Sunday, 26 July 2020

സൈക്കിൾ പുരാണം



സൈക്കിൾ പുരാണം 

നാരായണൻ നായരുടെ സൈക്കിൾ ആയിരിക്കണം ഞാൻ ആദ്യം കണ്ട സൈക്കിൾ. ആളെപ്പോലെതന്നെ അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരു  റാലി സൈക്കിൾ. എള്ള് കറുപ്പിൽ കുഷ്യൻ ഇല്ലാത്ത ലെതർ സീറ്റും പഴക്കം ചെന്ന കാരിയറും ഒഴിച്ച് മറ്റ് അലങ്കാരങ്ങളൊന്നും ഇല്ലാത്ത സൈക്കിൾ. മണ്ണെണ്ണ ഒഴിച്ച് തിരികത്തിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു അതിന്റെ വിളക്ക്. 

അഞ്ച് ജീവനക്കാർ സകുടുംബം താമസിക്കുന്ന വൈദ്യശാല ക്വാർട്ടേഴ്സിലെ ഒരു താമസക്കാരനായിരുന്നു നാരായണൻ നായർ. അയാളുടെ മകൻ അപ്പു എൻ്റെ കൂട്ടുകാരനായിരുന്നു. അഞ്ച് കുടുംബങ്ങളിലെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും പേര് വിളിച്ചും ചേട്ടാ ചേച്ചി വിളിച്ചും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. വൈദ്യശാലയുടെ മുൻവശത്ത് ഒറ്റ മുറി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന രാജനും എൻ്റെ കൂട്ടുകാരനായിരുന്നു. അപ്പു പതിഞ്ഞ സ്വഭാവക്കാരനും അനുസരണയുള്ള കുട്ടിയുമായിരുന്നു. രാജനും ഞാനും കുരുത്തക്കേടുകളുടെ കൂട്ടുകാരും. താന്തോന്നിത്തരത്തിന്റെ കാര്യത്തിൽ അവനെക്കാട്ടിലും മൂപ്പ് എനിക്കായിരുന്നു. 

സൈക്കിളിന്റെ അത്ര ഉയരമായപ്പോൾ സൈക്കിൾ ഒന്ന് ചവിട്ടി നോക്കാനുള്ള ആഗ്രഹം കലശലായി. നാരായണൻ നായർ കാണാതെ ബാറുകളുടെ ഇടയിലെ ത്രികോണത്തിലൂടെ കാലിട്ടു ചവിട്ടി നോക്കാൻ ശ്രമിച്ചു. വീഴ്ചകൾ പുതിയതല്ലാത്തത് കൊണ്ട് പ്രയത്നം തുടർന്ന്കൊണ്ടിരുന്നു. എങ്കിലും സൈക്കിൾ ബാലൻസിൻ്റെ ആദ്യപാഠങ്ങളിൽ ഒതുങ്ങി ചവിട്ട്. 

പിന്നീട് സ്‌കൂൾ പഠനം ഏകദേശം പത്തുകിലോമീറ്റർ അകലെയുള്ള സായിബാബ കോളനിയിലേക്ക് മാറിയതോടെ എൻ്റെ സ്വാതന്ത്ര്യം പൂർണമായി. ബസ്സിൽ പോയിവരാനുള്ള ഒരു രൂപയാണ് അന്നത്തെ ഓരോ ദിവസത്തെയും മൂലധനം. ബസ്സിൽ പോയിവന്നിരുന്നത് മടുപ്പായി തോന്നി തുടങ്ങിയ കാലത്താണ് രാമനാഥപുരത്തെ സൈക്കിൾ കടയിൽ ഒരു ദിവസം മുഴുവൻ എന്ന കണക്കിൽ സൈക്കിൾ എടുക്കുന്നതിന്ന് വാടക ഒരു രൂപയാണ് എന്നറിഞ്ഞത്. അതിന്ന് മുമ്പ് തന്നെ സൈക്കിൾ കടയിലെ പതിവുകാരനായിരുന്നു ഞാൻ. പത്തു പൈസക്ക് ഒരു മണിക്കൂർ എന്ന കണക്കിൽ വാടകയ്ക്ക് സൈക്കിൾ എടുത്ത് കറങ്ങുന്ന  പതിവുണ്ടായിരുന്നു. അപ്പോഴേക്കും സൈക്കിൾ ചവിട്ടിൽ വൈദഗ്‌ദ്യവും നേടിക്കഴിഞ്ഞിരുന്നു. 

