Tuesday, 30 May 2023

ഇദം ശരീരം

 











picture courtesy


പുലർച്ചെ നാലര മണിയോട് കൂടി പ്രകാശ് എൻ്റെ വീട്ടിൽ എത്തും. എന്നിട്ട് ഞങ്ങൾ രണ്ട് പേരും കൂടി ജയകൃഷ്ണന്റെ വീട്ടിൽ പോകും. അവിടെ നിന്ന് തുടങ്ങും ഞങ്ങളുടെ വ്യായാമ നടത്തം. രാമനാഥപുരത്തു നിന്നും തുടങ്ങി ട്രിച്ചി റോഡിലൂടെ സിംഗാനലൂരും കഴിഞ്ഞു പോകും. എന്നിട്ട് തിരിച്ചും. 

ആറു മണി കഴിഞ്ഞായിരിക്കും ജയകൃഷ്ണന്റെ വീട്ടിലേക്ക് മടങ്ങി എത്തുന്നത്. അവിടെ അവൻ്റെ അമ്മ ഉണ്ടാക്കിത്തരുന്നതാണ് ഞങ്ങളുടെ ആദ്യ ചായ. 

ജോഗിങ് എന്ന് പറയുന്ന ഓട്ടമായാണ് ഞങ്ങൾ തുടങ്ങിയത്. പക്ഷെ രണ്ട് മൂന്ന് തവണ ഞങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടിട്ടെന്നപോലെ തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പിന്നാലെ ഓടാൻ തുടങ്ങിയപ്പോൾ അത് നടത്തമായി മാറി. 

വഴിയിലുടനീളം വർത്തമാനം പറഞ്ഞും കാഴ്ചകൾ കണ്ടും നടക്കും. അന്ന് ട്രിച്ചി റോഡ് വലിയ തിരക്കുള്ള റോഡ് ആയി തീർന്നിട്ടില്ല. അത് കൊണ്ട് അധികം വാഹനങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നില്ല. തെരുവിളക്കുകൾ കത്തികൊണ്ടിരുന്ന വഴിയേ, നേർത്ത മഞ്ഞിന്റെ ആവരണം ഭേദിച്ചുകൊണ്ടുള്ള ആ നടത്തം എൻ്റെ കൗമാരകാലത്തെ ഓർമ്മകൾക്ക് പൊലിമയേകി.

ആദ്യകാലങ്ങളിൽ ദക്ഷിണേന്ത്യയിലെ പ്രധാന സിനിമാ കേന്ദ്രം കോയമ്പത്തൂരായിരുന്നു. അമ്പതുകളിലും അറുപതുകളിലും തമിഴ്  (മലൈക്കള്ളൻ) ഹിന്ദി (ആസാദ്) തെലുങ്കു മലയാളം (കാഞ്ചന, തസ്കരവീരൻ) എന്നീ ഭാഷകളിൽ കുറെ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച പക്ഷിരാജാ സ്റ്റുഡിയോ ഞങ്ങൾ നടക്കുന്ന വഴിയെയാണ്. അപ്പോഴേക്കും അത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എങ്കിലും ഞങ്ങൾ അതിന്റെ അടഞ്ഞ ഗേറ്റിനു മുമ്പിൽ നിന്ന് കൊണ്ട് സ്റ്റുഡിയോയുടെ പ്രതാപകാലം ഭാവന ചെയ്തു നോക്കാറുണ്ട്. 

കുറച്ച് മാസങ്ങൾ മാത്രമേ ഈ വ്യായാമം നീണ്ടുള്ളൂ. 

അക്കാലത്തു ജിമ്മുകൾ കുറവായിരുന്നു. ശരീര സൗന്ദര്യ മത്സരങ്ങൾക്ക് പോകുന്നവരൊക്കെയാണ് പ്രധാനമായും ജിമ്മിൽ പോയിരുന്നത്. പ്രകാശിന്റെ വീടിനടുത്തെ മാരിയമ്മൻ കോവിലിന്ന് സമീപമുള്ളതായിരുന്നു ആ പ്രദേശത്തെ ഏക ജിം. രാവിലത്തെ നടത്തം നിന്ന് പോയ സ്ഥിതിക്ക് അവിടെ ഒന്ന് ചേർന്ന് നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. മടിച്ചുമടിച്ചാണ് ജിമ്മിലെക്ക് കേറിച്ചെന്നത്. 

അന്ന് ഞങ്ങൾ മൂന്ന് പേർക്കും തീരെ തടിയില്ല. അതിലും പ്രകാശിന്ന് ശരീരത്തിൽ മാംസം ഉള്ളതായേ തോന്നില്ല. ജിമ്മിലെ പരിശീലകൻ ഞങ്ങളെയൊന്ന് ആകമാനം നോക്കി. എന്നിട്ട് എന്തിനാണ് നിങ്ങൾ ഇവിടെ ചേരുന്നത് എന്ന് ചോദിച്ചു. ഉറച്ച മാംസപേശികൾ സ്വപ്നം കണ്ടു നടന്നിരുന്ന ഞങ്ങൾക്ക് അയാൾ എന്തായാലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവേശനം അനുവദിച്ചു. രണ്ട് ദിവസം ഞങ്ങൾ തികച്ചില്ല. നേരാംവണ്ണം പുഷ് അപ്പ് ചെയ്യാൻ പോലും ആവാതെ വന്നപ്പോൾ  ഞങ്ങൾക്ക് പറ്റിയ പണിയല്ല ഇതെന്ന് പരിശീലകൻ വിധിയെഴുതി. 

