Friday, 27 August 2021

ഒരേ ഒരു ക്യാപ്റ്റൻ


(pic source: wiki)

https://upload.wikimedia.org/wikipedia/commons/0/0b/Captain_raju.JPG

എപ്പിസോഡുകൾ കാണുവാൻ: (അപ്ലോഡ് ചെയ്ത എപ്പിസോഡുകളിൽ ഓഡിയോ പ്രശ്നമുള്ളതാണ്)

https://youtu.be/dAuU98jNaes (episode 1) episode 1

https://www.youtube.com/watch?v=GesyvFKwWcU (episode 2) episode 2

*

കോയമ്പത്തൂർ ജനിച്ച് പാലക്കാട്ട് വളർന്ന് കോഴിക്കോട് താമസമാക്കുന്ന കാലത്തായിരുന്നു കല്യാണം. മിനിയുടെ വീട് പത്തനംതിട്ടയിൽ. കൃത്യമായ് പറഞ്ഞാൽ ഓമല്ലൂരിൽ. 

ജില്ലാ റെജിസ്ട്രാറായി വിരമിച്ച വ്യക്തിയായിരുന്നു ശ്വശുരന്‍. ജോലിയിലും വ്യക്തി ജീവിതത്തിലും കലർപ്പില്ലാത്ത മൂല്യങ്ങൾ ആചരിച്ച് പോന്നതിനാൽ മിത്രങ്ങൾ എന്ന പോലെത്തന്നെ ശത്രുക്കളും അദ്ദേഹത്തിന്ന് ഉണ്ടായിരുന്നു.  സാഹിത്യത്തിലും സിനിമയിലുമുള്ള എൻ്റെ താൽപര്യങ്ങൾ മനസിലാക്കി ആ മേഖലയിലെ ഓമല്ലൂർ ബന്ധത്തെ കുറിച്ച് പറഞ്ഞു. കവി കടമ്മനിട്ട മിനിയുടെ ഒരു ചിറ്റപ്പനായി വരും. രണ്ടു മൂന്ന് തവണ കവിയെ കാണാൻ ഞാനും പോയിട്ടുണ്ട്. ഇലന്തൂർക്കാരനായ മോഹൻലാലിൻറെ അമ്മയുടെ അച്ഛനും ഭാര്യാപിതാവിൻ്റെ അച്ഛനും അടുത്ത കൂട്ടുകാരായിരുന്നു. മോഹൻലാലിൻറെ അമ്മയെ താൻ കുട്ടികാലത്ത് എടുത്തു നടന്ന കഥയൊക്കെ അദ്ദേഹം പറയാറുണ്ട്. നടൻ പ്രതാപചന്ദ്രൻ പ്രദേശവാസിയും അച്ഛന് പരിചയമുള്ളയാളുമായിരുന്നു. ആ നിരയിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിട്ടുള്ള പേരാണ് ക്യാപ്റ്റൻ രാജുവിന്റേത്. പ്രദേശവാസികളും ഓമല്ലൂർ സ്കൂളിലെ അധ്യാപകരുമായിരുന്ന ക്യാപ്റ്റന്റെ അച്ഛനമ്മമാരുമായി അതെ സ്കൂളിലെ അധ്യാപികയായിരുന്ന അമ്മയ്ക്കുള്ള അടുപ്പവും പരാമർശവിഷയമാകാറുണ്ട്. കഥ കണക്കെ അതൊക്കെ കേട്ടിരിക്കുകയായിരുന്നു പതിവ്. 

കേരളവിഷൻ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ചേർന്ന കാലത്ത് ആലോചിച്ചു ഉറപ്പിച്ച പരിപാടികളിൽ ഒന്ന് പ്രശസ്‌തരുടെ ഓർമ്മ പങ്കിടൽ പരിപാടിയായിരുന്നു. ഒരു വട്ടം കൂടി എന്ന് അതിന്ന് പേരിട്ടു. പണ്ട് അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്തിരുന്ന സമാഗമം എന്ന പരിപാടിയായിരുന്നു പ്രചോദനം. വിപുലമായി ചെയ്യാനുള്ള സാമ്പത്തിക ശേഷിയാവാത്തതുകൊണ്ട് അതിൻ്റെ ഒരു ജനതാ പതിപ്പായിരുന്നു മനസ്സിൽ. ഏറെ ശങ്കകൾക്കൊടുവിൽ അതു ആരംഭിക്കാൻ നിർദ്ദേശം ലഭിച്ചു. 