അപ്പോൾ ആറാംക്ലാസിലെത്തിയിരുന്നു പഠനം. ആണ്ടു പരീക്ഷയാവുമ്പോഴാണ് എനിക്ക് ആ ആശയം ഉദിച്ചത്. സാധാരണ ഒന്നോ രണ്ടോ മണിക്കൂറിൽ കൂടുതൽ സൈക്കിൾ ചവിട്ടാൻ അച്ഛൻ സമ്മതിക്കാറില്ല. ഞാൻ സൈക്കിൾ ചവിട്ടുന്നത് തന്നെ വലിയ താല്പര്യം ഇല്ലാത്ത കാര്യമായിരുന്നു. പരീക്ഷയാവുമ്പോൾ രാവിലെ പോയാൽ വൈകുന്നേരം വരെ എനിക്ക് ഒരു തടസ്സവും ഇല്ലാതെ സൈക്കിൾ ചവിട്ടാം. കൈയ്യിൽ കിട്ടുന്ന ഒരു രൂപ ബസ്സ് കൂലി, ഒരു ദിവസത്തെ സൈക്കിൾ വാടകയ്ക്ക് കിറുകൃത്യം. 

പരീക്ഷ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തുടങ്ങും. പക്ഷെ രാവിലെത്തന്നെ സ്‌കൂളിൽ എത്തണം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങും. എന്നിട്ട് മനംകുളിർക്കേ സൈക്കിൾ ചവിട്ടും. ഓരോ ദിവസം ഓരോ വഴിയിലൂടെ. ഏറെ ഇഷ്ടം നഗരത്തിന്ന് തൊട്ടപ്പുറത്തുള്ള ഗ്രാമംപോലെയുള്ള പ്രദേശങ്ങളിലൂടെ സൈക്കിൾ ചവിട്ടാനാണ്. നഗരത്തിന്റെ തിരക്കൊഴിഞ്ഞുകഴിഞ്ഞാൽ പിന്നെ രണ്ട് വശവും ചോളവും കരിമ്പും വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ. അടുത്തടുത്ത് നട്ടു വളർത്തിയ പുളിമരങ്ങളുടെ ഇടയിലൂടെ വേഗത്തിൽ ചവിട്ടി പോകുമ്പോൾ തലമുടിയിൽ കാറ്റ് അമർത്തി തലോടിക്കൊണ്ടിരിക്കും. സൈക്കിൾ കാലത്തെ മറക്കാൻ പറ്റാത്ത അനുഭൂതിയായി അത് ഇന്നും മനസ്സിലുണ്ട്. 

ഏതു വഴിപോയാലും ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തൊട്ടു മുമ്പായി ക്‌ളാസ്സിലെത്തും. വരുന്ന വഴി ശിരുവാണി ഡാമിലെ വെള്ളം ശേഖരിച്ച് നഗരത്തിലേക്ക് പമ്പുചെയ്യുന്ന പാർക്കിലിരുന്ന് ടിഫിനിലെ ഭക്ഷണം കഴിക്കും. ക്‌ളാസ്സിന്റെ തൊട്ടപ്പുറത്തുള്ള സൈക്കിൾ സ്റ്റാൻഡിൽ നിറുത്തിയിട്ട സൈക്കിൾ ഇടയ്ക്കിടയ്ക്ക് നോക്കികൊണ്ടിരിക്കും. ഉത്തരക്കടലാസിൽ ഒന്നും എഴുതാൻ തോന്നാറില്ല. അരമണിക്കൂർ സമയം നിർബന്ധമായും ഹാളിൽ ഇരിക്കണം. പരീക്ഷാഹാളിലെ അധ്യാപകന്റെ നീരസം വകവെക്കാതെ ഇടക്കിക്കിടയ്ക്ക് സമയം ചോദിക്കും. അരമണിക്കൂർ തികഞ്ഞാൽ ഏകദേശം കാലിയായിത്തന്നെയുള്ള ഉത്തരക്കടലാസ്സ് അദ്ധ്യാപകനെ ഏൽപ്പിച്ച് പുറത്ത് കടക്കും. 