ശരീര വ്യായാമത്തിന്റെ ആദ്യപരീക്ഷണങ്ങൾക്ക് അതോടെ തിരശ്ശീല വീണു.

ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ സിനിമാതാരങ്ങളാണ് യുവതയ്ക്ക് പ്രചോദനമാകുന്നത് എന്നൊരു വിശ്വാസം പൊതുവിൽ ഉണ്ട്. അന്നത്തെ താരങ്ങൾക്ക് ഇന്ന് കാണുന്നത് പോലുള്ള സിക്സ് പായ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല. തമിഴിൽ കൊടി പറത്തികൊണ്ടിരുന്ന ശിവാജി ഗണേശന്ന് ചാർത്തപ്പെട്ട ഇരട്ട പേരുകളിൽ ഒന്ന് 'തൊന്തി' (കുടവയർ) ഗണേശൻ എന്നായിരുന്നു. മലയാളത്തിലും സ്ഥിതി വിഭിന്നമായിരുന്നില്ല. പക്ഷെ അതൊന്നും താരങ്ങളുടെ മാറ്റ് കുറയാൻ കാരണമായിരുന്നില്ല. കുടവയർ പുരുഷ ലക്ഷണങ്ങളിൽ ഒന്നായി കരുതപ്പെട്ടിരുന്ന കാലം കഴിഞ്ഞുള്ള അടുത്ത തലമുറയായിരുന്നു ഞങ്ങളുടേത് എന്ന് കൂടി ഓർക്കണം. 

അന്നൊന്നും പ്രത്യേക വ്യായാമങ്ങൾ ഒരു ആവശ്യമായി തോന്നിയിരുന്നില്ല. തടി അനക്കികൊണ്ടുള്ള ജീവിതരീതിയായിരുന്നു പൊതുവിൽ. നടത്തം ജീവിതത്തിന്റെ ഭാഗമായതിനാൽ അതിനു പ്രത്യേക ചടങ്ങു ആവശ്യമായിരുന്നില്ല. ഞങ്ങൾ മൂന്ന് പേരും ആവശ്യത്തിലധികം നടക്കുന്നവരുമായിരുന്നു. 

പുലാപ്പറ്റയിൽ നീണ്ട നടത്തങ്ങൾക്ക് പുറമെ നീന്തൽ ഉണ്ടായിരുന്നു. അവിടുത്തെ കുളത്തിൽ സംഘമായി നടത്തിയിരുന്ന ജലകേളി ഒന്നോ രണ്ടോ മണിക്കൂറോളം നീളും. മുതിർന്ന ശേഷവും, ചിട്ടയായുള്ള വ്യായാമം ഇല്ലെങ്കിലും, നടത്തിന്ന് കുറവുണ്ടായിരുന്നില്ല. 

പുലാപ്പറ്റയിൽ ഞങ്ങളുടെ സുഹൃദ്‌വലയത്തിൽ ആ കാലത്ത് മസിലൻമാർ കുറവായിരുന്നു. മണികണ്ഠൻ ഗണേശൻ ശങ്കരൻ എന്നിവരായിരുന്നു മസിലൻമാരുടെ ഗണത്തിൽ പെടുത്താവുന്നവർ. ശങ്കരൻ മുണ്ട് മടക്കി കുത്തുന്നത് ആളുകളെ, പ്രത്യേകിച്ച് അനിയൻ ഗണേശനെ, കാൽവണ്ണയിലെ ഉണ്ട കാണിച്ച് പേടിപ്പിച്ച് നിർത്താനാണ് എന്ന് മുരളിയേട്ടൻ പറയാറുണ്ടായിരുന്നു.

ഇടയ്ക്ക് വീണ്ടും വ്യായാമം ചെയ്‌തു നോക്കാതിരുന്നില്ല. കോഴിക്കോടും പിന്നീട് എറണാകുളത്തും രാവിലെ നടക്കാൻ പോയിരുന്നു. വീട്ടിനുള്ളിൽ തന്നെ ചില വ്യായാമ മുറകളും ചെയ്തു നോക്കിയിരുന്നു. പക്ഷെ ഒന്നും മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടില്ല. 

പഠനങ്ങൾ പറയുന്നത് ദക്ഷിണേഷ്യൻ ജനതയുടെ ജനിതകമായ പ്രത്യേകതകളുടെ ഭാഗമാണ് കുടവയർ എന്നാണ്. കുടവയർ പ്രകൃതമാണെങ്കിൽ അത് കുറയ്ക്കാൻ വേണ്ടി യത്നിക്കുന്നത് അതിനു വിരുദ്ധമാകില്ലേ. പണ്ടേ ഞാൻ പ്രകൃതി വിരുദ്ധനല്ല.






8 comments: