pic courtesy
പപ്പടം.
ഓർമ്മ ഉറയ്ക്കുന്ന കാലത്തിന്ന് മുമ്പുള്ള കഥയാണ്. മുട്ടിൽ ഇഴഞ്ഞ് നടന്നിരുന്ന കാലത്തെ കഥ. അച്ഛൻ ഇടയ്ക്കിടയ്ക്ക് പറയാറുള്ള കഥ. അന്നൊക്കെ അച്ഛൻ ഊണ് കഴിക്കാൻ പോകുന്നതിന്ന് മുമ്പ് മുൻവശത്തെ മുറിയിലെ മേശയുടെ കാലിൽ എന്നെ കെട്ടിയിടുമായിരുന്നത്ര. ഇല്ലെങ്കിൽ, ഞാൻ ഇഴഞ്ഞ് വന്ന് അച്ഛന്റെ തളികയിൽ നിന്ന് പപ്പടം എടുക്കുമായിരുന്നത്രെ.
പപ്പടത്തിനോട് ഉള്ള ഇഷ്ടംകൊണ്ട് കൂടിയാണ്, സദ്യകൾക്ക് വിളമ്പേണ്ടി വരുമ്പോൾ ഞാൻ എപ്പോഴും എടുക്കുന്നത് പപ്പടക്കുട്ടയാണ്. അങ്ങിനെയാണ് ഒരിക്കൽ കൊടുങ്ങലൂരിലെ വിളമ്പലിനിടയിൽ എനിയ്ക്ക് ബിരുദം കിട്ടുന്നത്: പപ്പടകൃഷ്ണൻ.
ഗൃഹാതുരത്വത്തിന്റെ മേമ്പൊടി ഉള്ളത് കൊണ്ടാവാം, കുട്ടിക്കാലത്തെ അനുഭവങ്ങൾ മറ്റുള്ളവയെക്കാൾ എന്നും മുന്തി നിൽക്കുന്നത്. അത് വകവെച്ചു കൊണ്ട് തന്നെ പറയട്ടെ, കഴിച്ചതിൽ ഏറ്റവും സ്വാദ് കൂടിയ പപ്പടമായ് ഞാൻ ഇന്നും കരുതുന്നത് പുലാപ്പറ്റ അങ്ങാടിയിൽ നിന്ന് കുട്ടയിൽ കയറി ഇരുന്നു പത്തായപ്പുരയിലേക്കെത്തുന്ന പുത്തൻ മണം മാറാത്ത പപ്പടമാണ്. അത് ആട്ടിയ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തു കൊച്ചു കുമിളകളുടെ അലങ്കാരത്തിൽ തിളങ്ങുന്ന സ്വർണ്ണ വൃത്തങ്ങളായി വിളമ്പു മേശയിൽ എത്തുമ്പോൾ അടുക്കളയ്ക്ക് തന്നെ ഒരു രാജകീയത കൈവരും. ചില്ലോടിലൂടെ മിന്നുന്ന ഉച്ചവെയിൽ പ്രകാശം പോലെ.
ചുട്ട പപ്പടത്തിന്ന് പനിയുടെ മണമാണ്. അടുപ്പ് കരിയുടെ രുചിയും.
ഖ്യാതി കേട്ട ഗുരുവായൂർ പപ്പടം കഴിക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഗുരുവായൂർക്കാർ ഒന്ന് പുലാപ്പറ്റ വരെ പോയെങ്കിൽ എന്ന്. കേരളം വിട്ടാൽ പപ്പടത്തിന്ന് പേര് അപ്പളം എന്നായി മാറും. താമരയിലയുടെ വലുപ്പവും കൈവരിക്കും. മേലെല്ലാം കരിമ്പുള്ളി കുത്തിയപോലെ ജീരകം പതിഞ്ഞിരിക്കും. ഒരു എണ്ണക്കുളി കഴിഞ്ഞു വരുന്ന അവനെ പൊട്ടിച്ച് നാവിൽ വെക്കുമ്പോൾ ഞാൻ കൈയിൽ ഒതുങ്ങുന്ന നമ്മുടെ പുലാപ്പറ്റ പപ്പടത്തെ ഓർക്കാറുണ്ട്. വലുപ്പത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നേ.
അമ്മയ്ക്ക് പാചകം അത്ര വശമില്ല. പാചകത്തിന്ന് ഇരിക്കുന്നത് നിലത്തായിരുന്നു. ഒരു മണ്ണെണ്ണ സ്റ്റോവ്, അതിന്ന് മുകളിൽ തീകാഞ്ഞു കിടക്കുന്ന ദോശക്കല്ല്. അതിന്നരികിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന അമ്മ. ഒരിക്കൽ അച്ഛൻ അടുക്കളയിലേക്ക് യാദൃശ്ചികമായി കയറിയപ്പോൾ കല്ലിന് പകരം നിലത്ത് ദോശ പരത്തുന്ന അമ്മയെയാണ് കണ്ടത്, "സൗദാമിനി... എന്താ ഈ കാണിക്കണേ." ബാക്കി ദോശകൾ അച്ഛനാണ് ഉണ്ടാക്കിയത്. പാചകത്തിൽ തൽപ്പരനായ അച്ഛൻ ഇടയ്ക്ക് ചില പരീക്ഷണങ്ങൾ നടത്താറുണ്ട്. ആപ്പിൾ കൊണ്ട് ഒരിക്കൽ സാമ്പാറുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഒരിക്കലും അത് ആവർത്തിക്കാത്തത്കൊണ്ട് അത്ര സ്വാദുണ്ടായിരുന്നിരിക്കില്ല എന്ന് കരുതുന്നു. ദോശയ്ക്ക് ഒരു കുതിരപ്പവൻ കൊടുക്കാനുണ്ടെകിൽ ഞാൻ അത് ചാത്തമംഗലം ദോശയ്ക്കാണ് കൊടുക്കുക.
ഞങ്ങളുടെ കുടുംബത്തിലെ മിക്കയാളുകളുടെയും ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഇഡ്ഡലിയാണ്. അത് കൊണ്ടാണ് ഞങ്ങൾ അതിനെ ഒരു ചെല്ലപ്പേരിട്ട് ഓമനിക്കുന്നത്: പോത്തൻസ്. സിറിലാക് കുഞ്ഞിനെപ്പോലെ വെളുത്ത് കൊഴുത്തുരുണ്ട് കാണുന്ന പലഹാരത്തിന്ന് വേറെ യോജിച്ച പേരുണ്ടോ, സംശയമാണ്.
ഇഡ്ഡലിയെന്നാൽ എനിയ്ക്ക് ഓർമ്മ വരുന്നത് മംഗള ഓപ്പോളെയാണ്. അടുക്കളയുടെ ചുമതല അവർക്കായിരുന്നു. വൈകുന്നേരങ്ങളിൽ വലിയടുക്കളയുടെ ചായ്പ്പിലെ അരകല്ലിലിരുന്നു അടുത്ത ദിവസത്തെ ഇഡ്ഡലിക്കുള്ള മാവ് ആട്ടുന്നതിനിടയിൽ നിർത്താതെ കഥകൾ പറഞ്ഞുകൊണ്ടിരിക്കും. കേൾവിക്കാരായി പ്രസാദും ഞാനും. കഥ കേൾക്കുന്നതിനിടയിൽ അടുപ്പിലെ കരികൊണ്ട് ഞങ്ങൾ തേക്കാത്ത ചുമരിൽ ചിത്രം വരച്ചുകൊണ്ടിരിക്കും.
അവധിക്കാലമായാൽ പത്തായപ്പുരയിലെ അംഗ സംഖ്യ കൂടും. മലപ്പുറത്ത് നിന്ന് സഹോദരങ്ങൾ, കോയമ്പത്തൂരിൽ നിന്ന് ഞാൻ എന്നീ കുട്ടികളടക്കം പത്തിരുപത്തഞ്ച് ആളുകൾക്കുള്ള ഭക്ഷണമെങ്കിലും ഉണ്ടാക്കണം. രാവിലെ കുളത്തിൽ മഥിച്ചു കളിച്ച് ആനയെ തിന്നാനുള്ള വിശപ്പുമായി മേശപ്പുറത്ത് ഇരിക്കുന്ന ഞങ്ങൾ തമ്മിൽ തീറ്റ മത്സരം തുടങ്ങും. ഒരു പത്ത് പന്ത്രണ്ട് ഇഡ്ഡലിയാവുമ്പോൾ ഞാൻ നിർത്തും. അപ്പോഴും അവിരാമം കഴിച്ചുകൊണ്ടിരുന്ന ജേഷ്ഠൻ ഇരുപത്തിമൂന്ന് ഇഡ്ഡലിയായപ്പോഴേക്കും നിർത്തി; ചട്ടിണി തീർന്നുപോയി. കടയിൽ നിന്നുള്ള മാവ് വാങ്ങി നാലുപേർക്കുള്ള പന്ത്രണ്ട് ഇഡ്ഡലി ഉണ്ടാക്കാനുള്ള പാടിനിടയിൽ ഞാൻ ആലോചിച്ച് പോകാറുണ്ട്, മംഗള ഓപ്പോൾ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും.
