Sunday, 5 September 2021

അദ്ധ്യാ പഹയൻ

 

(അദ്ധ്യാപക ദിനങ്ങളിലെ ഒരു ഓർമ്മ ചിത്രം. ഗുൽബർഗ്ഗ)

സൈഫു: എടാ.. അദ്ധ്യാ പഹയാ.. ഇപ്പൊ ആർക്കും മാഷാവാം എന്നായോ.. ആരാ നിന്നെയൊക്കെ എടുത്തത്

ഞാൻ: നാറ്റിക്കല്ലേ.. വയറ്റുപ്പിഴപ്പാണ്

ഒൻപതാം ക്‌ളാസ്സിൽ പുതിയ ഒരു സ്‌കൂളിൽ ഫിസിക്സ് ക്ലാസ്സെടുക്കാൻ വന്ന മലയാളിയായ അദ്ധ്യാപകൻ മേശ പുറത്ത് കാലു കയറ്റി വെച്ചിട്ട് ഞങ്ങളെ എല്ലാം നോക്കി ഇംഗ്ലീഷിൽ: "നിങ്ങൾക്ക് വേണമെങ്കിൽ പുസ്തകം തുറന്ന് വായിച്ചോ. നിങ്ങൾ വായിച്ചാലും ഇല്ലെങ്കിലും എനിക്കുള്ള ശംബളം കൃത്യമായി കിട്ടും."  ആ മഹാനാണ് എങ്ങിനെ ആയിരിക്കരുത് ഒരു അദ്ധ്യാപകൻ എന്നതിന്ന് എനിയ്ക്ക് മാതൃകയായത്. അതോട് കൂടി ഫിസിക്സ് എനിക്ക് വെറുക്കപ്പെട്ട വിഷയമായി മാറി. 

പുലാപ്പറ്റയിലും കോയമ്പത്തൂരിലെ സ്‌കൂളുകളിലും മികച്ച കുറെ അദ്ധ്യാപകരെ കാണുകയും അവരുടെ ശീക്ഷണത്തിൽ പഠിക്കുകയും ചെയ്തിട്ടുണ്ട്, എങ്കിലും കരട് പോലെ തടഞ്ഞു നിൽക്കുന്നത് ഇയാളാണ്. 

മികച്ച അദ്ധ്യാപകരുടെ നിലയിലേക്ക് ഉയരാൻ പറ്റില്ല എന്ന ബോധ്യമുള്ളത് കൊണ്ടും മറ്റേ അദ്ധ്യാപകന്റെ അത്ര താഴാൻ പറ്റില്ല എന്നുള്ളത് കൊണ്ടും അദ്ധ്യാപകനാവുക എന്നത് ഒരിക്കലും എൻ്റെ ആഗ്രഹമായിരുന്നില്ല. 

എങ്കിലും പഠിക്കുന്ന കാലത്ത് നാട്ടിലെ എംപീസ് ട്യൂട്ടോറിയലിലും സുകുമാരന്റെ പാരലൽ കോളേജിലും ഏതാനും ദിവസങ്ങൾ മാഷ് ചമഞ്ഞിട്ടുണ്ട്. 

കാഠ്‌മണ്ഡുവിൽ സ്ഥലം കാണാൻ എത്തിപ്പെട്ടപ്പോൾ സുഹൃത്തുക്കളെ ചാരിനിൽക്കുന്നത് ശരിയല്ല എന്ന നിലയ്ക്ക് അദ്ധ്യാപക ജോലി തന്നെ ചെയ്യേണ്ടി വന്നത് കാലം കരുതി വെച്ച ഒരു ഫലിതമായിരുന്നു. വലിയ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞാൽ അവിടെ ആർക്കും അദ്ധ്യാപകനാവമത്രേ. മദ്രാസി എന്ന് വിളിക്കുന്ന ദക്ഷിണേന്ത്യക്കാരക്ക് മുൻഗണനയുണ്ട്. 

