Sunday, 29 August 2021

രുചി

 











pic courtesy

പപ്പടം.

ഓർമ്മ ഉറയ്ക്കുന്ന കാലത്തിന്ന് മുമ്പുള്ള കഥയാണ്. മുട്ടിൽ ഇഴഞ്ഞ് നടന്നിരുന്ന കാലത്തെ കഥ. അച്ഛൻ ഇടയ്ക്കിടയ്ക്ക് പറയാറുള്ള കഥ. അന്നൊക്കെ അച്ഛൻ ഊണ് കഴിക്കാൻ പോകുന്നതിന്ന് മുമ്പ് മുൻവശത്തെ മുറിയിലെ മേശയുടെ കാലിൽ എന്നെ കെട്ടിയിടുമായിരുന്നത്ര. ഇല്ലെങ്കിൽ, ഞാൻ ഇഴഞ്ഞ് വന്ന് അച്ഛന്റെ തളികയിൽ നിന്ന് പപ്പടം എടുക്കുമായിരുന്നത്രെ. 

പപ്പടത്തിനോട് ഉള്ള ഇഷ്ടംകൊണ്ട് കൂടിയാണ്, സദ്യകൾക്ക് വിളമ്പേണ്ടി വരുമ്പോൾ ഞാൻ എപ്പോഴും എടുക്കുന്നത് പപ്പടക്കുട്ടയാണ്. അങ്ങിനെയാണ് ഒരിക്കൽ കൊടുങ്ങലൂരിലെ വിളമ്പലിനിടയിൽ എനിയ്ക്ക് ബിരുദം കിട്ടുന്നത്: പപ്പടകൃഷ്ണൻ. 

ഗൃഹാതുരത്വത്തിന്റെ മേമ്പൊടി ഉള്ളത് കൊണ്ടാവാം, കുട്ടിക്കാലത്തെ അനുഭവങ്ങൾ മറ്റുള്ളവയെക്കാൾ എന്നും മുന്തി നിൽക്കുന്നത്. അത് വകവെച്ചു കൊണ്ട് തന്നെ പറയട്ടെ, കഴിച്ചതിൽ ഏറ്റവും സ്വാദ് കൂടിയ പപ്പടമായ് ഞാൻ ഇന്നും കരുതുന്നത് പുലാപ്പറ്റ അങ്ങാടിയിൽ നിന്ന് കുട്ടയിൽ കയറി ഇരുന്നു പത്തായപ്പുരയിലേക്കെത്തുന്ന പുത്തൻ മണം മാറാത്ത പപ്പടമാണ്. അത് ആട്ടിയ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തു കൊച്ചു കുമിളകളുടെ അലങ്കാരത്തിൽ തിളങ്ങുന്ന സ്വർണ്ണ വൃത്തങ്ങളായി വിളമ്പു മേശയിൽ എത്തുമ്പോൾ അടുക്കളയ്ക്ക് തന്നെ ഒരു രാജകീയത കൈവരും. ചില്ലോടിലൂടെ മിന്നുന്ന ഉച്ചവെയിൽ പ്രകാശം പോലെ. 

ചുട്ട പപ്പടത്തിന്ന് പനിയുടെ മണമാണ്. അടുപ്പ് കരിയുടെ രുചിയും. 

ഖ്യാതി കേട്ട ഗുരുവായൂർ പപ്പടം കഴിക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഗുരുവായൂർക്കാർ ഒന്ന് പുലാപ്പറ്റ വരെ പോയെങ്കിൽ എന്ന്. കേരളം വിട്ടാൽ പപ്പടത്തിന്ന് പേര് അപ്പളം എന്നായി മാറും. താമരയിലയുടെ വലുപ്പവും കൈവരിക്കും. മേലെല്ലാം കരിമ്പുള്ളി കുത്തിയപോലെ ജീരകം പതിഞ്ഞിരിക്കും. ഒരു എണ്ണക്കുളി കഴിഞ്ഞു വരുന്ന അവനെ പൊട്ടിച്ച് നാവിൽ വെക്കുമ്പോൾ ഞാൻ കൈയിൽ ഒതുങ്ങുന്ന നമ്മുടെ പുലാപ്പറ്റ പപ്പടത്തെ ഓർക്കാറുണ്ട്. വലുപ്പത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നേ. 