പിന്നെ വീണ്ടും സൈക്കിളിൽ കയറി കറങ്ങാൻ തുടങ്ങും. അഞ്ചുമണിയ്ക്ക് സൈക്കിൾ തിരിച്ച് കടയിൽ ഏൽപ്പിച്ച് ഒന്നും അറിയാത്ത ഭാവത്തിൽ വീട്ടിൽ കയറിച്ചെല്ലും. 

പഠിക്കാൻ ആവശ്യത്തിന്ന് ബുദ്ധിയുണ്ട് എന്ന് അവർ വിശ്വസിച്ച മകൻ അക്കൊല്ലത്തെ പരീക്ഷയിൽ തോൽക്കാൻ എന്താണ് കാരണം എന്ന് എൻ്റെ അച്ഛനും അമ്മയ്ക്കും മനസ്സിലായതേ ഇല്ല. എഴുതുന്ന പരീക്ഷയ്ക്കല്ലേ മാർക്കിടാൻ പറ്റൂ?

പക്ഷെ അപ്പോഴും എൻ്റെ സൈക്കിൾ  യജ്ഞം തുടർന്ന്‌കൊണ്ടിരുന്നു. പഠിത്തത്തിൽ ഇത്തിരി ശ്രദ്ധ വന്നത് കൊണ്ട് അവധിദിവസങ്ങളിൽ ആയി സൈക്കിൾ യാത്ര എന്ന് മാത്രം. നഗരത്തിലെ തിയറ്ററുകളിലേക്കുള്ള യാത്ര സൈക്കിളിൽ ആയി. 

അങ്ങിനെ ഒരു ദിവസം സിനിമകഴിഞ്ഞു വേഗത്തിൽ സൈക്കിൾ ചവിട്ടി വരികയായിരുന്നു. റോയൽ തിയറ്ററിന്റെയും റയിൽവേ അടിപ്പാലത്തിന്റെയും ഇടയിലുള്ള റോഡ് സ്ഥിരം ബ്ലോക്കിന്റെ സ്ഥലമാണ്. ഇരു വശവും ഓരോ ബസ്സുകൾക്ക് മാത്രം കടന്ന് പോകാനുള്ള വീതി മാത്രമാണ് അവിടെ. സിനിമവിട്ടു സ്വതവേ ഉള്ള വേഗത്തിൽ അങ്ങോട്ട് പോകുന്ന ഒരു ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അതിന്ന് എതിർവശത്ത് ഒരു ബസ്സ് ഇങ്ങോട്ട് വരുന്നത് കണ്ടത്. ക്ഷണ നേരം തോന്നിയ സംശയത്തെ വേഗത്തോടുള്ള പ്രിയം മറികടന്നു. ഞാൻ മുന്നോട്ടേക്കു തന്നെ ആഞ്ഞു ചവിട്ടി. ഇരു ബസ്സുകൾക്കിടയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഞാൻ പാഞ്ഞു പോകുമ്പോൾ ബസ്സിനുള്ളിൽ നിന്ന് ആളുകൾ ചീത്തവിളിക്കുന്നത് കേട്ടു. ബസ്സിനെ മറികടന്ന് ഒട്ടും വേഗം കുറയ്ക്കാതെ തന്നെ ഒരു ജേതാവിൻ്റെ ഭാവത്തിൽ ഞാൻ പറന്ന് പോയി. 

അപ്പോൾ ഒഴിവായ അപകടം പിന്നീട് വീട്ടിലാണ് സംഭവിച്ചത്. ആ ബസ്സിൽ അച്ഛന്ന് നല്ല പരിചയം ഉള്ള ആരോ ഉണ്ടായിരുന്നു. അയാൾ അച്ഛനോട് താൻ കണ്ട കാര്യം അത് പോലെത്തനെ പറഞ്ഞു വെച്ചു. അടിയുടെ പൊടി പൂരമായിരുന്നു പിന്നെ. അതിന്നൊടുവിൽ വീട്ടിലെ ദൈവങ്ങളുടെ മുമ്പിലേക്ക് എന്നെ വലിച്ചുകൊണ്ട് പോയി. എന്നിട്ട് ആ ചിത്രങ്ങളുടെ മുമ്പിൽ ഇനി ഒരിക്കലും ഞാൻ സൈക്കിൾ ചവിട്ടില്ല എന്ന് സത്യം ചെയ്യിപ്പിച്ചു. 

