Wednesday, 1 September 2021

മകാരവും മലയാളിയും

 


image courtesy: Tinjo Thomas on DRIBBLE

എൻ്റെ ഓർമ്മയിലെ അറുപതുകളിൽ തമിഴിൽ ആകെ കുറച്ച് ആഴ്ചപ്പതിപ്പുകളെ ഉണ്ടായിരുന്നുള്ളൂ. ആനന്ദ വികടൻ ആദ്യത്തെ മാസിക. പിന്നീട് നാല്പതുകളുടെ തുടക്കത്തിൽ വന്ന കൽക്കി. പിന്നീട് ആ ദശകത്തിന്റെ ഒടുവിൽ അവതരിച്ച കുമുദം. എൻ്റെ വായന സജീവമാവുന്ന എഴുപതുകളിൽ ഇവയെ കൂടാതെ റാണി എന്ന പേരിലൊരു "കുടുംബ" വാരികയും പ്രചാരത്തിൽ വന്നിരുന്നു. ആനന്ദ വികടൻ പേരിനെ അന്വർഥമാക്കിക്കൊണ്ട്  കഥകൾക്ക് പുറമെ രാഷ്ട്രീയവും ഹാസ്യ രൂപത്തിൽ കൈകാര്യം ചെയ്തിരുന്നു. കൽക്കി ചരിത്രത്തിന്നും ആത്മീയത്തിന്നും ഊന്നൽ നൽകി. കുമുദം ആയിരിക്കണം തികച്ചും വാണിജ്യപരമായി തുടങ്ങിയ ആദ്യത്തെ പ്രസിദ്ധീകരണം. ടാബ്ലോയിഡ് സ്വഭാവത്തോടെ ഉള്ളടക്കം രൂപകൽപന ചെയ്ത കുമുദത്തിൽ വിനോദം മാത്രമാക്കിയുള്ള വാർത്താ നുറുങ്ങുകളും ഫീച്ചറുകളും ചില കഥകളും പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് എന്ന അവകാശവാദത്തോട് കൂടി രംഗത്ത് വന്ന റാണി വാരിക അറുപതുകളുടെ തുടക്കത്തിൽ സജീവമായി, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനപ്രീതി നേടി. വൈകാരിക മുഹൂർത്തങ്ങൾ ഉള്ളടക്കമാക്കിയ അതിലെ തുടർകഥകൾ കൂടി അതിന്ന് കാരണമായിട്ടുണ്ടാവാം.

മലയാളത്തിലെ ആഴ്ചപ്പതിപ്പുകളുടെ സജീവ ചരിത്രം തുടങ്ങുന്നത് മാതൃഭൂമി ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലൂടെയായിരിക്കും. അധികം താമസിയാതെ മനോരമയും ആഴ്ചപ്പതിപ്പിറക്കി. ആശയപരമായ ഭാരം പേറിവന്ന മാതൃഭൂമി മലയാള സാംസ്‌കാരിക സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾക്ക് കാരണമായി. പക്ഷെ അക്ഷര സ്നേഹികളായ കച്ചവടക്കാർ ഉൾപ്പെട്ട മനോരമയാവട്ടെ വായന കൂടുതൽ പേരിൽ എത്തിക്കാനാണ് ശ്രമിച്ചത്. മാതൃഭൂമി മൂല്യാധിഷ്ഠിത കനത്ത വായനക്കാരെ വരിക്കാരാക്കിയപ്പോൾ മനോരമ വായന വിനോദമായി മാത്രം കണ്ട ആളുകളെയാണ് ലക്‌ഷ്യം വെച്ചത്. വായനക്കാരുടെ എണ്ണത്തിലും ലാഭത്തിൻറെ കാര്യത്തിലും മനോരമയാണ് നേട്ടമുണ്ടാക്കിയത് എന്ന് പറയാം. അതിലെ കഥകൾ തുടർകഥകളായിരുന്നു. തുടർകഥകളുടെ മെച്ചം ഓരോ ആഴ്ചയും അടുത്ത ലക്കത്തിന്ന് വേണ്ടി ആളുകൾ കാത്തിരിക്കും എന്നതാണ്. കഥ നല്ലതാണെങ്കിലും മോശമാണെങ്കിലും അതിൻ്റെ അവസാനം അറിയാനുള്ള താൽപര്യം മനുഷ്യസഹജമാണ്. അല്ലെങ്കിൽ ആയിരത്തൊന്നു രാവുകളുടെ കഥ ഒരൊറ്റ രാത്രികൊണ്ട് തീരുമായിരുന്നല്ലോ.