ആ രണ്ട് യോഗ്യതകളും ഉണ്ടായിരുന്നത് കൊണ്ട് ജോലിയിൽ കയറിപ്പറ്റി. തിന്നല്ലാതെ ഉണ്ടാക്കി ശീലമില്ലാത്തത് കൊണ്ട് ബോർഡിങ് സ്‌കൂൾ തന്നെയാണ് തിരഞ്ഞെടുത്തത്. ഒന്ന് മുതൽ ഏഴു വരെ ക്‌ളാസ്സുകൾ. ഏഴാം ക്‌ളാസ്സിലെ കുട്ടികളെ കണ്ടപ്പോൾ ശരിക്കും ഉള്ളൊന്നു കാളി. മസിലു പെരുപ്പിച്ച് മീശയും ഊശാൻ താടിയും വെച്ച വിദ്യാർത്ഥികൾ. ചേർന്ന മാസം തന്നെ കാൽകൊല്ല പരീക്ഷയുടെ ക്‌ളാസ്സ് സൂപ്പർവിഷനായിരുന്നു. മൂത്രമൊഴിക്കാൻ എന്ന പേരിൽ പോയി പുസ്തകം നോക്കി വരുന്നത് അവർക്കിടയിൽ ഒരു പതിവായിരുന്നത്രെ. പക്ഷെ എന്തിലും ചാടി വീഴുന്ന മലയാളിക്ക് അത് കണ്ടു നില്ക്കാൻ ആവുമോ? ഞാൻ ഒരുത്തന്റെ പിന്നാലെ ബാത്‌റൂമിൽ പോയി കൈയ്യോടെ അവൻ്റെ കളവ് കണ്ടുപിടിക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. എൻ്റെ തുടയുടെ അത്ര വണ്ണമുള്ള കൈയ്യിലെ മസിൽ ഉരുട്ടി എന്നെ ചൂണ്ടി എന്തോ അവൻ പറഞ്ഞു പോയി. എന്താ പറഞ്ഞതെന്ന് മനസിലാവാതെ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരിയുമായി നിന്ന എന്നോട് അടുത്തുള്ള ഒരു പയ്യൻ മുറി ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു: "പുറത്തിറങ്ങിയാൽ സാറേ തല്ലും എന്നാ അവൻ പറഞ്ഞു പോയെ."

പിന്നീട് കുറച്ച് കാലം തുണയില്ലാതെ പുറത്തിറങ്ങാതെയായി. ഇറങ്ങിയാൽ തന്നെ ഇടവും വലവും നോക്കിയായിരുന്നു യാത്ര. പക്ഷെ വലിയ പ്രശ്നമൊന്നും പിന്നീട് ഉണ്ടായില്ല. പേടി മാറി ഒറ്റയ്ക്ക് പോകാമെന്നായി. പേരിന്ന് ഇംഗ്ലീഷ് മാഷാണെങ്കിലും എനിയ്ക്ക് എല്ലാ വിഷയത്തിലും ഒരു കൈ നോക്കേണ്ടി വന്നു. എല്ലാ ക്‌ളാസ്സുകളും. അപ്പോഴാണ് ഒരു കാര്യം കൃത്യമായി ബോധ്യപ്പെട്ടത്. പഠിപ്പിക്കാൻ ഏറ്റവും പാട് പ്രൈമറി ക്‌ളാസ്സുകളാണ്. വിദ്യാർത്ഥികൾക്ക് ഞാൻ കാരണം വലിയ മെച്ചമുണ്ടായിരുന്നില്ലെങ്കിലും ഒരൊന്നര കൊല്ലം അങ്ങിനെ കടന്നു പോയി. 

