Saturday, 18 September 2021

ഒരു കഥ

 



അപ്പൊട്ടാമ (അപ്പു കുട്ടൻ അമ്മാമ) എന്ന് ഞങ്ങൾ വിളിക്കുന്ന മാനവിക്രമൻ തമ്പാൻ വൈകുന്നേരങ്ങളെ രസപ്രദമാക്കാൻ പറഞ്ഞു തരാറുള്ള അഗ്രശാലകഥകളിൽ നിന്നുള്ള ഒരു കഥ. 

പണ്ട് നടന്നതായി പറയപ്പെടുന്ന കഥയാണ്. പണ്ട് എന്ന് പറഞ്ഞാൽ മണ്ണിലൊക്കെ മനുഷ്യന്ന് വിശ്വാസം ഉണ്ടായിരുന്ന കാലം. അന്നൊക്കെ സമ്പന്നത പറ കൊണ്ടാണ് അളന്നിരുന്നത്. കുറച്ചൊക്കെ കാലികളും ഉണ്ടെങ്കിൽ കേമമായി. ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ ദരിദ്രനല്ലാ എന്ന് പറയാം.  

അക്കാലത്ത് പേരെടുത്ത ഒരു തറവാട്ടിലെ ഒരേ ഒരു മകനാണ് നമ്മുടെ നായകൻ. മകൻ എന്ന് പറഞ്ഞാൽ അമ്മ മാത്രമേ അയാൾക്ക് ഇപ്പൊ ഉള്ളു. അല്ലെങ്കിലും അച്ഛനൊക്കെ ആ കാലത്ത് ഒരു അലങ്കാരമായിരുന്നല്ലോ. 
അമ്മയ്ക്ക് അക്കാലത്തെ സ്ത്രീകളെപ്പോലെ നല്ല കാര്യപ്രാപ്‌തി ഉണ്ടായിരുന്നു. അത് കൊണ്ട് മകന് പ്രത്യേകിച്ച് പണി എടുക്കേണ്ടിയൊന്നും വന്നില്ല. അന്നൊക്കെ ജോലിയ്ക്ക് പോവുക എന്ന് പറഞ്ഞാൽ കുടുംബത്തിനെ ആകമാനം നാണംകെടുത്തുന്നതിന്ന് തുല്യമായിരുന്നു. 

മകന് കവിത എഴുതുന്ന അസ്‌കിത ഉണ്ടായിരുന്നു എന്ന് ആ അമ്മ കുറച്ച് വൈകിയാണ് മനസിലാക്കിയത്. അതിലേക്ക് നയിച്ച കാര്യങ്ങൾ രസകരമാണ്.

ഒഴിഞ്ഞ വിരസ പകലുകളും കരിമ്പടത്തിന്നടിൽ പെട്ട എലിയെ പോലെ ശ്വാസം മുട്ടിക്കുന്ന രാത്രികളും അയാളെ അസ്വസ്ഥമാക്കാൻ തുടങ്ങി. മരപ്പച്ചയും പാടങ്ങളും പൂക്കളും വെയിൽതിളക്കമേറ്റ വഴികളും നിലാവും നക്ഷത്രങ്ങളും അയാളിൽ എപ്പോഴോ കയറിക്കൂടിയിട്ടുണ്ടാവണം. അയാളിൽ കുറേശ്ശയായി കവിത കിനിയാൻ തുടങ്ങി.  

കേൾവിക്കാർ ഇല്ലാത്ത കവിത നടുക്കടലിൽ പെയ്യുന്ന മഴ പോലെയാണ്. ഇതറിയാവുന്ന നമ്മുടെ നായകൻ കേൾവിക്കാരെ തേടിപ്പോയി. പുറംപണിക്ക് വന്നവരോടൊക്കെ ഒന്ന് പയറ്റി നോക്കി. അവർ അയാളെ കണ്ടാൽ ഉടനെ കർമ്മ ചിത്തരായി മാറി. അല്ലെങ്കിലും അവരോട് കവിത പാടിയിട്ട് കാര്യമില്ല എന്ന് അയാൾ നിശ്ചയിച്ചു. അങ്ങിനെയാണ് അയാൾ കാര്യസ്ഥനെ കവിത കേൾപ്പിക്കാൻ തുടങ്ങിയത്. ഒന്ന് രണ്ട് ദിവസം കാര്യസ്ഥൻ സഹിച്ചു. എന്തായാലും തറവാട്ടിലെ ഉണ്ണിയല്ലേ. പക്ഷെ വീണ മരത്തിൽ ഉണ്ണി എന്നും ഓടിക്കേറാൻ തുടങ്ങിയതോടെ കാര്യസ്ഥൻ അധികം വരാതെയായി. 

കാര്യസ്ഥനെ കാണാതായാപ്പോഴാണ് അമ്മയ്ക്ക് മകൻറെ വാസനയെക്കുറിച്ച് മനസ്സിലായത്‌. "എന്നാൽ ഉണ്ണിക്കവിത എന്നെ കേൾപ്പിച്ചോളു. വേറെ ആരെയും കേൾപ്പിക്കാൻ പോണ്ടാ."

അല്ലെങ്കിലും അമ്മമാർ ഭൂമിയേക്കാൾ ക്ഷമ ഉള്ളവരാണല്ലോ. 

ഉണ്ണി വീട് വിട്ടു പോവാതായതോടെ പാടത്തും വരമ്പത്തും വീണ്ടും കളിചിരി പടർന്നു. അമ്മയ്ക്ക് നിന്ന് തിരിയാൻ സമയമില്ലാതെയായി. ഉണ്ണി നിർത്താതെ കവിത ചുരത്താൻ തുടങ്ങി. അമ്മയാണെങ്കിലും മനുഷ്യനല്ലേ. മറ്റൊരു പോംവഴി ആലോചിച്ചു തുടങ്ങിയപ്പോഴാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്. മകൻ പുര നിറഞ്ഞ് നിൽക്കുകയാണ്. എന്നാ പിന്നെ ഒരു സമ്മന്തം കഴിപ്പിക്കാം. 

