Saturday, 12 June 2021

സാബു സർ

 









മുഖചിത്രം സാബു സാറിന്റെ മുഖപുസ്തക താളിൽ നിന്ന് മോഷ്ടിച്ചത്, പിന്നെ ഉള്ളത് (ജോയ് ക്ഷമിക്കും എന്ന വിശ്വാസത്തോടെ) സ്വകാര്യ ഓർമ്മ ശേഖരത്തിൽ നിന്ന്. വലത്തെ അറ്റത്ത് വെള്ള ജുബ്ബയിൽ വെളുക്കെ ചിരിച്ചു നിൽക്കുന്നത് ഞങ്ങളുടെ സാർ.









പഠിപ്പിച്ചവരിൽ ഏറെ പേരെ ഓർക്കുന്നുണ്ടെങ്കിലും അപൂർവം ചിലർ മാത്രമാണ് സ്വാധീന ശക്തികളായി തീർന്നത്. അതിൽ ആദ്യം ഓർമ്മ വരുന്നത് കോയമ്പത്തൂർ സ്റ്റെയ്ൻസ് സ്‌കൂളിൽ തമിഴ് പഠിപ്പിച്ച നടരാജൻ സാറിനെ ആണ്. 

ഒൻപതാം ക്‌ളാസ്സിലെ മുൻ ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ ആ സ്‌കൂളിൽ പുതിയതായി ചേർന്നതാണ്. തമിഴ് പീരിയഡിൽ ക്ലാസ്സിനകത്തേക്കു കയറി വന്നത് ഒരു ദീർഘ കായൻ. തവിട്ട് നിറമുള്ള പാൻറ്റും വെളുത്ത മുഴുക്കൈയ്യൻ ഷർട്ടും കൈയ്യിൽ ഒരു പുസ്തകവും. വന്ന പാടെ പുസ്തകം തുറന്ന് പഠിപ്പിക്കാൻ തുടങ്ങി. മറ്റു അദ്ധ്യാപകരെ പോലെ കുശലാന്വേഷണങ്ങളോ അലസ വർത്തമാനങ്ങളോ ഇല്ല. വരും. തമിഴ് പഠിപ്പിക്കും. പോകും. 

തമിഴ് സാഹിത്യത്തിൽ കമ്പമുള്ള മിക്ക ആളുകളെയും പോലെ നടരാജൻ സാറും മഹാകവി സുബ്രമണ്യ ഭാരതിയുടെ കടുത്ത ആരാധകനായിരുന്നു. ഭാരതിയുടെ കവിതകളെല്ലാം പാട്ടുകളാണ്. ഓരോ കവിതയ്ക്കും ഏതു രാഗമാണ് എന്നും ഏതു താളമാണ് എന്നും കൃത്യമായി കുറിച്ച് വെച്ചിട്ടുണ്ട്. ആദ്യം പഠിപ്പിക്കാനുണ്ടായിരുന്നത് ഭാരതിയുടെ ഒരു കവിതയായിരുന്നു. കൈ കൊണ്ട് മേശപ്പുറത്തു പതിയെ താളം പിടിച്ച് സാർ പാടിത്തുടങ്ങി: "സെന്തമിഴ് നാടെന്നും പോതിനിലെ ഇന്പ തേൻ വന്ത് പായുത് കാതിനിലെ..."

ഭാരതിയിലേക്ക് ഞാൻ കൂപ്പ് കുത്തി വീഴുകയായിരുന്നു. തമിഴിനോടും സാഹിത്യത്തോടുമുള്ള എൻ്റെ കമ്പത്തിന്ന് തുടക്കമായി. 

