Sunday, 23 July 2023

കർക്കടകം

 

 

(ചിത്രത്തിൽ: ചെറിയമ്മയും ചാഴൂർ അമ്മാമയും)

ചെറിയമ്മമാർ ഏറെ ഉണ്ട്. ഇപ്പോൾ വല്യമ്മമാരാണ് എണ്ണത്തിൽ തീരെ കുറവ്. 

മുമ്പ് വല്യമ്മമാരും ഏറെ ഉണ്ടായിരുന്നു. കാലം പോകെ പോകെ വല്യമ്മമാർ കുറയുകയും ചെറിയമ്മമാരെല്ലാം  വല്യമ്മമാരുടെ പ്രായത്തിലേക്ക് എത്തുകയും ചെയ്തു. 

ചെറിയമ്മമാരിൽ എല്ലാവരെയും അവരുടെ പേരു ചേർത്താണ് വിളിക്കുന്നത്. (ചില ചെറിയമ്മമാരെ ഓപ്പോൾ എന്നും വിളിക്കാറുണ്ട്.) പേരു ചേർക്കാതെ ചെറിയമ്മ എന്ന് മാത്രം വിളിക്കുന്ന ഒരേ ഒരു ആളെ എനിയ്ക്കുള്ളു. അമ്മയുടെ സ്വന്തം അനിയത്തിയായ ശ്രീദേവി ചെറിയമ്മ. 

ചെറിയമ്മയെ കുറിച്ച് വിശേഷിപ്പിക്കാൻ ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് അമ്മയുടെ നിഴൽ പോലെ എന്ന പദസമുച്ചയമാണ്. മരിയ്ക്കുന്നത് വരെ അമ്മയിൽ നിന്ന് വേർതിരിച്ച് കാണാൻ ആവാത്ത വ്യക്തിത്വമായിരുന്നു ചെറിയമ്മയുടേത്. മറ്റുള്ളവർക്ക് ഒരു പക്ഷെ അങ്ങിനെ തോന്നിയിരിക്കണം എന്നില്ല എന്നതും ഞാൻ അംഗീകരിക്കുന്നു. 

ചെറിയമ്മയെ കല്യാണം കഴിച്ചത് ചാഴൂർ അമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന (ചാഴൂർ കോവിലകം) സി കെ ഗോദവർമ്മ രാജയാണ്. അദ്ദേഹം കുറച്ച് കാലം ഈറോഡിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് കോയമ്പത്തൂരിൽ താമസിച്ചിരുന്ന ഞങ്ങളുടെ വീട്ടിലേക്ക് അവരും ഞങ്ങൾ തിരിച്ച് അങ്ങോട്ടും ഇടയ്ക്ക് വന്നു പോയിരുന്നു. ഈറോഡിലെ അവരുടെ വീടിനെ കുറിച്ചുള്ള എൻ്റെ ഓർമ്മ വലുപ്പമുള്ള മുറിയുടെ തുറന്നിട്ട, പച്ച പെയ്ൻറ്റ് അടിച്ച, ജനലിലൂടെ അകത്തേയ്ക്ക് പ്രവഹിക്കുന്ന സൂര്യ വെളിച്ചം മാത്രമാണ്. അത് തന്നെ എത്രയ്ക്ക് ശരിയാണ് എന്ന് അറിയില്ല. 

അങ്ങിനെ ചെറിയമ്മ കോയമ്പത്തൂരിലെ ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്തെ ഒരു സംഭവം മാത്രമാണ് ഓർമ്മയിലുള്ളത്.