അധികം താമസിയാതെ ഉണ്ണിയ്ക്ക് കൂട്ട് കൂടാൻ ഒരു കുട്ടിയെ കിട്ടി. കുട്ടി എന്ന് പറഞ്ഞാൽ മറ്റൊരു വലിയ വീട്ടിലെ വലിയ കുട്ടി തന്നെ. കല്യാണമറിഞ്ഞ നാട്ടുകാർക്കൊക്കെ സന്തോഷമായി. സദ്യ ഉണ്ണുകയും ചെയ്യാം ഇനിയുള്ള കാലം സമാധാനമായി കഴിയുകയും ആവാം. മൂവന്തി കഴിഞ്ഞപ്പോൾ തുടങ്ങിയ സദ്യ കഴിയുമ്പോഴേക്കും കുറച്ച് വൈകി പോയി. വന്നവർ ദൂരെ നിന്ന് തന്നെ ഉണ്ണിയ്ക്ക് അഭിവാദ്യം അർപ്പിച്ച് പോകാൻ ശ്രദ്ധിച്ചു. 

ആളൊഴിഞ്ഞു കഴിഞ്ഞപ്പോൾ വിസ്തരിച്ച് എണ്ണതേച്ച് കുളിച്ച് ശുദ്ധിവരുത്തിയ ശേഷം ഉണ്ണി മണിയറയിലേക്ക് പുറപ്പെട്ടു. തനിച്ചെമ്പിന്റെ അലങ്കാരപ്പണികളോട് കൂടി ദീപ പ്രഭയിൽ തിളങ്ങിയ മരക്കതക് മെല്ലെ തള്ളി തുറന്നു. 

ആയിരം വസന്തങ്ങളുടെ സൗരഭ്യവുമായി വിടരാൻ കാത്തിരിക്കുന്ന താഴമ്പൂ മൊട്ടു പോലെ കസവിൽ മൂടിയ സ്വപ്നമായി കട്ടിലിൽ അവൾ...

* * * 
ധർമ്മഭൂമി പത്രത്തിന്റെ സ്വന്തം ലേഖകൻ (സ്വ. ലെ. എന്ന് ചുരുക്കപ്പേര്) പാക്കരൻ എന്ന ഭാസ്കരൻ തിരക്കിട്ടു കോടതി ലക്ഷ്യമാക്കി പോവുകയാണ്. അതിർത്തി തർക്കവും തേങ്ങാ മോഷണവും മാത്രം എഴുതി പിടിപ്പിച്ചിരുന്ന അയാൾക്ക് ഇന്ന് ശരിക്കും ഒരു അപൂർവ്വ അവസരമാണ് വന്നു ചേർന്നത്. അയാളുടെ ഓർമ്മയിൽ പ്രദേശത്തെ ആദ്യത്തെ വിവാഹ മോചന കേസ്. അതും രണ്ട് പ്രധാന കുടുംബങ്ങൾ തമ്മിൽ. 

പാക്കരൻ കോടതി സമക്ഷം ഹാജരാവുമ്പോഴേക്കും വാദി ഭാഗം കേൾക്കാൻ തുടങ്ങിയിരുന്നു. സാക്ഷി കൂട്ടിൽ കത്തിച്ച് വെച്ച അഞ്ചടി നിലവിളക്കു പോലെ പ്രകാശം പരത്തിയ അവൾ ന്യായാധിപൻറെ ചോദ്യങ്ങൾ നേരിടുകയായിരുന്നു. പ്രതികൂട്ടിൽ എണ്ണ തീർന്ന മൂട്ട വിളക്ക് പോലെ അപ്രസക്തനായി കവി. 

കല്യാണം കഴിഞ്ഞു അധികമായില്ലല്ലോ 
ഇല്ല 
ഭർത്താവ് സ്നേഹിക്കുന്നില്ലേ 
ഉണ്ട് 
അയാൾ ഉപദ്രവിക്കാറുണ്ടോ 
ഇല്ല 
ഉണ്ണാനും ഉടുക്കാനും തരാറില്ലേ 
ഉവ്വ് 
താമസിക്കുന്ന സ്ഥലത്ത് വല്ല സൗകര്യക്കുറവും ഉണ്ടോ 
ഇല്ല 
ഭർത്താവിന്റെ അമ്മയിൽ നിന്ന് വല്ല ശല്യവും..
അയ്യോ, ഇല്ലേ ഇല്ല. അവർ എനിയ്ക്ക് ദൈവത്തെപ്പോലെയാണ്..
പിന്നെ എന്താ ഇങ്ങനെ തോന്നാൻ..?
കവിത 
കവിതയോ 
അതെ സാർ.. 
തെളിച്ച് പറയാമോ 
കല്യാണം കഴിഞ്ഞ ആദ്യ രാത്രി തുടങ്ങിയതാ സാർ കവിത കേൾപ്പിക്കാൻ. ആ രാത്രി മുഴുവൻ കവിത കേട്ടിരുന്നു. അടുത്ത ദിവസവും അതിനു അടുത്ത ദിവസവും എന്നിങ്ങനെ എല്ലാ ദിവസവും ആയപ്പോൾ ഞാൻ കുറച്ചൊക്കെ മാറി നില്ക്കാൻ നോക്കി. അടുക്കളയിൽ പോയാൽ പിറകെ വരും. കഴിക്കാൻ ഇരുന്നാൽ മുന്നിൽ വന്നിരിക്കും. കുളിക്കാൻ പോയാൽ കടവിൽ വന്നിരിക്കും. അവസാനം നിക്കകളിയില്ലാതായപ്പോൾ കക്കൂസിൽ പോയി ഇരിക്കാൻ തുടങ്ങി. അതിന്ന് മുന്നിലും വന്നിരുന്നു കവിത കേൾപ്പിക്കാൻ തുടങ്ങി സാർ.. ഇനി എനിയ്ക്ക് വയ്യാ..

പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ പാക്കരൻ പത്രാപ്പീസ് ലക്ഷ്യമാക്കി കുതിച്ചു. 



























Sunday, 5 September 2021

അദ്ധ്യാ പഹയൻ

 

(അദ്ധ്യാപക ദിനങ്ങളിലെ ഒരു ഓർമ്മ ചിത്രം. ഗുൽബർഗ്ഗ)

സൈഫു: എടാ.. അദ്ധ്യാ പഹയാ.. ഇപ്പൊ ആർക്കും മാഷാവാം എന്നായോ.. ആരാ നിന്നെയൊക്കെ എടുത്തത്

ഞാൻ: നാറ്റിക്കല്ലേ.. വയറ്റുപ്പിഴപ്പാണ്

ഒൻപതാം ക്‌ളാസ്സിൽ പുതിയ ഒരു സ്‌കൂളിൽ ഫിസിക്സ് ക്ലാസ്സെടുക്കാൻ വന്ന മലയാളിയായ അദ്ധ്യാപകൻ മേശ പുറത്ത് കാലു കയറ്റി വെച്ചിട്ട് ഞങ്ങളെ എല്ലാം നോക്കി ഇംഗ്ലീഷിൽ: "നിങ്ങൾക്ക് വേണമെങ്കിൽ പുസ്തകം തുറന്ന് വായിച്ചോ. നിങ്ങൾ വായിച്ചാലും ഇല്ലെങ്കിലും എനിക്കുള്ള ശംബളം കൃത്യമായി കിട്ടും."  ആ മഹാനാണ് എങ്ങിനെ ആയിരിക്കരുത് ഒരു അദ്ധ്യാപകൻ എന്നതിന്ന് എനിയ്ക്ക് മാതൃകയായത്. അതോട് കൂടി ഫിസിക്സ് എനിക്ക് വെറുക്കപ്പെട്ട വിഷയമായി മാറി. 

പുലാപ്പറ്റയിലും കോയമ്പത്തൂരിലെ സ്‌കൂളുകളിലും മികച്ച കുറെ അദ്ധ്യാപകരെ കാണുകയും അവരുടെ ശീക്ഷണത്തിൽ പഠിക്കുകയും ചെയ്തിട്ടുണ്ട്, എങ്കിലും കരട് പോലെ തടഞ്ഞു നിൽക്കുന്നത് ഇയാളാണ്. 

മികച്ച അദ്ധ്യാപകരുടെ നിലയിലേക്ക് ഉയരാൻ പറ്റില്ല എന്ന ബോധ്യമുള്ളത് കൊണ്ടും മറ്റേ അദ്ധ്യാപകന്റെ അത്ര താഴാൻ പറ്റില്ല എന്നുള്ളത് കൊണ്ടും അദ്ധ്യാപകനാവുക എന്നത് ഒരിക്കലും എൻ്റെ ആഗ്രഹമായിരുന്നില്ല. 

എങ്കിലും പഠിക്കുന്ന കാലത്ത് നാട്ടിലെ എംപീസ് ട്യൂട്ടോറിയലിലും സുകുമാരന്റെ പാരലൽ കോളേജിലും ഏതാനും ദിവസങ്ങൾ മാഷ് ചമഞ്ഞിട്ടുണ്ട്. 

കാഠ്‌മണ്ഡുവിൽ സ്ഥലം കാണാൻ എത്തിപ്പെട്ടപ്പോൾ സുഹൃത്തുക്കളെ ചാരിനിൽക്കുന്നത് ശരിയല്ല എന്ന നിലയ്ക്ക് അദ്ധ്യാപക ജോലി തന്നെ ചെയ്യേണ്ടി വന്നത് കാലം കരുതി വെച്ച ഒരു ഫലിതമായിരുന്നു. വലിയ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞാൽ അവിടെ ആർക്കും അദ്ധ്യാപകനാവമത്രേ. മദ്രാസി എന്ന് വിളിക്കുന്ന ദക്ഷിണേന്ത്യക്കാരക്ക് മുൻഗണനയുണ്ട്. 

ആ രണ്ട് യോഗ്യതകളും ഉണ്ടായിരുന്നത് കൊണ്ട് ജോലിയിൽ കയറിപ്പറ്റി. തിന്നല്ലാതെ ഉണ്ടാക്കി ശീലമില്ലാത്തത് കൊണ്ട് ബോർഡിങ് സ്‌കൂൾ തന്നെയാണ് തിരഞ്ഞെടുത്തത്. ഒന്ന് മുതൽ ഏഴു വരെ ക്‌ളാസ്സുകൾ. ഏഴാം ക്‌ളാസ്സിലെ കുട്ടികളെ കണ്ടപ്പോൾ ശരിക്കും ഉള്ളൊന്നു കാളി. മസിലു പെരുപ്പിച്ച് മീശയും ഊശാൻ താടിയും വെച്ച വിദ്യാർത്ഥികൾ. ചേർന്ന മാസം തന്നെ കാൽകൊല്ല പരീക്ഷയുടെ ക്‌ളാസ്സ് സൂപ്പർവിഷനായിരുന്നു. മൂത്രമൊഴിക്കാൻ എന്ന പേരിൽ പോയി പുസ്തകം നോക്കി വരുന്നത് അവർക്കിടയിൽ ഒരു പതിവായിരുന്നത്രെ. പക്ഷെ എന്തിലും ചാടി വീഴുന്ന മലയാളിക്ക് അത് കണ്ടു നില്ക്കാൻ ആവുമോ? ഞാൻ ഒരുത്തന്റെ പിന്നാലെ ബാത്‌റൂമിൽ പോയി കൈയ്യോടെ അവൻ്റെ കളവ് കണ്ടുപിടിക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. എൻ്റെ തുടയുടെ അത്ര വണ്ണമുള്ള കൈയ്യിലെ മസിൽ ഉരുട്ടി എന്നെ ചൂണ്ടി എന്തോ അവൻ പറഞ്ഞു പോയി. എന്താ പറഞ്ഞതെന്ന് മനസിലാവാതെ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരിയുമായി നിന്ന എന്നോട് അടുത്തുള്ള ഒരു പയ്യൻ മുറി ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു: "പുറത്തിറങ്ങിയാൽ സാറേ തല്ലും എന്നാ അവൻ പറഞ്ഞു പോയെ."