അമ്മയ്ക്ക് പാചകം അത്ര വശമില്ല. പാചകത്തിന്ന് ഇരിക്കുന്നത് നിലത്തായിരുന്നു. ഒരു മണ്ണെണ്ണ സ്റ്റോവ്, അതിന്ന് മുകളിൽ തീകാഞ്ഞു കിടക്കുന്ന ദോശക്കല്ല്. അതിന്നരികിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന അമ്മ. ഒരിക്കൽ അച്ഛൻ അടുക്കളയിലേക്ക് യാദൃശ്ചികമായി കയറിയപ്പോൾ കല്ലിന് പകരം നിലത്ത് ദോശ പരത്തുന്ന അമ്മയെയാണ് കണ്ടത്, "സൗദാമിനി... എന്താ ഈ കാണിക്കണേ." ബാക്കി ദോശകൾ അച്ഛനാണ് ഉണ്ടാക്കിയത്. പാചകത്തിൽ തൽപ്പരനായ അച്ഛൻ ഇടയ്ക്ക് ചില പരീക്ഷണങ്ങൾ നടത്താറുണ്ട്. ആപ്പിൾ കൊണ്ട് ഒരിക്കൽ സാമ്പാറുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഒരിക്കലും അത് ആവർത്തിക്കാത്തത്കൊണ്ട് അത്ര സ്വാദുണ്ടായിരുന്നിരിക്കില്ല എന്ന് കരുതുന്നു. ദോശയ്ക്ക് ഒരു കുതിരപ്പവൻ കൊടുക്കാനുണ്ടെകിൽ ഞാൻ അത് ചാത്തമംഗലം ദോശയ്ക്കാണ് കൊടുക്കുക. 

ഞങ്ങളുടെ കുടുംബത്തിലെ മിക്കയാളുകളുടെയും ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഇഡ്ഡലിയാണ്. അത് കൊണ്ടാണ് ഞങ്ങൾ അതിനെ ഒരു ചെല്ലപ്പേരിട്ട് ഓമനിക്കുന്നത്‌: പോത്തൻസ്. സിറിലാക് കുഞ്ഞിനെപ്പോലെ വെളുത്ത് കൊഴുത്തുരുണ്ട് കാണുന്ന പലഹാരത്തിന്ന് വേറെ യോജിച്ച പേരുണ്ടോ, സംശയമാണ്. 

ഇഡ്ഡലിയെന്നാൽ എനിയ്ക്ക് ഓർമ്മ വരുന്നത് മംഗള ഓപ്പോളെയാണ്. അടുക്കളയുടെ ചുമതല അവർക്കായിരുന്നു. വൈകുന്നേരങ്ങളിൽ വലിയടുക്കളയുടെ ചായ്പ്പിലെ അരകല്ലിലിരുന്നു അടുത്ത ദിവസത്തെ ഇഡ്ഡലിക്കുള്ള മാവ് ആട്ടുന്നതിനിടയിൽ നിർത്താതെ കഥകൾ പറഞ്ഞുകൊണ്ടിരിക്കും. കേൾവിക്കാരായി പ്രസാദും ഞാനും. കഥ കേൾക്കുന്നതിനിടയിൽ അടുപ്പിലെ കരികൊണ്ട് ഞങ്ങൾ തേക്കാത്ത ചുമരിൽ ചിത്രം വരച്ചുകൊണ്ടിരിക്കും. 