ടെലിവിഷനിൽ ഈ കഥാപരമ്പരകൾ സീരിയലുകൾ എന്ന പേരിലും മെഗാ സീരിയലുകൾ എന്ന പേരിലും പ്രത്യക്ഷപ്പെട്ടു. മലയാള ടെലിവിഷനിൽ മെഗാ സീരിയലുകളുടെ കാലം തുടങ്ങുന്നത് ഏഷ്യാനെറ്റിലെ 'സ്ത്രീ' പരമ്പരയിലൂടെയാണ് എന്ന് പറയാം. അത് വരെ സീരിയലുകളുടെ പരമാവധി നീളം അഞ്ചു അല്ലെങ്കിൽ ഏഴു എപ്പിസോഡുകളായിരുന്നു. പതിനാലു വരെ അത് പോയിട്ടുണ്ട്. പക്ഷെ സ്ത്രീ പരമ്പര ദ്രൗപദിയുടെ ചേല പോലെ നീണ്ട് നീണ്ടങ്ങു പോയി. മഹത്തായ സാമ്പത്തിക വിജയം അതിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾക്ക് നിമിത്തമായി. പണ്ട് ഉത്തരേന്ത്യക്കാർ രാമായണം മഹാഭാരതം തുടരുകൾക്ക് മുന്നിൽ തപസ്സിരുന്നത് പോലെ മലയാള പ്രേക്ഷകർ സ്ത്രീക്ക് മുമ്പിൽ അടിയറവു പറഞ്ഞു. ഏഴു മണിക്ക് ടെലിവിഷൻ സാന്ദ്രത കൂടിയ മേഖലകളിലെ തെരുവുകൾ എല്ലാം ശൂന്യമായി. ഗോവിന്ദപുരത്തെ വീട്ടിലേക്ക് ഏഴുമണി കഴിഞ്ഞു ഓടിക്കേറിയ അമ്പ്യാരമ്മാമ ഉമ്മറത്ത് ചെരുപ്പ് അഴിച്ച് വെക്കുന്നതിടയിൽ ഉള്ളിലേക്ക് നോക്കി "വിമലേ സ്ത്രീ എന്തായി..?" എന്ന് ചോദിക്കുന്ന തരത്തിൽ അത് മലയാളിയുടെ പ്രധാന ഉൽക്കണ്ഠയായി മാറിയിരുന്നു. 

ഇംഗ്ലീഷിൽ സോപ്പ് ഒപേര എന്ന പേരിൽ അറിയപ്പെടുന്ന തുടരുകളുടെ ചുവട് പിടിച്ചാണ് നമ്മുടെ സീരിയലുകൾ എത്തുന്നത്. കുടുംബങ്ങൾക്കുളിലെ നാടകീയതയും വൈകാരികതെയുമാണ് ഇവയുടെ പ്രധാന ഉള്ളടക്കം. 

മനോരമയിലെയും പിന്നീട് വന്ന മംഗളത്തിലെയും തുടരുകൾ വായിക്കുന്നവരോട് കാമ്പുള്ള വായനക്കാർ എന്ന് അവകാശപ്പെടുന്ന മലയാളികൾക്ക് ഒരു പുച്‌ഛം ഉണ്ടായിരുന്നു. പക്ഷെ അവർ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. കച്ച മുറുക്കി സാക്ഷരത ഒരു യജ്ഞമായി മലയാളി ഏറ്റെടുക്കുന്നതിന്ന് മുമ്പ് മലയോരവാസികളിൽ അക്ഷരത്തിൻ്റെ കൗതുകം ഉണർത്തിയത് ഈ "മ" പ്രസിദ്ധീകരണങ്ങളാണ്. ബൗദ്ധിക നിലവാരവും ജീവിതത്തിലെ ലക്ഷ്യങ്ങളും എല്ലാവരിലും ഒരു പോലെയാവണം എന്നില്ലലോ. വിജയനെയും ആനന്ദിനെയും വായിക്കുന്നവർ മാത്രം വായനക്കാർ എന്ന് പറയാൻ ആവില്ലലോ. കൂടുതൽ ആവശ്യക്കാർ വിനോദത്തിന്ന് വേണ്ടിയുള്ള വായനയ്ക്കാണ്. ഏതൊരു വായനക്കാരൻറെയും തുടക്കം മിക്കവാറും ഇത്തരം ജനപ്രിയ പ്രസിദ്ധീകരണത്തിലാവും. കുറച്ചു പേരിലെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ അത് മടുപ്പുളവാക്കുകയും വായനയുടെ അടുത്ത തലങ്ങളിലേക്ക് അവർ എത്തിപ്പെടുകയും ചെയ്യും. 

