പുലാപ്പറ്റ എന്ന എൻ്റെ നാടിനെ കുറിച്ച് സാറിനു നേരത്തെ അറിയാം. അമ്മു ചേച്ചി (സുകുമാരി നരേന്ദ്ര മേനോൻ), (മണ്ണൂർ രാജകുമാരൻ) ഉണ്ണിയേട്ടൻ, രാമ വർമ്മ അമ്മാവൻ എന്നിവരുമായി നല്ല പരിചയം ഉണ്ടായിരുന്നു. പുലാപ്പറ്റ സി യു പി സ്‌കൂളിലെ പുതിയ ലൈബ്രറി കെട്ടിടം ഉദ്‌ഘാടനം ചെയ്തത് സർ ആയിരുന്നു.
സർ എന്നോട് കാണിച്ച വാത്സല്യം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഞാൻ കരുതുന്നത്. കുറച്ച് അവസരങ്ങളിൽ അത് എനിയ്ക്ക് ശരിക്കും അനുഭവപെട്ടിട്ടുണ്ട്.
ഇന്ത്യാവിഷന്റെ തുടക്കം മുതലുള്ള ഞങ്ങൾ ചിലർ ഓഫീസ് സ്റ്റാഫിന്റെ ഗണത്തിൽ പെട്ടവരും അത് കൊണ്ട് തന്നെ ആ ഗണത്തിൽ പെട്ടവരുടെ കണക്കിലുള്ള ശമ്പളം കൈപറ്റുന്നവരും ആയിരുന്നു. പിന്നീട് വന്ന ഉയർന്ന തസ്തികകാരുടെ മോഹ ശമ്പളം വെച്ച് നോക്കുമ്പോൾ അത് കുറവായിരുന്നു എങ്കിലും ഞങ്ങൾക്ക് അതിൽ പ്രശ്നമൊന്നും തോന്നിയതും ഇല്ല.
അന്ന് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ഗോപിയേട്ടന് എന്ന് പൊതുവിൽ അറിയപ്പെടുന്ന (എൻ) ഗോപാലകൃഷ്ണൻ സർ ആയിരുന്നു. ഇടയ്ക്ക് എം ടി സർ അദ്ദേഹത്തിന്റെ മുറിയിൽ പോയി സംസാരിച്ചിരിക്കാറുണ്ട്. ഒരു ദിവസം അങ്ങിനെ സംസാരിച്ചു പുറത്തിറങ്ങി ലിഫ്റ്റിലേക്ക് പോകും വഴി കൈ എന്റെ ചുമലിൽ വെച്ചു ചേർത്ത് പിടിച്ച് സർ പറഞ്ഞു: "കൃഷ്ണദാസിന്ന് വളരെ കുറച്ച് ശമ്പളമേ ഉള്ളു അല്ലെ? ഇന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ അക്കാര്യം നോക്കിക്കൊള്ളാം. ഡോണ്ട് വറി." സത്യത്തിൽ എൻ്റെ തൊണ്ട ഒന്ന് ഇടറി.
കൊച്ചിയിൽ ചാനലിന്റെ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന മേലുദ്യോഗസ്ഥൻ തൻ്റെ ഒരാളെ പ്രോഗ്രാം ഹെഡ് എന്ന തസ്തികയിൽ പ്രതിഷ്ഠിച്ചു. കോഴിക്കോട് വെച്ച് ചേർന്ന അടുത്ത പ്രോഗ്രാം മീറ്റിംഗിൽ പതിവ് പോലെ മിനുറ്റ്സ് രേഖപ്പെടുത്തുന്ന പുസ്തകവുമായി പോകാൻ പുറപ്പെട്ട എന്നെ അദ്ദേഹം തടഞ്ഞു. ഇനി കൃഷ്ണദാസ് വേണ്ട. പുതിയ ആൾ വന്നല്ലോ. എനിക്ക് വല്ലാത്ത സങ്കടം തോന്നി. റൂമിൽ പോയി ഇരുന്ന എന്നെ അധികം താമസിയാതെ വിളിപ്പിച്ച് അകത്തു കേറ്റി.