അവധിക്കാലമായാൽ പത്തായപ്പുരയിലെ അംഗ സംഖ്യ കൂടും. മലപ്പുറത്ത് നിന്ന് സഹോദരങ്ങൾ, കോയമ്പത്തൂരിൽ നിന്ന് ഞാൻ എന്നീ കുട്ടികളടക്കം പത്തിരുപത്തഞ്ച് ആളുകൾക്കുള്ള ഭക്ഷണമെങ്കിലും ഉണ്ടാക്കണം. രാവിലെ കുളത്തിൽ മഥിച്ചു കളിച്ച് ആനയെ തിന്നാനുള്ള വിശപ്പുമായി മേശപ്പുറത്ത് ഇരിക്കുന്ന ഞങ്ങൾ തമ്മിൽ തീറ്റ മത്സരം തുടങ്ങും. ഒരു പത്ത് പന്ത്രണ്ട് ഇഡ്ഡലിയാവുമ്പോൾ ഞാൻ നിർത്തും. അപ്പോഴും അവിരാമം കഴിച്ചുകൊണ്ടിരുന്ന ജേഷ്ഠൻ ഇരുപത്തിമൂന്ന് ഇഡ്ഡലിയായപ്പോഴേക്കും നിർത്തി; ചട്ടിണി തീർന്നുപോയി. കടയിൽ നിന്നുള്ള മാവ് വാങ്ങി നാലുപേർക്കുള്ള പന്ത്രണ്ട് ഇഡ്ഡലി ഉണ്ടാക്കാനുള്ള പാടിനിടയിൽ ഞാൻ ആലോചിച്ച് പോകാറുണ്ട്, മംഗള ഓപ്പോൾ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും. 

കോയമ്പത്തൂരിലായാലും പുലാപ്പറ്റയിലായാലും സമൃദ്ധമായ വിഭവങ്ങൾ വിശേഷദിവസങ്ങൾക്കു മാത്രമായിരുന്നു. മറ്റു ദിവസങ്ങളിൽ പുലാപ്പറ്റയിൽ കുറെ മുതിര വേവിക്കും. അത് മുതിരയുപ്പേരി. ഒഴിച്ചു കറി അതിൽ നിന്ന് വടിച്ചെടുത്ത മുതിരവെള്ളം. തവിട്ടു നിറത്തിലെ ദ്രവത്തിന്ന് മുകളിൽ സ്വപ്നം കണക്കെ വെളിച്ചെണ്ണ പൊങ്ങിക്കിടക്കുന്ന മുതിരവെള്ളത്തിന്റെ സ്വാദ് ഇന്നും ഞങ്ങൾക്ക് അനന്യമാണ്. 

പത്തായപ്പുരയിലെ തെക്കേ തൊടിയിൽ ഒരു കൂറ്റൻ മാവുണ്ടായിരുന്നു. ധനു മകര മാസങ്ങളിൽ വരദാനം കണക്കെ അത് പഴുത്ത കുഞ്ഞു മാമ്പഴങ്ങൾ പൊഴിച്ച് തരും. മതിയാവുന്ന വരെ മാമ്പഴം പെറുക്കി തിന്നു കൈയ്യിലൂടെ ഒഴുകി വരുന്ന മധുരച്ചാറു നക്കി അവശേഷിക്കുന്ന മാങ്ങാണ്ടി ഈമ്പി കളയുമ്പോൾ കൂടെയുള്ളവരോട് കൂട്ടിനു പോകാൻ പറയുന്നതും ഒരു കളിയായിരുന്നു. ഉച്ചയൂണിന്ന് മുമ്പ് ചാഴൂർ അമ്മാവനുമായി (ചെറിയമ്മയുടെ ഭർത്താവ്) തൊടിയിലേക്ക് പോകും. പൊഴിഞ്ഞ് കിടക്കുന്ന മാമ്പഴങ്ങളിൽ നല്ലതു നോക്കി പെറുക്കി എടുക്കും. നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, ഊണ് കഴിക്കാനുള്ള തളികയ്ക്ക് സമീപം വെച്ച ചെറിയ തളികയിലേക്ക് ഓരോ മാമ്പഴമായി പിഴിഞ്ഞ് വെക്കും. ഊണിന്റെ ഇടയ്ക്ക് അതിലെ ചാറും കൂട്ടും. കുറച്ചേ ഉള്ളു എങ്കിലും ഉള്ളത് ആസ്വദിച്ച് കഴിക്കുന്ന ചാഴൂർ അമ്മാമയാണ് രുചിയുടെ പ്രാധാന്യം എനിയ്ക്ക് ബോധ്യപ്പെടുത്തി തന്നത്. അപ്പോഴും ഇപ്പോഴും എനിയ്ക്ക് രുചിയിലല്ല, അളവിലാണ് കാര്യം. 