അത് കൊണ്ടൊന്നുമല്ല, പക്ഷെ അതിനു ശേഷം സൈക്കിൾ എന്നല്ല ഒരു വാഹനം ഓടിക്കാനും എനിക്ക് താല്പര്യം തോന്നിയിട്ടില്ല. 


Saturday, 11 July 2020

ഒരു അക്കിടി പറ്റിയ കഥ

ചില കാര്യങ്ങൾ അങ്ങിനെയാണ്. എത്ര കാലം കഴിഞ്ഞാലും ഓർമ്മയിൽ അങ്ങിനെ മുഴച്ചു നിൽക്കും. കൈത്തണ്ടയിലെ വാച്ചിന്റെ സ്റ്റീൽ സ്ട്രാപ്പിൽ ഒട്ടിച്ച്‌ വച്ച പച്ച സ്റ്റിക്കറിൽ മുഴച്ചു നിന്ന അയാളുടെ പേര് പോലെ.

കുട്ടിക്കാലത്ത് തലയ്ക്ക് പിടിച്ചതാ സിനിമാപ്രാന്ത്. തമിഴിൽ റിലീസ് ചെയുന്ന പടങ്ങൾ മിക്കവാറും കാണും. അങ്ങിനെ ഏറെ കാത്ത് നിന്ന "നീയാ" എന്നെ സിനിമ റിലീസ് ആയി. അന്ന് ഞാൻ ഒമ്പതാം ക്‌ളാസിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് ഇറങ്ങിയ "നാഗിൻ" എന്ന സിനിമയുടെ റീമേക്കായിരുന്നു അത്. (നാഗിൻ എന്ന സിനിമ പ്രസിദ്ധ ഫ്രഞ്ച് സംവിധായകൻ ട്രൂഫോയുടെ "ദി ബ്രൈഡ് ഹു വോർ ബ്ളാക്ക്" എന്ന സിനിമയുടെ ഇന്ത്യൻ പകർപ്പാണ് എന്ന് കുറെ കാലം കഴിഞ്ഞാണ് മനസിലാക്കിയത്.)

വെള്ളിയാഴ്ച സ്‌കൂൾ ഉള്ളത് കൊണ്ടും അന്ന് ക്‌ളാസ് കട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടും ശനിയാഴ്ചയാണ് സിനിമ കാണാൻ പോയത്, പതിവുപോലെ ഒറ്റയ്ക്ക്.  

ഉക്കടത്തെ നാസ് തീയേറ്ററിലാണ് സിനിമ കളിക്കുന്നത്. രാവിലത്തെ കളിക്ക് തന്നെ ടിക്കറ്റ് എടുക്കാൻ വരിയിൽ നിന്നു. അപ്പോഴേക്കും എൻ്റെ സ്ഥിരം വേഷം മുണ്ടായിക്കഴിഞ്ഞിരുന്നു. അത് കൊണ്ടാവാം, തൊട്ടു മുമ്പിൽ നിൽക്കുന്ന ഒരു മലയാളി ഇങ്ങോട്ട് കേറി സംസാരിക്കാൻ തുടങ്ങി. മലയാളിയെ കണ്ട സന്തോഷത്തിൽ അയാളും ഇത്രയും മുതിർന്നൊരാൾ തന്നെ ഒരു സുഹൃത്തിനെപ്പോലെ കരുതി സംസാരിക്കുന്നതിന്റെ ചാരിതാർഥ്യത്തിൽ ഞാനും മനസ്സ് തുറന്നു സംസാരിച്ചു. അയാൾ പറഞ്ഞ പേര് എന്താണ് എന്ന് ഓർമ്മയില്ല. അയാൾ കെട്ടിയ വാച്ചിന്റെ സ്ട്രാപ്പിൽ പച്ച സ്റ്റിക്കറിൽ തെളിഞ്ഞ പേരു പക്ഷെ നല്ല ഓർമ്മയുണ്ട് - നിസാർ. പറഞ്ഞ പേരും വാച്ചിലെ പേരും രണ്ടായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചു. പക്ഷെ ഞാൻ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല. കാരണം മിക്കവാറും ആളുകൾക്ക് ശരിക്കുമുള്ള പേരാവില്ല വിളിപ്പേര്. ബാബുവിനോട് പേരെന്താ എന്ന് ആരെങ്കിലും ചോദിച്ചാൽ അവൻ ബാബു എന്നെ പറയു. അവന്റെ ശരിക്കുമുള്ള പേരു ബാബു എന്നല്ല എന്ന് എത്ര പേർക്കറിയാം?