ഇറാനിലെ ജനതയെപ്പറ്റി സിനിമ മേഖലയിൽ പറയാറുള്ള ഒരു കാര്യമുണ്ട്. അവിടെ ഉണ്ടാക്കുന്ന സിനിമകൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതിനോടൊപ്പം അവിടുത്തെ സാധാരണ ജനങ്ങളുടെ സ്വീകാര്യതയും നേടുന്നുണ്ട് എന്ന കാര്യമാണ് ചൂണ്ടിക്കാണിക്കാറുള്ളത്. അത് ശരിയാണ് താനും. സിനിമ പോലുള്ള മാധ്യമങ്ങൾക്ക് വിലക്കുള്ള രാജ്യത്ത് മറ്റു തരത്തിൽ ഉള്ള സിനിമകൾ ഉണ്ടാവുന്നില്ല എന്ന് കൂടി ആലോചിക്കുമ്പോൾ ഇതിൻറെ കാരണം ഊഹിക്കാവുന്നതേ ഉള്ളു. ഇറാനിലും കുട്ടി - പെട്ടി - മമ്മൂട്ടി എന്ന തരത്തിൽ ഗാർഹിക വൈകാരിക പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സിനിമകൾ ഉണ്ടായിരുന്നെങ്കിൽ ഏതിനായിരിക്കും സാമ്പത്തിക മേൽത്തൂക്കം ലഭിക്കുക എന്നത് ചിന്തനീയമാണ്. 

പണ്ട് ഏഷ്യാനെറ്റിൽ എട്ട് മണിക്ക് കാമ്പുള്ള കഥാ അവതരണം കൊണ്ട് ശ്രദ്ധേയമായ തുടരുകൾ ഉണ്ടായിരുന്നു. ഏഴു മുതൽ എട്ടു വരെ കണ്ണീർ ഊറ്റിയെടുക്കുന്ന സീരിയലുകൾ. അത് കഴിഞ്ഞാൽ കാമ്പുള്ള തുടരുകൾ. ഇതായിരുന്നു രീതി. ശ്യാം പ്രസാദ്, കെ കെ രാജീവ്, ഡോക്ടർ ജനാർദ്ദനൻ തുടങ്ങിയവരുടെ മികച്ച സൃഷിട്ടികൾ ഈ സ്ലോട്ടിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. ദൂരദർശനും കൈരളി ടിവിയും ജൂഡ്, പി എഫ് മാത്യൂസ്, അഴകപ്പൻ തുടങ്ങിയവരുടെ മികച്ച സൃഷ്ടികൾക്ക് വേദി ഒരുക്കിയിരുന്നു. മിക്കവയും പുരസ്‌കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇവയൊന്നും സാമ്പത്തികമായ നേട്ടം ഉണ്ടാക്കിയില്ല എന്നതാണ് പരമാർത്ഥം. ചാനലുകളെ സംബന്ധിച്ചു അവയെല്ലാം നഷ്ടങ്ങളായിരുന്നു. ആദർശങ്ങൾ ചോറൂട്ടില്ല എന്ന ലളിത തിരിച്ചറിവിൽ ചാനലുകളെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് ഈ സത്യം തന്നെ ആവണം. 

ടെലിവിഷനിലെ ജനപ്രിയ തുടരുകളുടെ ഉള്ളടക്കം കുടുംബത്തിലെ ബന്ധങ്ങളും അതിലെ അപസ്വരങ്ങളും അത് ഉണ്ടാക്കുന്ന നാടകീയതയും ഒക്കെ തന്നെയാണ്. സോപ്പ് ഒപേരകളുടെ സൂത്രവാക്യങ്ങൾ തന്നെയാണ് ഇവിടെയും. പ്രാദേശിക പശ്ചാത്തലം ഉൾക്കൊണ്ട് അവയിലെ ചേരുവകൾക്ക് മാറ്റങ്ങൾ ഉണ്ടാവാം എങ്കിലും ഇതിന്റെയെല്ലാം ചട്ടക്കൂട് ഒന്ന് തന്നെയാണ്. 

കൈയിൽ അവാർഡ് കരുതിയിട്ട് അത് കൊടുക്കാൻ ആളില്ലല്ലോ എന്ന് പരിതപിക്കുന്ന ജൂറിയുടെ ആവലാതി ന്യായമാണ്. ആ അവാർഡ് മാത്രം ലക്ഷ്യമാക്കി തുടരുകൾ ഇറക്കിയാൽ ചാനലുകളുടെ അവസ്ഥ എന്താകും എന്ന് ഇതിനോടൊപ്പം ആലോചിക്കാവുന്നതാണ്. 

നന്മയുടെ കഥകളേക്കാൾ മനുഷ്യന് പറയാനും കേൾക്കാനും താൽപ്പര്യം തിന്മയുടെ കഥകളാണ്. നഷ്ടപ്പെട്ട പറുദീസയുടെ ഗാനം പാടുമ്പോളും മിൽട്ടൻറെ ചായ്‌വ് ചെകുത്താനോടായിരുന്നു. ക്ഷീരമുള്ള അകിടിലും ചോരയുടെ കൗതുകം തേടുന്നവരാണ് നമ്മളിൽ കുറെ പേരും. അങ്ങിനെ ഉള്ള കാലം വരെ ചാനലുകളുടെ ഉള്ളടക്കം മാത്രം ആദർശങ്ങൾക്കൊത്താവും എന്ന് കരുതുക വയ്യ. 




1 comment: