച്ചയാൾക്ക് അപ്പോഴും കാര്യം മുഴുവൻ മനസിലായിട്ടുണ്ടാവില്ല. അത്ര ഗൗരവത്തോടെ അല്ലെ നീ അയാളോട് സംസാരിച്ചത്?

അല്ലെങ്കിലും നീ എന്നും അങ്ങിനെയായിരുന്നു.. ദുരിതങ്ങൾക്ക് മുമ്പിൽ പല്ലിളിച്ച് കാണിക്കും. അത് കൊണ്ട് തന്നെ കളിയും ചിരിയും കണ്ട് രസിച്ചവരിൽ കുറച്ച് പേര് മാത്രമേ നിന്റെ നീറ്റൽ അറിഞ്ഞിട്ടുള്ളു.

സ്വന്തം വിശ്വാസങ്ങൾക്കനുസരിച്ചുള്ള ജോലി മാത്രമേ എടുക്കു എന്ന് പറഞ്ഞ നിൻറെ യോഗ്യത ഒമ്പതാം ക്‌ളാസ്സായിരുന്നു. കമലഹാസനും അത്രയേ പഠിച്ചിട്ടുള്ളു എന്നും നീ കൂട്ടിച്ചേർക്കും. പക്ഷെ തടിച്ച് കുനുകുനാന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ അച്ചടിച്ച പുസ്തകങ്ങൾ വായിക്കാനോ അവയെക്കുറിച്ച് അറിവോടെ സംസാരിക്കാനോ നിനക്ക് അത് തടസ്സമായിരുന്നില്ല.
 
ഇരുട്ടിനെ പേടിയായിരുന്ന എന്നെ രാത്രി പത്ത് മണിക്ക് ഗ്രാമപാതയിലൂടെ നടത്തിച്ച് ശശിയുടെ വീട്ടിൽ എത്തിച്ചത് നീയാണ്. എല്ലാ വ്യാഴാഴ്ചയും ചടങ്ങുപോലെ ഉണ്ടായിരുന്ന ആ നടത്തം എനിക്ക് ഇരുട്ടിനെ പരിചയമാക്കിത്തന്നു. 

ഹിന്ദി കിളിർക്കാത്ത തമിഴ് മണ്ണിൽ നിന്ന് വന്ന എനിക്ക് ഹിന്ദിസംഗീതത്തിലേക്ക് വാതിൽ തുറന്ന് തന്നത് നീയാണ്. റാഫിയും ഗുലാം അലിയും നിന്നിലൂടെ എന്റെ ആസ്വാദനത്തിന്റെ ഭാഗമായി. (ഇതിൽ അനിയേട്ടന്റെ പങ്ക് നമ്മൾക്ക് വിസ്മരിക്കാൻ പറ്റുമോ ഡാ?)

ക്ലബ്ബിലെ കുരുന്നു പിള്ളാരുടെ കൂടെ എസ്തപ്പാനെപ്പോലെ കളിച്ച് നടന്ന നിനക്ക് അങ്ങിനെ ആറ്റ് നോറ്റ് ഒരു വിസ കിട്ടി. നിന്റെ ഭാഷയിൽ പറഞ്ഞാൽ, വയസ്സാൻകാലത്ത്. 

അവിടെ ചെന്നിട്ടും നിന്റെ കഷ്ടപ്പാടുകൾ തീർന്നില്ല എന്ന് ഞാൻ അറിഞ്ഞു. അതിനെക്കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല. നീ പറഞ്ഞതും ഇല്ല. മിസ്സ്ഡ് കാളുകൾ നിത്യേനെ എനിക്കും മറ്റു സുഹൃത്തുക്കൾക്കും വന്നു. നീ പറഞ്ഞത് അത് തിരിച്ച് വിളിക്കാൻ വേണ്ടിയല്ല, എനിക്കും ആരെങ്കിലും ഒക്കെ ഉണ്ട് എന്ന് സ്വയം സമാധാനിപ്പിക്കാനാണ് എന്നാണ്. 

കഷ്ടിച്ച് ഒരു ജോലിയായി, കാലിന്നടിയിലെ മണ്ണ് ഉറച്ചു എന്ന് തോന്നിയ സമയത്താണ് കോട്ടക്കലിലെ പാത്തിയിൽ കിടന്ന് നടുനിവർത്താൻ നീ വിമാനം കയറി വന്നത്. പക്ഷെ ആ വിമാനം നിന്നെ ഇറക്കിയത് ഞണ്ടുകളുടെ നാട്ടിലായിരുന്നു. അവിടെനിന്ന് ഒരു ഇടവേള നിനക്ക് ലഭിച്ചതുമില്ല.
 
അന്ത്യമായി എന്നെ അറിവോടെ ഭാര്യയുടെ കൈത്താങ്ങിൽ നീ കഴിയവേയാണ് നിന്നെ ഞാൻ അവസാനമായി കാണുന്നത്. സ്വന്തം വീടിന്നരികിലെ ഒരു പെങ്ങളുടെ വീട്ടിൽ. എറണാകുളത്തെ ആശുപത്രിയിൽ കണ്ട പ്രസന്നത കൈമോശം വന്നിരുന്നു. ആവേശത്തോടെ കളിക്കുന്നതിനിടയിൽ പരിക്ക് പറ്റി കോർട്ടിന് പുറത്തിരിക്കേണ്ടി വന്ന ഫുട്ബോൾ കളിക്കാരന്റെ മ്ലാനത ഞാൻ കണ്ടു. നിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ഞാൻ ആലോചിച്ചു, എങ്കിലും ചോദിച്ചില്ല. അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കിയില്ല. 

അത് കഴിഞ്ഞ് പതിനൊന്നു കൊല്ലമായി.

എത്ര കുടഞ്ഞാലും നിന്നെ കളയാനാവുന്നില്ലലോ പഹയാ.. 






Monday, 11 May 2020

വായന

അക്ഷരങ്ങളോടുള്ള ആർത്തി കുട്ടികാലത്ത് തുടങ്ങിയതാണ്. പാഠ പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ അതല്ലാത്ത എന്തും വായിക്കാനായിരുന്നു താല്പര്യം. പലരും പറയാറുള്ള പോലെ, സാധങ്ങൾ പൊതിഞ്ഞു വരുന്ന കടാസുകൾ എല്ലാം ഞാനും വായിച്ചിരുന്നു. പക്ഷെ എൻ്റെ ചുറ്റുപാടിൽ പുസ്തകങ്ങളുടെ ലഭ്യതക്ക് ഒരു പരിമിതി ഉണ്ടായിരുന്നു. 
ആദ്യമായ് വ്യക്തിപരമായ പുസ്തക ശേഖരം കാണുന്നത് ഗുഡല്ലൂർ ഉള്ള അമ്മാവൻറെ വീട്ടിൽ വെച്ചാണ്. ഓരോ പുസ്തകമായി ഞാനും പ്രസാദും മറിച്ച് നോക്കിയിരുന്നത് ഓർമ്മയുണ്ട്. (പ്രസാദ്- മറ്റൊരു അമ്മാവൻറെ മകനും എൻ്റെ അടുത്ത കൂട്ടുകാരനും. ഞങ്ങൾ ഒരുമിച്ചാണ് അന്ന് എല്ലാ സ്ഥലത്തും യാത്ര ചെയ്തിരുന്നത്.) 
എന്ത് വായിക്കണം എന്നറിയാത്ത ഒരു കാലമായിരുന്നു അത്. 
പുസ്തകങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവ്‌ ഉണ്ടാവുന്നത് ബന്ധുവും പിന്നീട് അഭ്യുദയകാംക്ഷിയുമായ് മാറിയ നാരായണേട്ടന്റെ (കവി പി എം നാരായണൻ) വീട്ടിൽ വെച്ചാണ്. അവിടുന്നങ്ങോട്ടാണ് വായന എൻ്റെ സ്വത്വത്തിന്റെ ഭാഗമാവുന്നത്. വരണ്ട കണ്ണുകളുമായി ഇക്കാലത്തും വായന കൈവിടാതെ അങ്ങിനെ പോകുന്നു.  
വായന തികച്ചും വ്യക്തിപരമാണ് എനിക്ക്. സ്ഥിരമായ ചുറ്റുപാടിൽ സ്ഥിരമായ സ്ഥലത്ത് സ്ഥിരമായ കസേരയിൽ, നിശ്ശബ്ദമായി...

