Saturday, 30 December 2023

ഒരു ഉരിയാടൽ (അഥവാ) നൻ പകൽ നേരത്ത് മയക്കം

 









(photo courtesy: lakshmi & saraswathi, by pradeesh k raman)



മധ്യാഹ്ന വിരസതയിൽ ആണ്ടു കിടക്കുന്ന പ്രപഞ്ച മണ്ഡലങ്ങൾ. സരണികളിൽ അനക്കമില്ല. 

അലസമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ലക്ഷ്മീദേവി താൻ കാണുന്നത് പ്രപഞ്ചത്തിന്റെ ടാബ്ലോ ആണോ എന്ന് സംശയിച്ച് പോയി. 

അസാദ്ധ്യ ചൂടും. ഭൂമിയിലെ ഈ പഹയന്മാർ കാണിക്കുന്ന അക്രമം കാരണം ഇവിടെയും ജീവിക്കാൻ പറ്റാതാവുന്നലോ. 

മയക്കത്തിൽ കിടക്കുന്ന നാഥനെ ഉണർത്താതെ അനന്തശയ്യയിൽ നിന്ന് മെല്ലെ ഇറങ്ങി. കുറെ യുഗങ്ങളായിട്ടുണ്ടാവും ആരോടും മിണ്ടാതെ ആരെയും കാണാതെയുള്ള ഈ ഇരിപ്പ്.

ബ്രഹ്മലോകം വരെ ഒന്ന് പോയ് നോക്കിയാലോ... അവിടെ പക്ഷെ സമയം ഇതാവില്ലലോ.. എന്തായാലും പോയി നോക്കാം. ദേവി കണ്ണടച്ചു ബോധതരംഗങ്ങളെ തൊടുത്തു വിട്ടു.  

അലസമായി വീണ ഞരമ്പുകളിൽ വിരലോടിച്ചുകൊണ്ടിരുന്ന വാണീദേവി ഒരു കൂട്ടിന്റെ ഉത്സാഹത്തിൽ ഒന്ന് നിവർന്നിരുന്നു. 

കുറെ ആയല്ലോ, ഇന്ന് എന്ത് പറ്റി അന്വേഷണത്തിന്ന്.

ഒന്നൂല്യ. സംസാരിച്ചിട്ട് കുറെ ആയെന്ന ഒരു തോന്നൽ. 

ശരിയാ. ഞാൻ ഇവിടെ ഈ വീണക്കമ്പിയിൽ തലോടിക്കൊണ്ട് ഇരിക്കുമ്പോ നിങ്ങടെ ഒക്കെ കാര്യം ആലോചിക്കാറുണ്ട്.

അപ്പൊ എനിയ്ക്ക് മാത്രല്ല തോന്നലുകൾ (ചിരി)

(ചിരി) അങ്ങ് ഭൂമിയിലെ കാര്യങ്ങൾ ഒക്കെ ആലോചിക്കാതിരിക്കുന്നതാ നല്ലത് ലെ.. ശ്രേഷ്ഠ ജന്മങ്ങൾ എന്ന് വിശേഷിപ്പച്ച മനുഷ്യർ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. ഇവിടുന്ന് ഇടയ്ക്കിടയ്ക്ക് പിറുപിറുക്കുന്നത് കേൾക്കാം "വേണ്ടീർന്നില്ല"... മനുഷ്യരുടെ കാര്യം പറഞ്ഞപ്പോളാ ഞാൻ ഒരു കാര്യം ചോദിക്കണംന്ന് നിരീച്ചിട്ട് ശ്ശി കാലായി. നമ്മൾ രണ്ടാളും കൂടി ഒരു സ്ഥലത്ത് ണ്ടാവില്ല ന്നാണല്ലോ അവര് പറഞ്ഞോണ്ട് നടക്കണത്. അതെന്താ ന്നെ സഹിക്കാൻ പറ്റില്ലേ..

(പുഞ്ചിരി) കുസൃതി ഒക്കെ മനസ്സിലാവുന്നുണ്ട്. അതിൻ്റെ ഉത്തരവും ഞാൻ പറയാതെ തന്നെ അറിയാം. ന്നാലും ചോദിച്ച അവസ്ഥയ്ക്ക് പറയാ: അത് വെറുതെയാന്ന് ഞാൻ തന്നെ പറയണോ.. മനുഷ്യന്മാരുടെ പോരായ്മയ്ക്ക് നമ്മളെ പഴി ചാരി നോക്കീട്ട് കാര്യണ്ടോ.