അന്ന് ഞാൻ സായിബാബ കോളനിയിലെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് എന്നാണ് ഓർമ്മ. സ്‌ക്കൂൾ വാർഷിക ദിനത്തിൽ ഒരു മലയാള നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. "ഇരുപത്തഞ്ച് രൂപ" എന്നതായിരുന്നു നാടകത്തിന്റെ പേര്. അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ശ്രീദേവി എന്ന കഥാപാത്രമായിരുന്നു എനിയ്ക്ക്. അച്ഛന്ന് പണ്ടേ ഈ വക കാര്യങ്ങളിൽ താല്പര്യമില്ല. പെൺവേഷത്തിൽ എന്നെ കാണുവാനുള്ള ആഗ്രഹംകൊണ്ട് കൂടിയാവണം അമ്മയും ചെറിയമ്മയും സ്‌കൂളിൽ വന്നു നാടകം കാണാൻ തീരുമാനിച്ചു. സ്‌കൂളിലെ റിഹേഴ്സൽ കഴിഞ്ഞെത്തി ഊണ് കഴിച്ച് ഞാൻ അവരെ കൊണ്ട് പോകും എന്നതായിരുന്നു ധാരണ. നാടകം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പറ്റില്ല എന്നത് കൊണ്ട് സായിബാബ കോളനിയിലുള്ള ഞങ്ങളുടെ ബന്ധു ശാന്തോപ്പോളുടെ വീട്ടിൽ അന്ന് രാത്രി താമസിക്കാനും തീരുമാനമായി. 

പക്ഷെ റിഹേഴ്‌സൽ എന്ന് പറഞ്ഞ് ഞാൻ പോയത് സിനിമ കാണാനായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ സമയം പോയി. ടൗണിൽ നിന്ന് ഓട്ടോ പിടിച്ച് വീട്ടിലെത്തി ഊണ് കഴിക്കാൻ നിൽക്കാതെ അതെ ഓട്ടോവിൽ അവരെയും കൂട്ടി സ്‌കൂളിൽ ചെന്ന് ഇറങ്ങുമ്പോൾ ഏകദേശം അഞ്ചു മണിയായി. പ്രധാന നടൻ (നടി) എത്താത്ത അങ്കലാപ്പിലായിരുന്ന സഹപാഠികൾ എന്നെ ശകാരം കൊണ്ട് പൊതിഞ്ഞു. അപ്പോഴും ചെറിയമ്മയ്ക്ക് ഒരൊറ്റ കാര്യത്തിലായിരുന്നു സങ്കടം - എനിയ്ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ കായഉപ്പേരി (മെഴുക്കുപുരട്ടി) കൂട്ടി ഊണ് കഴിക്കാതെ വന്നല്ലോ.  

പിന്നീട് പുലാപ്പറ്റയിൽ സ്ഥിരതാമസമാക്കിയപ്പോളും ചെറിയമ്മയുടെ വിചാരങ്ങളും ശീലങ്ങളും അമ്മയുടേത് തന്നെയായിരുന്നു. ഒന്ന് രണ്ട് കാര്യത്തിൽ വ്യത്യാസം ഇല്ലാതില്ല. പല്ലുകളെല്ലാം പറിച്ച് കളഞ്ഞ് ചെറിയമ്മ വെപ്പ് പല്ലു വെച്ചിരുന്നു. അമ്മയാണെങ്കിൽ വായിൽ ആകെ ഒരു പല്ലു മാത്രം ബാക്കിയായ നിലയിലായിരുന്നു. വറുത്ത പലഹാരങ്ങൾ കറുമുറാ കടിച്ച് തിന്നാൻ ഇഷ്ടമുണ്ടായിരുന്ന അമ്മ അതോട് കൂടി പലഹാരങ്ങൾ വായിലിട്ടു കുതിർത്ത് തിന്നുവാൻ തുടങ്ങി. അപ്പോൾ ചെറിയമ്മ പറഞ്ഞു, ഏടത്തിയ്ക്ക് എൻ്റെ പോലെ പല്ലു വെച്ചുടെ. അതിന്ന് അമ്മയുടെ ഉത്തരം ഇങ്ങനെയായിരുന്നു: "ഒരു പല്ലേ ഉള്ളുവെങ്കിലും അത് എൻ്റെയാണ്." 