പിന്നീട് കുറച്ച് കാലം തുണയില്ലാതെ പുറത്തിറങ്ങാതെയായി. ഇറങ്ങിയാൽ തന്നെ ഇടവും വലവും നോക്കിയായിരുന്നു യാത്ര. പക്ഷെ വലിയ പ്രശ്നമൊന്നും പിന്നീട് ഉണ്ടായില്ല. പേടി മാറി ഒറ്റയ്ക്ക് പോകാമെന്നായി. പേരിന്ന് ഇംഗ്ലീഷ് മാഷാണെങ്കിലും എനിയ്ക്ക് എല്ലാ വിഷയത്തിലും ഒരു കൈ നോക്കേണ്ടി വന്നു. എല്ലാ ക്‌ളാസ്സുകളും. അപ്പോഴാണ് ഒരു കാര്യം കൃത്യമായി ബോധ്യപ്പെട്ടത്. പഠിപ്പിക്കാൻ ഏറ്റവും പാട് പ്രൈമറി ക്‌ളാസ്സുകളാണ്. വിദ്യാർത്ഥികൾക്ക് ഞാൻ കാരണം വലിയ മെച്ചമുണ്ടായിരുന്നില്ലെങ്കിലും ഒരൊന്നര കൊല്ലം അങ്ങിനെ കടന്നു പോയി. 

നാട്ടിൽ വന്നു നിന്ന് ജോലി അന്വേഷണം തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. സംസാരിക്കാനല്ലാതെ എന്നെ മറ്റൊരു പണിക്കും കൊള്ളില്ല എന്ന്. അങ്ങിനെയാണ് മാഷ് പണിക്ക് വീണ്ടും എത്തി പെടുന്നത്. അടുത്ത ഊഴം കർണാടകത്തിലെ ഗുൽബർഗ്ഗയായിരുന്നു. അപേക്ഷിച്ച് കിട്ടിയ ഏക സ്ഥലം എന്നത് കൊണ്ട് വേറെ ഒന്നും ആലോചിക്കാതെ അങ്ങോട്ടെത്തി. ജോലിക്ക് എടുക്കുമ്പോൾ അപ്പർ പ്രൈമറി അദ്ധ്യാപകനായിട്ടാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞെങ്കിലും, ഏഴു മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. താമസിയാതെ തന്നെ പത്തിലെ നോൺ ഡീറ്റൈലും എൻ്റെ ചുമതലയിൽ വന്നു എന്ന് മാത്രമല്ല ഒരു ക്‌ളാസ് ടീച്ചർ എന്ന ചുമതലയും ആയി. 

അക്കൊല്ലം മുതലാണ് അവിടെ ഫിൽറ്ററേഷൻ എന്ന് പറയുന്ന പരിപാടി നടപ്പാക്കുന്നത്. പത്താം ക്‌ളാസ്സ് നാല് ഡിവിഷനുകൾ ഉണ്ടായിരുന്നു. മൂന്ന് ഡിവിഷനുകളിൽ ഏറ്റവും മോശപ്പെട്ട മാർക്ക് നേടിയവരെയെല്ലാം ഉൾപ്പെടുത്തി "ഡി" ഡിവിഷൻ പുനർ സംഘടിപ്പിച്ച് എന്നെ ആ ക്‌ളാസ്സിന്റെ ചുമതല ഏല്പിച്ചു. ആദ്യത്തെ മൂന്ന് നാല് മാസങ്ങൾ എൻ്റെ അദ്ധ്യാപക ജീവിതത്തിലെ കഷ്ടകാലമായിരുന്നു. ചൂരൽ പ്രയോഗം ധാരാളം വേണ്ടി വന്നു. തൊള്ളയിട്ടു എൻ്റെ ശബ്ദം രണ്ടു തവണ അടഞ്ഞു പോയി ചികിത്സ തേടേണ്ടി വന്നു. പക്ഷെ അത് കഴിയുമ്പോഴേക്കും എനിയ്‌ക്ക്‌ ജോലിയിൽ ഒരു പരിചയമൊക്കെ ആയി. അത് വരെ ബി എഡ് വേണ്ട എന്ന് പറഞ്ഞ് നടന്ന ഞാൻ അത് വേണ്ടി വരും എന്ന നിലയ്‌ക്കെത്തി. വിദ്യാർത്ഥികളുടെ സ്വഭാവത്തെ കുറിച്ച് ഏകദേശം ഒരു അനുഭവ പാഠം തന്നെയായിരുന്നു അക്കാലം. നമ്മൾ ഏറെ വഴക്ക് പറയുകയും തല്ലുകയും  ചെയ്തിട്ടുള്ളവരായിരിക്കും പിന്നീട് നമ്മളെ ഓർക്കുകയും വഴിയിൽ കണ്ടാൽ ഒരു പരിചയമെങ്കിലും കാണിക്കുകയും ചെയ്യുക. നല്ലവണ്ണം പഠിക്കുന്നവർ പ്രത്യേകിച്ച് പെൺകുട്ടികൾ ആവശ്യം കഴിഞ്ഞാൽ അധികം ഓർക്കാറില്ല എന്നതാണ് അനുഭവം. 