സംഭവിച്ച കാര്യം മുനീർ സർ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. എല്ലാവരും എത്തി കഴിഞ്ഞിട്ടും എം ടി സർ മൗനമായി താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു. എന്നാൽ തുടങ്ങുകയല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞുവത്രേ: കൃഷ്ണദാസ് വരട്ടെ.
ഗായിക പി ലീല കോഴിക്കോട് വരുന്നുണ്ട്. ഒരു ഇൻറ്റർവ്യു ചെയ്യാമോ എന്ന് കൊച്ചി ഓഫീസിൽ നിന്ന് സഹദേവൻ സർ വിളിച്ചു ചോദിക്കുകയും ഞാൻ അതിനു ചാടി പുറപ്പെടുകയും ചെയ്തു. ആദ്യമായി ചെയുന്ന പ്രോഗ്രാം ആണ്. അതിൻ്റെ ഉത്സാഹത്തോട് കൂടി തന്നെ കാര്യങ്ങൾ ചെയ്തു. മൂന്ന് ക്യാമറ വെച്ചുള്ള ഷൂട്ട് ആയിരുന്നു പ്ലാൻ ചെയ്തത്. മൈൻഫ്രെയിം പ്രേമൻ വഴി ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഏർപ്പാടാക്കി. അക്കാലത്തു നടക്കാവ് പുതിയതായി തുടങ്ങിയ ഫോർച്യൂൺ ഹോട്ടലിൽ ഷൂട്ട് ചെയ്യാൻ ഉള്ള വേദി ശരിപ്പെടുത്തി. ബാബുരാജ് സംഗീത വിദ്യാലയത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ലേഖയെ ഇന്റർവ്യൂ ചെയ്യാൻ ഏർപ്പാടാക്കി. ചോദ്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു. ഷൂട്ട് കഴിഞ്ഞു, കോഴിക്കോട് തന്നെ എഡിറ്റ് ചെയ്യിപ്പിച്ച് ടേപ്പ് കൊച്ചിയിലേക്ക് കൊടുത്തയച്ചു. പ്രൊഡ്യൂസർ എന്ന നിലയിൽ പേര് വരുന്ന എൻ്റെ ആദ്യത്തെ പ്രോഗ്രാം.
പക്ഷെ കൊച്ചിയിലെ ആപ്പീസർ അത് തടഞ്ഞു. പ്രൊഡ്യൂസർ എന്ന തസ്തികയിൽ പണിയെടുത്തിരുന്ന മറ്റൊരാളുടെ പേരാണ് അദ്ദേഹം അതിൽ ചേർപ്പിച്ചത്. അതറിഞ്ഞു കരച്ചിലിന്റെ വക്കോളം എത്തിയ ഞാൻ സാറിന്റെ മുമ്പിൽ എന്റെ സങ്കടം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ആവാതെ ചാനലിൽ വന്നത് പ്രോഗ്രാമുകൾ ചെയ്യാനാണ്. എന്നിട്ട് ഇപ്പൊ ഇതാണ് അവസ്ഥ. സർ എല്ലാം കേട്ടിരുന്നു.
രണ്ടാഴ്ചക്കകം കൊച്ചി ഓഫീസിൽ നിന്ന് ഒരു സർക്കുലർ വന്നു: മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ഇന്ത്യാവിഷനിലെ ഏതു വിഭാഗത്തിൽ പെട്ട ജീവനക്കാരനും ഇനി പ്രോഗ്രാമുകൾ ചെയ്യാവുന്നതാണ്.
പിന്നീട് ജമാൽ പറഞ്ഞു: എം ടി സർ പറഞ്ഞതിനെ തുടർന്ന് മാനേജിങ് കമ്മിറ്റി മീറ്റിംഗിൽ നിങ്ങളുടെ കാര്യം ചർച്ചയായി. അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.