സിനിമയ്ക്ക് അടുത്തടുത്ത സീറ്റിൽ ഇരുന്ന് ഞങ്ങൾ വാ തോരാതെ സംസാരിച്ചു. അടുത്തുള്ളവർ മിണ്ടാതിരിക്കാൻ പറഞ്ഞപ്പോഴാണ് നിർത്തിയത്. ഇടവേളയിൽ അയാൾ ചായയും സമോസയും വാങ്ങി തന്നു. വേണ്ട എന്ന് പറഞ്ഞു. പക്ഷെ നിർബന്ധിച്ചപ്പോൾ അത് കഴിച്ചു. അല്ലെങ്കിലും ഭക്ഷണത്തിന്ന് മുമ്പിൽ ഞാൻ അന്നും ഇന്നും തോറ്റ് കൊടുത്തിട്ടെ ഉള്ളു. 

സിനിമ കഴിഞ്ഞു അയാൾ എനിക്ക് ഊണ് മേടിച്ചു തരാൻ ശ്രമിച്ചു. പക്ഷെ വീട്ടിൽ ഊണ് കഴിക്കാൻ ചെല്ലാതെ പറ്റില്ല. അയാളോടും വീട്ടിലേക്ക് വരാൻ പറഞ്ഞു. അന്നു പറ്റില്ല, പിറ്റേ ദിവസം വീട്ടിൽ വരാം എന്ന് അയാൾ ഏറ്റു. 
അങ്ങിനെ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും അഭിമാനത്തോടെ അടുത്ത ദിവസം എൻ്റെ മുതിർന്ന സുഹൃത്ത് ഉണ്ണാൻ വരുന്ന കാര്യം പറഞ്ഞു. അച്ഛൻ പതിവ് പോലെ അതിൽ വലിയ ഉത്സാഹം കാണിച്ചില്ല. അച്ഛന്ന് ഞാനും എൻ്റെ കൂട്ടുകാരും കുട്ടിക്കളി വിടാത്ത കുരങ്ങന്മാർ മാത്രമായിരുന്നു. 

അമ്മയ്ക്ക് എൻ്റെ ആവേശം മനസ്സിലായി. പിറ്റേ ദിവസം പഞ്ചസാരപ്പായസം അടക്കം ഉണ്ടാക്കി കാത്തിരുന്നു. അയാളെ കാത്തു ഞാൻ കുറെ നേരം ബസ് സ്റ്റോപ്പിൽ നിന്നു. വിശപ്പ് അസഹ്യമായപ്പോൾ വീട്ടിൽ പോയി ഊണ് കഴിച്ചു വന്നു കാത്തിരിപ്പു തുടർന്നു. ഏകദേശം ഒരു നാല് മാണി കഴിഞ്ഞു അയാൾ എത്തിയപ്പോൾ. 

എന്നാലും വരാതിരുന്നില്ലലോ എന്ന ആഹ്ളാദത്തിലായിരുന്നു ഞാൻ.

പക്ഷെ അയാൾ വീട്ടിലേക്ക് വന്നില്ല. വേറെ ഒരു ദിവസം വരാം എന്ന് പറഞ്ഞു. ബസ് സ്റ്റോപ്പിലെ  ഉന്തുവണ്ടിയിൽ ഉണ്ടാക്കിയ ബോണ്ടയും ചായയും ഞങ്ങൾ കഴിച്ചു. എന്നിട്ട് അയാൾ എന്നെ ടൗണിലേക്ക് ക്ഷണിച്ചു. അയാളുടെ കൂടെ ബസ്സിൽ കേറിപ്പോയി. 