അത് കൊണ്ടാണ് ഞാൻ പറയാറുള്ളത്, വൈക്കോൽ നനച്ച് തന്നാലും ഞാൻ തിന്നും. കുറെ വേണമെന്ന് മാത്രം. പിന്നെ ലേശം ഉപ്പും കൂടിയായാൽ ബഹുകേമം. 



Friday, 27 August 2021

ഒരേ ഒരു ക്യാപ്റ്റൻ


(pic source: wiki)

https://upload.wikimedia.org/wikipedia/commons/0/0b/Captain_raju.JPG

എപ്പിസോഡുകൾ കാണുവാൻ: (അപ്ലോഡ് ചെയ്ത എപ്പിസോഡുകളിൽ ഓഡിയോ പ്രശ്നമുള്ളതാണ്)

https://youtu.be/dAuU98jNaes (episode 1) episode 1

https://www.youtube.com/watch?v=GesyvFKwWcU (episode 2) episode 2

*

കോയമ്പത്തൂർ ജനിച്ച് പാലക്കാട്ട് വളർന്ന് കോഴിക്കോട് താമസമാക്കുന്ന കാലത്തായിരുന്നു കല്യാണം. മിനിയുടെ വീട് പത്തനംതിട്ടയിൽ. കൃത്യമായ് പറഞ്ഞാൽ ഓമല്ലൂരിൽ. 

ജില്ലാ റെജിസ്ട്രാറായി വിരമിച്ച വ്യക്തിയായിരുന്നു ശ്വശുരന്‍. ജോലിയിലും വ്യക്തി ജീവിതത്തിലും കലർപ്പില്ലാത്ത മൂല്യങ്ങൾ ആചരിച്ച് പോന്നതിനാൽ മിത്രങ്ങൾ എന്ന പോലെത്തന്നെ ശത്രുക്കളും അദ്ദേഹത്തിന്ന് ഉണ്ടായിരുന്നു.  സാഹിത്യത്തിലും സിനിമയിലുമുള്ള എൻ്റെ താൽപര്യങ്ങൾ മനസിലാക്കി ആ മേഖലയിലെ ഓമല്ലൂർ ബന്ധത്തെ കുറിച്ച് പറഞ്ഞു. കവി കടമ്മനിട്ട മിനിയുടെ ഒരു ചിറ്റപ്പനായി വരും. രണ്ടു മൂന്ന് തവണ കവിയെ കാണാൻ ഞാനും പോയിട്ടുണ്ട്. ഇലന്തൂർക്കാരനായ മോഹൻലാലിൻറെ അമ്മയുടെ അച്ഛനും ഭാര്യാപിതാവിൻ്റെ അച്ഛനും അടുത്ത കൂട്ടുകാരായിരുന്നു. മോഹൻലാലിൻറെ അമ്മയെ താൻ കുട്ടികാലത്ത് എടുത്തു നടന്ന കഥയൊക്കെ അദ്ദേഹം പറയാറുണ്ട്. നടൻ പ്രതാപചന്ദ്രൻ പ്രദേശവാസിയും അച്ഛന് പരിചയമുള്ളയാളുമായിരുന്നു. ആ നിരയിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിട്ടുള്ള പേരാണ് ക്യാപ്റ്റൻ രാജുവിന്റേത്. പ്രദേശവാസികളും ഓമല്ലൂർ സ്കൂളിലെ അധ്യാപകരുമായിരുന്ന ക്യാപ്റ്റന്റെ അച്ഛനമ്മമാരുമായി അതെ സ്കൂളിലെ അധ്യാപികയായിരുന്ന അമ്മയ്ക്കുള്ള അടുപ്പവും പരാമർശവിഷയമാകാറുണ്ട്. കഥ കണക്കെ അതൊക്കെ കേട്ടിരിക്കുകയായിരുന്നു പതിവ്. 