അധികം താമസിയാതെ എറണാകുളത്തുള്ള ശ്രീജ മറ്റൊരു ജോലി ലഭിച്ച് പോയപ്പോൾ അവർ ചെയ്തിരുന്ന രണ്ട് പ്രോഗ്രാമുകൾ ചെയ്യാൻ ഞാൻ നിയുക്തനായി. പുസ്തകം, സാഹിത്യം എന്നിവ പ്രമേയമാക്കിയ "മേശ വിളക്ക്," പരിസ്ഥിതി പ്രമേയമാക്കിയ "ഇനിയും മരിക്കാത്ത ഭൂമി" എന്നീ പ്രോഗ്രാമുകൾ വഴി അങ്ങിനെ ഞാൻ പ്രൊഡ്യൂസർ ആയി. പരിസ്ഥിതി പരിപാടിക്ക് "ഇനിയും മരിക്കാത്ത ഭൂമി" എന്ന് പേരിട്ടത് എംടി സർ ആയിരുന്നു. ഓ എൻ വിയുടെ കവിതയായിരുന്നു അതിനു പ്രചോദനം.
ഇന്ത്യാവിഷൻറെ പ്രക്ഷേപണ ഉദ്‌ഘാടന ചടങ്ങുകൾ തിരുവനന്തപുരത്തു വെച്ചായിരുന്നു. അതിൻ്റെ അടുത്ത ദിവസം ഓ എൻ വി സാറിന്റെ വീട്ടിലായിരുന്നു എം ടി സാർക്ക് പ്രാതൽ ഏർപ്പാടാക്കിയിരുന്നത്. മുനീർ സാറും കൂടെ ഉണ്ടായിരുന്നു. എന്നെയും കൂടെ കൂട്ടിയിരുന്നു. ഓ എൻ വി സാറിന്റെ വീട്ടിൽ എത്തി എല്ലാവരും അകത്തു കേറി പോയി. ഞാൻ പുറത്തു പരുങ്ങി നിന്നതേ ഉള്ളു. അകത്തു പോയ സർ അതെ വേഗത്തിൽ തിരിച്ച് വന്ന് "കൃഷ്ണദാസ് എന്താ ഇവിടെ തന്നെ നിന്നത്. അകത്തു വരൂ" എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയി അവരുടെ കൂടെ തന്നെ ഇരുത്തി.
* * *
സാറിന് പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു. ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹിന്ദി സംഗീത സംവിധായകൻ രവിയെ ബോംബെ രവിയാക്കി അവതരിപ്പിച്ചത് സാറിന്റെ ശ്രമഫലമായിരുന്നു. ക്ലാസിക്കൽ സംഗീതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ തിരുവയ്യാറിലെ ത്യാഗരാജോത്സവം കടന്നു വന്നു. ഒരിക്കൽ അവിടെ പോകണം എന്ന് ഞാൻ പറഞ്ഞപ്പോൾ സർ പറഞ്ഞു, ഞാനും ഇത് വരെ പോയിട്ടില്ല. നമുക്ക് ഒരു തവണ പോകാം.
ഒരിക്കൽ ഇന്ത്യാവിഷന് വേണ്ടി ആഴ്ച തോറും ഉള്ള ഒരു പരിപാടി അവതരിപ്പിക്കാം എന്ന് സർ സമ്മതിച്ചിരുന്നു. സർ തന്നെ അതിൻ്റെ പേരും നിർദേശിച്ചു. "കിളിവാതിൽ." കാശിയിലെ സംസ്കാര മേടകളിൽ മരണം ഒരു അതിസാധാരണ കാര്യമായി മാറുന്നതും, ചടങ്ങുകളുടെ ഭാഗമായി ഗംഗയിലേക്ക് വലിച്ചെറിയപ്പെടുന്ന നാണയങ്ങൾ മുങ്ങി തപ്പി എടുത്ത് ജീവിക്കുന്നവരെ കുറിച്ചുമെല്ലാം സർ വിവരിച്ചു. അതെല്ലാം കിളിവാതിലിന്റെ ഒരു ലക്കത്തിൽ ഉൾപ്പെടുത്തണം എന്നും പറഞ്ഞിരുന്നു.