സാഹിത്യത്തിലുള്ള കമ്പം തന്നെയാണ് എന്നെ പാലക്കാട്ട് വിക്ടോറിയയിൽ ഇംഗ്ലീഷ് ബിരുദ ക്‌ളാസ്സിലേക്ക് എത്തിച്ചത്. പല തരത്തിലായിരുന്നു അദ്ധ്യാപകർ. താൻ പഠിച്ച നോട്ടുകൾ വിദ്യാർത്ഥികളെ കൊണ്ട് എഴുതിച്ച് പോകുന്നവർ. (കേട്ടെഴുത്ത് കോളേജിൽ വേണ്ടിവരും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല.) ഗൈഡുകളിലെ അരിച്ചെടുത്ത വിജ്ഞാനം വിളമ്പുന്നവർ. എന്താണ് പറയുന്നതെന്ന് വ്യക്തമായ് കേൾപ്പിക്കാതെ വന്ന് പോകുന്നവർ. ക്‌ളാസ് നടക്കുമ്പോഴും ഇംഗ്ലീഷ് വിഭാഗത്തിലെ കോണിച്ചോട്ടിൽ ഞങ്ങളെ ഇരുത്തിയ ഘടകങ്ങളിൽ ചിലത് ഇതൊക്കെയായിരുന്നു. എല്ലാവരും അങ്ങിനെയായിരുന്നില്ല. ഇരുന്നാൽ കാര്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ക്‌ളാസ്സുകളിൽ ഞങ്ങൾ കൃത്യമായ് ഉണ്ടാവാറുണ്ട്. പ്രത്യകിച്ച് അക്കാലത്ത് പുതിയതായി വന്നു ചേർന്ന ചെറുപ്പക്കാരായ അദ്ധ്യാപകരുടെ ക്‌ളാസ്സുകളിൽ. 

രണ്ടാം വർഷത്തിലാണ് എന്നാണ് എൻ്റെ ഓർമ്മ. പുതിയതായി ഒരു അദ്ധ്യാപകൻ ഞങ്ങളുടെ ക്‌ളാസ്സിലേക്ക് കയറി വന്നു. അധികം ഉയരമില്ല. അധികം തടിയുമില്ല. ഒരു നേർത്ത താടി. സ്റ്റീൽ ഫ്രെയിമുള്ള ഒരു കണ്ണട. ഗാഭീര്യം അവകാശപ്പെടാനാവാത്ത എന്നാൽ പറയുന്ന കാര്യങ്ങളിൽ ഉറപ്പ് തോന്നിപ്പിക്കുന്ന ശബ്ദം. കാഴ്ച്ചയിൽ തന്നെ സൗഹൃദം തോന്നിപ്പിക്കുന്ന ചിരി. പേരു വർഗ്ഗീസ് സീ എബ്രഹാം എന്നാണെങ്കിലും അതിൽ ബലം പിടിക്കാറില്ല. സാബു എന്ന് വിളിച്ചാൽ മതി. പിന്നീടങ്ങോട് ബിരുദാനന്തരം വരെ ഞങ്ങളുടെ സൗഹൃദവലയത്തിലെ അവിഭാജ്യ ഘടകമായ് മാറി സാർ.

മറ്റുള്ളവരെക്കാൾ എനിയ്ക്ക്‌ ഒരു തരി കടപ്പാട് കൂടുതലായുണ്ട് സാറിനോട്. അതിനു കാരണം സാറിന്റെ പുസ്തക ശേഖരമാണ്. ക്‌ളാസുകൾ നടക്കുന്ന കെട്ടിടത്തിന്ന് പുറകിലായുള്ള ഒരു ഒറ്റ മുറിയിലായിരുന്നു സാറിന്റെ താമസം. കഷ്ടിച്ച് കിടക്കാനും അത്യാവശ്യം പെരുമാറാനുള്ള സ്ഥലവും നീക്കി വെച്ചാൽ ബാക്കി മുറി മുഴുവൻ പുസ്തകങ്ങളായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ അവിടെ നിന്ന് പുസ്തകങ്ങൾ എടുത്ത്  കൊണ്ട് പോവുക പതിവാക്കി. ഇംഗ്ലീഷിനപ്പുറമുള്ള സാഹിത്യത്തിലേക്ക് എന്നെ നയിച്ചത് ഈ പുസ്തകങ്ങളാണ്. പാഠങ്ങൾ പഠിക്കുന്നതിന്ന് ഗൈഡുകളെ ആശ്രയിക്കാതായത് സാറുടെ ഉപദേശം കാരണമാണ്. അത് കൊണ്ട് പഠിച്ചത് അസ്ഥിക്ക് പിടിച്ചു. 