ഏഴാം ക്‌ളാസ്സ് മുതൽ ഞാൻ പഠിപ്പിക്കുന്ന ഒരു ബാച്ചിൽ മിടുക്കികളായി നാല് പെൺകുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് എന്നെ വലിയ കാര്യവുമായിരുന്നു. അവർ പത്താം തരത്തിൽ എത്തിയപ്പോൾ മറ്റൊരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന ഒരു ഡിവിഷനിലായി. അവർക്ക് പാഠം മനസ്സിലാവുന്നില്ല എന്ന് എന്നോട് പരാതി പറയാൻ തുടങ്ങി. എന്നോട് അവരുടെ ക്‌ളാസ്സിലേക്ക് വരാൻ പറയുകയും ചെയ്തു. അരക്കൊല്ല പരീക്ഷ കഴിഞ്ഞപ്പോൾ അത് ഒരു ആവശ്യമായി തന്നെ അവർ പ്രിൻസിപ്പലിന്റെ മുന്നിൽ അവതരിപ്പിച്ചു. ആ ബാച്ചിലെ ഏറ്റവും മികച്ച കുട്ടികളായതിനാലും അവരുടെ അപേക്ഷ തള്ളിക്കളയാൻ പറ്റില്ല എന്ന് തോന്നിയതിനാലും പ്രിൻസിപ്പൽ എന്നെ വിളിച്ച് പോംവഴി ആരാഞ്ഞു. അങ്ങിനെയാണ് വൈകുന്നേരങ്ങളിൽ ഞാൻ അവർക്ക് പ്രത്യേക റ്റ്യുഷൻ നൽകാനും തീരുമാനമായത്. 

ഒരു മാസം ഞാൻ അവർക്ക് വേണ്ടി പണിയെടുത്തു. മാർക്കുകൾ വന്നപ്പോൾ എല്ലാവർക്കും 90 ശതമാനത്തിൽ അധികം മാർക്ക്. ഒരാൾക്ക് നൂറു ശതമാനവും ഇംഗീഷിൽ ഏറ്റവും അധികം മാർക്ക് നേടിയ ബഹുമതിയും. പക്ഷെ അവർ പിന്നീട് എൻ്റെ വഴിക്ക് വന്നില്ല എന്ന് മാത്രമല്ല അക്കൊല്ലം സ്ക്കൂളിന്റെ വളപ്പിൽ തുടങ്ങിയ ജൂനിയർ കോളേജിൽ ചേർന്ന് എന്റെ മുന്നിലൂടെ പോകേണ്ടി വരുമ്പോൾ മുഖം തിരിച്ച് പോവുക പതിവാക്കുകയും ചെയ്തു. ഞാൻ ഇത്തിരി വിഷമിച്ചു എന്നത് സത്യമാണ്. 

അവിടെ വെച്ച് തന്നെ അണ്ണാമലൈ സർവകലാശാലയുടെ വിദൂര ബി എഡ് ബിരുദം കരസ്ഥമാക്കി. നാട്ടിലേക്കുള്ള മടക്കം ആലോചിച്ചപ്പോളാണ് കോഴിക്കോട് എം ഈ എസ് സ്‌കൂളിൽ നിന്ന് വിളിവരുന്നത്. പ്രിൻസിപ്പാലിനോട് കാര്യം പറയാൻ ചെന്നപ്പോൾ അദ്ദേഹം ആയിടയ്ക്ക് ഇറങ്ങിയ "സൺഡേ" വാരികയിലെ ഒരു വാർത്ത കാണിച്ച് തന്നു. ഇംഗ്ലീഷ് സംസാരിക്കാത്തതിന് ഒരു വിദ്യാർത്ഥിയുടെ തല മുണ്ഡനം ചെയ്തതിന്റെ പേരിൽ ആ വിദ്യാലയം ദേശീയ ശ്രദ്ധ നേടി നിൽക്കുന്ന സമയമായിരുന്നു. ഇത്തരം ഒരു സ്‌കൂളിൽ ചേരുന്നത് എന്ത് കൊണ്ടും ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായ എനിയ്ക്ക് ഗുണം ചെയ്യും എന്ന ആശീർവാദത്തോടെ എന്നെ അദ്ദേഹം യാത്രയാക്കി. അങ്ങിനെ ഞാൻ കോഴിക്കോട് എത്തി. 

അദ്ധ്യാപന കാലത്തെ ഏറ്റവും മികച്ച വർഷങ്ങൾ കോഴിക്കോട്ടെ ദിനങ്ങളായിരുന്നു എന്ന് പറയാം. ബോര്ഡിങ് സ്‌കൂൾ ആയത് കൊണ്ട് വിദ്യാർത്ഥികളും അദ്ധ്യാപരും തമ്മിൽ ഊഷ്മളമായ ബന്ധമായിരുന്നു. അദ്ധ്യാപകർ തമ്മിലും പരസ്പ്പര സഹകരണവും സൗഹൃദവും ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഇംഗ്ലീഷിൽ തന്നെ പഠിപ്പിക്കുന്നതിനിടയിൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു: മറ്റെല്ലാ മാഷമ്മാരും മലയാളത്തിൽ സംസാരിക്കുമ്പോൾ സാർ മാത്രം എന്താണ് ഞങ്ങളോട് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്നത്. 