മകൾ അശ്വതിയുടെ വിവാഹം കഴിഞ്ഞു ആദ്യമായി ഓഫീസിൽ എത്തിയ ദിവസം സർ പറഞ്ഞു: ഇപ്പൊ ഞാൻ ശരിക്കും ഫ്രീ ആയി. ഇനി നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം.
ഞാൻ സഹദേവൻ സാറിനോട് ഇക്കാര്യം പറഞ്ഞു. പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. സർ ഒരു ടെലിവിഷൻ പരിപാടി അവതരിപ്പിക്കുക എന്ന അപൂർവത അങ്ങിനെ നഷ്ടമായി.
പക്ഷെ വേറെ രണ്ട് പരിപാടികളുടെ ഭാഗമായി സർ ഇന്ത്യാവിഷന്റെ സ്‌ക്രീനിൽ വന്നിട്ടുണ്ട്. സിനിമയും ജീവിതവും എന്ന പരിപാടിക്ക് വേണ്ടി സാറിന്റെ ഏതാനും സിനിമകൾ തിരഞ്ഞെടുക്കുകയും, സർ ആ സിനിമകൾ സംബന്ധിച്ച വിവരങ്ങൾ പറയുകയും ചെയ്തു. ഇന്ത്യാവിഷൻ തുടങ്ങിയ 2003 ലെ ഓണത്തിന്ന് സാറിന്റെ നാട്ടു വിശേഷങ്ങളുമായി "എൻ്റെ ദേശം" പരിപാടി പ്രക്ഷേപണം ചെയ്തു. കാരശ്ശേരി മാഷും എംടി സാറും കർക്കിടത്തിലെ മഴ ചാറുന്ന പകലിൽ നിളയിലൂടെ നടന്നു സംസാരിക്കുന്ന ദൃശ്യങ്ങൾ മനോഹരമായിരുന്നു. ഷൈനി ജേക്കബ് ബെഞ്ചമിൻ അതിൻ്റെ പ്രൊഡ്യൂസറും മണിലാൽ പടവൂർ അതിൻ്റെ ഛായാഗ്രഹണ സംവിധായകനും ആയിരുന്നു.
* * *
ടാഗോറിനെ കുറിച്ച് സർ വളരെ മതിപ്പോടെ ആണ് സംസാരിക്കാറുള്ളത്. പല മേഖലകളിൽ തൻ്റെ സർഗ്ഗ പ്രതിഭ തെളിയിച്ച ഒരു സമ്പൂർണ കലാകാരൻ. അന്തർദേശീയ തലത്തിൽ പകർപ്പവകാശം കഥാകൃത്ത് മരിച്ച് അൻപത് (50) വർഷം വരെയാണ്. ഇന്ത്യയിൽ അത് അറുപത് (60) വർഷങ്ങൾ എന്നാക്കിയത് വിശ്വഭാരതിയുടെ ടാഗോർ കൃതികൾക്ക് വേണ്ടിയായിരുന്നു. 2001 ൽ അത് തീർന്നു. അക്കാലത്ത് ഒലീവിന്ന് വേണ്ടി ടാഗോറിൻ്റെ ചില കഥകൾ ഞാൻ പരിഭാഷപ്പെടുത്തിയിരുന്നു. അതിന്ന് അവതാരിക എഴുതിയത് സർ ആയിരുന്നു. പകർപ്പവകാശം തീർന്ന സ്ഥിതിക്ക് ടാഗോറിൻ്റെ ഇനിയും കുറെ കൃതികൾ വിവർത്തനം ചെയ്യാവുന്നതാണ് എന്ന് എന്നോട് പറഞ്ഞു. അവതാരികയിൽ അത് എഴുതുകയും ചെയ്തു.