സായിപ്പിന്റെ കാലം തൊട്ട് തലയെടുപ്പുള്ള കോളേജ് ആയിരുന്നു വിക്ടോറിയ. അക്കാലം തൊട്ട് തന്നെ മികച്ച ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു അവിടെ. പക്ഷെ അത് ചരിത്രം. പുസ്തകം നഷ്ടപ്പെടുന്നത് വിദ്യാർഥികൾ കാരണമല്ല എന്നതാണ് രസകരം. ചില അദ്ധ്യാപകർ വായിക്കാനെന്ന പേരിൽ കൊണ്ട് പോയ പുസ്തകങ്ങൾ തിരിച്ച് വരാറില്ല. ഫൈൻ അടച്ചു തീർക്കുകയാണ് ചെയാറുള്ളതത്രെ. പഴയ പുസ്തകമാവുമ്പോൾ വലിയ വില ഉണ്ടാവില്ല. അപൂർവങ്ങളായ പുസ്തകങ്ങൾ പലതും ഇങ്ങനെ നഷ്ടപെട്ടിരുന്നതായി അറിയാൻ കഴിഞ്ഞു. റെഫെറെൻസിന്ന് വേണ്ടി ലൈബ്രറിയെ ആശ്രയിക്കാൻ പറ്റില്ല എന്നിരിക്കെ വിദ്യാർഥികൾ ഗൈഡുകളെ ആശ്രയിക്കുന്നതിൽ കുറ്റം കാണ്മതെങ്ങിനെ. 

സാഹിത്യം കൂടാതെ ചിത്ര രചനയും ഉണ്ടായിരുന്നു സാറിന്ന്. ഒരു ചെറിയ പ്രദർശനം കോളേജിൽ നടന്നതായി ഓർമ്മ. അത് പോലെ നാടക സംവിധാനവും ഉണ്ടായിരുന്നു. സ്ക്രിപ്റ്റിൽ ഒരു സ്ഥലത്ത് കഥാപാത്രം ചിരിക്കുന്ന സന്ദർഭത്തിൽ സൂചനയ്ക്കായി ഹ ഹ എന്ന് ഏഴു വട്ടം ചിരിക്കണം എന്ന് എഴുതി വെച്ചിരുന്നു. അതിൽ ഒന്ന് രണ്ടെണ്ണം കുറഞ്ഞാൽ വിരോധമുണ്ടോ എന്ന ഞങ്ങളുടെ കളി ചോദ്യത്തിന്ന് സഗൗരവം സാർ ഉത്തരം പറഞ്ഞു: "വേണം. ഏഴു ഹ വേണം."

കവിതയും ഗദ്യവും തമ്മിലുള്ള പ്രധാന വ്യത്യാസമായി ഞാൻ കാണുന്നത് ഉള്ളടക്കത്തിലെ അർത്ഥ സാന്ദ്രതയാണ്. അടുക്കി നിറച്ച കതിനകുറ്റികൾ പോലെയാണ് കവിതയിലെ വാക്കുകൾ. വായനക്കാരന്റെ അകമേ അത് ഭാവനാർത്ഥങ്ങളുടെ വിസ്ഫോടനം തീർക്കുന്നു. ഒറ്റ വായനയിൽ അത് പൂർണമായി ഉൾക്കൊള്ളാനായി എന്ന് വരില്ല. ടി എസ് എലിയറ്റ് എന്ന കവിയുടെ സൃഷ്ടികളിൽ അത് കുറെ കൂടി കട്ടിയിൽ അനുഭവപ്പെടും. അത് സ്വയമേ മനസ്സിലായത് കൊണ്ടാവാം, "മനസ്സിലാക്കപ്പെട്ടുന്നതിന്ന് മുമ്പ് തന്നെ കവിത സംവേദനക്ഷമമാവുന്നു" എന്നൊരു ഉദ്ധരണി അദ്ദേഹത്തിന്റേതായി പ്രചാരത്തിൽ ഉണ്ട്. 