അമ്മയ്ക്കും ചെറിയമ്മയ്ക്കും ഉറക്കം തൂങ്ങുന്ന പതിവുണ്ടായിരുന്നു. അമ്മ ഇരുന്നു ഉറക്കം തൂങ്ങുമ്പോൾ ചെറിയമ്മ നിന്ന നിൽപ്പിലും അത് ചെയ്യും. 

പിന്നീട് ഇടുപ്പെല്ല് മാറ്റിവെക്കാൻ പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അമ്മയോടൊപ്പം ചെറിയമ്മയും ഉണ്ടായിരുന്നു. അങ്ങേയറ്റം സഭാകമ്പമുള്ള ചെറിയമ്മ, ഡോക്റ്റർ പരിശോധനയ്ക്ക് വരുന്ന സമയങ്ങളിൽ മുറിയ്ക്ക് പുറത്ത് കടന്നിട്ടുണ്ടാവും. ഒരു ദിവസം ചെറിയമ്മ തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് ഡോക്റ്റർ കയറി വന്നത്. ആകെ അന്ധാളിച്ച് പോയ ചെറിയമ്മ ശബ്ദം ഉണ്ടാക്കാതെ ചുമരിനോട് പറ്റിപ്പിടിച്ച് നടന്ന് കുളിമുറിയിൽ കയറി കതകടച്ചത് ഇന്നും എനിയ്ക്ക് നല്ല ഓർമ്മയുണ്ട്. 

അന്ന് ആശുപത്രിയിൽ കിടന്നുകൊണ്ടാണ് അമ്മ ആദ്യമായും അവസാനമായും എൻ്റെ ഒപ്പം താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഞാൻ ഗുൽബർഗ്ഗയിൽ ജോലി ചെയ്തിരുന്ന സമയമായിരുന്നു. "നമുക്ക് ശ്രീദേവിയെയും കൂടെ കൊണ്ട് പോണം. ശ്രീദേവിയ്ക്ക് വേറെ ആരും ഇല്ലല്ലോ."

അത് നടന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. അമ്മ മരിച്ച് കഴിഞ്ഞപ്പോൾ ചെറിയമ്മ ശരിക്കും നങ്കൂരം നഷ്ടപെട്ടപോലെ ആയിരുന്നിരിക്കണം. 

ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു പിറന്നാൾ ഉണ്ണാൻ എല്ലാവരും വലിയടുക്കളയിൽ നിരന്നിരിക്കയായിരുന്നു. അതിനിടയിൽ ചെറിയമ്മയ്ക്ക് എക്കിൾ എടുക്കാൻ തുടങ്ങി. വെള്ളംകുടിച്ച് നോക്കിയെങ്കിലും എക്കിൾ ശമിച്ചില്ല. ഇലയ്ക്ക് മുന്നിൽ നിന്ന് എണീറ്റ് ഉണ്ണാനിരിക്കുന്നവരുടെ  മുന്നിലൂടെ അസ്വസ്ഥയായി നടക്കുന്ന ചെറിയമ്മയെ മറക്കാൻ പറ്റില്ല. കണ്ണുകളിൽ ഒരു ചെറു നനവുണ്ടായിരുന്നോ?

അതിനു ശേഷമാണ് ചെറിയമ്മയുടെ ദുരിതപർവ്വം തുടങ്ങുന്നത്. ആദ്യം ഭാസ്കരൻ ഡോക്റ്ററുടെ ചികിത്സയിൽ തുടങ്ങി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ രോഗം അർബുദം ആണെന്ന് കണ്ടെത്തി.

അങ്ങിനെയാണ് കർക്കടകം കുടുംബത്തിൽ കയറി വരുന്നത്. 