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക് ഞാൻ എന്ത് നേടി എന്ന് അറിയില്ല. മൂന്ന് സ്ഥലത്തും മികച്ച സുഹൃത്തുക്കളെ കിട്ടിയതും അവരുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട് എന്ന കാര്യവുമാണ് എനിയ്‌ക്ക്‌ നേട്ടമായി തോന്നുന്നത്. 

മറ്റൊരു സ്‌കൂളിൽ വൈസ് പ്രിൻസിപ്പലായി നിയമനം കിട്ടുന്ന അവസരത്തിലാണ് ഇതല്ല എൻ്റെ ജോലി എന്ന് ഞാൻ ഉറപ്പിച്ചതും അദ്ധ്യാപക റോൾ അഴിച്ച് വെക്കുന്നതും, ഗുരുത്വവും ആകർഷണവും നഷ്ടപെട്ട ഗൃഹം കണക്കെ ഭ്രമണപഥം വിട്ട് ശൂന്യതയിൽ പതിക്കുന്നതും. 

പിന്നീട് ഒരിക്കൽ നാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകവേ എൻ്റെ ഒരു വിദ്യാർത്ഥി ആ ബസ്സിൽ കേറാൻ ഇടയായി. അയാളോട് വിശേഷങ്ങൾ തിരക്കവേ തമിഴ് നാട്ടിൽ പഠിക്കുകയാണ് എന്ന് പറഞ്ഞു. ഐഛിക വിഷയമായി ഫ്രഞ്ച് എടുത്ത കാര്യം പറഞ്ഞു. മറ്റൊരു വിഷയമായ അഡ്വാൻസ്‌ഡ് ഇംഗ്ലീഷിന്ന് പകരമാണ് ഫ്രഞ്ച് എടുത്തത്. ഇംഗ്ലീഷിൽ മികവ് പുലർത്തിയിരുന്ന അയാൾ എന്തിനാണ് ഫ്രഞ്ച് എടുത്തത് എന്ന എന്റെ ചോദ്യത്തിന്ന് മറുപടി ഇങ്ങനെ: സാർ കാരണം എനിയ്ക്ക് ഇംഗ്ലീഷിൽ നല്ല പിടിപാടുണ്ട്. എന്നാ പിന്നെ വേറെ ഒരു ഭാഷകൂടി പഠിക്കാമല്ലോ..

തരക്കേടില്ലാലോ എന്ന് സ്വയം തോന്നിയ നിമിഷം. സൈഫു ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു: എടാ പഹയാ.. നീ ഇതും ഒപ്പിച്ചോ..



Wednesday, 1 September 2021

മകാരവും മലയാളിയും

 


image courtesy: Tinjo Thomas on DRIBBLE

എൻ്റെ ഓർമ്മയിലെ അറുപതുകളിൽ തമിഴിൽ ആകെ കുറച്ച് ആഴ്ചപ്പതിപ്പുകളെ ഉണ്ടായിരുന്നുള്ളൂ. ആനന്ദ വികടൻ ആദ്യത്തെ മാസിക. പിന്നീട് നാല്പതുകളുടെ തുടക്കത്തിൽ വന്ന കൽക്കി. പിന്നീട് ആ ദശകത്തിന്റെ ഒടുവിൽ അവതരിച്ച കുമുദം. എൻ്റെ വായന സജീവമാവുന്ന എഴുപതുകളിൽ ഇവയെ കൂടാതെ റാണി എന്ന പേരിലൊരു "കുടുംബ" വാരികയും പ്രചാരത്തിൽ വന്നിരുന്നു. ആനന്ദ വികടൻ പേരിനെ അന്വർഥമാക്കിക്കൊണ്ട്  കഥകൾക്ക് പുറമെ രാഷ്ട്രീയവും ഹാസ്യ രൂപത്തിൽ കൈകാര്യം ചെയ്തിരുന്നു. കൽക്കി ചരിത്രത്തിന്നും ആത്മീയത്തിന്നും ഊന്നൽ നൽകി. കുമുദം ആയിരിക്കണം തികച്ചും വാണിജ്യപരമായി തുടങ്ങിയ ആദ്യത്തെ പ്രസിദ്ധീകരണം. ടാബ്ലോയിഡ് സ്വഭാവത്തോടെ ഉള്ളടക്കം രൂപകൽപന ചെയ്ത കുമുദത്തിൽ വിനോദം മാത്രമാക്കിയുള്ള വാർത്താ നുറുങ്ങുകളും ഫീച്ചറുകളും ചില കഥകളും പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് എന്ന അവകാശവാദത്തോട് കൂടി രംഗത്ത് വന്ന റാണി വാരിക അറുപതുകളുടെ തുടക്കത്തിൽ സജീവമായി, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനപ്രീതി നേടി. വൈകാരിക മുഹൂർത്തങ്ങൾ ഉള്ളടക്കമാക്കിയ അതിലെ തുടർകഥകൾ കൂടി അതിന്ന് കാരണമായിട്ടുണ്ടാവാം.

