കുംഭത്തിലെ ഉത്രാടത്തിനും വിഷ്ണുപാദം പതിവ് പോലെ ആത്മാ സമൃദ്ധമായിരുന്നു.
അന്നത്തെ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വലിയ കോട്ട വാതിൽ തുറക്കാൻ കാത്ത് നിൽക്കുകയായിരുന്നു. സൂര്യൻ ഭൂമിയിൽ ഉദിക്കുന്ന അതെ ക്ഷണത്തിൽ അത് തുറക്കും. ഇരുട്ടത്ത് ഇറങ്ങി വന്ന് വഴിതെറ്റി പോയ കാലം ഉണ്ടായിരുന്നു. അതിന്ന് ശേഷമാണ് കണ്ണ് കാണാറായിട്ട് പോയാ മതി എന്നാക്കിയത്. അപ്പോഴേ വാതിൽ തുറക്കൂ.
വേറെ ഒരു കാരണം കൂടി ഉണ്ട്. ഇതിനുള്ളിൽ പ്രവേശം നിഷേധിക്കപ്പെട്ട കുറെ ആത്മാക്കൾ ചുറ്റും കറങ്ങി നടക്കുന്നുണ്ട്. രാവെന്നും പകലെന്നും ഭേദമില്ലാതെ അവ അകത്ത് കേറാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇരുട്ടത്താവുമ്പോ അവരുടെ കാര്യം പെട്ടെന്ന് നടക്കും. അങ്ങിനെ കയറിക്കൂടിയാൽ ചിത്രഗുപ്തൻ തൊട്ട് താഴെയുള്ളവരെല്ലാം തിരുത്തൽ നടപടികൾക്ക് വിധേയരാകേണ്ടി വരും. പിന്നീട് ഓരോ ആത്മാക്കളുടെയും ഡി എൻ എ പരിശോധിച്ച് വേണം അകത്ത് കയറിക്കൂടിയതിനെ തിരിച്ചറിയാൻ. അത് അസാധ്യമായത് കൊണ്ട് പൊതുവെ കണ്ടുപിടിക്കപെടാതെ ഇവിടെ തന്നെ സുഖമായി കഴിയും. അത് കൊണ്ടാണ് രാത്രി യാത്രകൾക്ക് ഇവിടെ നിരോധമുള്ളത്. ആധാർ പോലുള്ള ഒരു സംവിധാനം ഇവിടെ നടപ്പാക്കിയാൽ നന്ന് എന്ന് ചിത്രഗുപ്തൻ ഒരിക്കൽ രഹസ്യമായി തൻ്റെ അനുചരനോട് പറയുകയുണ്ടായി.
പുറത്തിറങ്ങാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ വിമലോപ്പളും ഉണ്ടായിരുന്നു. തലേ ദിവസം നേരത്തെ കിടന്നത് കൊണ്ട് നേരത്തെ ഉണർന്ന് തയ്യാറാവാൻ പറ്റി. കാര്യങ്ങൾക്കെല്ലാം ഏട്ടൻ വന്നതോട് കൂടി വീണ്ടും ഒരു അടുക്കും ചിട്ടയും വന്നു. എല്ലാ പ്രധാന ദിവസങ്ങളും ഏട്ടൻ എഴുതിവെച്ച് സൂക്ഷിക്കാറുണ്ട്. ഒരാഴ്ച മുമ്പേ പറയാൻ തുടങ്ങിയിരുന്നു, വിമലേ ദാ അടുത്ത ആഴ്ചയായിട്ടോ..
പുലരാൻ അടുക്കുന്ന സമയം പുറകിൽ നിന്ന് ഒരു വിളി കേട്ടു: വിമലക്കാ...
ആത്മാക്കളുടെ ഇടയിൽപെട്ട് തിക്കി തിരക്കി ഒരു പെണ്ണാത്മാവ് മുന്നോട്ട് കൈയും കലാശവും കാണിച്ച് വന്നു കൊണ്ടിരിക്കുന്നു. ഇതേതാത്മാവാണ്, താൻ ഇതിന്ന് മുമ്പ് കണ്ടിട്ടില്ലല്ലോ എന്ന് ആലോചിക്കുന്നതിനിടയിൽ അത് അടുത്തെത്തി.