സ്വന്തം അനുഭവങ്ങളുടെ തീഷ്ണതയ്യിൽ നിന്ന് കവിത കണ്ടെത്തുന്നവർ ഉണ്ട്. വായനയുടെ അനുഭവത്തിൽ നിന്ന് കവിത ചുരത്തുന്നവരും  ഉണ്ട്. അത്തരത്തിലുള്ള ഒരു അക്കാദമിക് കവിയായിരുന്നു എലിയറ്റ്. 

എലിയറ്റിനെ ഞങ്ങൾക്ക് പഠിപ്പിച്ചത് സാബു സാർ ആണ്. ആദ്യം, വേസ്റ്റ് ലാൻഡ് എന്ന തരിശുഭൂമി. എണ്ണൂറിൽപ്പരം വരികളുണ്ടായിരുന്ന ആദ്യ പകർപ്പിലെ പകുതിയോളം ഭാഗങ്ങൾ കവിയും സുഹൃത്തുമായ  ഇസ്ര പൗണ്ട് വെട്ടിമാറ്റിയാണ് കവിത ഇന്നത്തെ രൂപത്തിലായത്. കവിതയിലെ ഓരോ വാക്കിനും, ഓരോ വരിയ്ക്കും അർത്ഥങ്ങൾ കണ്ടെത്താൻ ഗ്രീക്ക് ലാറ്റിൻ ഭാരതീയ സാഹിത്യങ്ങളിലും അത് പോലെ ബൈബിളിലും അത്യാവശ്യ അറിവെങ്കിലും വേണം. ഈ കവിത മാസങ്ങൾ എടുത്താണ് പഠിപ്പിച്ച് തീർത്തത്. അനന്തരം ഞങ്ങൾക്ക് കവിത സുതാര്യമായി തോന്നി എന്ന് മാത്രമല്ല, എലിയറ്റ് ഞങ്ങളുടെ പ്രിയ കവിയായി മാറുകയും ചെയ്തു.

കോളേജ് കാലം കഴിഞ്ഞു. കുറെയേറെ കറങ്ങിത്തിരിഞ്ഞ് അവസാനം ഞാൻ എറണാകുളത്ത് താമസമാക്കി. ഇന്ത്യാവിഷനിലെ പുസ്തക പരിചയ പരിപാടിയായ "മേശ വിളക്കി"ലേക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ അവതരിപ്പിക്കാൻ ഞാൻ സാറിനെ കൊണ്ട് വന്നു. സ്ഥാനക്കയറ്റം കിട്ടിയ ശേഷം കോളേജുകളിൽ പുലിമട എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാരാജാസിലെ പ്രിൻസിപ്പൽ ആയി  എത്തി എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞാൻ ആലോച്ചിച്ചത് സൗമ്യനും സമാധാനപ്രിയനുമായ സാർ എങ്ങിനെ അവിടെ പിടിച്ചു നിൽക്കും എന്നായിരുന്നു. പക്ഷെ പിടിച്ച് നിൽക്കുക മാത്രമല്ല വിപുലമായ ശിഷ്യഗണങ്ങളുടെ സ്നേഹതാരവുമായി എന്ന് ഞാൻ മനസിലാക്കി.

നരേന്ദ്ര പ്രസാദിനെക്കുറിച്ചു ഒരു പൂർവ്വ വിദ്യാർത്ഥിനി ഇയ്യടെ എഴുതിയ ഒരു ഓർമ്മക്കുറിപ്പിൽ അദ്ദേഹത്തെ പോലെ വേസ്റ്റ് ലാൻഡ് പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകർ വേറെ ഉണ്ടാവുമോ എന്ന് സന്ദേഹപ്പെട്ടിരുന്നു. ഉണ്ട്. ഞങ്ങളുടെ സാബു സാർ. 




6 comments:

  1. സാബു സാറിലൂടെ ബ്രിട്ടീഷ് സാഹിത്യത്തിലേക്കു കൊണ്ടുപോയതിനു നന്ദി 🌹🌹🌹🌹

    ReplyDelete
  2. നല്ല ഗുരുദക്ഷിണ

    ReplyDelete
  3. നല്ല ഗുരുദക്ഷിണ

    ReplyDelete