Sunday, 13 December 2020

കൈ മറന്ന അക്ഷരം

pic courtesy


അക്ഷരങ്ങൾ എഴുതുക എന്നത് വലിയ പാടായിരുന്നു. ഒന്നാം ക്‌ളാസ്സിൽ ചേർന്നപ്പോൾ മുതൽ അത് ഒഴിവാവാൻ പറ്റാത്ത ദിനചര്യയായി മാറിയിരുന്നു. അതിന്ന് മുമ്പ് വിജയദശമി ദിവസം മാത്രം അമ്മയോ അച്ഛനോ അരിയിലോ മണലിലോ നിർബന്ധിച്ച് എഴുതിക്കുന്നൊരു ചടങ്ങു മാത്രമായിരുന്നു എഴുത്ത്. പക്ഷെ സ്‌കൂൾ മുതൽ അത് ദിവസേനയുള്ള ശിക്ഷയായി മാറി. തുടക്കത്തിലെ എഴുത്ത് ഇംഗ്ലീഷിലായിരുന്നു. പിന്നീട് തമിഴും എഴുതാൻ തുടങ്ങി. നാലുവരകളുള്ള നോട്ടുപുസ്തകത്തിൽ. ആദ്യം അക്ഷരങ്ങൾ. പിന്നെ വാക്കുകൾ.  പിന്നീട് ഒറ്റ വാക്യങ്ങൾ എന്നിങ്ങനെ എഴുത്തിന്റെ നീളവും എനിയ്ക്ക് അതുണ്ടാക്കുന്ന ഭാരവും കൂടിവന്നു. ക്രമേണ അക്ഷരങ്ങൾ വഴങ്ങിത്തുടങ്ങി. പിന്നീട് അത് വൃത്തിയായി എഴുതിക്കുന്നതിലായി അധ്യാപകരുടെ ശ്രദ്ധ. എന്തായാലും ആ സ്‌കൂൾ വിട്ടു അഞ്ചാം ക്‌ളാസ്സിൽ മറ്റൊരു സ്‌കൂളിൽ ചേരുന്നതിന് മുമ്പ് ഈ രണ്ട് ഭാഷകളും വലിയ തെറ്റില്ലാതെ, വായിക്കാൻ പറ്റുന്ന പരുവത്തിൽ, എഴുതാൻ പറ്റുമായിരുന്നു. 

മലയാളം എഴുതാൻ തുടങ്ങുന്നത് വളരെ കഴിഞ്ഞാണ്. അക്ഷരങ്ങൾ അമ്മ വഴി അറിഞ്ഞിരുന്നു എങ്കിലും വിജയദശമി ദിവസം മാത്രം വിരൽ തുമ്പിൽ എത്തുന്ന വിരുന്നുകാരിയായിരുന്നു മലയാളം. അത് തന്നെ ഡ്രൈവറുടെ സ്ഥാനത്ത് അമ്മ ഇരുന്നു വിരൽ ചലിപ്പിച്ചാൽ. അല്ലെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രം എഴുതി പെട്ടെന്ന് തന്നെ തടി തപ്പും. ആകെ ഇരുപത്താറെണ്ണം മാത്രമല്ലെ ഉള്ളു. തമിഴും മലയാളവും അക്ഷരങ്ങൾ ധാരാളം വളവുകളും തിരിവുകളും ഉള്ള മലമ്പാത പോലെയാണ്. വിരലുകൾക്ക് നല്ല പണിയാ. 

പിന്നീട് മലയാളം എഴുതാൻ വശമായത് പൂർണമായും പുലാപ്പറ്റക്കാരനായ ശേഷമാണ്. ക്ലബ്ബിന്ന് വേണ്ടി ഒരു കൈയെഴുത്ത് മാസികയുടെ പത്രാധിപർ ആവാനുള്ള സാഹസം വരെ കാണിച്ചു. എങ്കിലും, ഇന്നും എനിയ്ക്ക്‌ മലയാളത്തിലെ അക്ഷരമാല തെറ്റാതെ പറയാനോ എഴുതാനോ അറിയില്ല. തമിഴിലെ സ്ഥിതിയും അത്ര മെച്ചമല്ല. 

എഴുത്തിൻറെ രൂപത്തിൽ ക്രമേണ ഒരു വൃത്തിയൊക്കെ വന്ന കാലമായിരുന്നു സ്‌കൂൾ കാലം. ആദ്യം നീട്ടി വലത്തോട്ട് ഇത്തിരി ചരിച്ചും പിന്നീട് വട്ടത്തിൽ ഉരുട്ടിയും ഒക്കെ കാലാനുസൃതമായ മാറ്റങ്ങൾ അക്ഷരങ്ങൾ കൈവരിച്ചു. ഡിഗ്രിക്ക് എത്തിയപ്പോൾ പരീക്ഷയ്ക്ക് ഉത്തരം എഴുതുവാൻ വേണ്ടി മാത്രം എൻ്റെ അക്ഷരങ്ങൾ ഭീമാകാരം പൂണ്ടു. എന്നാലല്ലേ കൂടുതൽ താളുകൾ മേടിക്കാൻ പറ്റു. കൂടെയിരുന്നു എഴുതുന്നവരെ ബേജാറാക്കാനുള്ള ഒരു ശ്രമം. 