പരിപാടിയുടെ ഏകോപനം അർച്ചനയായിരുന്നു. അവർ വഴി നടി അനന്യയെ പരിപാടിയുടെ അവതാരകയായി നിശ്ചയിച്ചു. ആദ്യത്തെ അതിഥിയായി ക്യാപ്റ്റനെയാണ് ഉദ്ദേശിച്ചത്. അങ്ങിനെ പരിപാടിയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ ചെന്നു. രോഗങ്ങളുടെ നടുവിലായിരുന്നെങ്കിലും അദ്ദേഹം ഉത്സാഹം കൈവിട്ടിരുന്നില്ല. സിനിമയിൽ സജീവമല്ലാത്തവർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും തൻ്റെ ആരോഗ്യത്തെകുറിച്ചുമെല്ലാം അദ്ദേഹം സവിസ്തരം സംസാരിച്ചു. കൂട്ടത്തിൽ എൻ്റെ ഓമല്ലൂർ ബന്ധത്തെക്കുറിച്ചും ഞാൻ പറഞ്ഞു. അതോടെ അദ്ദേഹം ആവേശത്തിലായി. പരിപാടിയിൽ കാണിക്കേണ്ട തന്റെ നാട്ടിലെ സ്ഥലങ്ങളും ഉൾപ്പെടുത്തേണ്ട  വ്യക്തികളുടെ പേരുകളും നമ്പറുകളും അദ്ദേഹം തന്നു. 

അന്ന് ഞാൻ വീട്ടിലെത്തി അധികം വൈകാതെ തന്നെ ക്യാപ്റ്റന്റെ ഫോൺ വന്നു. "എനിക്ക് കൃഷ്ണദാസിനോടല്ല സംസാരിക്കാൻ ഉള്ളത്. നിങ്ങൾ ഫോൺ ഞങ്ങളുടെ ഓമല്ലൂർകാരിക്ക് കൊടുത്താട്ടെ." അവർ തമ്മിൽ കുറെ നേരം സംസാരിച്ചു. നാട്ടിലെ വ്യക്തികളും വിശേഷങ്ങളുമായിരുന്നു വിഷയം. ഇടയ്ക്കിടയ്ക്ക് എന്നോട് ഓമല്ലൂർകാരിയെകൂട്ടി വീട്ടിലേക്ക് വരാൻ പറയും. 

പ്രീ പ്രൊഡക്ഷൻ ഷൂട്ട് എന്ന് ഞങ്ങൾ വിളിക്കുന്ന ചിത്രീകരണത്തിനായി ഞങ്ങൾ പത്തനംതിട്ടയിൽ പോയി. ക്യാപ്റ്റൻ നിർദേശിച്ച വ്യക്തികളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി ഷൂട്ടിംഗ് അവസാനിപ്പിച്ച് അവിടുത്തെ പ്രസിദ്ധമായ എവർഗ്രീൻ ഹോട്ടലിലെ ബിരിയാണിയുടെ ഭാരം വയറ്റിൽ ചുമന്ന് മടങ്ങുന്നതിന്റെ ഇടയിൽ ക്യാപ്റ്റന്റെ ഫോൺ വന്നു. "നിങ്ങൾ ആലപ്പുഴ വഴിയല്ലേ പോകുന്നത്. അവിടുത്തെ ബ്രദേഴ്‌സ് ഹോട്ടെലിൽ എന്തായാലും കയറണം. അവിടുത്തെ പ്രസിദ്ധമായ അപ്പവും താറാവ് കറിയും കഴിച്ചിട്ടേ പോകാവൂ. നിങ്ങൾ പൈസ ഒന്നും കൊടുക്കേണ്ട. എല്ലാം ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്." എവിടെ എത്തി എന്ന് അറിയാൻ അദ്ദേഹം പിന്നെയും രണ്ട് വട്ടം വിളിച്ചു. ഇനി ഞങ്ങൾ പോകാതിരിക്കുമോ എന്ന ആശങ്ക കാരണം കാർ ഓടിക്കുന്ന ആൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞ് അയാളോടും പറഞ്ഞു: എന്തായാലും കയറിയിട്ടെ പോകാവൂ.   

അവിടെ കയറി ഉടമ ബാലചന്ദ്രനുമായി സംസാരിക്കുമ്പോൾ ക്യാപ്റ്റന്റെ രുചിയോടുള്ള താല്പര്യവും മനുഷ്യപ്പറ്റും പ്രത്യേകം എടുത്തു പറഞ്ഞു. ഭക്ഷണം കഴിഞ്ഞു അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കിയവരെ അഭിനന്ദിച്ചിട്ടേ അദ്ദേഹം പോകാറുള്ളൂ. 

പിന്നീട് ഇതിനെ കുറിച്ച് സംസാരിക്കവെ ആ ഹോട്ടലിൽ മാത്രമല്ല. എവിടെ ചെന്നാലും ഭക്ഷണം നന്നായാൽ അത് ഉണ്ടാക്കിയവരെ അങ്ങോട്ട് ചെന്ന് അഭിന്ദിക്കാറുണ്ട് എന്ന് പറഞ്ഞു. ക്യാപ്റ്റന്റെ വാക്കുകൾ: "കൃഷ്ണദാസെ പൈസയിലല്ല കാര്യം. അടുക്കളയിൽ കഷ്ടപ്പെട്ട് നമ്മൾക്ക് ഭക്ഷണം ഉണ്ടാക്കുന്നവരോട് അത് നന്നായി എന്ന് പറയുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ.." 