കേരളവിഷൻ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ചേർന്ന കാലത്ത് ആലോചിച്ചു ഉറപ്പിച്ച പരിപാടികളിൽ ഒന്ന് പ്രശസ്‌തരുടെ ഓർമ്മ പങ്കിടൽ പരിപാടിയായിരുന്നു. ഒരു വട്ടം കൂടി എന്ന് അതിന്ന് പേരിട്ടു. പണ്ട് അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്തിരുന്ന സമാഗമം എന്ന പരിപാടിയായിരുന്നു പ്രചോദനം. വിപുലമായി ചെയ്യാനുള്ള സാമ്പത്തിക ശേഷിയാവാത്തതുകൊണ്ട് അതിൻ്റെ ഒരു ജനതാ പതിപ്പായിരുന്നു മനസ്സിൽ. ഏറെ ശങ്കകൾക്കൊടുവിൽ അതു ആരംഭിക്കാൻ നിർദ്ദേശം ലഭിച്ചു. 

പരിപാടിയുടെ ഏകോപനം അർച്ചനയായിരുന്നു. അവർ വഴി നടി അനന്യയെ പരിപാടിയുടെ അവതാരകയായി നിശ്ചയിച്ചു. ആദ്യത്തെ അതിഥിയായി ക്യാപ്റ്റനെയാണ് ഉദ്ദേശിച്ചത്. അങ്ങിനെ പരിപാടിയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ ചെന്നു. രോഗങ്ങളുടെ നടുവിലായിരുന്നെങ്കിലും അദ്ദേഹം ഉത്സാഹം കൈവിട്ടിരുന്നില്ല. സിനിമയിൽ സജീവമല്ലാത്തവർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും തൻ്റെ ആരോഗ്യത്തെകുറിച്ചുമെല്ലാം അദ്ദേഹം സവിസ്തരം സംസാരിച്ചു. കൂട്ടത്തിൽ എൻ്റെ ഓമല്ലൂർ ബന്ധത്തെക്കുറിച്ചും ഞാൻ പറഞ്ഞു. അതോടെ അദ്ദേഹം ആവേശത്തിലായി. പരിപാടിയിൽ കാണിക്കേണ്ട തന്റെ നാട്ടിലെ സ്ഥലങ്ങളും ഉൾപ്പെടുത്തേണ്ട  വ്യക്തികളുടെ പേരുകളും നമ്പറുകളും അദ്ദേഹം തന്നു. 

അന്ന് ഞാൻ വീട്ടിലെത്തി അധികം വൈകാതെ തന്നെ ക്യാപ്റ്റന്റെ ഫോൺ വന്നു. "എനിക്ക് കൃഷ്ണദാസിനോടല്ല സംസാരിക്കാൻ ഉള്ളത്. നിങ്ങൾ ഫോൺ ഞങ്ങളുടെ ഓമല്ലൂർകാരിക്ക് കൊടുത്താട്ടെ." അവർ തമ്മിൽ കുറെ നേരം സംസാരിച്ചു. നാട്ടിലെ വ്യക്തികളും വിശേഷങ്ങളുമായിരുന്നു വിഷയം. ഇടയ്ക്കിടയ്ക്ക് എന്നോട് ഓമല്ലൂർകാരിയെകൂട്ടി വീട്ടിലേക്ക് വരാൻ പറയും. 