മണ്മറഞ്ഞ മലയാള കഥാകൃത്തുക്കളുടെ കഥകൾ അടിസ്ഥാനമാക്കി ഹൃസ്വ ചിത്രങ്ങൾ ഒരുക്കുവാനുള്ള ദൂരദർശൻ പ്രോജക്ടിന്റെ ചുമതല എംടി സാറിനായിരുന്നു. കഥകൾ തിരഞ്ഞെടുത്തതും സംവിധായകരുടെ പാനൽ ഉണ്ടാക്കിയതും സാറായിരുന്നു. അതിലെ ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള കഥകൾ തിരഞ്ഞെടുത്ത് ചിത്രങ്ങൾ ഉണ്ടാക്കി. സാറിന്റെ ഒരു ചിത്രവും അതിൽ ഉണ്ടായിരുന്നില്ല. കാരണം ചോദിച്ചപ്പോൾ, എല്ലാവരും തിരഞ്ഞെടുത്തത് കഴിഞ്ഞു ബാക്കി ആയത് രാജലക്ഷ്മിയുടെ ഒരു കഥയാണ്. പക്ഷെ അത് ഇക്കാലത്തേക്ക് മാറ്റാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് ചെയ്തില്ല എന്ന് പറഞ്ഞു. ആ കഥയും പറഞ്ഞു. അത് ഇന്ന രീതിയിൽ മാറ്റി ചെയ്തു കൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ സർ പറഞ്ഞു: ശരിയാ അങ്ങിനെ ആകാമായിരുന്നു. പക്ഷെ എന്തായാലും ഇനി അത് ചെയ്യുന്നില്ല.
ഇത് കഴിഞ്ഞ് ഒരു ദിവസം സർ വന്നത് ഒരു പുസ്തകമായാണ്. എഡ്‌ഗർ വാലസിന്റെ "ദ ഫോർ ജസ്റ്റ് മെൻ" എന്ന നോവലായിരുന്നു അത്. പെറി മേസൺ എഴുതിയ വാലസ് ഇങ്ങനെ ഒരു സീരീസ് എഴുതിയത് ഞാൻ അപ്പോഴാണ് അറിയുന്നത്. വിവിധ സ്ഥലങ്ങളിൽ ഉള്ള മൂന്ന് പേർ ഒത്തു കൂടി കുറ്റക്കാരെ വകവരുത്തി പോകുന്നതാണ് ഇവയിലെ പ്രമേയം. ഇതിലെ നാലാമൻ പ്രദേശിവാസിയാണ്. (സംവിധായകൻ ജയരാജിന്റെ "ഫോർ ദി പീപ്പിൾ" ഇത്തരം പ്രമേയമുള്ള ഒരു സിനിമയാണ്.)
പുസ്തകം തന്നിട്ട്: കൃഷ്ണദാസ് ഇതൊന്നു ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അഡാപ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കു. ഒരാഴ്ചയോളം എടുത്തു അതിനെ ഈ കാലഘട്ടത്തിൽ കോഴിക്കോട് നടക്കുന്ന ഒരു കഥയാക്കി മാറ്റി. സാറിനെ വായിച്ച് കേൾപ്പിച്ചു. അത് ഒരു പരീക്ഷയായിരുന്നു എന്നും അതിൽ ഞാൻ വിജയിച്ചു എന്നും പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.
മുമ്പ് കർക്കിടകം എന്ന കഥയ്ക്ക് ഞാൻ ഒരു സീൻ ഓർഡർ ഉണ്ടാക്കിയ കാര്യം സാറിനോട് പറഞ്ഞു, അത് വായിച്ച് കേൾപ്പിക്കുകയും ചെയ്തു. അത് ചെയ്തോളാൻ അനുവാദം തന്നു. പക്ഷെ പിന്നീട് ഇന്ത്യാവിഷൻ ന്യൂസ് ചാനൽ ആയപ്പോൾ അതിന്ന് സാധ്യത ഇല്ലാതെ പോയി.