പരിപാടിയുടെ ചിത്രീകരണത്തിന്ന് ഉത്സാഹത്തോടെ തന്നെ അദ്ദേഹം എത്തി. അനന്യയോട് സംസാരിക്കുന്നതിനിടയിൽ മിക്കവാറും ഓമല്ലൂർ തന്നെയായിരുന്നു വിഷയം. ഇടയ്ക് എന്നെ കുറിച്ചും ഒരു കഥയുണ്ടാക്കി: കുഞ്ഞേ, ഇത് കേട്ടാട്ടെ. ഒരു ദിവസം ഞാൻ നമ്മുടെ ഓമല്ലൂർ അമ്പലം വഴി പോകുമ്പോൾ സൈക്കിളിൽ ഒരു ചെറുപ്പക്കാരൻ അവിടെയെല്ലാം ചുറ്റിപറ്റി കറങ്ങുന്നു. വിളിച്ചു അന്വേഷിച്ചപ്പോ നമ്മുടെ ഗോപാലകൃഷ്ണൻ നായരുടെ മോളെ പാട്ടിലാക്കാൻ വന്ന പൂവാലനാ. അങ്ങിനെയാണ് ഞാൻ കൃഷ്ണദാസിനെ ആദ്യം കാണുന്നത്." 

എട്ട് സുഹൃത്തുക്കളെ സ്റ്റുഡിയോവിൽ കൊണ്ട് വന്നും മൂന്ന് പേരുടെ സൗണ്ട് ബൈറ്റും ഓമല്ലൂരിലെ ദൃശ്യങ്ങളും എല്ലാം ഉൾപ്പെടുത്തി ചെയ്ത ആ പരിപാടി രണ്ട് എപ്പിസോഡുകളാക്കി തരം തിരിച്ചു. പലരും പത്തനംതിട്ടയിൽ നിന്ന് വന്നവരാകയാൽ സുഹൃത്തുക്കൾ ഉൾപ്പെട്ട ഭാഗങ്ങൾ ആദ്യം ചിത്രീകരിച്ചു. പിന്നീടാണ് അദ്ദേഹം മാത്രമുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത്. സുഹൃത്തുക്കൾ പോയതോടെ അദ്ദേഹത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടു. പെട്ടെന്ന് ക്ഷീണിതനായ അദ്ദേഹം എങ്ങിനെയെകിലും അവസാനിപ്പിച്ചാൽ മതി എന്ന മട്ടിലായി. രണ്ടാമത്തെ എപ്പിസോഡിൽ അനന്യ നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടെ ക്യാപ്റ്റൻ ഇടപെട്ടു. "മോളെ രാജു അങ്കിളിന്ന് പ്രേക്ഷകരോട് രണ്ട് വാക്ക് പറയാൻ ഉണ്ട്" അദ്ദേഹം അതിൽ പറഞ്ഞത്: ക്യാപ്റ്റൻ വിട വാങ്ങുകയാണ് എന്നാണ്. അനന്യ പറഞ്ഞു അവസാനിപ്പിച്ചത് "രാജു അങ്കിളിന്റെ അവസാനത്തെ എപ്പിസോഡ് ആണ്" എന്ന നിലയ്ക്കാണ്. അത് പ്രവചനാത്മകമായിരുന്നു.

ഷൂട്ട് മെയ് മാസം ആദ്യമായിരുന്നു. മൂന്നാഴ്ചകൾ കഴിഞ്ഞു മകന്റെ വിവാഹത്തിന്ന് അമേരിക്കയിലേക്ക് പോകുന്ന വഴിയാണ് സ്ട്രോക്ക് പിടിപെട്ട് അദ്ദേഹം ആശുപത്രിയിലാവുന്നത്. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ബെന്നി (ജനപക്ഷം) വഴി കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. 
പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മിനിയുമായി   പോയി കാണണം എന്ന് കരുതി. പക്ഷെ അദ്ദേഹം തിരിച്ച് വന്നില്ല. 

സെപ്റ്റംബർ 17 ന്ന് അദ്ദേഹം മരിച്ചതായി അറിയിപ്പ് വന്നു. 

ഓമല്ലൂർ സ്കൂളിൽ പൊതു ദർശനത്തിനായി കിടത്തിയപ്പോളാണ് ഒടുവിൽ  ഓമല്ലൂർക്കാരിക്ക് ക്യാപ്റ്റനെ കാണാനായത്. പക്ഷെ ക്യാപ്റ്റൻ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. 






4 comments:

  1. Nicely put. ക്യാപ്റ്റന് ഒരു ബിഗ്‌സല്യൂട്ട്. ആദരാഞ്ജലികൾ 🌹🙏

    ReplyDelete
  2. നല്ല ഓർമ്മക്കുറിപ്പ്

    ReplyDelete