പ്രീ പ്രൊഡക്ഷൻ ഷൂട്ട് എന്ന് ഞങ്ങൾ വിളിക്കുന്ന ചിത്രീകരണത്തിനായി ഞങ്ങൾ പത്തനംതിട്ടയിൽ പോയി. ക്യാപ്റ്റൻ നിർദേശിച്ച വ്യക്തികളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി ഷൂട്ടിംഗ് അവസാനിപ്പിച്ച് അവിടുത്തെ പ്രസിദ്ധമായ എവർഗ്രീൻ ഹോട്ടലിലെ ബിരിയാണിയുടെ ഭാരം വയറ്റിൽ ചുമന്ന് മടങ്ങുന്നതിന്റെ ഇടയിൽ ക്യാപ്റ്റന്റെ ഫോൺ വന്നു. "നിങ്ങൾ ആലപ്പുഴ വഴിയല്ലേ പോകുന്നത്. അവിടുത്തെ ബ്രദേഴ്‌സ് ഹോട്ടെലിൽ എന്തായാലും കയറണം. അവിടുത്തെ പ്രസിദ്ധമായ അപ്പവും താറാവ് കറിയും കഴിച്ചിട്ടേ പോകാവൂ. നിങ്ങൾ പൈസ ഒന്നും കൊടുക്കേണ്ട. എല്ലാം ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്." എവിടെ എത്തി എന്ന് അറിയാൻ അദ്ദേഹം പിന്നെയും രണ്ട് വട്ടം വിളിച്ചു. ഇനി ഞങ്ങൾ പോകാതിരിക്കുമോ എന്ന ആശങ്ക കാരണം കാർ ഓടിക്കുന്ന ആൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞ് അയാളോടും പറഞ്ഞു: എന്തായാലും കയറിയിട്ടെ പോകാവൂ.   

അവിടെ കയറി ഉടമ ബാലചന്ദ്രനുമായി സംസാരിക്കുമ്പോൾ ക്യാപ്റ്റന്റെ രുചിയോടുള്ള താല്പര്യവും മനുഷ്യപ്പറ്റും പ്രത്യേകം എടുത്തു പറഞ്ഞു. ഭക്ഷണം കഴിഞ്ഞു അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കിയവരെ അഭിനന്ദിച്ചിട്ടേ അദ്ദേഹം പോകാറുള്ളൂ. 

പിന്നീട് ഇതിനെ കുറിച്ച് സംസാരിക്കവെ ആ ഹോട്ടലിൽ മാത്രമല്ല. എവിടെ ചെന്നാലും ഭക്ഷണം നന്നായാൽ അത് ഉണ്ടാക്കിയവരെ അങ്ങോട്ട് ചെന്ന് അഭിന്ദിക്കാറുണ്ട് എന്ന് പറഞ്ഞു. ക്യാപ്റ്റന്റെ വാക്കുകൾ: "കൃഷ്ണദാസെ പൈസയിലല്ല കാര്യം. അടുക്കളയിൽ കഷ്ടപ്പെട്ട് നമ്മൾക്ക് ഭക്ഷണം ഉണ്ടാക്കുന്നവരോട് അത് നന്നായി എന്ന് പറയുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ.." 