എൻ്റെ അമ്മാവന്റെ മകൻ പ്രസാദും ഞാനും കുട്ടികാലം മുതൽ തന്നെ സിനിമ ധ്യാനിച്ച് നടന്നവർ ആയിരുന്നു. പ്രസാദ് എന്നോട് ഒരു ദിവസം പറഞ്ഞു, എംടി സാറിനോട് ഒരു കഥ ചോദിച്ചൂടെ? പ്രൊഡ്യൂസറെ ഒക്കെ നമുക്ക് ശരിയാക്കാം. അടുത്തതവണ സാറിനെ കാണാൻ പോയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് എന്ന് ഞാൻ സാറിനോട് പറഞ്ഞു. ഒന്ന്, സാറിന്റെ ഒരു കഥയുമായി അരങ്ങേറ്റം കുറിക്കാൻ ഉള്ള ആഗ്രഹം. രണ്ട്, സാറിന്റെ കഥയ്ക്കുള്ള മാർക്കറ്റിംഗ് സാധ്യത.
അപ്പോൾ സർ ഞങ്ങൾക്ക് രണ്ട് പേർക്കും പരിചയമുള്ള ഒരാൾ കഥ ചോദിച്ച് വന്നതും, അത് കൊടുക്കാതിരുന്നതും പറഞ്ഞു. അതിന്റെ കാരണവും. "പക്ഷെ കൃഷ്ണദാസിന് എൻ്റെ ഏത് കഥയും തിരഞ്ഞെടുത്തത് അഡാപ്റ്റ് ചെയാം. എന്തിനാ ഷോർട് ഫിലിം ആയിട്ട് ആലോചിക്കുന്നത്. ഇപ്പോഴത്തെ സാങ്കേതിക വിദ്യയിൽ അധികം ചിലവില്ലാതെ സിനിമ തന്നെ ചെയ്യാമല്ലോ?"
തൊഴിൽപരമായി നേട്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ഒരു സിനിമ പോലും ഇത് വരെ ചെയ്തിട്ടില്ലെങ്കിലും, എനിക്ക് കിട്ടിയ ഏറ്റവും വലിയ ബിരുദമായി ഞാൻ ഈ വാക്കുകളെ കാണുന്നു.
സാറിന്റെ കഥകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത്, അത് ചെയ്യാൻ ഉദ്ദേശിക്കുന്ന വിധം സാറിനോട് പറഞ്ഞു. ആ കഥ വേറെ ഒരു പേരിൽ സിനിമയായി വന്നിട്ടുള്ള കാര്യം പറഞ്ഞു. എന്നിട് സർ തന്നെ വേറെ ഒരു കഥ നിർദേശിച്ചു. കുറച്ചു സമയം എടുത്ത് അതിൻ്റെ പൂർണ വൺ ലൈൻ സ്ക്രിപ്റ്റ് ഉണ്ടാക്കി സാറിനെ കാണിച്ചു. അത് ശരിയായില്ല. അതിലെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് സർ ഒന്നും കൂടി എഴുതി വരാൻ പറഞ്ഞു. അതങ്ങിനെ നീണ്ടു പോയി. ഇടയ്ക്ക് ഞാൻ മറ്റൊരു ചെറുകഥ ആസ്പദമാക്കി ഒരു ഷോർട് ഫിലിം ചെയ്യാനുള്ള അനുവാദം ചോദിച്ചു. അത് എങ്ങിനെയാണ് ചെയാൻ ഉദേശിക്കുന്നത് എന്ന് സാറിനോട് വിവരിച്ച് സാറിന്റെ സമ്മതം വാങ്ങി. പ്രൊഡക്ഷൻ പ്ലാനും ടീമും ഉണ്ടാക്കി. വൺ ലൈൻ സ്ക്രിപ്ട് ഉണ്ടാക്കി. ഫണ്ട് ചെയ്യാനുള്ള സാധ്യതയും ഉറപ്പാക്കി. പക്ഷെ അപ്പോഴേക്കും കോവിഡ് വന്നു. പിന്നീട് മറ്റ് ജോലികളും. അങ്ങിനെ എൻ്റെ പ്രശ്‍നം കൊണ്ട് തന്നെയാണ്, അത് നടക്കാതെ പോയി.