രോഗത്തെ കുറിച്ച് ഞാനും കൂടുതൽ ബോധവാനാവുന്നത് അപ്പോളാണ്. അത് വരെ അർബുദം സിനിമകളിൽ നായകനോ നായികയ്‌ക്കോ മരിക്കുവാനുള്ള കാരണം മാത്രമായിരുന്നു. അടുത്തതും അകന്നതുമായ ബന്ധങ്ങളിലും സൗഹൃദങ്ങളിലും കർക്കടകത്തിന്റെ പകർന്നാട്ടം കാണുവാനും ശ്രദ്ധിക്കുവാനും തുടങ്ങിയത് പിന്നീടാണ്. അമ്മയുടെ മൂത്ത സഹോദരൻ അമ്പ്യാരമ്മാമയും ഈ രോഗത്തിന്റെ പിടിയിലായി. 

രവിച്ചേട്ടൻ എന്ന് ഞങ്ങൾ പൊതുവിൽ വിളിക്കുന്ന രവിമ്മാമ്മ രോഗത്തിന്റെ പിടിയിലായി. ജീവിതത്തെ ലാഘവത്തോടെ കാണുകയും നർമ്മബോധം കൊണ്ട് എന്തിനെയും നേരിടുകയും ചെയ്ത രവിച്ചേട്ടൻ ഏകദേശം അവസാനം വരെ അങ്ങിനെ തന്നെയായിരുന്നു. തിരക്കുള്ള ഉദ്യോഗത്തിൽ ആയിരുന്നിട്ടും മകൻ അപ്പൻ എല്ലാ ഘട്ടത്തിലും രവിച്ചേട്ടന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഒടുവിൽ എല്ലാം അവസാനിച്ച ശേഷമുള്ള ഒരു ദിവസം സംസാരമധ്യേ ഇന്ദിരചെറിയമ്മ പറയുകയുണ്ടായി: രവിച്ചേട്ടൻ ഇല്ലാത്തതിൽ എനിയ്ക്ക് നല്ല വിഷമം ഉണ്ട്. പക്ഷെ അതുമായി പൊരുത്തപ്പെടുവാനുള്ള മനസികാവസ്ഥയ്ക്ക് എന്നെ എത്തിച്ചത് (എന്റെ മകൻ) അപ്പനാണ്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും എന്റെ കൂടെ ഉണ്ടാവുകയും കാര്യങ്ങൾ പൂർണമായി എന്നെ പറഞ്ഞു മനസിലാക്കി തരികയും ചെയ്തിരുന്നു.  

ഒരു മകന് കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരമായാണ് ഞാൻ അതിനെ കാണുന്നത്. 

അർബുദത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന സിദ്ധാർഥ് മുഖർജിയുടെ "വ്യാധികളുടെ ചക്രവർത്തി" (The Emperor of Maladies) എന്ന പുസ്തകം വാങ്ങിവായിക്കാൻ പ്രേരകമായതും ഈ അനുഭവങ്ങളാണ്. നാളെ ഞാനും ഇതിന്റെ വലയത്തിൽ ആവില്ല എന്ന് ഉറപ്പില്ലലോ. പ്രതിയോഗിയെ അറിഞ്ഞിരിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. അപ്പൻ ഈ പുസ്തകം വളരെ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു എന്നത് പറയേണ്ടതില്ലലോ.

അർബുദം സ്ഥിരീകരിച്ച ശേഷം ചെറിയമ്മ കൊരട്ടിയിലെ സരസ്വതിയോപ്പോളുടെ അടുത്തായിരുന്നു. ഇടയ്ക്കൊക്കെ ഞാൻ കാണാൻ പോകുമായിരുന്നു. ഏറെ വേദന സഹിച്ചായിരുന്നു ചെറിയമ്മയുടെ അന്ത്യം. 

ശേഷം അഗ്നിയിൽ ചെറിയമ്മ ലയിച്ച് ഇല്ലാതാവുമ്പോൾ ഞാൻ ആലോചിച്ചു: അമ്മ നേരത്തെ പോയി. ഇപ്പൊ ഇതാ അമ്മയുടെ നിഴലും ഇല്ലാതായി.