Saturday, 29 March 2025

എം ടി സർ (2)

ചിത്രങ്ങൾ: റസാഖ് കോട്ടക്കൽ.
റഷീദ് കോട്ടക്കലിന്റെ ശേഖരത്തിൽ നിന്ന്, നന്ദിപൂർവം. 

 


പുലാപ്പറ്റ എന്ന എൻ്റെ നാടിനെ കുറിച്ച് സാറിനു നേരത്തെ അറിയാം. അമ്മു ചേച്ചി (സുകുമാരി നരേന്ദ്ര മേനോൻ), (മണ്ണൂർ രാജകുമാരൻ) ഉണ്ണിയേട്ടൻ, രാമ വർമ്മ അമ്മാവൻ എന്നിവരുമായി നല്ല പരിചയം ഉണ്ടായിരുന്നു. പുലാപ്പറ്റ സി യു പി സ്‌കൂളിലെ പുതിയ ലൈബ്രറി കെട്ടിടം ഉദ്‌ഘാടനം ചെയ്തത് സർ ആയിരുന്നു. 

സർ എന്നോട് കാണിച്ച വാത്സല്യം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഞാൻ കരുതുന്നത്. കുറച്ച് അവസരങ്ങളിൽ അത് എനിയ്ക്ക് ശരിക്കും അനുഭവപെട്ടിട്ടുണ്ട്. 

ഇന്ത്യാവിഷന്റെ തുടക്കം മുതലുള്ള ഞങ്ങൾ ചിലർ ഓഫീസ് സ്റ്റാഫിന്റെ ഗണത്തിൽ പെട്ടവരും അത് കൊണ്ട് തന്നെ ആ ഗണത്തിൽ പെട്ടവരുടെ കണക്കിലുള്ള ശമ്പളം കൈപറ്റുന്നവരും ആയിരുന്നു. പിന്നീട് വന്ന ഉയർന്ന തസ്തികകാരുടെ മോഹ ശമ്പളം വെച്ച് നോക്കുമ്പോൾ അത് കുറവായിരുന്നു എങ്കിലും ഞങ്ങൾക്ക് അതിൽ പ്രശ്നമൊന്നും തോന്നിയതും ഇല്ല. 

അന്ന് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ഗോപിയേട്ടന് എന്ന് പൊതുവിൽ അറിയപ്പെടുന്ന (എൻ) ഗോപാലകൃഷ്ണൻ സർ ആയിരുന്നു. ഇടയ്ക്ക് എം ടി സർ അദ്ദേഹത്തിന്റെ മുറിയിൽ പോയി സംസാരിച്ചിരിക്കാറുണ്ട്. ഒരു ദിവസം അങ്ങിനെ സംസാരിച്ചു പുറത്തിറങ്ങി ലിഫ്റ്റിലേക്ക് പോകും വഴി കൈ എന്റെ ചുമലിൽ വെച്ചു ചേർത്ത് പിടിച്ച് സർ പറഞ്ഞു: "കൃഷ്ണദാസിന്ന് വളരെ കുറച്ച് ശമ്പളമേ ഉള്ളു അല്ലെ? ഇന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ അക്കാര്യം നോക്കിക്കൊള്ളാം. ഡോണ്ട് വറി." സത്യത്തിൽ എൻ്റെ തൊണ്ട ഒന്ന് ഇടറി. 

കൊച്ചിയിൽ ചാനലിന്റെ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന മേലുദ്യോഗസ്ഥൻ തൻ്റെ ഒരാളെ പ്രോഗ്രാം ഹെഡ് എന്ന തസ്തികയിൽ പ്രതിഷ്ഠിച്ചു. കോഴിക്കോട് വെച്ച് ചേർന്ന അടുത്ത പ്രോഗ്രാം മീറ്റിംഗിൽ പതിവ് പോലെ മിനുറ്റ്സ് രേഖപ്പെടുത്തുന്ന പുസ്തകവുമായി പോകാൻ പുറപ്പെട്ട എന്നെ അദ്ദേഹം തടഞ്ഞു. ഇനി കൃഷ്ണദാസ് വേണ്ട. പുതിയ ആൾ വന്നല്ലോ. എനിക്ക് വല്ലാത്ത സങ്കടം തോന്നി. റൂമിൽ പോയി ഇരുന്ന എന്നെ അധികം താമസിയാതെ വിളിപ്പിച്ച് അകത്തു കേറ്റി. 

സംഭവിച്ച കാര്യം മുനീർ സർ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. എല്ലാവരും എത്തി കഴിഞ്ഞിട്ടും എം ടി സർ മൗനമായി താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു. എന്നാൽ തുടങ്ങുകയല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞുവത്രേ: കൃഷ്ണദാസ് വരട്ടെ. 

ഗായിക പി ലീല കോഴിക്കോട്  വരുന്നുണ്ട്. ഒരു ഇൻറ്റർവ്യു ചെയ്യാമോ എന്ന് കൊച്ചി ഓഫീസിൽ നിന്ന് സഹദേവൻ സർ വിളിച്ചു ചോദിക്കുകയും ഞാൻ അതിനു ചാടി പുറപ്പെടുകയും ചെയ്തു. ആദ്യമായി ചെയുന്ന പ്രോഗ്രാം ആണ്. അതിൻ്റെ ഉത്സാഹത്തോട് കൂടി തന്നെ കാര്യങ്ങൾ ചെയ്തു. മൂന്ന് ക്യാമറ വെച്ചുള്ള ഷൂട്ട് ആയിരുന്നു പ്ലാൻ ചെയ്തത്. മൈൻഫ്രെയിം പ്രേമൻ വഴി ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഏർപ്പാടാക്കി. അക്കാലത്തു നടക്കാവ് പുതിയതായി തുടങ്ങിയ ഫോർച്യൂൺ ഹോട്ടലിൽ ഷൂട്ട് ചെയ്യാൻ ഉള്ള വേദി ശരിപ്പെടുത്തി. ബാബുരാജ് സംഗീത വിദ്യാലയത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ലേഖയെ ഇന്റർവ്യൂ ചെയ്യാൻ ഏർപ്പാടാക്കി. ചോദ്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു. ഷൂട്ട് കഴിഞ്ഞു, കോഴിക്കോട് തന്നെ എഡിറ്റ് ചെയ്യിപ്പിച്ച് ടേപ്പ് കൊച്ചിയിലേക്ക് കൊടുത്തയച്ചു. പ്രൊഡ്യൂസർ എന്ന നിലയിൽ പേര് വരുന്ന എൻ്റെ ആദ്യത്തെ പ്രോഗ്രാം. 

പക്ഷെ കൊച്ചിയിലെ ആപ്പീസർ അത് തടഞ്ഞു. പ്രൊഡ്യൂസർ എന്ന തസ്തികയിൽ പണിയെടുത്തിരുന്ന മറ്റൊരാളുടെ പേരാണ് അദ്ദേഹം അതിൽ ചേർപ്പിച്ചത്. അതറിഞ്ഞു കരച്ചിലിന്റെ വക്കോളം എത്തിയ ഞാൻ സാറിന്റെ മുമ്പിൽ എന്റെ സങ്കടം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ആവാതെ ചാനലിൽ വന്നത് പ്രോഗ്രാമുകൾ ചെയ്യാനാണ്. എന്നിട്ട് ഇപ്പൊ ഇതാണ് അവസ്ഥ. സർ എല്ലാം കേട്ടിരുന്നു. 

രണ്ടാഴ്ചക്കകം കൊച്ചി ഓഫീസിൽ നിന്ന് ഒരു സർക്കുലർ വന്നു: മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ഇന്ത്യാവിഷനിലെ ഏതു വിഭാഗത്തിൽ പെട്ട ജീവനക്കാരനും ഇനി പ്രോഗ്രാമുകൾ ചെയ്യാവുന്നതാണ്.