മലയാളത്തിലെ ആഴ്ചപ്പതിപ്പുകളുടെ സജീവ ചരിത്രം തുടങ്ങുന്നത് മാതൃഭൂമി ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലൂടെയായിരിക്കും. അധികം താമസിയാതെ മനോരമയും ആഴ്ചപ്പതിപ്പിറക്കി. ആശയപരമായ ഭാരം പേറിവന്ന മാതൃഭൂമി മലയാള സാംസ്‌കാരിക സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾക്ക് കാരണമായി. പക്ഷെ അക്ഷര സ്നേഹികളായ കച്ചവടക്കാർ ഉൾപ്പെട്ട മനോരമയാവട്ടെ വായന കൂടുതൽ പേരിൽ എത്തിക്കാനാണ് ശ്രമിച്ചത്. മാതൃഭൂമി മൂല്യാധിഷ്ഠിത കനത്ത വായനക്കാരെ വരിക്കാരാക്കിയപ്പോൾ മനോരമ വായന വിനോദമായി മാത്രം കണ്ട ആളുകളെയാണ് ലക്‌ഷ്യം വെച്ചത്. വായനക്കാരുടെ എണ്ണത്തിലും ലാഭത്തിൻറെ കാര്യത്തിലും മനോരമയാണ് നേട്ടമുണ്ടാക്കിയത് എന്ന് പറയാം. അതിലെ കഥകൾ തുടർകഥകളായിരുന്നു. തുടർകഥകളുടെ മെച്ചം ഓരോ ആഴ്ചയും അടുത്ത ലക്കത്തിന്ന് വേണ്ടി ആളുകൾ കാത്തിരിക്കും എന്നതാണ്. കഥ നല്ലതാണെങ്കിലും മോശമാണെങ്കിലും അതിൻ്റെ അവസാനം അറിയാനുള്ള താൽപര്യം മനുഷ്യസഹജമാണ്. അല്ലെങ്കിൽ ആയിരത്തൊന്നു രാവുകളുടെ കഥ ഒരൊറ്റ രാത്രികൊണ്ട് തീരുമായിരുന്നല്ലോ.

ടെലിവിഷനിൽ ഈ കഥാപരമ്പരകൾ സീരിയലുകൾ എന്ന പേരിലും മെഗാ സീരിയലുകൾ എന്ന പേരിലും പ്രത്യക്ഷപ്പെട്ടു. മലയാള ടെലിവിഷനിൽ മെഗാ സീരിയലുകളുടെ കാലം തുടങ്ങുന്നത് ഏഷ്യാനെറ്റിലെ 'സ്ത്രീ' പരമ്പരയിലൂടെയാണ് എന്ന് പറയാം. അത് വരെ സീരിയലുകളുടെ പരമാവധി നീളം അഞ്ചു അല്ലെങ്കിൽ ഏഴു എപ്പിസോഡുകളായിരുന്നു. പതിനാലു വരെ അത് പോയിട്ടുണ്ട്. പക്ഷെ സ്ത്രീ പരമ്പര ദ്രൗപദിയുടെ ചേല പോലെ നീണ്ട് നീണ്ടങ്ങു പോയി. മഹത്തായ സാമ്പത്തിക വിജയം അതിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾക്ക് നിമിത്തമായി. പണ്ട് ഉത്തരേന്ത്യക്കാർ രാമായണം മഹാഭാരതം തുടരുകൾക്ക് മുന്നിൽ തപസ്സിരുന്നത് പോലെ മലയാള പ്രേക്ഷകർ സ്ത്രീക്ക് മുമ്പിൽ അടിയറവു പറഞ്ഞു. ഏഴു മണിക്ക് ടെലിവിഷൻ സാന്ദ്രത കൂടിയ മേഖലകളിലെ തെരുവുകൾ എല്ലാം ശൂന്യമായി. ഗോവിന്ദപുരത്തെ വീട്ടിലേക്ക് ഏഴുമണി കഴിഞ്ഞു ഓടിക്കേറിയ അമ്പ്യാരമ്മാമ ഉമ്മറത്ത് ചെരുപ്പ് അഴിച്ച് വെക്കുന്നതിടയിൽ ഉള്ളിലേക്ക് നോക്കി "വിമലേ സ്ത്രീ എന്തായി..?" എന്ന് ചോദിക്കുന്ന തരത്തിൽ അത് മലയാളിയുടെ പ്രധാന ഉൽക്കണ്ഠയായി മാറിയിരുന്നു. 

ഇംഗ്ലീഷിൽ സോപ്പ് ഒപേര എന്ന പേരിൽ അറിയപ്പെടുന്ന തുടരുകളുടെ ചുവട് പിടിച്ചാണ് നമ്മുടെ സീരിയലുകൾ എത്തുന്നത്. കുടുംബങ്ങൾക്കുളിലെ നാടകീയതയും വൈകാരികതെയുമാണ് ഇവയുടെ പ്രധാന ഉള്ളടക്കം. 

മനോരമയിലെയും പിന്നീട് വന്ന മംഗളത്തിലെയും തുടരുകൾ വായിക്കുന്നവരോട് കാമ്പുള്ള വായനക്കാർ എന്ന് അവകാശപ്പെടുന്ന മലയാളികൾക്ക് ഒരു പുച്‌ഛം ഉണ്ടായിരുന്നു. പക്ഷെ അവർ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. കച്ച മുറുക്കി സാക്ഷരത ഒരു യജ്ഞമായി മലയാളി ഏറ്റെടുക്കുന്നതിന്ന് മുമ്പ് മലയോരവാസികളിൽ അക്ഷരത്തിൻ്റെ കൗതുകം ഉണർത്തിയത് ഈ "മ" പ്രസിദ്ധീകരണങ്ങളാണ്. ബൗദ്ധിക നിലവാരവും ജീവിതത്തിലെ ലക്ഷ്യങ്ങളും എല്ലാവരിലും ഒരു പോലെയാവണം എന്നില്ലലോ. വിജയനെയും ആനന്ദിനെയും വായിക്കുന്നവർ മാത്രം വായനക്കാർ എന്ന് പറയാൻ ആവില്ലലോ. കൂടുതൽ ആവശ്യക്കാർ വിനോദത്തിന്ന് വേണ്ടിയുള്ള വായനയ്ക്കാണ്. ഏതൊരു വായനക്കാരൻറെയും തുടക്കം മിക്കവാറും ഇത്തരം ജനപ്രിയ പ്രസിദ്ധീകരണത്തിലാവും. കുറച്ചു പേരിലെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ അത് മടുപ്പുളവാക്കുകയും വായനയുടെ അടുത്ത തലങ്ങളിലേക്ക് അവർ എത്തിപ്പെടുകയും ചെയ്യും. 