മണിക്കൂണ്ടിനടത്തുള്ള അഞ്ചുമുക്കിലെ ഒരു ചെറിയ ലോഡ്‌ജിലായിരുന്നു അയാളുടെ മുറി. തറവാട്ടിലെ കോണിച്ചോട്ടിൽ ഉള്ള അത്രയും മാത്രം വിസ്തീർണമുള്ള മുറി. നീളത്തിൽ ഒരു കിടക്ക. കിടക്ക എന്ന് പറഞ്ഞാൽ, ഇന്ന് ആശുപത്രികളിൽ കൂടെ നിൽക്കുന്നവർക്ക് കൊടുക്കുന്നത് പോലെ അധികം വീതിയില്ലാത്തത്. അറ്റത്ത് ഒരു മേശയും കസേരയും ഉണ്ട്. മുറിയുടെ തറയിൽ നിന്ന് അല്പം പൊക്കി കെട്ടിയ കുളിമുറി. ഒരു പടികേറി വേണം പോകാൻ. 

മുറിയിൽ കയറിയ പാടെ അയാൾ ബാത്ത്റൂമിൽ പോയി വന്നു. എന്നോട് കിടക്കയിൽ ഇരിക്കാൻ പറഞ്ഞു. വർത്തമാനം തുടങ്ങി. അയാൾ കിടക്കുകയായിരുന്നു. എന്നോടും കിടന്നുകൂടെ എന്ന് ചോദിച്ചപ്പോൾ ആദ്യമായ് എന്തോ പന്തികേട് തോന്നി. വേണ്ട എന്ന് പറഞ്ഞ എന്നെ അയാൾ ഒന്ന് നിർബന്ധിച്ചു. ബാത്ത്റൂമിൽ പോയി വന്ന നേരം അയാൾ പുറത്തേക്കുള്ള വാതിൽ കുറ്റിയിട്ട കാര്യം അപ്പോഴാണ് ഞാൻ ഓർത്തത്. വീട്ടിലായാലും തറവാട്ടിലായാലും കുറ്റിയിടാത്ത മുറിയിൽ കിടന്നു ശീലിച്ച എനിക്ക് ആദ്യമായ് ഒരു ഭയം തോന്നി. അയാളാണെങ്കിൽ എന്നെ ബലമായി കിടത്തി അയാളുടെ ഒരു കാൽ എൻ്റെ മേൽ കയറ്റി വയ്ക്കുകയും ചെയ്തിരുന്നു. പെട്ടെന്നു തോന്നിയ ഒരു ബുദ്ധിയിൽ മൂത്രമൊഴിച്ചു വന്ന് കിടക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്നെ സ്വതന്ത്രനാക്കി. 

ഒരൊറ്റ കുതിപ്പിൽ ഞാൻ വാതുക്കൽ എത്തി, കുറ്റി തുറന്ന് പുറത്തേക്ക് ഓടി. അയാൾ എന്നോട് നില്ക്കാൻ പറഞ്ഞു കൂടെ വരുന്നുണ്ടായിരുന്നു. ലോഡ്‌ജ്‌ കടന്ന് ഇടത്തോട്ട് തിരിഞ്ഞു മണിക്കൂണ്ട് ബസ്‌സ്റ്റോപ്പിലേക്ക് ക്ഷണ നേരം കൊണ്ടാണ് ഞാൻ ഓടിയെത്തിയത്. പുറപ്പെട്ട ഒരു ബസ്സിൽ ചാടിക്കയറി. കിതച്ചുകൊണ്ട് പിൻസീറ്റിൽ ഇരുന്നു പുറകിലെ ചില്ലിലൂടെ നോക്കിയപ്പോൾ ഒരു കൈകൊണ്ട് ഷർട്ടിന്റെ ബട്ടൺ ഇടാൻ ശ്രമിച്ച് മറ്റേ കൈകൊണ്ട് എന്നെ മാടിവിളിച്ചു കൊണ്ട് അയാൾ ഓടി വരുന്നുണ്ടായിരുന്നു. 