പിന്നീട് ജമാൽ പറഞ്ഞു: എം ടി സർ പറഞ്ഞതിനെ തുടർന്ന് മാനേജിങ് കമ്മിറ്റി മീറ്റിംഗിൽ നിങ്ങളുടെ കാര്യം ചർച്ചയായി. അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.

അധികം താമസിയാതെ എറണാകുളത്തുള്ള ശ്രീജ മറ്റൊരു ജോലി ലഭിച്ച് പോയപ്പോൾ അവർ ചെയ്തിരുന്ന രണ്ട് പ്രോഗ്രാമുകൾ ചെയ്യാൻ ഞാൻ നിയുക്തനായി. പുസ്തകം, സാഹിത്യം എന്നിവ പ്രമേയമാക്കിയ "മേശ വിളക്ക്," പരിസ്ഥിതി പ്രമേയമാക്കിയ "ഇനിയും മരിക്കാത്ത ഭൂമി" എന്നീ പ്രോഗ്രാമുകൾ വഴി അങ്ങിനെ ഞാൻ പ്രൊഡ്യൂസർ ആയി. പരിസ്ഥിതി പരിപാടിക്ക് "ഇനിയും മരിക്കാത്ത ഭൂമി" എന്ന് പേരിട്ടത് എംടി സർ ആയിരുന്നു. ഓ എൻ വിയുടെ കവിതയായിരുന്നു അതിനു പ്രചോദനം. 

ഇന്ത്യാവിഷൻറെ പ്രക്ഷേപണ ഉദ്‌ഘാടന ചടങ്ങുകൾ തിരുവനന്തപുരത്തു വെച്ചായിരുന്നു. അതിൻ്റെ അടുത്ത ദിവസം ഓ എൻ വി സാറിന്റെ വീട്ടിലായിരുന്നു എം ടി സാർക്ക് പ്രാതൽ ഏർപ്പാടാക്കിയിരുന്നത്. മുനീർ സാറും കൂടെ ഉണ്ടായിരുന്നു. എന്നെയും കൂടെ കൂട്ടിയിരുന്നു. ഓ എൻ വി സാറിന്റെ വീട്ടിൽ എത്തി എല്ലാവരും അകത്തു കേറി പോയി. ഞാൻ പുറത്തു പരുങ്ങി നിന്നതേ ഉള്ളു. അകത്തു പോയ സർ അതെ വേഗത്തിൽ തിരിച്ച് വന്ന് "കൃഷ്ണദാസ് എന്താ ഇവിടെ തന്നെ നിന്നത്. അകത്തു വരൂ" എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയി അവരുടെ കൂടെ തന്നെ ഇരുത്തി. 

* * *

സാറിന് പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു. ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹിന്ദി സംഗീത സംവിധായകൻ രവിയെ ബോംബെ രവിയാക്കി അവതരിപ്പിച്ചത് സാറിന്റെ ശ്രമഫലമായിരുന്നു. ക്ലാസിക്കൽ സംഗീതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ തിരുവയ്യാറിലെ ത്യാഗരാജോത്സവം കടന്നു വന്നു. ഒരിക്കൽ അവിടെ പോകണം എന്ന് ഞാൻ പറഞ്ഞപ്പോൾ സർ പറഞ്ഞു, ഞാനും ഇത് വരെ പോയിട്ടില്ല. നമുക്ക് ഒരു തവണ പോകാം. 

ഒരിക്കൽ  ഇന്ത്യാവിഷന് വേണ്ടി ആഴ്ച തോറും ഉള്ള ഒരു പരിപാടി അവതരിപ്പിക്കാം എന്ന് സർ സമ്മതിച്ചിരുന്നു. സർ തന്നെ അതിൻ്റെ പേരും നിർദേശിച്ചു. "കിളിവാതിൽ." കാശിയിലെ സംസ്കാര മേടകളിൽ മരണം ഒരു അതിസാധാരണ കാര്യമായി മാറുന്നതും, ചടങ്ങുകളുടെ ഭാഗമായി ഗംഗയിലേക്ക് വലിച്ചെറിയപ്പെടുന്ന നാണയങ്ങൾ മുങ്ങി തപ്പി എടുത്ത് ജീവിക്കുന്നവരെ കുറിച്ചുമെല്ലാം സർ വിവരിച്ചു. അതെല്ലാം കിളിവാതിലിന്റെ ഒരു ലക്കത്തിൽ ഉൾപ്പെടുത്തണം എന്നും പറഞ്ഞിരുന്നു. 

മകൾ അശ്വതിയുടെ വിവാഹം കഴിഞ്ഞു ആദ്യമായി ഓഫീസിൽ എത്തിയ ദിവസം സർ പറഞ്ഞു: ഇപ്പൊ ഞാൻ ശരിക്കും ഫ്രീ ആയി. ഇനി നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. 

ഞാൻ സഹദേവൻ സാറിനോട് ഇക്കാര്യം പറഞ്ഞു. പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. സർ ഒരു ടെലിവിഷൻ പരിപാടി അവതരിപ്പിക്കുക എന്ന അപൂർവത അങ്ങിനെ നഷ്ടമായി.

പക്ഷെ വേറെ രണ്ട് പരിപാടികളുടെ ഭാഗമായി സർ ഇന്ത്യാവിഷന്റെ സ്‌ക്രീനിൽ വന്നിട്ടുണ്ട്. സിനിമയും ജീവിതവും എന്ന പരിപാടിക്ക് വേണ്ടി സാറിന്റെ ഏതാനും സിനിമകൾ തിരഞ്ഞെടുക്കുകയും, സർ ആ സിനിമകൾ സംബന്ധിച്ച വിവരങ്ങൾ പറയുകയും ചെയ്തു. ഇന്ത്യാവിഷൻ തുടങ്ങിയ 2003 ലെ ഓണത്തിന്ന് സാറിന്റെ നാട്ടു വിശേഷങ്ങളുമായി "എൻ്റെ ദേശം" പരിപാടി പ്രക്ഷേപണം ചെയ്തു. കാരശ്ശേരി മാഷും എംടി സാറും കർക്കിടത്തിലെ മഴ ചാറുന്ന പകലിൽ നിളയിലൂടെ നടന്നു സംസാരിക്കുന്ന ദൃശ്യങ്ങൾ മനോഹരമായിരുന്നു. ഷൈനി ജേക്കബ് ബെഞ്ചമിൻ അതിൻ്റെ പ്രൊഡ്യൂസറും മണിലാൽ പടവൂർ അതിൻ്റെ ഛായാഗ്രഹണ സംവിധായകനും ആയിരുന്നു. 

* * * 

ടാഗോറിനെ കുറിച്ച് സർ വളരെ മതിപ്പോടെ ആണ് സംസാരിക്കാറുള്ളത്. പല മേഖലകളിൽ തൻ്റെ സർഗ്ഗ പ്രതിഭ തെളിയിച്ച ഒരു സമ്പൂർണ കലാകാരൻ. അന്തർദേശീയ തലത്തിൽ പകർപ്പവകാശം കഥാകൃത്ത് മരിച്ച് അൻപത് (50) വർഷം വരെയാണ്. ഇന്ത്യയിൽ അത് അറുപത് (60) വർഷങ്ങൾ എന്നാക്കിയത് വിശ്വഭാരതിയുടെ ടാഗോർ കൃതികൾക്ക് വേണ്ടിയായിരുന്നു. 2001 ൽ അത് തീർന്നു. അക്കാലത്ത് ഒലീവിന്ന് വേണ്ടി ടാഗോറിൻ്റെ ചില കഥകൾ ഞാൻ പരിഭാഷപ്പെടുത്തിയിരുന്നു. അതിന്ന് അവതാരിക എഴുതിയത് സർ ആയിരുന്നു. പകർപ്പവകാശം തീർന്ന സ്ഥിതിക്ക് ടാഗോറിൻ്റെ ഇനിയും കുറെ കൃതികൾ വിവർത്തനം ചെയ്യാവുന്നതാണ് എന്ന് എന്നോട് പറഞ്ഞു. അവതാരികയിൽ അത് എഴുതുകയും ചെയ്തു. 