നാട്ടിൽ വന്നു നിന്ന് ജോലി അന്വേഷണം തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. സംസാരിക്കാനല്ലാതെ എന്നെ മറ്റൊരു പണിക്കും കൊള്ളില്ല എന്ന്. അങ്ങിനെയാണ് മാഷ് പണിക്ക് വീണ്ടും എത്തി പെടുന്നത്. അടുത്ത ഊഴം കർണാടകത്തിലെ ഗുൽബർഗ്ഗയായിരുന്നു. അപേക്ഷിച്ച് കിട്ടിയ ഏക സ്ഥലം എന്നത് കൊണ്ട് വേറെ ഒന്നും ആലോചിക്കാതെ അങ്ങോട്ടെത്തി. ജോലിക്ക് എടുക്കുമ്പോൾ അപ്പർ പ്രൈമറി അദ്ധ്യാപകനായിട്ടാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞെങ്കിലും, ഏഴു മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. താമസിയാതെ തന്നെ പത്തിലെ നോൺ ഡീറ്റൈലും എൻ്റെ ചുമതലയിൽ വന്നു എന്ന് മാത്രമല്ല ഒരു ക്‌ളാസ് ടീച്ചർ എന്ന ചുമതലയും ആയി. 

അക്കൊല്ലം മുതലാണ് അവിടെ ഫിൽറ്ററേഷൻ എന്ന് പറയുന്ന പരിപാടി നടപ്പാക്കുന്നത്. പത്താം ക്‌ളാസ്സ് നാല് ഡിവിഷനുകൾ ഉണ്ടായിരുന്നു. മൂന്ന് ഡിവിഷനുകളിൽ ഏറ്റവും മോശപ്പെട്ട മാർക്ക് നേടിയവരെയെല്ലാം ഉൾപ്പെടുത്തി "ഡി" ഡിവിഷൻ പുനർ സംഘടിപ്പിച്ച് എന്നെ ആ ക്‌ളാസ്സിന്റെ ചുമതല ഏല്പിച്ചു. ആദ്യത്തെ മൂന്ന് നാല് മാസങ്ങൾ എൻ്റെ അദ്ധ്യാപക ജീവിതത്തിലെ കഷ്ടകാലമായിരുന്നു. ചൂരൽ പ്രയോഗം ധാരാളം വേണ്ടി വന്നു. തൊള്ളയിട്ടു എൻ്റെ ശബ്ദം രണ്ടു തവണ അടഞ്ഞു പോയി ചികിത്സ തേടേണ്ടി വന്നു. പക്ഷെ അത് കഴിയുമ്പോഴേക്കും എനിയ്‌ക്ക്‌ ജോലിയിൽ ഒരു പരിചയമൊക്കെ ആയി. അത് വരെ ബി എഡ് വേണ്ട എന്ന് പറഞ്ഞ് നടന്ന ഞാൻ അത് വേണ്ടി വരും എന്ന നിലയ്‌ക്കെത്തി. വിദ്യാർത്ഥികളുടെ സ്വഭാവത്തെ കുറിച്ച് ഏകദേശം ഒരു അനുഭവ പാഠം തന്നെയായിരുന്നു അക്കാലം. നമ്മൾ ഏറെ വഴക്ക് പറയുകയും തല്ലുകയും  ചെയ്തിട്ടുള്ളവരായിരിക്കും പിന്നീട് നമ്മളെ ഓർക്കുകയും വഴിയിൽ കണ്ടാൽ ഒരു പരിചയമെങ്കിലും കാണിക്കുകയും ചെയ്യുക. നല്ലവണ്ണം പഠിക്കുന്നവർ പ്രത്യേകിച്ച് പെൺകുട്ടികൾ ആവശ്യം കഴിഞ്ഞാൽ അധികം ഓർക്കാറില്ല എന്നതാണ് അനുഭവം. 