കിതയ്ക്കുന്നുണ്ടായിരുന്നോ?
ഹോ, സമാധാനമായി.. വിമലക്ക കോഴിക്കോട്ടേയ്ക്കല്ലെ പോകുന്നത്? ഞാനും കൂടി ഉണ്ട്. എനിയ്ക്ക് ശരിക്കും വഴി അറിയില്ല.
അതിനെന്താ പോന്നോളൂ. പക്ഷെ കോഴിക്കോട്ടുകാരിയല്ലെങ്കിൽ പിന്നെന്തിനാ..
അതോ, എൻ്റെ നാട് ചങ്ങനാശ്ശേരിയാണ്.. കഴിഞ്ഞ കൊല്ലമാണ് ഞാൻ ഭൂമിയിലെ വാസം അവസാനിപ്പിച്ചത്. ഒരു മകൻ ഉള്ളത് കോഴിക്കോടാണ്. അവിടെയാണത്രെ അവൻ എനിയ്ക്കുള്ള ബലി ഇടുന്നത്. അതോണ്ടാ..
എന്താ പേര്
കാർത്ത്യായനി ന്നാ..
എൻ്റെ കാര്യങ്ങൾ എങ്ങിനെ അറിഞ്ഞു?
കാർത്ത്യായിനിയാത്മാവ് ഒന്ന് ചിരിച്ചു. അതേ, ഞാൻ ആ ഗുപ്തൻ നായരോട് ചോദിച്ച് മനസിലാക്കി.
ഏത്.. ആ കണക്കെഴുതുന്ന..?
കാർത്ത്യായിനിയാത്മാവ് മൂളി.
അതിനിടയിൽ കോട്ട വാതിൽ തുറക്കാൻ പോകുന്ന അറിയിപ്പ് എന്നോണം സൈറൺ മുഴങ്ങി. അത് വരെ അലസമായ് നിന്നിരുന്ന ആത്മാക്കളെല്ലാം ഉഷാറായി.
സൂര്യൻറെ മൊട്ടത്തലയുടെ മുകൾഭാഗം കിഴക്കിൽ കാണാൻ തുടങ്ങുന്ന ആ ക്ഷണം തന്നെ കോട്ട വാതിൽ തുറന്നു. കാവലാത്മാക്കൾക്ക് മുമ്പ് ഗുരുവായൂരിലായിരുന്നു ജോലി എന്ന് തോന്നുന്നു. വാതിൽ തുറക്കുന്നതിന്ന് മുമ്പ് തന്നെ അവർ വേഗം വേഗം എന്ന് ആജ്ഞാപിച്ച് തുടങ്ങി..
ഹോ.. അതൊന്ന് കാണേണ്ട കാഴ്ചതന്നെ..
കാ പൊട്ടി ശത കോടി അപ്പൂപ്പന്താടികൾ കുത്തനെ പറന്നിറങ്ങുംപോലെ എല്ലാ ആത്മാക്കളും ശര വേഗത്തിൽ ഭൂമിയിലെക്ക് പതിച്ചു. ഭൂമിയുടെ വായു മണ്ഡലത്തിൽ പ്രവേശിച്ചതോടെ ആത്മാക്കൾ പലവഴി പോയി..
വിമലോപ്പളും കാർത്ത്യായിനിയാത്മാവും കോഴിക്കോട്ടെ പുഴക്കരയിൽ എത്തി.
ങേ.. അവർ എത്തിയിട്ടില്ലലോ? ഉണരാൻ വൈകിയിട്ടുണ്ടാവും - വിമലോപ്പോൾ വിചാരിച്ചു.
ചടങ്ങ് തുടങ്ങാറായിട്ടില്ല. സാമൂഹ്യ അകലം പാലിച്ച് സ്റ്റേഡിയത്തിൽ ആളുകളെ ഇരുത്തുന്ന പോലെ പലപ്രായക്കാരായ ബലിദാദാക്കൾ പുഴക്കരയിലെ പടികളിൽ സ്ഥാനം പിടിച്ചിരുന്നു. അതിന്ന് നേർ എതിർവശമുള്ള തൊടിയുടെ അറ്റത്ത് ഇരുവരും സ്ഥാനം പിടിച്ചു.