മണ്മറഞ്ഞ മലയാള കഥാകൃത്തുക്കളുടെ കഥകൾ അടിസ്ഥാനമാക്കി ഹൃസ്വ ചിത്രങ്ങൾ ഒരുക്കുവാനുള്ള ദൂരദർശൻ പ്രോജക്ടിന്റെ ചുമതല എംടി സാറിനായിരുന്നു. കഥകൾ തിരഞ്ഞെടുത്തതും സംവിധായകരുടെ പാനൽ ഉണ്ടാക്കിയതും സാറായിരുന്നു. അതിലെ ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള കഥകൾ തിരഞ്ഞെടുത്ത് ചിത്രങ്ങൾ ഉണ്ടാക്കി. സാറിന്റെ ഒരു ചിത്രവും അതിൽ ഉണ്ടായിരുന്നില്ല. കാരണം ചോദിച്ചപ്പോൾ, എല്ലാവരും തിരഞ്ഞെടുത്തത് കഴിഞ്ഞു ബാക്കി ആയത് രാജലക്ഷ്മിയുടെ ഒരു കഥയാണ്. പക്ഷെ അത് ഇക്കാലത്തേക്ക് മാറ്റാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് ചെയ്തില്ല എന്ന് പറഞ്ഞു. ആ കഥയും പറഞ്ഞു. അത് ഇന്ന രീതിയിൽ മാറ്റി ചെയ്തു കൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ സർ പറഞ്ഞു: ശരിയാ അങ്ങിനെ ആകാമായിരുന്നു. പക്ഷെ എന്തായാലും ഇനി അത് ചെയ്യുന്നില്ല. 

ഇത് കഴിഞ്ഞ് ഒരു ദിവസം സർ വന്നത് ഒരു പുസ്തകമായാണ്. എഡ്‌ഗർ വാലസിന്റെ "ദ ഫോർ ജസ്റ്റ് മെൻ" എന്ന നോവലായിരുന്നു അത്. പെറി മേസൺ എഴുതിയ വാലസ് ഇങ്ങനെ ഒരു സീരീസ് എഴുതിയത് ഞാൻ അപ്പോഴാണ് അറിയുന്നത്. വിവിധ സ്ഥലങ്ങളിൽ ഉള്ള മൂന്ന് പേർ ഒത്തു കൂടി കുറ്റക്കാരെ വകവരുത്തി പോകുന്നതാണ് ഇവയിലെ പ്രമേയം. ഇതിലെ നാലാമൻ പ്രദേശിവാസിയാണ്. (സംവിധായകൻ ജയരാജിന്റെ "ഫോർ ദി പീപ്പിൾ" ഇത്തരം പ്രമേയമുള്ള ഒരു സിനിമയാണ്.)

പുസ്തകം തന്നിട്ട്: കൃഷ്ണദാസ് ഇതൊന്നു ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അഡാപ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കു. ഒരാഴ്ചയോളം എടുത്തു അതിനെ ഈ കാലഘട്ടത്തിൽ കോഴിക്കോട് നടക്കുന്ന ഒരു കഥയാക്കി മാറ്റി. സാറിനെ വായിച്ച് കേൾപ്പിച്ചു. അത് ഒരു പരീക്ഷയായിരുന്നു എന്നും അതിൽ ഞാൻ വിജയിച്ചു എന്നും പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.  

മുമ്പ് കർക്കിടകം എന്ന കഥയ്ക്ക് ഞാൻ ഒരു സീൻ ഓർഡർ ഉണ്ടാക്കിയ കാര്യം സാറിനോട് പറഞ്ഞു, അത് വായിച്ച് കേൾപ്പിക്കുകയും ചെയ്തു. അത് ചെയ്തോളാൻ അനുവാദം തന്നു. പക്ഷെ പിന്നീട് ഇന്ത്യാവിഷൻ ന്യൂസ് ചാനൽ ആയപ്പോൾ അതിന്ന് സാധ്യത ഇല്ലാതെ പോയി. 

എൻ്റെ അമ്മാവന്റെ മകൻ പ്രസാദും ഞാനും കുട്ടികാലം മുതൽ തന്നെ സിനിമ ധ്യാനിച്ച് നടന്നവർ ആയിരുന്നു. പ്രസാദ് എന്നോട് ഒരു ദിവസം പറഞ്ഞു, എംടി സാറിനോട് ഒരു കഥ ചോദിച്ചൂടെ? പ്രൊഡ്യൂസറെ ഒക്കെ നമുക്ക് ശരിയാക്കാം. അടുത്തതവണ സാറിനെ കാണാൻ പോയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് എന്ന് ഞാൻ സാറിനോട് പറഞ്ഞു. ഒന്ന്, സാറിന്റെ ഒരു കഥയുമായി അരങ്ങേറ്റം കുറിക്കാൻ ഉള്ള ആഗ്രഹം. രണ്ട്, സാറിന്റെ കഥയ്ക്കുള്ള മാർക്കറ്റിംഗ് സാധ്യത. 

അപ്പോൾ സർ ഞങ്ങൾക്ക് രണ്ട് പേർക്കും പരിചയമുള്ള ഒരാൾ കഥ ചോദിച്ച് വന്നതും, അത് കൊടുക്കാതിരുന്നതും പറഞ്ഞു. അതിന്റെ കാരണവും. "പക്ഷെ കൃഷ്ണദാസിന് എൻ്റെ ഏത് കഥയും തിരഞ്ഞെടുത്തത് അഡാപ്റ്റ് ചെയാം. എന്തിനാ ഷോർട് ഫിലിം ആയിട്ട് ആലോചിക്കുന്നത്. ഇപ്പോഴത്തെ സാങ്കേതിക വിദ്യയിൽ അധികം ചിലവില്ലാതെ സിനിമ തന്നെ ചെയ്യാമല്ലോ?" 

തൊഴിൽപരമായി നേട്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ഒരു സിനിമ പോലും ഇത് വരെ ചെയ്തിട്ടില്ലെങ്കിലും, എനിക്ക് കിട്ടിയ ഏറ്റവും വലിയ ബിരുദമായി ഞാൻ ഈ വാക്കുകളെ കാണുന്നു. 

സാറിന്റെ കഥകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത്, അത് ചെയ്യാൻ ഉദ്ദേശിക്കുന്ന വിധം സാറിനോട് പറഞ്ഞു. ആ കഥ വേറെ ഒരു പേരിൽ സിനിമയായി വന്നിട്ടുള്ള കാര്യം പറഞ്ഞു. എന്നിട് സർ തന്നെ വേറെ ഒരു കഥ നിർദേശിച്ചു. കുറച്ചു സമയം എടുത്ത് അതിൻ്റെ പൂർണ വൺ ലൈൻ സ്ക്രിപ്റ്റ് ഉണ്ടാക്കി സാറിനെ കാണിച്ചു. അത് ശരിയായില്ല. അതിലെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് സർ ഒന്നും കൂടി എഴുതി വരാൻ പറഞ്ഞു. അതങ്ങിനെ നീണ്ടു പോയി. ഇടയ്ക്ക് ഞാൻ മറ്റൊരു ചെറുകഥ ആസ്പദമാക്കി ഒരു ഷോർട് ഫിലിം ചെയ്യാനുള്ള അനുവാദം ചോദിച്ചു. അത് എങ്ങിനെയാണ് ചെയാൻ ഉദേശിക്കുന്നത് എന്ന് സാറിനോട് വിവരിച്ച് സാറിന്റെ സമ്മതം വാങ്ങി. പ്രൊഡക്ഷൻ പ്ലാനും ടീമും ഉണ്ടാക്കി. വൺ ലൈൻ സ്ക്രിപ്ട് ഉണ്ടാക്കി. ഫണ്ട് ചെയ്യാനുള്ള സാധ്യതയും ഉറപ്പാക്കി. പക്ഷെ അപ്പോഴേക്കും കോവിഡ് വന്നു. പിന്നീട് മറ്റ് ജോലികളും. അങ്ങിനെ എൻ്റെ പ്രശ്‍നം കൊണ്ട് തന്നെയാണ്, അത് നടക്കാതെ പോയി.