ഏഴാം ക്‌ളാസ്സ് മുതൽ ഞാൻ പഠിപ്പിക്കുന്ന ഒരു ബാച്ചിൽ മിടുക്കികളായി നാല് പെൺകുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് എന്നെ വലിയ കാര്യവുമായിരുന്നു. അവർ പത്താം തരത്തിൽ എത്തിയപ്പോൾ മറ്റൊരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന ഒരു ഡിവിഷനിലായി. അവർക്ക് പാഠം മനസ്സിലാവുന്നില്ല എന്ന് എന്നോട് പരാതി പറയാൻ തുടങ്ങി. എന്നോട് അവരുടെ ക്‌ളാസ്സിലേക്ക് വരാൻ പറയുകയും ചെയ്തു. അരക്കൊല്ല പരീക്ഷ കഴിഞ്ഞപ്പോൾ അത് ഒരു ആവശ്യമായി തന്നെ അവർ പ്രിൻസിപ്പലിന്റെ മുന്നിൽ അവതരിപ്പിച്ചു. ആ ബാച്ചിലെ ഏറ്റവും മികച്ച കുട്ടികളായതിനാലും അവരുടെ അപേക്ഷ തള്ളിക്കളയാൻ പറ്റില്ല എന്ന് തോന്നിയതിനാലും പ്രിൻസിപ്പൽ എന്നെ വിളിച്ച് പോംവഴി ആരാഞ്ഞു. അങ്ങിനെയാണ് വൈകുന്നേരങ്ങളിൽ ഞാൻ അവർക്ക് പ്രത്യേക റ്റ്യുഷൻ നൽകാനും തീരുമാനമായത്. 

ഒരു മാസം ഞാൻ അവർക്ക് വേണ്ടി പണിയെടുത്തു. മാർക്കുകൾ വന്നപ്പോൾ എല്ലാവർക്കും 90 ശതമാനത്തിൽ അധികം മാർക്ക്. ഒരാൾക്ക് നൂറു ശതമാനവും ഇംഗീഷിൽ ഏറ്റവും അധികം മാർക്ക് നേടിയ ബഹുമതിയും. പക്ഷെ അവർ പിന്നീട് എൻ്റെ വഴിക്ക് വന്നില്ല എന്ന് മാത്രമല്ല അക്കൊല്ലം സ്ക്കൂളിന്റെ വളപ്പിൽ തുടങ്ങിയ ജൂനിയർ കോളേജിൽ ചേർന്ന് എന്റെ മുന്നിലൂടെ പോകേണ്ടി വരുമ്പോൾ മുഖം തിരിച്ച് പോവുക പതിവാക്കുകയും ചെയ്തു. ഞാൻ ഇത്തിരി വിഷമിച്ചു എന്നത് സത്യമാണ്. 

അവിടെ വെച്ച് തന്നെ അണ്ണാമലൈ സർവകലാശാലയുടെ വിദൂര ബി എഡ് ബിരുദം കരസ്ഥമാക്കി. നാട്ടിലേക്കുള്ള മടക്കം ആലോചിച്ചപ്പോളാണ് കോഴിക്കോട് എം ഈ എസ് സ്‌കൂളിൽ നിന്ന് വിളിവരുന്നത്. പ്രിൻസിപ്പാലിനോട് കാര്യം പറയാൻ ചെന്നപ്പോൾ അദ്ദേഹം ആയിടയ്ക്ക് ഇറങ്ങിയ "സൺഡേ" വാരികയിലെ ഒരു വാർത്ത കാണിച്ച് തന്നു. ഇംഗ്ലീഷ് സംസാരിക്കാത്തതിന് ഒരു വിദ്യാർത്ഥിയുടെ തല മുണ്ഡനം ചെയ്തതിന്റെ പേരിൽ ആ വിദ്യാലയം ദേശീയ ശ്രദ്ധ നേടി നിൽക്കുന്ന സമയമായിരുന്നു. ഇത്തരം ഒരു സ്‌കൂളിൽ ചേരുന്നത് എന്ത് കൊണ്ടും ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായ എനിയ്ക്ക് ഗുണം ചെയ്യും എന്ന ആശീർവാദത്തോടെ എന്നെ അദ്ദേഹം യാത്രയാക്കി. അങ്ങിനെ ഞാൻ കോഴിക്കോട് എത്തി. 