ഇടയ്ക്ക് കാർത്ത്യായിനിയാത്മാവ് ആവേശത്തോടെ ചൂണ്ടികാണിച്ചു.. ഇതാണ് എൻ്റെ മകൻ.. വിമലക്കെ
അപ്പോഴേക്കും ചിത്രയും എത്തി. ഇതാ എൻ്റെ മകൾ.
ഒരു മകൾ മാത്രമേ ഉള്ളൂന്ന് പറഞ്ഞിട്ട്.. അപ്പൊ കൂടെ ആരാ?
അത് കൃഷ്ണൻ. എൻ്റെ ഏടത്തിയുടെ മകനാ.. പെറ്റതല്ലെങ്കിലും മകൻറെ സ്ഥാനം തന്നെയാ.. ഞങ്ങളുടെ കൂട്ടത്തിൽ ചെറിയമ്മ വലിയമ്മമാർക്കും അമ്മയുടെ സ്ഥാനം തന്നെയാണ്.
പിന്നെ ഈ കൃഷ്ണനെ കുട്ടികാലത്ത് നോക്കിയിരുന്നത് ഞാൻ തന്നെയാണ് ട്ടോ. സൗദാമിനിയേടത്തി രാവിലെ എന്നെ ഏൽപ്പിച്ച് തീർത്ഥാടനത്തിനിറങ്ങും: വിമലേ ഇന്നാ പിടിച്ചോ..
മഹാ വികൃതിയായിരുന്നു ട്ടോ.. എന്നെ അസ്സലായി ഉപദ്രവിക്കുമായിരുന്നു.. ഹോ എൻ്റെ കാർത്യായിനിയമ്മേ.. എന്തൊരു പാടായിരുന്നു..
പക്ഷെ വലുതായപ്പോ അതൊക്കെ മാറിട്ടോ. കോയമ്പത്തൂരിൽ നിന്ന് സൗദാനിയേടത്തിയെ പുലാപ്പറ്റയ്ക്ക് കൊണ്ട് വരുന്ന പോലെത്തന്നെ എന്നെ പുലാപ്പറ്റയിന്ന് കോഴിക്കോട്ടേയ്ക്ക് കൊണ്ടുവിടുമായിരുന്നു.
എന്നിട്ട് ഒന്ന് സ്വരം താഴ്ത്തി: അതെ, കാർത്യായനിയമ്മയ്ക്ക് ഒരു കാര്യമറിയോ.. എത്ര തവണ യാത്ര ചെയ്താലും എനിയ്ക്ക് വഴി പഠിക്കാൻ പറ്റില്ല..
കൃഷ്ണന്ന് ചാത്തമംഗലത്ത് ജോലി കിട്ടിയപ്പോ ഇടയ്ക്കിടയ്ക്ക് ഞങ്ങൾടെ അടുത്ത് വരുമായിരുന്നു.. കാളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറക്കുന്ന ഏട്ടൻ കൃഷ്ണനാണെന്ന് കണ്ടാ അപ്പൊ വിളിച്ച് പറയും: വിമലേ ആ ദോശക്കല് അടുപ്പത്ത് വെച്ചോളൂ.. കൃഷ്ണൻ വന്നിട്ടുണ്ട്.. അങ്ങിനെ എത്ര എത്ര കാര്യങ്ങൾ..
ഞാൻ മരിക്കുന്ന സമയം കൃഷ്ണനും അടുത്തുണ്ടായിരുന്നു ട്ടോ. അത് പറയാതെ ഇരിക്കാൻ വയ്യേ.. സൗദാനിയേടത്തി മരിയ്ക്കുമ്പോ കൃഷ്ണൻ ഉണ്ടായിരുന്നില്ല..
അപ്പോഴേയ്ക്കും പുഴക്കരയിൽ ചടങ്ങുകൾ തുടങ്ങിയിരുന്നു..
ആഹാ..ഇന്ന് ആ കഥ പറയുന്ന ആളാണല്ലോ ചടങ്ങ് നടത്തുന്നത്. കുട്ടികൾക്ക് ഇന്ന് നല്ല പണിയായി.. വിമലോപ്പോൾ ചിരിച്ചു.