വാരാണസി എന്ന നോവൽ എഴുതി കഴിഞ്ഞപ്പോൾ അത് സിനിമയാക്കാനുള്ള ആഗ്രഹവുമായി ഒരു സംവിധായകൻ അനുവാദം ചോദിച്ചു. പക്ഷെ താൻ തന്നെ അത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് സർ അന്ന് പറഞ്ഞു. അതുണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ എനിയ്ക്ക് സാറിന്റെ സഹായി ആയി അതിൽ പ്രവർത്തിക്കാൻ പറ്റിയേനെ.

യയാതി സർ എഴുതി സിനിമയായി കാണണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പല തവണ ഞാൻ അത് പറയാറുണ്ടായിരുന്നു. ഒരിക്കൽ ടീച്ചറുടെ മുമ്പിൽ വെച്ച് ഇക്കാര്യം പറയുമ്പോൾ ടീച്ചറോടും പറഞ്ഞു, സാറിനോട് ഒന്ന് പറയാൻ. ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് രണ്ട് പേരും ചെയ്തത്. 

കോഴിക്കോട് വിട്ട് എറണാകുളം താമസമാക്കിയപ്പോൾ സാറിനെ നേരിട്ട് കാണുന്ന സന്ദർഭങ്ങൾ കുറഞ്ഞു. ഫോൺ വഴി ഇടയ്ക്ക് സംസാരിക്കാറുണ്ട്. ലാൻഡ്ഫോൺ പോയപ്പോൾ അതും നിന്ന്. മൊബൈലിൽ സംസാരിക്കുമ്പോൾ സാറിന് ചിലപ്പോ വ്യക്തമായി കേൾക്കാറില്ല. ആവർത്തനം വരുമ്പോ സാറിന് ക്ഷമ പോകും. അത് കൊണ്ട് മൊബൈലിൽ വിളിക്കുന്നത് ഇല്ലാതെയായി. പകരം ശ്രീരാമൻ വഴി ഇടയ്ക്ക് സാറിന്റെ വിശേഷങ്ങൾ അറിയും. 

എങ്കിലും എന്ത് കാര്യമുണ്ടെങ്കിലും ഞാൻ അത് സാറിനോട് പറയാറുണ്ടായിരുന്നു. പുതിയ വീട് വെച്ചത് പറഞ്ഞ് ക്ഷണിച്ചപ്പോൾ സർ പറഞ്ഞു: നോക്കട്ടെ. എറണാകുളം വരുമ്പോ എപ്പോഴെങ്കിലും ആ വഴി വരാം. എൻ്റെ ജോലി സ്ഥാപനങ്ങൾ മാറുമ്പോഴെല്ലാം സാറിനോട് പറയാറുണ്ട്. കേരളവിഷനിൽ ആയിരുന്നപ്പോൾ എനിയ്ക്ക് ഒരു അഭിമുഖം നൽകാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ചാനലിലെ പ്രവർത്തനം അത്രത്തോളം നീണ്ടില്ല. 

മക്കളുടെ കാര്യങ്ങൾ സർ അന്വേഷിക്കുമായിരുന്നു. മൂത്ത ആൾക്ക് ദേശീയ അവാർഡ് കിട്ടിയ കാര്യം പറഞ്ഞപ്പോൾ സാറിന്റെ മുഖത്തു ഒരു ചെറിയ പുഞ്ചിരി കണ്ടു. അവളുടെ വിവാഹ ക്ഷണം സാറിന് ആദ്യ കാർഡ് നൽകി തുടങ്ങണം എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും സാറിന്ന് സുഖമില്ലാതാവുകയും ചെയ്തു.

കൈക്കുമ്പിളിലെ ജലം പോലെ വഴുതി പോകുന്ന കാലവും ഓർമ്മകളും.

വീണ്ടും വേനൽ വരും. മഴ വരും. മനുഷ്യ നിർമ്മിതമായ സമയക്രമങ്ങൾക്ക് അപ്പുറത്തു നശ്വരമല്ലാത്ത എന്തോ ഒന്ന് എല്ലാറ്റിനും സാക്ഷിയായി നിൽക്കും. നശ്വര ഭൂമിയിൽ തലമുറകളുടെ മാറിമറിയലുകൾക്കിടയിൽ ചില ഒഴിവിടങ്ങൾ നികത്തപ്പെടാതെ അങ്ങിനെ കിടക്കും.

കണ്ടില്ലെങ്കിലും കേട്ടിലെങ്കിലും എവിടെയൊക്കെ പോയാലും എന്തൊക്കെ വേഷം കെട്ടിയാലും എം ടി സർ അവിടെ ഉണ്ട് എന്നത് ഒരു ആത്മബലം തന്നെയായിരുന്നു. അതാണ് ഇല്ലാതാവുന്നത്. 

ഇക്കാര്യം ടീച്ചറുമായി സംസാരിക്കവെ അവർ പറഞ്ഞു: ഇവിടെ വരുന്ന മിക്ക ആളുകളും ഇത് തന്നെയാണ് പറയുന്നത്. 

അതിൽ അത്ഭുതമില്ല.
 
________*______ 

Friday, 28 March 2025

എം ടി സർ (1)

ചിത്രങ്ങൾ: റസാഖ് കോട്ടക്കൽ.
റഷീദ് കോട്ടക്കലിന്റെ ശേഖരത്തിൽ നിന്ന്, നന്ദിപൂർവം. 


   


സിനിമാക്കമ്പക്കാർ കുറച്ചുപേർ ചേർന്ന് കോഴിക്കോട് ഒരു പരസ്യ സ്ഥാപനം നടത്തിവന്നിരുന്നു. അത് വരെ ചെയ്‌തിരുന്ന അധ്യാപനം മടുപ്പുളവാക്കി തുടങ്ങിയിരുന്നു. ഒരു സ്‌കൂളിൽ വൈസ് പ്രിൻസിപ്പൽ ആയി നിയമനം ലഭിച്ച സമയം. അത് സ്വീകരിച്ചാൽ പിന്നെ ഒരു തിരിച്ച്പോക്കു കഠിനമായിരിക്കും. 

സിനിമാ സങ്കൽപ്പങ്ങൾ സാക്ഷാത്കരിക്കാം എന്ന ആഗ്രഹത്തിൽ ഞാനും അവരോടൊപ്പം കൂടിയതിന്റെ ന്യായീകരണം ഇതൊക്കെയാണ്. 

അടൂരിന്റെ സഹായിയായിരുന്ന പ്രദീപ് അതിൻ്റെ ക്രീയേറ്റീവ് ഡയറക്ടറും ജമാലും  റസാക്കും (റസാഖ് കോട്ടക്കൽ) ഒക്കെ അതിൻ്റെ നടത്തിപ്പുകാരും മുനീർ സർ (ഡോക്ടർ എം കെ മുനീർ) അതിൻ്റെ ചെയര്മാനുമായിരുന്നു. 

നാട്ടിലെ ഞങ്ങളുടെ സുഹൃത്ത് ബാലൻ മാഷ് വഴിയാണ് ഞാൻ ജമാലിലേക്കും സ്ഥാപനത്തിലേക്കും എത്തിപ്പെടുന്നത്. പരസ്യങ്ങൾക്ക് വാചകങ്ങൾ എഴുതുകയായിരുന്നു എൻ്റെ ജോലി.