ഇറാനിലെ ജനതയെപ്പറ്റി സിനിമ മേഖലയിൽ പറയാറുള്ള ഒരു കാര്യമുണ്ട്. അവിടെ ഉണ്ടാക്കുന്ന സിനിമകൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതിനോടൊപ്പം അവിടുത്തെ സാധാരണ ജനങ്ങളുടെ സ്വീകാര്യതയും നേടുന്നുണ്ട് എന്ന കാര്യമാണ് ചൂണ്ടിക്കാണിക്കാറുള്ളത്. അത് ശരിയാണ് താനും. സിനിമ പോലുള്ള മാധ്യമങ്ങൾക്ക് വിലക്കുള്ള രാജ്യത്ത് മറ്റു തരത്തിൽ ഉള്ള സിനിമകൾ ഉണ്ടാവുന്നില്ല എന്ന് കൂടി ആലോചിക്കുമ്പോൾ ഇതിൻറെ കാരണം ഊഹിക്കാവുന്നതേ ഉള്ളു. ഇറാനിലും കുട്ടി - പെട്ടി - മമ്മൂട്ടി എന്ന തരത്തിൽ ഗാർഹിക വൈകാരിക പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സിനിമകൾ ഉണ്ടായിരുന്നെങ്കിൽ ഏതിനായിരിക്കും സാമ്പത്തിക മേൽത്തൂക്കം ലഭിക്കുക എന്നത് ചിന്തനീയമാണ്. 

പണ്ട് ഏഷ്യാനെറ്റിൽ എട്ട് മണിക്ക് കാമ്പുള്ള കഥാ അവതരണം കൊണ്ട് ശ്രദ്ധേയമായ തുടരുകൾ ഉണ്ടായിരുന്നു. ഏഴു മുതൽ എട്ടു വരെ കണ്ണീർ ഊറ്റിയെടുക്കുന്ന സീരിയലുകൾ. അത് കഴിഞ്ഞാൽ കാമ്പുള്ള തുടരുകൾ. ഇതായിരുന്നു രീതി. ശ്യാം പ്രസാദ്, കെ കെ രാജീവ്, ഡോക്ടർ ജനാർദ്ദനൻ തുടങ്ങിയവരുടെ മികച്ച സൃഷിട്ടികൾ ഈ സ്ലോട്ടിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. ദൂരദർശനും കൈരളി ടിവിയും ജൂഡ്, പി എഫ് മാത്യൂസ്, അഴകപ്പൻ തുടങ്ങിയവരുടെ മികച്ച സൃഷ്ടികൾക്ക് വേദി ഒരുക്കിയിരുന്നു. മിക്കവയും പുരസ്‌കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇവയൊന്നും സാമ്പത്തികമായ നേട്ടം ഉണ്ടാക്കിയില്ല എന്നതാണ് പരമാർത്ഥം. ചാനലുകളെ സംബന്ധിച്ചു അവയെല്ലാം നഷ്ടങ്ങളായിരുന്നു. ആദർശങ്ങൾ ചോറൂട്ടില്ല എന്ന ലളിത തിരിച്ചറിവിൽ ചാനലുകളെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് ഈ സത്യം തന്നെ ആവണം. 

ടെലിവിഷനിലെ ജനപ്രിയ തുടരുകളുടെ ഉള്ളടക്കം കുടുംബത്തിലെ ബന്ധങ്ങളും അതിലെ അപസ്വരങ്ങളും അത് ഉണ്ടാക്കുന്ന നാടകീയതയും ഒക്കെ തന്നെയാണ്. സോപ്പ് ഒപേരകളുടെ സൂത്രവാക്യങ്ങൾ തന്നെയാണ് ഇവിടെയും. പ്രാദേശിക പശ്ചാത്തലം ഉൾക്കൊണ്ട് അവയിലെ ചേരുവകൾക്ക് മാറ്റങ്ങൾ ഉണ്ടാവാം എങ്കിലും ഇതിന്റെയെല്ലാം ചട്ടക്കൂട് ഒന്ന് തന്നെയാണ്. 

കൈയിൽ അവാർഡ് കരുതിയിട്ട് അത് കൊടുക്കാൻ ആളില്ലല്ലോ എന്ന് പരിതപിക്കുന്ന ജൂറിയുടെ ആവലാതി ന്യായമാണ്. ആ അവാർഡ് മാത്രം ലക്ഷ്യമാക്കി തുടരുകൾ ഇറക്കിയാൽ ചാനലുകളുടെ അവസ്ഥ എന്താകും എന്ന് ഇതിനോടൊപ്പം ആലോചിക്കാവുന്നതാണ്. 

നന്മയുടെ കഥകളേക്കാൾ മനുഷ്യന് പറയാനും കേൾക്കാനും താൽപ്പര്യം തിന്മയുടെ കഥകളാണ്. നഷ്ടപ്പെട്ട പറുദീസയുടെ ഗാനം പാടുമ്പോളും മിൽട്ടൻറെ ചായ്‌വ് ചെകുത്താനോടായിരുന്നു. ക്ഷീരമുള്ള അകിടിലും ചോരയുടെ കൗതുകം തേടുന്നവരാണ് നമ്മളിൽ കുറെ പേരും. അങ്ങിനെ ഉള്ള കാലം വരെ ചാനലുകളുടെ ഉള്ളടക്കം മാത്രം ആദർശങ്ങൾക്കൊത്താവും എന്ന് കരുതുക വയ്യ.