Reading Silhouette Images, Stock Photos & Vectors | Shutterstock

ചില പുസ്തകങ്ങൾ, പ്രത്യേകിച്ച് ഇംഗ്ലീഷിൽ അച്ചടിച്ച കുറച്ച് കാലപ്പഴക്കം ചെന്ന പുസ്തകങ്ങൾ, ഏടുകളുടെ നിറം കൊണ്ടും ഗന്ധം കൊണ്ടും ഗൃഹാതുരത ഉണർത്താറുണ്ട്. നമ്മുടെ ഭാഷാപുസ്തകങ്ങളിൽ അത് അങ്ങിനെ അനുഭവപ്പെടാറില്ല. ഓരോ പുസ്തകവും ഓരോ ലഹരിയാണ്. ആദ്യം നമ്മൾ കുറച്ച് കുറച്ചായി വായിച്ച് തുടങ്ങുന്നു. ഏതു നിമിഷവും നമ്മൾക്ക് അത് നിർത്തിവെക്കാം. ഏടുകൾ മറിയുന്തോറും പുസ്തകം ഒരു ചുഴി പോലെ നമ്മെ അതിൻറെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ട് പോകുന്നു. പിന്നെ അവസാന ഏടും മറിഞ്ഞു കഴിയുന്നത് വരെ നമ്മെ അത് അടിമപ്പെടുത്തി വെക്കുന്നു. വായന കഴിഞ്ഞാലും ഇംഗ്ലീഷിൽ "സ്റ്റോൺഡ്" എന്ന് പറയുന്ന മരവിച്ച അവസ്ഥയിൽ അത് നമ്മെ കെട്ടിയിടുന്നു. 

*
അറിവും വിനോദവുമാണ് വായനയുടെ പ്രധാന ഫലങ്ങളാവുന്നത്. അറിവിന് മാത്രമായ് വായിക്കാം. വിനോദത്തിന് മാത്രമായും വായിക്കാം. വിനോദിപ്പിച്ചുകൊണ്ട് അറിവ് നൽകുന്ന വായനയും ഉണ്ട്. അറിവ് ഉൾക്കാഴ്ച്ചയായ് മാറുമ്പോളാണ് വായന അർത്ഥവത്തതാവുന്നത്.  