അതിനിടയിൽ ഏഷ്യാനെറ്റ് കേബിൾ വിഷന്റെ കോഴിക്കോട് നഗരത്തിലെ പ്രോഗ്രാമുകൾ ചെയ്യാൻ ഞങ്ങളുടെ സ്ഥാപനം കരാറിലേർപ്പെട്ടു. അതിൻ്റെ ഭാഗമായി പ്രദീപിനോടും എന്നോടും ഓരോ ചെറുചിത്രങ്ങൾ ചെയ്തുകൊള്ളാൻ പറഞ്ഞു. പ്രദീപ് ഒരു അസ്സമീസ് കഥ ചെയ്യാൻ തീരുമാനിച്ചു. ഞാൻ തിരഞ്ഞെടുത്തത് എം ടിയുടെ കർക്കിടകം എന്ന ചെറുകഥയാണ്. കഥയ്ക്കുള്ള അനുമതി മേടിച്ച് തരാം എന്ന് റസാഖ് സമ്മതിച്ചു. അങ്ങിനെ ഞാൻ ആ കഥയ്ക്ക് ഒരു സീൻ ഓർഡർ ഉണ്ടാക്കി. താമസിയാതെ എ സി വിയുമായുള്ള കരാർ അവസാനിക്കുകയും ഞങ്ങളുടെ സ്ക്രിപ്റ്റ് കടലാസിൽ തന്നെ ഒതുങ്ങുകയും ചെയ്തു. 

പിന്നീട് ഒലീവ് പുബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് എഡിറ്റർ ആയി പ്രവർത്തിക്കുന്ന കാലം. അതിൻ്റെ എഡിറ്ററായിരുന്ന അക്ബർക്കയും (അക്ബർ കക്കട്ടിൽ) കാരശ്ശേരി മാഷും (എം എൻ കാരശ്ശേരി) നൗഷാദും ഞാനും സംസാരിച്ചിരിക്കുന്നതിനിടയിൽ അക്ബർക്ക പറഞ്ഞു: കൃഷ്ണദാസെ, നിന്റെ സ്‌കൂട്ടറിൽ എന്നെ കൊണ്ടുപോകാമെങ്കിൽ ഞാൻ നിനക്ക് എംടിയെ പരിചയപ്പെടുത്തിത്തരാം. 

അങ്ങിനെയാണ് ആദ്യമായി ഞാൻ കൊട്ടാരം റോഡിലെ എം ടിയുടെ വീട്ടിലേക്ക് പോകുന്നത്. 

അക്ബർക്ക പരിചയപ്പെടുത്തിയെങ്കിലും ഒരു നോട്ടത്തിൽ കവിഞ്ഞ് സംസാരം ഒന്നും ഉണ്ടായില്ല. അക്ബർക്കയുടെ സംസാരം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ച് പോരുകയും ചെയ്തു. 

പിന്നീട് മുനീർസാറും ജമാലും ഇന്ത്യാവിഷൻ തുടങ്ങിയപ്പോൾ സ്വാഭാവികമായി ഞാനും അതിൻ്റെ ഭാഗമായി. ഏതാനും മാസങ്ങൾ ഒലീവിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചതിന് ശേഷം ചെറൂട്ടി റോഡിലെ വിശാലമായ ഓഫീസിലേക്ക് ഞങ്ങൾ മാറി. 2000 ഡിസംബറിലായിരുന്നു അത്.

അധികം താമസിയാതെ ഒരു ദിവസം രാവിലെ മുനീർ സർ എം ടി സാറിനെയും കൂട്ടി വന്നു. ഞങ്ങളുടെ പ്രോഗ്രാംസ് വിഭാഗത്തിന്റെ നേതൃത്വം സാറിനായിരുന്നു. 

എംടി സാറിനെ അദ്ദേഹത്തിൻ്റെ ക്യാബിനിൽ ആക്കിയ ശേഷം മുനീർ സർ എന്നെ വിളിച്ചു: വാസുവേട്ടൻറെ കാര്യങ്ങൾ നിങ്ങളെ ഏൽപ്പിക്കുകയാണ്. ഇഷ്ടക്കേട് ഉണ്ടാവാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. 
ആ പറഞ്ഞതിന് വേറെ ഒരു പശ്ചാത്തലവും ഉണ്ടായിരുന്നു. 

അങ്ങിനെയാണ് എംടി സാറുമായുള്ള എന്റെ അടുപ്പം ആരംഭിക്കുന്നത്. 

* * *

2001 ഏപ്രിൽ മാസത്തോടു കൂടിയാണ് പ്രോഗ്രാം വിഭാഗം സജീവമാകുന്നത്. എങ്കിലും അതിനിടെയിൽ ഇടയ്‌ക്കൊക്കെ എംടി സർ ഓഫീസിൽ വരും. ഇങ്ങനെ ഒരു ചാനൽ വരുന്നുണ്ട് എന്നറിഞ്ഞ് പ്രോഗ്രാമുകൾക്കുള്ള പ്രൊപ്പോസലുകളും വന്നു തുടങ്ങി. ഓഫീസിൽ വരുന്ന സമയം സർ അതൊക്കെ ഒന്ന് നോക്കും. 

ഏപ്രിലിൽ ചാനലിന്റെ ഉള്ളടക്കം എങ്ങിനെ വേണം എന്നതിൽ ചർച്ചകൾ തുടങ്ങി. വിനോദത്തോടൊപ്പം അല്പം വിജ്ഞാനവും പകരുന്നതായിരിക്കണം നമ്മുടെ പരിപാടികൾ എന്ന് സർ അടിവരയിട്ടു പറഞ്ഞു. അങ്ങിനെ തന്നെയായിരുന്നു ലഭിച്ച പ്രൊപ്പോസലുകൾ വിലയിരുത്തപ്പെട്ടതും പുതിയവ രൂപകൽപ്പന ചെയ്യപ്പെട്ടതും. 

സീരിയലുകളുടെ ജനപ്രിയത കൂടി വരുന്ന കാലമായിരുന്നു. അത്തരത്തിലുള്ള കുറെ പ്രൊപ്പോസലുകൾ വന്നുകൊണ്ട് ഇരുന്നു. ആദ്യമൊക്കെ സർ അതിൽ മിക്കതും നോക്കുമായിരുന്നു. പിന്നെ ഒരവസരത്തിൽ 'എല്ലാം കൃഷ്ണദാസ് നോക്കിയിട്ട് ഞാൻ കാണേണ്ടത് ഉണ്ടെങ്കിൽ എന്നെ കാണിച്ചാൽ മതി' എന്ന് പറഞ്ഞു. വായിച്ച എല്ലാ പ്രൊപ്പോസലുകളുടെ സംക്ഷിപ്ത രൂപം ഞാൻ നൽകിപ്പോന്നു.

പ്രോഗ്രാം സംബന്ധിച്ചും അല്ലാതെയും ധാരാളം ആളുകൾ സാറിനെ കാണാൻ വരുമായിരുന്നു. പ്രോഗ്രാം സംബന്ധിച്ചാണെങ്കിൽ സർ എന്നോടും ഇരിക്കാൻ പറയും. 

പരിപാടികൾ നമ്മുടെ ആസ്വാദന നിലവാരം അനുസരിച്ചല്ല അളക്കേണ്ടത് എന്ന് സർ പറയാറുണ്ട്. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ ഉള്ള, സീരിയൽ കാണാറുള്ള, സ്ത്രീകളുടെ ഒരു പാനൽ ഉണ്ടാക്കുകയും  ചെയ്തു. സീരിയലുകളുടെ പ്രൊപ്പോസലിനൊപ്പം കിട്ടിയ "പൈലറ്റ് എപ്പിസോഡ്" അവരെ കാണിച്ച് അവരുടെ അഭിപ്രായം രേഖപ്പെടുത്തി സാറിന് മുമ്പിൽ അവതരിപ്പിക്കേണ്ട ചുമതല എനിയ്ക്കായിരുന്നു. നമ്മുടെ ആദ്യ വിലയിരുത്തലിൽ തള്ളി പോയ ഒരു സീരിയലിന് പാനലിന്റെ അഭിപ്രായം കേട്ട ശേഷം അനുമതി കൊടുത്ത ചരിത്രവും ഉണ്ട്. 

അക്കാലത്തു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എംടി സാറിനെ കാണാൻ വരികയും പരിപാടികൾക്കുള്ള ചില ആശയങ്ങൾ പങ്കു വെക്കുകയും ചെയ്തു. അതിൽ ഒന്നായിരുന്നു ഗുരുവായൂരപ്പനെ കുറിച്ചൊരു സീരിയൽ. അത് അംഗീകരിക്കപ്പെട്ടു. ഗുരുവായൂരിനെ കുറിച്ചും ഗുരുവായൂരപ്പനെ കുറിച്ചും ഏറ്റവും നന്നായി അറിയാവുന്ന എഴുത്തുകാരൻ എന്ന നിലയിൽ ചൊവ്വലൂർ കൃഷ്ണന്കുട്ടിയെ കൂടി ഇതിന്റെ ഭാഗമാക്കാൻ സർ നിർദേശിച്ചു. രണ്ട് പേർക്കും അഡ്വാൻസ് കൊടുത്തു. തിരക്കഥയുടെ ആദ്യ രൂപമായി. സർ അത് വായിച്ച് നോക്കി കുറച്ചു തിരുത്തലുകളും ചേർക്കലുകളും വരുത്തി. ഇന്ത്യാവിഷൻ അനിശ്ചിതാവസ്ഥയിലേക്ക് കടക്കാൻ തുടങ്ങുന്ന സമയമായിരുന്നു അത്. അതിനിടയിൽ  തീരെ മറുത്തു പറയാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ മറ്റൊരു ചാനലിന്ന് വേണ്ടി ഇതേ സീരിയലിന് സ്ക്രിപ്റ്റ് എഴുതാൻ  ചൊവ്വലുർ നിയമിക്കപെടുകയും ചെയ്തു.  അദ്ദേഹം സാറിന്റെ മുമ്പിൽ എത്തി കാര്യം അവതരിപ്പിച്ചു: സ്ക്രിപ്റ്റ് തിരികെ വേണം. സാഹചര്യം മനസിലാക്കിയ എം ടി സർ അത് ചൊവ്വല്ലൂരിന്ന് തിരികെ കൊടുത്തുകൊള്ളാൻ പറഞ്ഞു. സർ നടത്തിയ തിരുത്തലുകൾ അടങ്ങിയ ഭാഗം ഇന്ത്യവിഷനിൽ തന്നെ സൂക്ഷിച്ചു. 

കോഴിക്കോട് ഉള്ള ദിവസങ്ങളിൽ ഒക്കെ രാവിലെ ഒരു പത്തു മണിയോട് കൂടി സർ ഇന്ത്യവിഷൻ ഓഫീസിന് താഴെ എത്തും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിച്ചു പറയാറുള്ളത് കൊണ്ട് ഞാൻ താഴെ നിൽക്കും. ചെറൂട്ടി റോഡിലെ ഓഫീസ് നാലാം നിലയിലായിരുന്നു. വന്നു കഴിഞ്ഞു ലിഫ്റ്റ് കയറി ഓഫീസിലേക്കും  തിരിച്ച് ലിഫ്റ്റിൽ ഇറങ്ങി കാറിൽ കയറുന്നതു വരെയും സാറിന്റെ കൂടെ ഞാനും പോകാറുണ്ടായിരുന്നു. ലിഫ്റ്റ് പ്രവർത്തിക്കാത്ത ദിവസമാണെങ്കിൽ ഞാൻ വിളിച്ച് പറയും, സർ അന്ന് വരില്ല. ഒരിക്കൽ സർ താഴെ എത്തിയപ്പോളാണ് ലിഫ്റ്റ് അന്ന് പ്രവർത്തിക്കുന്നില്ല എന്ന് മനസിലായത്. "സാരല്ല്യ, ഒന്ന് കേറി നോക്കാം" എന്ന് പറഞ്ഞു മുണ്ടിന്റെ അറ്റം ഒരു കൈ കൊണ്ട് പൊക്കി പിടിച്ച്, മറ്റേ കൈ കൊണ്ട് ഗോവണിയുടെ കൈവരി പിടിച്ച് വളരെ വേഗത്തിൽ  സർ കേറിപോയി. ഒപ്പമെത്താൻ എനിക്ക് ഓടിക്കേറേണ്ടിവന്നു. 

രണ്ട് മൂന്ന് മണിക്കൂർ അവിടെ ചിലവഴിക്കും. ഉച്ചയ്ക്ക് പോവുകയും ചെയ്യും. പ്രോഗ്രാമുകളെ കുറിച്ചല്ലാതെ മറ്റു അനവധി കാര്യങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരിക്കാൻ തുടങ്ങി. പുസ്തകങ്ങൾ, സാറിന്റെ യാത്രകളിൽ കണ്ട കാഴ്ചകൾ, സിനിമകൾ, പൊതു കാര്യങ്ങൾ.. 

അന്ന് ഇ മെയിലുകൾ പ്രചാരത്തിൽ വരാൻ തുടങ്ങിയ കാലമായിരുന്നു. യാഹൂവിലും ഹോട് മെയ്‌ലിലും സാറിന്ന് ഓരോ വിലാസം ഉണ്ടായിരുന്നു. കൂടുതൽ ഉപയോഗിച്ചിരുന്നത് യാഹൂ ആയിരുന്നു. സാറിന്റെ മെയിൽ നോക്കലും സർ പറയുന്നതനുസരിച്ച് മറുപടി അയക്കലും എൻ്റെ ചുമതലകളിൽ പെട്ടതായിരുന്നു. മൊബൈൽ ഉണ്ടെങ്കിലും അതിൻ്റെ ഉപയോഗം ടെലിഫോൺ എന്ന നിലയ്ക്ക് മാത്രമായിരുന്നു. 

ഇന്ത്യവിഷന്റെ ആസ്ഥാനം എറണാകുളത്തതായിരുന്നു. പ്രോഗ്രാം മീറ്റിങ്ങുകൾക്ക് ഇടയ്ക്കിടെ അങ്ങോട്ട് പോകേണ്ടി വരാറുണ്ട്. സാറിന്റെ തന്നെ അംബാസ്സഡറിലാണ് യാത്ര. ഡ്രൈവർ വിനോദും കൂടെ ഉണ്ടാവും. ദീർഘ യാത്രകൾക്ക് സർ അംബാസ്സഡറാണ് ഉപയോഗിച്ചിരുന്നത്. പിന് സീറ്റിൽ സർ ഇരിക്കും. കോഴിക്കോട് നിന്ന് യാത്ര ആരംഭിക്കുമ്പോൾ മുതൽ സർ സംസാരിക്കാൻ തുടങ്ങും. മുൻ സീറ്റിലിരുന്ന് പുറകോട്ട് തിരിഞ്ഞു സംസാരിക്കുന്നതിനിടയിൽ കഴുത്തു വേദനിക്കുന്ന പോലെ തോന്നുമ്പോൾ ഞാൻ മുന്നോട്ട് നോക്കി ഇരിക്കും. അപ്പോൾ മാത്രമാണ് സർ വർത്തമാനം മതിയാക്കി സീറ്റ് ചാരി മയങ്ങാൻ തുടങ്ങുന്നത്. 

ഒരു പരസ്യത്തിന്ന് വേണ്ടി പന്ത്രണ്ട് വരി കവിത എഴുതാൻ വള്ളത്തോൾ കരാറിലേർപ്പെടുകയും എഴുതി കൊടുത്ത വരികളിൽ നിന്ന് രണ്ടെണ്ണം അധികമായി അവർ ഉപയോഗിച്ചപ്പോൾ കണക്ക് പറഞ്ഞ് അതിന്റെ തുക കൂടി മേടിക്കുകയും ചെയ്ത കാര്യം പറഞ്ഞു. കാറിൽ വരുമ്പോൾ ആ പന്ത്രണ്ടു വരികളും അധികം വന്ന രണ്ടു വരികളും സർ ചൊല്ലി കേൾപ്പിച്ചു. അതാണ് തന്റെ മാതൃക എന്ന് സർ പറഞ്ഞു. എഴുത്തു കൊണ്ടാണ് ജീവിക്കേണ്ടത് എന്ന് താൻ ആദ്യമേ തീരുമാനിച്ചതാണ്. അപ്പോൾ പിന്നെ കണക്ക് പറഞ്ഞ് കിട്ടാനുള്ളത് മേടിക്കുന്നതിൽ ഒരു തെറ്റുമില്ല.   

സർ അക്കാലത്തു വലിച്ചിരുന്നത് ഗണേഷ് ബീഡിയായിരുന്നു. യാത്രകളിൽ കാർ നിർത്തി വാങ്ങിക്കാൻ പറയും. ഇറങ്ങാൻ തുടങ്ങുന്ന എന്നെ വിലക്കും: കൃഷ്ണദാസ് വാങ്ങേണ്ട, ഡ്രൈവർ വാങ്ങിക്കൊള്ളും. ഒരു തവണ ഗണേഷ് ബീഡി കിട്ടാതെ ഞാൻ മറ്റൊരു ബീഡി വാങ്ങിപ്പിച്ചു കൊടുത്തു. പക്ഷെ അത് ഇഷ്ടായില്ല: "കുറെ പുകയുണ്ടെന്നേ ഉള്ളു. വേറെ കാര്യമൊന്നും ഇല്ല." 

വീട്ടിൽ നിന്ന് കാറിൽ കേറി നേരെ ഇന്ത്യവിഷനിലേക്ക് വരുന്നത് കൊണ്ട് വസ്ത്ര ധാരണത്തിൽ ചിലപ്പോളൊക്കെ അലസത തോന്നിക്കാറുണ്ട്. ഷിർട്ടിന്റെ കുടുക്കുകൾ ചിലപ്പോൾ സ്ഥാനം മാറിയാവും ഇട്ടിട്ടുണ്ടാവുക. ഒരു ദിവസം രണ്ടു കാലിൽ രണ്ടു വ്യത്യസ്ത ചെരുപ്പുകൾ ഇട്ടു കൊണ്ടായിരുന്നു വന്നത്, രണ്ടും വലത്തേ കാലിലേക്കുള്ളതും. "എങ്ങിനെയാ ഇത്ര കറക്റ്റായി വലത്തേകാലിലെ ചെരുപ്പുകൾ തന്നെ ഇട്ടത്" എന്ന് ഞാൻ ചോദിച്ചു. ഒരു ചെറിയ ചിരിയോടു കൂടി "ധൃതിയിൽ ഇറങ്ങുമ്പോൾ ശ്രദ്ധിച്ചില്ല" എന്ന് പറഞ്ഞു. 

ബീഡി വലിക്കാറാവുമ്പോൾ കൃഷ്ണദാസ് ആ ജനൽ ഒന്ന് തുറന്നോളൂ എന്ന് പറയും. ഇടയ്ക്ക് ജനലിനരികിൽ നിന്ന് താഴെ വാഹനങ്ങളുടെ ഒഴുക്ക് നോക്കി നിൽക്കും. സർ വാചാലനാവുന്ന ദിവസങ്ങൾ ഉണ്ട്. അത് പോലെ തന്നെ വന്ന് രണ്ട് മണിക്കൂറോളം ഒന്നും പറയാതെ ഇരുന്നു, ഇറങ്ങി പോയ ദിവസങ്ങളും ഉണ്ട്. അതനുസരിച്ച് പെരുമാറാൻ ഞാൻ ശീലിച്ചു. 

ചർച്ചകളിൽ ഇടയ്ക്ക് അന്ധവിശ്വാസങ്ങളും ആൾ ദൈവങ്ങളും ഒക്കെ കടന്ന് വരാറുണ്ട്. ഓഷോ എന്ന രജനീഷിനെ ആദ്യമൊക്കെ വായിക്കാറില്ല എന്നും ഒരു പത്തു കൊല്ലം മുമ്പ് തൊട്ടാണ് വായിക്കാൻ തുടങ്ങിയത് എന്നും പറഞ്ഞു. ജ്യോതിഷത്തെ കുറിച്ചും സംസാരമുണ്ടായി. തൻ്റെ ഒരു സുഹൃത്തുമായി തഞ്ചാവൂരിൽ ഓല നോക്കാൻ പോയ കഥ പറഞ്ഞു. അയാളുടെ കാര്യങ്ങൾ എല്ലാം ശരിയായിരുന്നു. "കൂട്ടത്തിൽ സാറിൻറെ നോക്കിച്ചില്ലേ" എന്ന് ഞാൻ ചോദിച്ചു. എന്നെ ഒന്ന് തുറിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. 

സ്വകാര്യത സാറിന്ന് ഏറെ വിലപ്പെട്ടതായിരുന്നു. രണ്ട് തവണ ജർമ്മനിയിൽ പോയി രണ്ട് തവണയും ഗുന്തർ ഗ്രസ്സിനെ കാണാൻ പറ്റാതെ മടങ്ങിയ കഥ പറഞ്ഞു: ഒരു കൊല്ലം മുമ്പേ അപ്പോയിന്മെന്റ് എടുക്കണമത്രേ. ഇവിടെ ആരേയും എപ്പോൾ വേണമെങ്കിലും പോയി കാണാം എന്നാണ് സങ്കല്പം. സർ പൊതുവിൽ പാലിച്ച് വന്ന അതിഗൗരവ ഭാവം സ്വകാര്യതയ്ക്ക് ഭംഗം വരാതിരിക്കുവാനുള്ളതായിരുന്നു. നല്ല പരിചയവും അടുപ്പവും ഉള്ളവരുമായി സർ സരളമായി സംസാരിക്കുന്നതും തമാശകൾ പങ്കു വെച്ച് ചിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

സ്വാഭാവികമായും സിനിമകളും ചർച്ചാവിഷയമാവാറുണ്ട്. ഐ വി ശശിയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ അവളുടെ രാവുകൾ എന്ന സിനിമയും ചർച്ചയായി. അതിൻ്റെ വിതരണം താനായിരുന്നു എന്ന് പറഞ്ഞു. എനിക്ക് അത് പുതിയ അറിവായിരുന്നു. അത് പോലെ തന്നെ മണിരത്നത്തിന്ന് ഇരുവർ സിനിമയ്ക്കുള്ള ആശയം നൽകിയതും, സിനിമ റിലീസ് ആയപ്പോൾ ചെന്നൈയിലെ ഒരു തിയേറ്ററിൽ തന്നെ കൊണ്ട് പോയി കാണിച്ചതും പറഞ്ഞു. പണ്ട് കമലഹാസൻ തനിക്ക് വേണ്ടി ഒരു തിരക്കഥ എഴുതണം എന്ന് ആവശ്യപ്പെട്ട് ഒരു ചെറിയ തുക അഡ്വാൻസ് ആയി കൈയിൽ പിടിപ്പിച്ച കഥയും പറഞ്ഞു. "ഇപ്പോളും അയാൾ എന്നെ കാണുമ്പോൾ അഞ്ച് വിരൽ ഉയർത്തി കാട്ടി ആ കാര്യം ഓർമിപ്പിക്കും: എം ടി സർ എന്റെ തിരക്കഥ."