വാരാണസി എന്ന നോവൽ എഴുതി കഴിഞ്ഞപ്പോൾ അത് സിനിമയാക്കാനുള്ള ആഗ്രഹവുമായി ഒരു സംവിധായകൻ അനുവാദം ചോദിച്ചു. പക്ഷെ താൻ തന്നെ അത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് സർ അന്ന് പറഞ്ഞു. അതുണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ എനിയ്ക്ക് സാറിന്റെ സഹായി ആയി അതിൽ പ്രവർത്തിക്കാൻ പറ്റിയേനെ.
യയാതി സർ എഴുതി സിനിമയായി കാണണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പല തവണ ഞാൻ അത് പറയാറുണ്ടായിരുന്നു. ഒരിക്കൽ ടീച്ചറുടെ മുമ്പിൽ വെച്ച് ഇക്കാര്യം പറയുമ്പോൾ ടീച്ചറോടും പറഞ്ഞു, സാറിനോട് ഒന്ന് പറയാൻ. ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് രണ്ട് പേരും ചെയ്തത്.
കോഴിക്കോട് വിട്ട് എറണാകുളം താമസമാക്കിയപ്പോൾ സാറിനെ നേരിട്ട് കാണുന്ന സന്ദർഭങ്ങൾ കുറഞ്ഞു. ഫോൺ വഴി ഇടയ്ക്ക് സംസാരിക്കാറുണ്ട്. ലാൻഡ്ഫോൺ പോയപ്പോൾ അതും നിന്ന്. മൊബൈലിൽ സംസാരിക്കുമ്പോൾ സാറിന് ചിലപ്പോ വ്യക്തമായി കേൾക്കാറില്ല. ആവർത്തനം വരുമ്പോ സാറിന് ക്ഷമ പോകും. അത് കൊണ്ട് മൊബൈലിൽ വിളിക്കുന്നത് ഇല്ലാതെയായി. പകരം ശ്രീരാമൻ വഴി ഇടയ്ക്ക് സാറിന്റെ വിശേഷങ്ങൾ അറിയും.
എങ്കിലും എന്ത് കാര്യമുണ്ടെങ്കിലും ഞാൻ അത് സാറിനോട് പറയാറുണ്ടായിരുന്നു. പുതിയ വീട് വെച്ചത് പറഞ്ഞ് ക്ഷണിച്ചപ്പോൾ സർ പറഞ്ഞു: നോക്കട്ടെ. എറണാകുളം വരുമ്പോ എപ്പോഴെങ്കിലും ആ വഴി വരാം. എൻ്റെ ജോലി സ്ഥാപനങ്ങൾ മാറുമ്പോഴെല്ലാം സാറിനോട് പറയാറുണ്ട്. കേരളവിഷനിൽ ആയിരുന്നപ്പോൾ എനിയ്ക്ക് ഒരു അഭിമുഖം നൽകാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ചാനലിലെ പ്രവർത്തനം അത്രത്തോളം നീണ്ടില്ല.
മക്കളുടെ കാര്യങ്ങൾ സർ അന്വേഷിക്കുമായിരുന്നു. മൂത്ത ആൾക്ക് ദേശീയ അവാർഡ് കിട്ടിയ കാര്യം പറഞ്ഞപ്പോൾ സാറിന്റെ മുഖത്തു ഒരു ചെറിയ പുഞ്ചിരി കണ്ടു. അവളുടെ വിവാഹ ക്ഷണം സാറിന് ആദ്യ കാർഡ് നൽകി തുടങ്ങണം എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും സാറിന്ന് സുഖമില്ലാതാവുകയും ചെയ്തു.