കൈയ്യക്ഷരം നോക്കി ഒരു മനുഷ്യന്റെ സ്വഭാവം പറയാം എന്നത് പിന്നീടുണ്ടായ പുതിയ അറിവാണ്. ആദ്യകാലത്ത് വൃത്തിയോടെയുള്ള എഴുത്തായിരുന്നു. പ്ലസ് ടൂ കാലമാവുമ്പോഴേക്കും അത് ഇത്തിരി ഉടഞ്ഞു തുടങ്ങി. ഡിഗ്രി ആവുമ്പോഴേക്കും അത് തോന്നിയപോലെ ഉള്ള അക്ഷരങ്ങളായി. ബിരുദാനന്തരത്തിൽ അത് ഡോക്ടർമാരുടെ കൈപ്പട പോലെയായി. എന്നെ ഒരു ഡോക്റ്റർ ആക്കണം എന്നായിരുന്നു കാരണവന്മാരുടെ ആഗ്രഹം. അത് നടക്കാതെ വന്നപ്പോൾ കൈയക്ഷരമെങ്കിലും ഒരു ഡോക്ടറുടേതാവട്ടെ എന്ന് ഉള്ളാലെ കരുതിയത് കൊണ്ടാവാം. 

പിന്നീട് അധ്യാപകൻ ആയപ്പോൾ കൈയ്യെഴുത്ത് അത്രയ്ക്ക് വേണ്ടാതായി. ഗുഡ്, വി. ഗുഡ്, കീപ് ഇറ്റ് അപ്പ് തുടങ്ങി ഏതാനും പദങ്ങൾ മാത്രം വൃത്തിയിൽ എഴുതാൻ അറിഞ്ഞാൽ മതിയായിരുന്നു. ടീച്ചിങ് നോട്ട് പോലുള്ള അതി സങ്കീര്ണതകളിലൊന്നും ചെന്ന് ചാടാതെ ഞാൻ സ്വയം സൂക്ഷിച്ചിരുന്നു. 

അവസാനമായി ഒന്ന് വൃത്തിയിൽ എഴുതാൻ ശ്രമിച്ചത് എം ടിയ്ക്ക് വേണ്ടി ഒരു പകർത്തെഴുത്ത് നടത്താനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ്. അതിൽ വിജയിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ന് കടലാസ്സിൽ കൈകൊണ്ട് എഴുതേണ്ടി വന്നാൽ അക്ഷരങ്ങൾ എലിക്കാഷ്ടം പോലെ സൂക്ഷ്മമായ് കടലാസ്സിൽ നിറഞ്ഞു വരും. ഭൂതക്കണ്ണാടി വേണം എന്ന് വായിക്കുന്നവർ പറയാറുണ്ട്. 

അതിനിടയിലാണ് കമ്പ്യൂട്ടർ എന്ന സാങ്കേതിക അത്ഭുതം സംഭവിക്കുന്നത്. എഴുതുക എന്നാൽ കീ ബോർഡിൽ മേടുക എന്നായി മാറി. അത് കൂടി ആയപ്പോൾ കൈ കഴയ്ക്കുന്ന എഴുത്തിന്ന് ഏകദേശം വിരാമമായി. 

കമ്പ്യൂട്ടറിൽ എഴുതുന്നതിൽ കുറച്ചു സൗകര്യങ്ങളും ഉണ്ട്. എഴുത്തു ശരിയായില്ലെങ്കിൽ കടലാസ്സ് ചീന്തി കളയണ്ട, തെറ്റ് കണ്ടെത്തിയ വരിയിൽ അത് വെട്ടില്ലാതെ തന്നെ തിരുത്താം.. ഞാൻ അറിയുന്ന കുറച്ച് എഴുത്തുകാർ രണ്ടായിരം ആണ്ടോടെ തന്നെ പൂർണമായി എഴുത്ത് എന്ന പ്രക്രിയ കമ്പ്യൂട്ടറിലേക്ക് മാറ്റി കഴിഞ്ഞിരുന്നു. അക്കാലത്തു പ്രമുഖ നിരൂപകൻ ഡോക്ടർ എം എം ബഷീറും അദ്ദേഹത്തിൻ്റെ പത്‌നിയും കഥാകൃത്തുമായ ബി എം സുഹറയും കമ്പ്യൂട്ടർ എഴുത്ത് പൂർണമായി ശീലമാക്കിയിരുന്നു. എനിയ്ക്ക് അതിന്റെ മെച്ചങ്ങൾ അവർ കാണിച്ച് തരികയും ചെയ്തു. 

ഇന്ന് അത് അതിസാധാരണമായ ഒരു പ്രവർത്തിയായി മാറിയിരിക്കുന്നു. കൈപ്പട എന്നത് അധികം കാണാത്ത സാധനമായി മാറി. വിദൂരമല്ലാത്ത ഭാവിയിൽ ഇന്ന് നമ്മൾ താളിയോലയിലെ കീറലുകളിൽ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നത് പോലെ നമ്മുടെ കൈയെഴുത്ത് പ്രതികളിലും ആളുകൾ ചരിത്ര കൗതുകം കാണും. 

ഭാവിയിലെ എഴുത്തുകാരന്റെ സ്ഥിതിയെപ്പറ്റി ഇടയ്ക്ക് ആലോചിക്കാറുണ്ട്. താൻ രൂപകൽപ്പന ചെയ്ത് താൻ തന്നെ എഴുതുന്ന പുസ്തകം താൻ തന്നെ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്നു. ആവശ്യക്കാരന് ഒരു നിശ്ചിത വിലയ്ക്ക് അതിന്റെ പാസ്സ്‌വേർഡ് കൊടുക്കുന്നു. ഇടനിലക്കാരില്ല. പ്രസാധകന്റെ കനിവ് നോക്കിയിരിക്കേണ്ട. സ്വയം മാർക്കറ്റിങ് ചെയ്‌താൽ മാത്രം മതി. 

പ്രസാധകർ എന്ന പോലെ കൈയ്യക്ഷരം നോക്കി സ്വഭാവം പറയുന്ന ഗണികരും അപ്പോൾ എന്ത് ചെയ്യുമോ ആവോ. 



3 comments: