Saturday, 22 August 2020

ഒരു അനുസ്മരണം

കാഠ്മണ്ഡു വാസം കഴിഞ്ഞ് തിരിച്ചെത്തി തേരാ പാരാ നടക്കുന്ന സമയം എന്റെ ഒരു സുഹൃത്ത് ഇടയ്ക്ക് തമാശയ്ക്ക് ചോദിക്കാറുണ്ട്: "ങ്ങാ.. നീ ഇനിം പോയില്ലേ?" അത് കഴിഞ്ഞ് കർണ്ണാടകത്തിലെ ഗുൽബർഗ്ഗയിൽ ജോലി ആരംഭിച്ചത് മുതൽ നാട്ടിൽ വരവ് നന്നേ കുറഞ്ഞു. പിന്നീട് കോഴിക്കോട് എത്തി.. കല്യാണം പ്രാരാബ്ദം എന്നൊക്കെ ആയപ്പോൾ വരവ് തീരെ കുറഞ്ഞു. അപ്പോഴൊക്കെ അവൻ ചോദിക്കാറുള്ളത്, നിന്നെ ഇപ്പൊ തീരെ കാണാൻ കിട്ടുന്നില്ലാലോ എന്നാണ്.


പുലാപ്പറ്റയിലേക്കുള്ള വരവ് കുറഞ്ഞു. എങ്കിലും വരുന്ന സമയത്തതൊക്കെ കണ്ട് മുട്ടാറുള്ള മൂന്ന് പേരുണ്ട്. വേറെ ആരെ കണ്ടില്ലെങ്കിലും എവിടെയെങ്കിലും വെച്ച് ഇവരെ കാണാതിരുന്നിട്ടില്ല. 


മേലെ മഠം ജാനകിയമ്മ. എനിയ്ക്ക് ഓർമ്മ വെച്ച കാലം മുതൽ കാണാറുള്ള രൂപത്തിന്ന് അവസാനം കാണുന്നത് വരെ ഒരു മാറ്റവും സംഭവിച്ച് കണ്ടില്ല. അവരെ ഞാൻ എവർഗ്രീൻ ജാനകിയമ്മ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പ്രസരിപ്പും ഒട്ടും കുറവായിരുന്നില്ല. ചിരിച്ചു കൊണ്ടല്ലാതെ അവരെ കണ്ടത് ഓർമ്മയിലില്ല. ഗോപുരത്തിലെ ആൽ മരം പോലെ അവരും ഒരു നിത്യ വൃക്ഷമാണ് എന്ന് ഞാൻ കരുതി. പക്ഷെ ഇടയ്ക്കെപ്പോഴോ അവർ വിളക്ക് കെടുത്തി യാത്രയായി എന്നറിഞ്ഞു. 


ചിന്നക്കുട്ടൻ നായർ. ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ്മിപ്പിക്കുന്ന ശരീര പ്രകൃതം.ഇല്ലാത്ത കുംഭ കുലുക്കിയുള്ള തുറന്ന ചിരി. ഞങ്ങളുടെ നാട്ടിൻപുറത്ത് വെയിലും മഴയും കൊണ്ട് നടക്കുമ്പോൾ ചിന്നക്കുട്ടൻ നായർക്ക് അതിനെയെല്ലാം പ്രതിരോധിക്കാൻ ഒരു മുണ്ടും മേൽ മുണ്ടായി ഒരു തോർത്തും ധാരാളം മതിയായിരുന്നു. (അമ്പലത്തിലേക്കാണെങ്കിൽ അത് നേരിയ കസവുള്ള ഉത്തരീയമാവും). ആശുപത്രി വാസത്തിന്ന് ശേഷം കിടപ്പിൽ ആയിരുന്ന കാലത്ത് കണ്ടിരുന്നു. തീരെ വയ്യാത്ത അവസ്ഥയിലും ചിരിക്കാൻ മറന്നില്ല.


മീനാക്ഷികുട്ടിയമ്മ. ഞങ്ങളുടെ തറവാടുമായി ഏറെ അടുപ്പമുള്ള കുടുമ്പം ആയിരുന്നു അവരുടേതും. മൂച്ചിത്തറയിൽ ബസ്സിറങ്ങി ചർക്ക ക്‌ളാസ്സിന്റെ മുന്നിലൂടെ കുടുംബത്തിലേക്ക് നടക്കുമ്പോൾ ആ വഴിക്കരികിലുള്ള വീടിന്റെ മുന്നിൽ മിക്കവാറും അവർ ഉണ്ടാവും. നമ്മുടെ കുടുംബത്തിന്റെ ഏതു വിശേഷത്തിനും ശ്രമക്കാരുടെ കൂടെ അവർ ഉണ്ടാവും. 


നാട്ടുകാർ വിശേഷം അന്വേഷിക്കുമ്പോഴാണ് നമ്മൾ നാട്ടുകാരനാണ് എന്ന തോന്നൽ ഉണ്ടാവുന്നത്. 

മൂവരിൽ അവസാനത്തെ ആളായി മീനാക്ഷിയമ്മയും ഇപ്പോൾ പോയി. ഇനി?

 

No comments:

Post a Comment