കാഞ്ചീപുരം നെയ്ത്ത് ഗ്രാമങ്ങൾ കാണാൻ പോയപ്പോൾ തോന്നിയ ഒരു ആശയം പിന്നീട് പ്രിയനുമായി ചർച്ച ചെയ്തതും അത് കാഞ്ചീപുരം എന്ന സിനിമയിലേക്ക് നയിച്ചതും പറഞ്ഞു. 

ആ കാലത്താണ് സർ ഒരു അന്തർദ്ദേശീയ സിനിമയ്ക്ക് വേണ്ടി എഴുതുന്നത്. പ്രശസ്ത സംവിധായകൻ ഭരത് ബാലയ്ക്കു വേണ്ടിയായിരുന്നു അത്. ജപ്പാനിലെ ആയോധന കലകൾ അഭ്യസിച്ച ഒരാൾ കേരളത്തിൽ വന്നു കളരി പഠിക്കുന്നതും പ്രണയത്തിലാവുന്നതും ഒക്കെയാണ് പ്രമേയം. പത്തൊമ്പതാമത്തെ അടവ് എന്ന അർത്ഥത്തിൽ "19th step" എന്ന പേരിലായിരുന്നു സിനിമയുടെ പ്രവർത്തനങ്ങൾ നടന്നത്. ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ വിദഗ്ദ്ധർ സ്ക്രിപ്റ്റ്  പരിശോധിക്കുകയും അവർ പറയുന്ന രീതിയിൽ അത് മാറ്റുകയും ഒക്കെ വേണം. തിരകഥാ രചനയിൽ തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു എന്ന് സർ പറഞ്ഞു. രചനയുടെ തയാറെടുപ്പ് എന്ന നിലയ്ക്ക് സർ ജപ്പാനിലെ ആയോധന കലകളെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുന്നതിന്ന് സാക്ഷിയായപ്പോൾ, എങ്ങിനെയാണ് തിരക്കഥകളിൽ സൂക്ഷ്മതകൾ വരെ ശരിയാക്കി സർ എഴുതുന്നത് എന്ന് മനസിലായി. പിന്നീട് ഒരു ദിവസം അതിൻ്റെ നിലവിലെ സ്ഥിതി എന്തായി എന്ന് ചോദിച്ചപ്പോൾ അതിൽ നിന്ന് താൻ  പിന്മാറിയ കാര്യം പറഞ്ഞു; പിന്മാറാൻ ഉണ്ടായ കാരണവും.

ഈ കാലത്ത് തന്നെയാണ് പൊതു കാര്യങ്ങളിൽ സർ ഇടപെടുന്നത് കുറഞ്ഞ് വന്നത്. ഏറെ വിവാദമായ കോഴിക്കോടിലെ ഒരു ബലാത്സംഗ കേസിൽ നിലവിലെ പ്രചാരണങ്ങൾ ശരിയല്ല എന്നും അന്വേഷണം ശരിയാം വണ്ണം നടക്കണം എന്നും ആവശ്യപ്പെട്ടു ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റിയിൽ സാറും ഉണ്ടായിരുന്നു. അവരുടെ നിലപാടായിരുന്നു ശരി എന്ന് പിന്നീട് തെളിഞ്ഞെങ്കിലും ആ കാലത്ത് സാറിന്ന് ഏറെ പഴികേൾക്കേണ്ടി വന്നു. ഇടപെടലുകൾ കുറഞ്ഞതിന് ഈ അനുഭവം കൂടി ഒരു കാരണമാവാം എന്ന് എനിക്ക് തോന്നിയിരുന്നു. സർ സ്ഥിരം സാന്നിധ്യമായിരുന്ന നിളാ സംരക്ഷണ ജാഥകളിൽ നിന്നും സർ മെല്ലെ വിട്ടു നിന്നു. 

* * *

ഇടയ്ക്ക് സാറിന്റെ രചനകളെക്കുറിച്ചും ഞാൻ സംസാരിക്കാറുണ്ട്. എൻ്റെ അഭിപ്രായം കേൾക്കാനും സർ തയാറായിരുന്നു. 

കാഠ്മണ്ഡുവിലെ താമസക്കാലത്ത് അമേരിക്കൻ കഥാകൃത്തുക്കളായ ഹെമിങ്‌വേയുടെയും ഫോക്‌നറുടെയും സമ്പൂർണ കഥകളുടെ സമാഹാരം വായിച്ച അനുഭവം സാറിനോട് പറഞ്ഞു. സാറിന്റെ കഥാസമാഹാരം വായിച്ചപ്പോൾ എനിയ്ക്ക് ഹെമിങ്‌വേയുടെ കഥാ സമാഹാരം വായിച്ച അനുഭവമാണ് ഉണ്ടായത് എന്ന് പറഞ്ഞു. സാറിന്റെ മികച്ച സമാഹാരമായി ഞാൻ കരുതുന്നത് ഷെർലക് അടങ്ങിയ അഞ്ചു കഥകളുടെ സമാഹാരമാണ്. അഞ്ചു കഥകളും അഞ്ചു വ്യത്യസ്ത ശൈലിയിൽ ഉള്ളതാണ്. 

ഇന്ത്യാവിഷൻ കാലത്താണ് സാറിന്റെ ഒരു നോവൽ ഒരു വാരികയിൽ തുടർകഥയായി വന്നിരുന്നത്. അതിൻ്റെ മൂന്നാം ലക്കം വരെ വായിച്ചു. പിന്നീട് വായിക്കാൻ തോന്നിയില്ല എന്ന് പറഞ്ഞപ്പോൾ സർ പറഞ്ഞു: അത് വിചാരിച്ച പോലെ ശരിയായി വന്നില്ല.  

ഇന്ത്യാവിഷനിൽ വെച്ചാണ് സാറിന്റെ ഒരു സിനിമയുടെ ഫസ്റ്റ് കോപ്പി ഇട്ടു കണ്ടത്. സജ്ജീകരണങ്ങൾ ഒരുക്കി പുറത്തു പോകാൻ പുറപ്പെട്ട എന്നോട് സർ പറഞ്ഞു: കൃഷ്ണദാസ് ഇരിക്കു. കണ്ട ശേഷം സംവിധായകൻ പോയി കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു: എങ്ങിനെയുണ്ട്? നന്നായി എന്ന അഭിപ്രായമല്ല ഞാൻ പറഞ്ഞത്, അങ്ങിനെ തോന്നിയതിന്റെ കാരണവും പറഞ്ഞു. ഒന്ന് മൂളിയതല്ലാതെ സർ വേറെ ഒന്നും പറഞ്ഞില്ല. 

ഒരു ചെറു പുഞ്ചിരി എന്ന സിനിമ ആ കാലത്താണ് വന്നത്. അതിലെ മരണത്തിന്റെ ആവിഷ്കാരമാണ് എനിയ്ക്ക് ഏറ്റവും സുന്ദരമായി തോന്നിയത് എന്ന് പറഞ്ഞപ്പോൾ, തന്നെ ആ കഥയിലേക്ക് അടുപ്പിച്ചത് അതിലെ മരണം തന്നെയായിരുന്നു എന്ന് സർ പറഞ്ഞു.

ഇങ്ങനെ വളരെ ലാഘവത്തോടെ മരണത്തെ അവതരിപ്പിച്ച സാറിനു പക്ഷെ മരണത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. പരിചയക്കാരോ അടുപ്പമുള്ളവരോ മരിക്കുമ്പോൾ സർ കാണാൻ പോകാറില്ല എന്നാണ് ഞാൻ മനസിലാക്കിയിരുന്നത്. 

* * *