Sunday, 10 May 2020

അമ്മയ്ക്ക്, അമ്മമാർക്ക്



മാതൃത്വം ഒരു സങ്കൽപ്പമാണ്. മനുഷ്യന്ന് സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃകയാവുന്നത് ഈ സങ്കൽപ്പമാണ്. പകൽ പറക്കാൻ ഇറങ്ങുന്ന പക്ഷി അന്തിക്ക് ചേക്കേറാൻ വരുന്ന കൂടാണ് അമ്മ. ബന്ധങ്ങളിൽ ഏറെ പവിത്രവും ശാശ്വതവുമായി കരുതപ്പെടുന്ന ബന്ധമാണ് മാതൃ-പുത്ര ബന്ധം. വിലമതിക്കേണ്ട ബന്ധങ്ങളുടെ പട്ടികയിലും പ്രഥമ സ്ഥാനം അമ്മയ്ക്കാണ്: മാതൃ ദേവോ ഭവ!
മറ്റു ജീവികളെ അപേക്ഷിച്ച് മാതൃഭാവം കൂടുതൽ കാണുന്നത് സസ്തനികളിലാണ്. കുഞ്ഞ് ജനിച്ച് കഴിഞ്ഞ് കുറച്ച് കാലമെങ്കിലും സംരക്ഷണം ആവശ്യമാവുന്നത് കൊണ്ടാവാം ഈ പ്രത്യേകത. കുഞ്ഞുങ്ങളെ കാക്കുന്ന കാര്യത്തിൽ, അമ്മമാർ കാണിക്കുന്ന ജാഗ്രതയാണ് ഏത് വർഗ്ഗത്തിൻറെയും നിലനിൽപ്പിന്റെ ആധാരം. വിത്ത് പാകുന്നതോടു കൂടി പുരുഷന്റെ കടമ കഴിയുന്നു. അതിന്ന് രൂപം ഉണ്ടാക്കി ലോകത്തിലേക്ക് ഇറക്കി വിട്ട് കാര്യപ്രാപ്തി ഉണ്ടാവുന്നത് വരെ കൂടെ വരുന്ന കരുതലിന്റെ പേരാണ് അമ്മ. 
മറ്റ് ജീവികളിൽ അമ്മയുടെ ഭാഗം കുഞ്ഞിന്ന് കാര്യപ്രാപ്തിയാവുന്നതോടു കൂടി തീരും. അത് കഴിഞ്ഞാൽ രണ്ടും രണ്ട് വഴി. പക്ഷെ മനുഷ്യന്റെ കാര്യത്തിൽ അത് മരണം വരെയും, മരണാനന്തരവും നിലനിൽക്കുന്ന ബന്ധമാണ്. 
എല്ലാ അമ്മമാരും മാലാഖമാരല്ല. എല്ലാ മക്കൾക്കും അമ്മ എന്നത് ഒരു കരുതലിന്റെ ഓർമ്മയുമല്ല. അമ്മയാണെങ്കിലും അടിസ്ഥാനപരമായി അവർ ഒരു വ്യക്തിയാണ്. അമ്മമാരിലും ഭിന്ന വ്യക്തിത്വങ്ങൾ ഉണ്ടാവാം. അതനുസരിച്ചുള്ള ബന്ധമാവും അവരും മക്കളും തമ്മിൽ രൂപപ്പെടുക. എങ്കിലും മനുഷ്യകുലത്തെ താങ്ങി നിർത്തുന്ന മൂല്യങ്ങളിൽ എന്നും പ്രഥമ സ്ഥാനം കല്പിക്കപെടുന്നത് മാതൃത്വത്തിനാണ്. 
പുലാപ്പറ്റ എന്ന ഗ്രാമത്തിലെ ഒരു കൂട്ട് കുടുംബമാണ് എന്റേത്. ബന്ധുബലം കൊണ്ട് ഞങ്ങൾ സമ്പന്നരാണ്. പത്ത് നൂറ് അംഗങ്ങളുള്ള കുടുംബത്തിലെ മൂത്തവർ എല്ലാവരും ഏട്ടനോ ഒപ്പോളോ, ഇളയവർ എല്ലാവരും അനിയനോ അനിയത്തിയോയാണ്. അതിന് ഒരു അമ്മയുടെ വയറ്റിൽ തന്നെ ജനിക്കണം എന്നില്ല. എന്നെ പ്രസവിച്ച അമ്മയെ കൂടാതെ എനിക്ക് മൂന്ന് ചെറിയമ്മമാരും ഉണ്ട് അമ്മമാരായി. അവർ എല്ലാവരും കൂടിയാണ് എന്നെ വളർത്തിയതും. പ്രസവിച്ച അമ്മയെ കൂടാതെ രണ്ട് അമ്മമാർ നേരത്തെ പോയി - ശ്രീദേവി ചെറിയമ്മ, വിമലോപ്പോൾ (സ്ഥാനം കൊണ്ട് ചെറിയമ്മയാണെങ്കിലും ഓപ്പോൾ എന്നാണ് വിളിച്ച് ശീലം.) 
ഇനി ഉള്ളത് സർവ്വം സഹ എന്ന തത്ത്വത്തിൽ ജീവിച്ചു പോരുന്ന സരള ഓപ്പോൾ. 
മരിച്ചു പോയ അമ്മമാർക്ക് അഞ്ജലി. ജീവിച്ചിരിക്കുന്ന അമ്മയ്ക്കുള്ള അഭിവാദനമാണ് ഈ കുറിപ്പ്. 