 

Saturday, 4 July 2020

താരവീഥിയിലൂടെ

ഞാൻ ഒരരപ്പാണ്ടിയാണ് - ഒരു പകുതി തമിഴും, ഒരു പകുതി മലയാളവും എന്ന ഉദ്ദേശത്തിൽ. തമിഴ് സംസ്കാരമെന്നത് വേഷംകെട്ടില്ലാത്ത ജീവിതമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഹൃദയം കൊണ്ടാണ് അവർ കാര്യങ്ങൾ അറിയുന്നത്. കരച്ചിൽ വരുമ്പോൾ കരയാനും സന്തോഷത്തിൽ ഉറക്കെ പൊട്ടിച്ചിരിക്കാനും അവർക്ക് സ്ഥലകാല ബോധം വേണ്ട. 
വായനയിൽ നിന്ന് തോന്നിയ കാര്യം ഈ രീതിയിൽ ഉള്ള മറ്റൊരു സംസ്കാരം സ്പാനിഷ് സംസ്കാരമാണ് എന്നാണ്. കാളപ്പോരു മുതൽ വികാര തീവ്രമായ പ്രണയവും പോരും പ്രതിപാദ്യ വിഷയമായുള്ള സാഹിത്യത്തിൽ വരെ ഈ സാമ്യം കാണാം. 

മലയാളിക്ക് പക്ഷെ പൊതുമധ്യത്തിലെ വികാരപ്രകടനം നിഷിദ്ധമാണ്. വിക്ടോറിയൻ യുഗത്തിലെ ഇംഗ്ലീഷുകാരും മലയാളിയും ഇക്കാര്യത്തിൽ സമാനചിത്തരാണ്. പിഡിയെ എന്ന ചുരുക്കത്തിൽ വിളിക്കുന്ന പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷൻ അവർക്ക് സാമൂഹിക പെരുമാറ്റ കീഴ്‌ വഴക്കങ്ങളുടെ ലംഘനമാണ്. അത് കൊണ്ടാണ് താര ആരാധന തമിഴ്‌നാട്ടിലടക്കം ആളിക്കത്തുമ്പോളും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നമുക്ക് നിസ്സംഗത പാലിക്കാൻ പറ്റിയിരുന്നത്. 

കോയമ്പത്തൂരിലെ ബാല്യകൗമാരങ്ങളിൽ പലപ്പോഴും വിശറിയുദ്ധത്തിന് നടുവിൽ ഞാൻ അകപ്പെട്ടിട്ടുണ്ട്. അന്ന് പ്രബലമായ പക്ഷങ്ങൾ എംജിആർ പക്ഷവും ശിവാജിപക്ഷവും ആയിരുന്നു. പുരട്ച്ചി തലൈവരും നടികർ തിലകവും തമ്മിൽ ആരാണ് കേമനെന്ന വാഗ്വാദങ്ങൾ കൈയ്യാങ്കളികളിൽ വരെ ചെന്നെത്തിയാണ് ചിലപ്പോൾ അവസാനിക്കാറുള്ളത്. നിഷ്പക്ഷമായിരിക്കൽ അസാധ്യമായ സമയങ്ങളിൽ ഞാൻ ആദ്യം ശിവാജിപക്ഷക്കാരനായും പിന്നീട് എംജിആർ പക്ഷക്കാരനായും മാറിക്കൊണ്ടിരുന്നു. ശിവാജിക്കാലമായാൽ സുലഭമായി ലഭിച്ചിരുന്ന ശിവാജിയുടെ പടങ്ങളും എംജിആർ കാലത്ത് അയാളുടെ പടങ്ങളും ശേഖരിക്കുന്ന പതിവുണ്ടായിരുന്നു.

ശിവാജി നടികർ തിലകമാകയാൽ അയാളുടെ നടിപ്പിന്റെ നല്ലകാലം കഴിഞ്ഞപ്പോൾ അഭിനയസമ്രാട്ട് എന്ന നിലയിൽ തണൽവിരിച്ച് നിന്നു. മറ്റെയാൾ വിപ്ലവനായകനാകയാൽ ജനാധിപത്യ വിപ്ലവത്തിലൂടെ കോട്ട പിടിച്ചു സിംഹാസനത്തിൽ കേറി. 