പരിപാടിയുടെ ചിത്രീകരണത്തിന്ന് ഉത്സാഹത്തോടെ തന്നെ അദ്ദേഹം എത്തി. അനന്യയോട് സംസാരിക്കുന്നതിനിടയിൽ മിക്കവാറും ഓമല്ലൂർ തന്നെയായിരുന്നു വിഷയം. ഇടയ്ക് എന്നെ കുറിച്ചും ഒരു കഥയുണ്ടാക്കി: കുഞ്ഞേ, ഇത് കേട്ടാട്ടെ. ഒരു ദിവസം ഞാൻ നമ്മുടെ ഓമല്ലൂർ അമ്പലം വഴി പോകുമ്പോൾ സൈക്കിളിൽ ഒരു ചെറുപ്പക്കാരൻ അവിടെയെല്ലാം ചുറ്റിപറ്റി കറങ്ങുന്നു. വിളിച്ചു അന്വേഷിച്ചപ്പോ നമ്മുടെ ഗോപാലകൃഷ്ണൻ നായരുടെ മോളെ പാട്ടിലാക്കാൻ വന്ന പൂവാലനാ. അങ്ങിനെയാണ് ഞാൻ കൃഷ്ണദാസിനെ ആദ്യം കാണുന്നത്." 

എട്ട് സുഹൃത്തുക്കളെ സ്റ്റുഡിയോവിൽ കൊണ്ട് വന്നും മൂന്ന് പേരുടെ സൗണ്ട് ബൈറ്റും ഓമല്ലൂരിലെ ദൃശ്യങ്ങളും എല്ലാം ഉൾപ്പെടുത്തി ചെയ്ത ആ പരിപാടി രണ്ട് എപ്പിസോഡുകളാക്കി തരം തിരിച്ചു. പലരും പത്തനംതിട്ടയിൽ നിന്ന് വന്നവരാകയാൽ സുഹൃത്തുക്കൾ ഉൾപ്പെട്ട ഭാഗങ്ങൾ ആദ്യം ചിത്രീകരിച്ചു. പിന്നീടാണ് അദ്ദേഹം മാത്രമുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത്. സുഹൃത്തുക്കൾ പോയതോടെ അദ്ദേഹത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടു. പെട്ടെന്ന് ക്ഷീണിതനായ അദ്ദേഹം എങ്ങിനെയെകിലും അവസാനിപ്പിച്ചാൽ മതി എന്ന മട്ടിലായി. രണ്ടാമത്തെ എപ്പിസോഡിൽ അനന്യ നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടെ ക്യാപ്റ്റൻ ഇടപെട്ടു. "മോളെ രാജു അങ്കിളിന്ന് പ്രേക്ഷകരോട് രണ്ട് വാക്ക് പറയാൻ ഉണ്ട്" അദ്ദേഹം അതിൽ പറഞ്ഞത്: ക്യാപ്റ്റൻ വിട വാങ്ങുകയാണ് എന്നാണ്. അനന്യ പറഞ്ഞു അവസാനിപ്പിച്ചത് "രാജു അങ്കിളിന്റെ അവസാനത്തെ എപ്പിസോഡ് ആണ്" എന്ന നിലയ്ക്കാണ്. അത് പ്രവചനാത്മകമായിരുന്നു.

ഷൂട്ട് മെയ് മാസം ആദ്യമായിരുന്നു. മൂന്നാഴ്ചകൾ കഴിഞ്ഞു മകന്റെ വിവാഹത്തിന്ന് അമേരിക്കയിലേക്ക് പോകുന്ന വഴിയാണ് സ്ട്രോക്ക് പിടിപെട്ട് അദ്ദേഹം ആശുപത്രിയിലാവുന്നത്. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ബെന്നി (ജനപക്ഷം) വഴി കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. 
പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മിനിയുമായി   പോയി കാണണം എന്ന് കരുതി. പക്ഷെ അദ്ദേഹം തിരിച്ച് വന്നില്ല. 

സെപ്റ്റംബർ 17 ന്ന് അദ്ദേഹം മരിച്ചതായി അറിയിപ്പ് വന്നു. 

ഓമല്ലൂർ സ്കൂളിൽ പൊതു ദർശനത്തിനായി കിടത്തിയപ്പോളാണ് ഒടുവിൽ  ഓമല്ലൂർക്കാരിക്ക് ക്യാപ്റ്റനെ കാണാനായത്. പക്ഷെ ക്യാപ്റ്റൻ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.