കഴുതക്കാര്യം











pic courtesy


ബാല്യം തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ ആയിരുന്നത് കൊണ്ട് ഞാൻ ആദ്യമേ കണ്ട് പരിചയിച്ച മൃഗങ്ങളിൽ ഒന്ന് കഴുതയായിരുന്നു. അലക്കുകാരുടെ ചുമട്ട് വാഹനമായി നടക്കാത്ത സമയം മുഴുവൻ അവ റോഡുകളിൽ വിഹരിച്ചിരുന്നു. സ്ഥിരമായ് കാണുന്ന കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്താറില്ല, കൗതുകം ഉണർത്താറുമില്ല. അത് കൊണ്ട് കഴുതകളും എന്നെ സംബന്ധിച്ച് നഗരദൃശ്യത്തിന്റെ ഭാഗമായിരുന്നു. നാട്ടിൽ നിന്ന് വിരുന്നു വരാറുള്ളവർ കഴുതകളെ കണ്ട് അത്ഭുതം പറയുമ്പോഴാണ് നാട്ടിൽ ഈ മൃഗം ഇല്ലല്ലോ എന്ന് ഓർത്തു പോവുന്നത്.

പൊതുവെ കഴുത ഒരു മ്ലേച്ച ജന്മമായാണ് കരുതപ്പെടുന്നത്. കുതിരകൾ ക്ഷത്രിയ കുലജാതരും. അഴുക്ക് ചുമക്കുന്നത് കൊണ്ടും അലക്കുകാർ ഉൾപ്പെടെ സമൂഹത്തിന്റെ പുറമ്പോക്കിൽ പണ്ട് കഴിയാൻ വിധിക്കപ്പെട്ട ആളുകളുടെ ഇടയിൽ കഴിയുന്നതും ഒക്കെയാവാം കാരണങ്ങൾ.  

പക്ഷെ കഴുതകൾ അത്ര നിസ്സാരക്കാരല്ല. കുതിരകളേക്കാൾ ബുദ്ധിയുള്ള ജീവികളാണ് കഴുതകൾ. നല്ല ഓർമ്മശക്തിയും ഉണ്ട്. 'കഴുതയെപ്പോലെ പിടിവാശി' എന്ന് ഉപമിക്കാറുണ്ട്. നിൽപ്പുറച്ച് കഴിഞ്ഞാൽ എത്ര മർദ്ദിച്ചാലും കഴുത ഒരടി മുന്നോട്ട് വെക്കില്ല എന്നത് കൊണ്ടാവാം ഇത്. പക്ഷെ അതിജീവന കലയിൽ ഈ മൃഗത്തെ രക്ഷിക്കുന്നത് ഈ സ്വഭാവം ആണ്. അത് കൊണ്ട് കുതിരകൾ പെട്ടെന്ന് ചെന്ന് ആപത്തിൽ ചാടുമ്പോൾ കഴുതകൾ അത്ര പെട്ടെന്ന് അപകടത്തിൽ പെടുന്നില്ല. ക്ഷമയും നിർവികാരതയുമാണ് അവയുടെ മുഖമുദ്ര. 

"പൊതു ജനം കഴുത" എന്ന പ്രയോഗം കൊണ്ട് എല്ലാം മറക്കുന്ന ബുദ്ധിശൂന്യമായ ഒരു വിഭാഗമാണ് ജനം എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ, അത് കഴുതകളോട് ചെയുന്ന അനീതിയാണ്. ജനങ്ങൾ പൊതുവെ വികാരജീവികളാണ്. ആൾക്കൂട്ടങ്ങൾ നയിക്കുന്നവരുടെ വാക്കുകൾക്കനുസരിച്ച് പെരുമാറുന്നത് അവരുടെ വൈകാരികതയിൽ തൊടുമ്പോഴാണ്. 