അതെന്താ വിമലക്കാ?
ഇദ്ദേഹം ചടങ്ങിന്റെ ഓരോ ഘട്ടത്തിലും വിസ്തരിച്ച് കഥ പറയും. ഒരു തവണ അദ്ദേഹം പറഞ്ഞത് കഴിഞ്ഞ ആഴ്ച താൻ ബാലരമയിൽ വായിച്ച കഥയാണ് എന്ന് ഒരു രസികൻ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് തീരാൻ കുറെ സമയം എടുക്കും കാർത്യായിനിയമ്മേ...
അപ്പോഴാണ് കാർത്യായിനിയാത്മാവ് ഇലകളിലേ വിഭവങ്ങൾ ശ്രദ്ധിച്ചത്.. ഇതെന്താ വിമലക്കെ അരിയാണോ നമ്മൾക്ക്..?
വിമലോപ്പോൾ ചിരിച്ചു. അത് ഇപ്പോഴത്തെ പരിഷ്കാരാണ്.. മുമ്പൊക്കെ വേവിച്ച ചോറും കൂട്ടാൻ കറികളും ഒക്കെ ഉണ്ടാവും. ഇപ്പൊ ഇതാ ഇങ്ങനെയാ..
വിമലോപ്പോൾ ചിരിച്ചു: സൗദാനിയേടത്തിക്കുള്ള ബലി നിർത്തിയത് നന്നായി.. വായിൽ ഒറ്റ പല്ലില്ലാത്ത ഏടത്തി ഈ അരി എങ്ങിനെ ചവച്ചിറക്കും? പരിഷ്കാരം കൂടി ഇനി അടുത്തത് നെല്ലായിട്ടന്നെ തരാൻ തൊടങ്ങോന്നാ എൻ്റെ പേടി..
ബലി പാഠം അവസാനിക്കാറായി. അതേയ്, കാർത്യായിനിയമ്മേ നമുക്കുള്ള സമയാവാറായി ട്ടോ.. നമുക്ക് മൽസ്യാവണം ട്ടോ.
അല്ല വിമലക്കെ, നമ്മൾ കാക്കകളുടെ രൂപമല്ലേ എടുക്കേണ്ടത്?
അതും മാറി എൻ്റെ കാർത്യായനിയമ്മേ.. ഇപ്പൊ ബലി അരി നേരെ പുഴയിലേക്കാണ് തരുന്നത്. അപ്പൊ നമ്മൾ മൽസ്യാവല്ലേ വേണ്ടത്..
മത്സ്യ രൂപം പ്രാപിച്ച് രണ്ടാത്മാക്കളും പുഴയിൽ ഇറങ്ങി.. വെള്ളത്തിൽ തല പൊക്കി കിടക്കുമ്പോൾ പെട്ടെന്നാണ് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മൂന്ന് കുട്ടികൾ വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. ആത്മാക്കൾ ശരിക്കും ഞെട്ടിപ്പോയി..
കർമ്മങ്ങൾ കഴിഞ്ഞ് കൂട്ടമായി കൈ കൊട്ടൽ കേട്ടതോടെ ആത്മാക്കളെല്ലാം ബലി സ്വീകരിക്കാൻ വെള്ളത്തിനടിയിൽ ഊളയിട്ടു പോയി..
ബലി സ്വീകരിച്ച് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തിരിച്ച് പോകണം. അല്ലെങ്കിൽ പിന്നെ അവിടുന്നു പുറത്താവും.
ബലി അരി വായിലാക്കി പൊങ്ങി പറക്കുന്നതിനിടയിൽ വിമലോപ്പോൾ കാർത്യായിനിയാത്മാവിനോട് പറയുന്നുണ്ടായിരുന്നു: ഇക്കോലം തിരുനെല്ലി പോയില്ലെങ്കിൽ അടുത്ത കൊല്ലം കാണാട്ടോ..

നന്നായിട്ടുണ്ട്... തിലോദകം
ReplyDeletethanks
Deleteസരസമായിട്ടുണ്ട്, ശ്രദ്ധാഞ്ജലി.
ReplyDeleteഇഷ്ടായി, നന്നായിട്ടുണ്ട് 👍
ReplyDelete