സിനിമയിലെ സൂപ്പർസ്റ്റാർ യുഗം തുടങ്ങുന്നത് 1909 മുതലാണ് എന്നാണ് ചരിത്രം. നിശ്ശബ്ദ ചലച്ചിത്ര നിർമ്മാതാക്കൾ തങ്ങളുടെ കമ്പനി ആർട്ടിസ്റ്റുകളുടെ മൂല്യം കൂട്ടാൻവേണ്ടി അവരെക്കുറിച്ചുള്ള വ്യക്തിപരമായ വിശേഷങ്ങൾ പങ്ക് വെക്കാൻ തുടങ്ങിയതിലൂടെ താരങ്ങളോടുള്ള ഇഷ്ടവും അവർ അഭിനയിച്ച സിനിമകളോടുള്ള കൂറും പ്രകടമാവാൻ തുടങ്ങി. തമിഴിൽ സൂപ്പർസ്റ്റാർ എന്ന വിശേഷണം ആദ്യമായ് ചാർത്തപ്പെട്ടത് രജിനികാന്തിലാണ് എന്നാണ് എൻ്റെ ധാരണ. മറ്റ് പലതരത്തിലുള്ള പട്ടങ്ങൾ വന്നുകഴിഞ്ഞിട്ടും വിശറികൾക്ക് ഇന്നും ഒരേ ഒരു സൂപ്പർസ്റ്റാർ മാത്രം. 

മലയാളി മുഖംതിരിച്ചു നിന്നിരുന്ന താരാരാധന ഇന്ന് കേരളത്തിന്റെയും ഭാഗമാണ്. താരമാക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം ഉണ്ടാക്കുന്നതാണ്. സിനിമയുടെ സങ്കേതങ്ങൾ കൗശലപൂർവ്വം ഉപയോഗിച്ചാണ് നടനിൽ നിന്ന് അതികായനിലേക്കുള്ള രൂപമാറ്റം സാധ്യമാകുന്നത്. താരം പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം മുതൽ തന്നെ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ തക്ക മരുന്നുകൾ സിനിമയിൽ കരുതിയിട്ടുണ്ടാവും. കഥാപാത്ര സൃഷ്ടിയിലും രംഗങ്ങൾ ഒരുക്കുന്നതിലും സംഭാഷണങ്ങൾ എഴുതുന്നതിലും എല്ലാം ഈ ശ്രദ്ധ കാണാം. നായകൻറെ പാട്ടുകളിലെ വരികൾക്കും അതിന്ന് നൽകുന്ന സംഗീതത്തിലും ഈ സൂക്ഷ്മത പ്രകടമാവാറുണ്ട്. തിന്മകൾ ഹരിച്ച് നന്മകൾ വളർത്തുന്ന നായകൻ സാധാരണ ജീവിതത്തിൻറെ മുങ്ങിപ്പൊങ്ങലുകളിൽ പെട്ടുഴലുന്ന പ്രേക്ഷകന്ന് നൽകുന്നത് സ്വപ്നസാഫല്യമാണ്. 

നായകനെ ഒരു ആരാധകൻ ഉൾക്കൊള്ളുന്നത് ഹൃദയം കൊണ്ട് മാത്രമാണ്. അത് കൊണ്ടാണ് സിനിമയിലെ യുക്തി ഒരിക്കലും ആരാധനയ്ക്ക് തടസ്സമാവാത്തത്. ഒരു തീയേറ്ററിൽ ഒരേ വികാരം പ്രകടമാക്കുന്ന മറ്റാരാധകർക്കൊപ്പം ഇരുന്ന് സിനിമ കാണുമ്പോഴാണ് ഈ വികാരം തീവ്രമാകുന്നത്. 

സാമൂഹിക അകലം കണക്കാക്കി ജീവിക്കുന്ന ഈ കാലത്ത് സിനിമകൾ തിയറ്ററുകളിൽ നിന്ന് മാറി വീട്ടിലെ സ്വീകരണ മുറികളിലും കിടപ്പ് മുറിയിലെ സ്വകാര്യതയിലും ഒതുങ്ങിപോവുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. 

ഈ പശ്ചാത്തലത്തിൽ എന്റെ സുഹൃത്ത് രമേഷ് ഉന്നയിച്ച സംശയം അർത്ഥവത്താണ് എന്ന് തോന്നുന്നു. തീയേറ്ററിലെ സമാനമനസ്ക്കരുടെ സാമീപ്യവും കൂറ്റൻ തിരശ്ശീലകളിൽ തെളിയുന്ന അതികായ രൂപവും അതിൽ മാത്രം ഫലപ്രദമാവുന്ന സാങ്കേതിക പൊടിക്കൈകളും ഇല്ലാതെ താരപ്രഭയ്ക്ക് മങ്ങലേൽക്കുമോ?