ആൾക്കൂട്ട മനോഭാവത്തിന്ന് മികച്ച ഉദാഹരണം ഷേക്സ്പിയറിന്റെ ജൂലിയസ് സീസർ എന്ന നാടകത്തിൽ കാണാം. ജനങ്ങൾ ഏറെ ആരാധിച്ചിരുന്ന ജൂലിയസ് സീസറിന്റെ മരണം അയാൾക്ക് അർഹിച്ച ശിക്ഷയാണ് എന്ന് ബ്രൂട്ടസ് ആ ജനങ്ങളുടെ മുമ്പിൽ തന്നെ സമർത്ഥിക്കുന്നു. ജനാധിപത്യം ശ്വാസ വായുവായി കരുതുന്ന പുരാതന റോമിൽ ഏകാധിപതിയാവാൻ ശ്രമിച്ചു എന്ന കുറ്റമാണ് സീസറിൽ ആരോപിക്കപ്പെട്ടത്. അത് മരണം അർഹിക്കുന്ന ശിക്ഷയാണ് താനും. പിന്നാലെ സീസറുടെ ശവം ചുമന്ന് കൊണ്ട് മാർക്ക് ആൻറ്റണി വരുന്നു. സീസറിനെ അടക്കം ചെയാനാണ് താൻ വന്നത് എന്നും അല്ലാതെ അയാളെ വാഴ്ത്താൻ അല്ല എന്നും അയാൾ ആദ്യമേ പറയുന്നു. അത് കൊണ്ട് ജനം അയാളെ സംസാരിക്കാൻ അനുവദിക്കുന്നു. പക്ഷെ അയാൾ വളരെ വിദഗ്‌ധമായി ജനങ്ങളുടെ വികാരങ്ങളെ ഇളക്കി വിടുന്നു. സീസറിന്ന് എതിരായും ബ്രൂട്ടസിന്ന് അനുകൂലമായും ഉണ്ടായിരുന്ന ജനവികാരം നേരെ വിപരീത ദിശയിലേക്ക് തിരിച്ചു വിടുന്ന ആൻ്റണി കൈവെച്ചത് ജന വികാരത്തിലാണ്. അയാളുടെ പ്രകടനത്തിനൊടുവിൽ ജനം ബ്രൂട്ടസിനെ വധിക്കാൻ ഓടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

ഇന്നും ഇക്കാര്യത്തിൽ ഒരു മാറ്റവും ഇല്ല. വ്യക്തികൾ എന്ന നിലക്ക് അത്യാവശ്യം വിവേകം തോന്നിപ്പിക്കുന്നവർ, ആൾക്കൂട്ടത്തിന്റെ ഭാഗമായി മാറുമ്പോൾ വെറും വികാര ജീവികളായി മാറുന്നു. പിന്നീട് വിവേകം തിരിച്ചെത്തി ശാന്തരാവുമ്പോഴേക്കും നാശങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടാവും. ജനാധിപത്യം എന്ന് വിളിക്കുന്ന രാഷ്ട്രീയ പ്രക്രിയക്കും അടിസ്ഥാനം ഈ വികാര ചൂഷണം തന്നെയാണ്.  വികാര ജീവികൾ സംഘം ചേർന്ന് വരുമ്പോൾ വിവേകമുള്ള ജീവികൾ വഴിയിൽ നിന്ന് മാറി നിൽക്കുക എന്നതാണ് അതിജീവന പാഠം. 







Monday, 4 May 2020

അത്തിമരച്ചോട്ടിൽ..

 pic courtesy

അത്തിമരച്ചോട്ടിൽ..


അറിഞ്ഞതും അറിയാത്തതും
പറഞ്ഞതും പറയാത്തതും
നെല്ലും പതിരും
കളിയും കാര്യവും

മണ്ടി നടക്കുന്ന ചിന്തകൾ - പുറകെ
വെച്ച് പിടിക്കുന്ന വാക്കുകൾ..

- കൃഷ്ണദാസ്‌ പുലാപ്പറ്റ