ലോകത്തെ അനേകം കോടി ജനങ്ങൾ പ്രവാചകനായും ദൈവ പുത്രനായും വണങ്ങുന്ന യേശു ക്രിസ്തുവിന്റെ ജന്മദിനമായി കരുതി ആഘോഷിക്കപ്പെടുന്ന ദിനമാണ് ക്രസ്തുമസ്. ഡിസംബർ 25 എന്ന തിയ്യതിയാണ് അതിനായ് തിരഞ്ഞെടുത്തത്. ഈ ദിവസം ക്രിസ്ത്യാനികൾ അല്ലാത്തവരും ആഘോഷമാക്കാറുണ്ട് - വിശ്വ സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി.
യേശു എന്ന പ്രവാചകന്റെ ജീവിതവും സന്ദേശങ്ങളും ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ക്രിസ്തു ജീവിച്ചതായി വിശ്വസിക്കുന്ന കാലഘട്ടം കഴിഞ്ഞ് ഏകദേശം മുന്നൂറ് കൊല്ലങ്ങൾക്ക് ശേഷമാണ് ഈ ദിനം ആദ്യമായ് കൊണ്ടാടപ്പെടുന്നത്. ഡിസംബർ 25 എന്ന ദിനമാണ് ഗ്രിഗോറിയൻ കൊല്ലവര്ഷത്തിൽ മകര സംക്രാന്തിയായ് (വിന്റർസോൾസ്റ്റീസ്) ആചരിക്കപ്പെടുന്നത് എന്നതാണത്ര കാരണം. ജൂലിയൻ കലണ്ടർ പ്രകാരം ഈ സംക്രാന്തി ജനുവരി 7 ന്ന് വരുന്നത് കൊണ്ട് ഒരു വിഭാഗം അന്നാണത്രെ ആഘോഷിക്കുന്നത്. ഈ ദിനത്തിലാണ് ക്രിസ്തു ജനിച്ചത് എന്ന് പറയുന്നതിനേക്കാൾ ഈ ദിനത്തിലാണ് ക്രിസ്തുവിന്റെ ജനനം ആഘോഷിക്കപ്പെടുന്നത് എന്നതാവും ശരി. എന്തായാലും ലോകമെമ്പാടും ഈ ദിവസം കാരുണ്യത്തിന്റെയും നന്മയുടെയും വിളംബര ദിനമാണ്. സത്യത്തിന്റെയും ധർമ്മത്തിന്റെയും ദിനമാണ് എന്ന് കൂടി വ്യാഖ്യാനിക്കാം.
ദൈവത്തിന്റെ സന്ദേശ വാഹകനായ ക്രിസ്തുവിന്റെ വഴിയേ വിശ്വാസികളെ നയിക്കാൻ നിയുക്തരായവരാണ് പുരോഹിതന്മാർ. ക്രിസ്തുമസിന്റെ രണ്ട് ദിവസം മുമ്പ് വന്ന വിധി പ്രസ്താവം ഇക്കാലത്തെ ധർമ്മാധർമ്മ സങ്കല്പ്പങ്ങൾക്കുള്ള ഒരു ചൂണ്ടു പലക കൂടിയാണ്.
പുരോഹിതന്മാർ ഒരു കണക്കിൽ ദൈവത്തിന്റെ ഇടനിലക്കാരാണ്. അത് അവർക്ക് മനുഷ്യന്റെ മേലും ആ മനുഷ്യൻ ഭാഗമാകുന്ന സമൂഹത്തിന്റെ മേലും അനിഷ്യേധ്യമായ സ്വാധീനം പ്രദാനം ചെയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അധികാരം.
അധികാരം ദുഷിപ്പിക്കുന്നു എന്നത് കാലാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ള വിശ്വാസമാണ്.
യൂറോപ്പിൽ ഒരു കാലത്ത് രാജാവിനേക്കാൾ അധികാരം പൗരോഹിത്യത്തിനായിരുന്നു. രാജാവ് പാപ്പയുടെ നിർദേശങ്ങൾക്ക് അനുസരിച്ച ഭരണം നടത്തുന്ന നടത്തിപ്പുകാരൻ. യൂറോപ്പിന്റെ ഇരുണ്ട കാലമായ് വിശേഷിപ്പിക്കപ്പെടുന്ന ആ നൂറ്റാണ്ടുകൾ മതം എങ്ങിനെ സ്വാർത്ഥ ലാഭങ്ങൾക്കുള്ള ഉപാധിയായി മാറ്റാം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു.
ഇത് ക്രിസ്തുമതത്തിന്റെ മാത്രം പ്രത്യേകതയല്ല. സാധാരണക്കാരുടെ മേൽ നിയന്ത്രണമുള്ള എല്ലാ വിശ്വാസങ്ങൾക്കും ലഭിക്കുന്ന ആനുകൂല്യമാണ്.
ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണപ്പെടുന്ന അവരും കേവലം മനുഷ്യർ മാത്രമാണ്. മനുഷ്യ സഹജമായ ചാപല്യങ്ങളിൽ നിന്ന് മുക്തരല്ല. മനുഷ്യരിലെ നന്മ പോലെത്തന്നെ മനുഷ്യരിലെ തിന്മയും അവരിൽ പ്രതിഫലിക്കും. അധികാരത്തിന്റെ മേലങ്കിക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ അത് ചോദ്യങ്ങൾക്ക് അതീതമാവും.
സമീപകാല ഓർമ്മയിലെ കാര്യങ്ങൾ വീണ്ടും വീണ്ടും ഇതിന്ന് അടിവര ഇടുന്നു. സമീപ സംസ്ഥാനത്തിലെ വിശുദ്ധ പീഠാധിപൻ വനവാസത്തിനെന്ന പോലെ ജയിലിൽ പോയി വന്നത് ഓർക്കാം. മറ്റൊരു സെമിറ്റിക് മതത്തിന്റെ ഒരു ആചാര്യന്റെ നേർക്ക് നിഴല് പോലെ ചൂണ്ടിനിൽക്കുന്ന ആരോപണത്തിന്റെ കാമ്പ് ഗൗരവമുള്ളതാണ്. ദില്ലിയിൽ തടവിലാക്കപ്പെട്ട ബാപ്പുമാർക്ക് നേരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളും സാധാരണമല്ല. എന്നിട്ടും ഇവരുടെ അനുയായികൾക്ക് വിശ്വാസ ഭംഗം ഉണ്ടാവാത്തത് എന്ത് കൊണ്ടാണ്. മേൽ ഉദ്ധരിച്ച കോടതി വിധിയുടെ കാര്യത്തിൽ സഭയുടെ ഔദ്യോഗിക നിലപാടും ശിക്ഷ വിധിക്കപെട്ട പുരോഹിതരോട് അനുഭാവം പുലർത്തുന്നതാണല്ലോ. കൊല്ലപ്പെട്ടത് ആ സഭയിലെ ഒരു അംഗമാണ് എന്നതൊന്നും നിലപാടുകൾക്ക് മാറ്റം വരുത്തിയില്ല.
മതങ്ങളിലെ പൗരോഹത്യം മുഴുവൻ ഇങ്ങനെയാണ് എന്ന് അര്ഥമാക്കുന്നില്ല. ഭൂരിപക്ഷവും ഇങ്ങനെ അല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എന്ന് തന്നെ പറയാം.
പക്ഷെ ഇങ്ങനെ കുറ്റങ്ങൾ ചെയുന്നവർ അധികാരത്തിന്റെ ദണ്ഡ് കൈയാളുന്നവരോ അധികാരത്തിനെ തൊട്ടു തലോടി നിൽക്കുന്നവരോ ആണ് എന്നത് കൊണ്ട് സമൂഹത്തിന്റെ തെറ്റ് ഇവർക്ക് തെറ്റല്ലാ എന്ന് വരുത്തിത്തീർക്കാൻ പറ്റുന്നു. ഇഹലോകത്തിലെ ചെയ്തികളെക്കാൾ പരലോകത്തിലെ വിധികളെ ഭയക്കുന്ന സമൂഹമാണ് നമ്മൾ എന്നതാണ് പല ചെയ്തികൾക്കും മറയാവുന്നത്. അന്നും ഇത് തന്നെയായിരുന്നു സ്ഥിതി. ഇന്നും അങ്ങിനെ തന്നെ. നാളെ അത് വിഭിന്നമാവാൻ സാധ്യതയില്ല. വിശ്വാസം എന്നത് എന്നും അന്ധമാണല്ലോ.
ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാൻ മനുഷ്യൻ കണ്ടെത്തിയ മരുന്നാണ് പ്രത്യാശ. ക്രിസ്തുവിന്റെ ജന്മം അടയാളപ്പെടുത്തുന്ന ഈ ദിനം ക്രിസ്തുവിന്റെ പേരിൽ നടത്തപെടുന്ന ആത്മീയ സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വീണ്ടുവിചാരത്തിനുള്ള അവസരമാവും എന്ന പ്രത്യാശയോടെ കുറിപ്പ് അവസാനിപ്പിക്കുന്നു.
ക്രിസ്തുവും ക്രിസ്തുമതവും തമ്മിൽ ഇന്ന് നില നിൽക്കുന്ന അന്തരം, തൊഴുത്തിൽ നിന്ന് അരമനയിലേക്കുള്ള ദൂരമാണ്. നമ്മൾ എന്നും ആഘോഷിക്കേണ്ടത് തൊഴുത്തിലെ തിരുപ്പിറവിയാണ്. മറ്റേത് അനുഭവ യാഥാർഥ്യവും.
(*note: this was a solicited piece originally written for, and published in the editorial page of the Christmas edition of, New Age daily, the first and only daily business newspaper in Malayalam)