അദ്ധ്യാപന കാലത്തെ ഏറ്റവും മികച്ച വർഷങ്ങൾ കോഴിക്കോട്ടെ ദിനങ്ങളായിരുന്നു എന്ന് പറയാം. ബോര്ഡിങ് സ്‌കൂൾ ആയത് കൊണ്ട് വിദ്യാർത്ഥികളും അദ്ധ്യാപരും തമ്മിൽ ഊഷ്മളമായ ബന്ധമായിരുന്നു. അദ്ധ്യാപകർ തമ്മിലും പരസ്പ്പര സഹകരണവും സൗഹൃദവും ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഇംഗ്ലീഷിൽ തന്നെ പഠിപ്പിക്കുന്നതിനിടയിൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു: മറ്റെല്ലാ മാഷമ്മാരും മലയാളത്തിൽ സംസാരിക്കുമ്പോൾ സാർ മാത്രം എന്താണ് ഞങ്ങളോട് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്നത്. 

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക് ഞാൻ എന്ത് നേടി എന്ന് അറിയില്ല. മൂന്ന് സ്ഥലത്തും മികച്ച സുഹൃത്തുക്കളെ കിട്ടിയതും അവരുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട് എന്ന കാര്യവുമാണ് എനിയ്‌ക്ക്‌ നേട്ടമായി തോന്നുന്നത്. 

മറ്റൊരു സ്‌കൂളിൽ വൈസ് പ്രിൻസിപ്പലായി നിയമനം കിട്ടുന്ന അവസരത്തിലാണ് ഇതല്ല എൻ്റെ ജോലി എന്ന് ഞാൻ ഉറപ്പിച്ചതും അദ്ധ്യാപക റോൾ അഴിച്ച് വെക്കുന്നതും, ഗുരുത്വവും ആകർഷണവും നഷ്ടപെട്ട ഗൃഹം കണക്കെ ഭ്രമണപഥം വിട്ട് ശൂന്യതയിൽ പതിക്കുന്നതും. 

പിന്നീട് ഒരിക്കൽ നാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകവേ എൻ്റെ ഒരു വിദ്യാർത്ഥി ആ ബസ്സിൽ കേറാൻ ഇടയായി. അയാളോട് വിശേഷങ്ങൾ തിരക്കവേ തമിഴ് നാട്ടിൽ പഠിക്കുകയാണ് എന്ന് പറഞ്ഞു. ഐഛിക വിഷയമായി ഫ്രഞ്ച് എടുത്ത കാര്യം പറഞ്ഞു. മറ്റൊരു വിഷയമായ അഡ്വാൻസ്‌ഡ് ഇംഗ്ലീഷിന്ന് പകരമാണ് ഫ്രഞ്ച് എടുത്തത്. ഇംഗ്ലീഷിൽ മികവ് പുലർത്തിയിരുന്ന അയാൾ എന്തിനാണ് ഫ്രഞ്ച് എടുത്തത് എന്ന എന്റെ ചോദ്യത്തിന്ന് മറുപടി ഇങ്ങനെ: സാർ കാരണം എനിയ്ക്ക് ഇംഗ്ലീഷിൽ നല്ല പിടിപാടുണ്ട്. എന്നാ പിന്നെ വേറെ ഒരു ഭാഷകൂടി പഠിക്കാമല്ലോ..

തരക്കേടില്ലാലോ എന്ന് സ്വയം തോന്നിയ നിമിഷം. സൈഫു ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു: എടാ പഹയാ.. നീ ഇതും ഒപ്പിച്ചോ..



6 comments:

  1. A physics teacher like that 😛

    ReplyDelete
  2. അതെ സെയ്ഫുവിന് ഉള്ളറിയാൻ ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു. അദ്ധ്യാപനം സർക്കാർ മേഖലയിലേ ഗുണമുള്ളു എന്നു തോന്നുന്നു. എന്തായാലും അറിവ് പകർന്നതിന്റെ ഗുണം അത് ലഭിച്ചവർക്ക് ഉണ്ടാകും

    ReplyDelete
  3. എഴുത്തുകാരൻ ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നു. നല്ല അനുഭവം.

    ReplyDelete