പക്ഷെ ആലോചിച്ചു നോക്കുമ്പോ അതിലിത്തിരി സത്യല്ല്യേ ന്നൊരു തോന്നൽ...

അത് ഇവിടെ വെറുതെ ഇരിക്കുമ്പോ ഓരോന്ന് ആലോചിച്ചു കൂട്ടണതാ (ചിരി) നമ്മളെ തെറ്റിക്കാൻ വേണ്ടി മനുഷ്യന്മാർ പറഞ്ഞുണ്ടാക്കുന്ന കഥകളിൽ നമ്മൾ തന്നെ വീഴണോ 

(മൂളൽ) ഞാൻ എൻ്റെ എല്ലാ കനിവും നിർലോഭം നൽകിയിട്ടുള്ള മിക്കവരും ദരിദ്രരായി അന്യന്റെ കനിവിലല്ലേ ജീവിച്ച് പോന്നത് 

താൻ പാതി നമ്മൾ പാതി എന്നല്ലേ ആദ്യ പാഠം. അവരുടെ പാതി കൂടി ഉണ്ടെങ്കിലല്ലേ ഇതൊക്കെ നടക്കു.

കാളിദാസന്റെ കാര്യം നോക്കൂ.. ഇന്നും അയാൾ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പറഞ്ഞിട്ടെന്താ കാര്യം. രാജകാരുണ്യം ഒന്ന് കൊണ്ട് മാത്രമല്ലെ ജീവിച്ച് പോന്നത്. അവിടെ ഒന്ന് പോയിനോക്കാതിരുന്നിലെ..

ആ രാജകാരുണ്യം പിന്നെ എങ്ങിനെയാ വന്നേ.. സദാ സമയവും കവിത മാത്രം ആലോചിച്ച് നടക്കുന്ന ആളുടെ കൈയ്യിൽ നിധി ഏൽപിച്ചിട്ട് വല്ല കാര്യവുമുണ്ടോ.. അത് കൊണ്ടല്ലേ രാജാവിന്റെ കൂടെ നിന്നത്..അത് പോലെ ചിത്രങ്ങൾ മാത്രം സ്വപ്നം കണ്ട് നടന്ന വാൻഗോഗിന്റെ ഏട്ടന്റെ കൂടെ കട്ടയ്ക്ക് നിന്നില്ല.. അത് ആർക്കു വേണ്ടിയായിരുന്നു.. ധനമായാലും കലയായാലും അത് കൊണ്ട് നടക്കാൻ കഴിവുള്ളവരുടെ അടുത്ത് കൊടുക്കുന്നതല്ലേ ധർമ്മം.. 

പക്ഷെ കവിതയും കലയും മാത്രം ഉപാസിച്ച് നടന്ന കുഞ്ഞിരാമന്റെ കാര്യമോ പരമ ദാരിദ്ര്യത്തിലല്ലേ കഴിഞ്ഞിരുന്നത്... അയാളോട് ഒരു മേലന്വേഷണം പോലും ഉണ്ടായില്ലലോ 

വള്ളത്തോളും ഒരു ഉപാസകനായിരുന്നില്ലെ.. പരസ്യത്തിന്ന് പോലും കവിത എഴുതിക്കൊടുത്ത് വരികളുടെ എണ്ണം പറഞ്ഞ് പ്രതിഫലം മേടിച്ചില്ലെ.. അവനവൻറെ വിലയും നിലനിൽപ്പും അവനവൻ തന്നെ തീരുമാനിക്കേണ്ടതല്ലെ.. അവിടത്തെ ഉപാസകർ എന്നെ സ്‌മരിക്യ പോലും ചെയ്യാറില്ല എന്നതല്ലേ വസ്തുത.. വേണ്ടാത്തിടത്ത് വലിഞ്ഞു കയറിച്ചെല്ലാൻ നമ്മൾ മനുഷ്യരല്ലലോ.. നമ്മുടെ ധർമ്മം നമ്മൾ പാലിക്കേണ്ട..

വാണി: (ചിന്തയിലാണ്ട ഒരു മൂളൽ) അതും ശരിയാ.. നമക്കാ കൃഷ്ണദാസിന്റെ അടുത്തൊന്നു പോയാലോ 

ലക്ഷ്മി: ഞാനില്ല.. രണ്ടാളും പോണ്ട..