കോയമ്പത്തൂരിലായാലും പുലാപ്പറ്റയിലായാലും സമൃദ്ധമായ വിഭവങ്ങൾ വിശേഷദിവസങ്ങൾക്കു മാത്രമായിരുന്നു. മറ്റു ദിവസങ്ങളിൽ പുലാപ്പറ്റയിൽ കുറെ മുതിര വേവിക്കും. അത് മുതിരയുപ്പേരി. ഒഴിച്ചു കറി അതിൽ നിന്ന് വടിച്ചെടുത്ത മുതിരവെള്ളം. തവിട്ടു നിറത്തിലെ ദ്രവത്തിന്ന് മുകളിൽ സ്വപ്നം കണക്കെ വെളിച്ചെണ്ണ പൊങ്ങിക്കിടക്കുന്ന മുതിരവെള്ളത്തിന്റെ സ്വാദ് ഇന്നും ഞങ്ങൾക്ക് അനന്യമാണ്.
പത്തായപ്പുരയിലെ തെക്കേ തൊടിയിൽ ഒരു കൂറ്റൻ മാവുണ്ടായിരുന്നു. ധനു മകര മാസങ്ങളിൽ വരദാനം കണക്കെ അത് പഴുത്ത കുഞ്ഞു മാമ്പഴങ്ങൾ പൊഴിച്ച് തരും. മതിയാവുന്ന വരെ മാമ്പഴം പെറുക്കി തിന്നു കൈയ്യിലൂടെ ഒഴുകി വരുന്ന മധുരച്ചാറു നക്കി അവശേഷിക്കുന്ന മാങ്ങാണ്ടി ഈമ്പി കളയുമ്പോൾ കൂടെയുള്ളവരോട് കൂട്ടിനു പോകാൻ പറയുന്നതും ഒരു കളിയായിരുന്നു. ഉച്ചയൂണിന്ന് മുമ്പ് ചാഴൂർ അമ്മാവനുമായി (ചെറിയമ്മയുടെ ഭർത്താവ്) തൊടിയിലേക്ക് പോകും. പൊഴിഞ്ഞ് കിടക്കുന്ന മാമ്പഴങ്ങളിൽ നല്ലതു നോക്കി പെറുക്കി എടുക്കും. നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, ഊണ് കഴിക്കാനുള്ള തളികയ്ക്ക് സമീപം വെച്ച ചെറിയ തളികയിലേക്ക് ഓരോ മാമ്പഴമായി പിഴിഞ്ഞ് വെക്കും. ഊണിന്റെ ഇടയ്ക്ക് അതിലെ ചാറും കൂട്ടും. കുറച്ചേ ഉള്ളു എങ്കിലും ഉള്ളത് ആസ്വദിച്ച് കഴിക്കുന്ന ചാഴൂർ അമ്മാമയാണ് രുചിയുടെ പ്രാധാന്യം എനിയ്ക്ക് ബോധ്യപ്പെടുത്തി തന്നത്. അപ്പോഴും ഇപ്പോഴും എനിയ്ക്ക് രുചിയിലല്ല, അളവിലാണ് കാര്യം.
അത് കൊണ്ടാണ് ഞാൻ പറയാറുള്ളത്, വൈക്കോൽ നനച്ച് തന്നാലും ഞാൻ തിന്നും. കുറെ വേണമെന്ന് മാത്രം. പിന്നെ ലേശം ഉപ്പും കൂടിയായാൽ ബഹുകേമം.