Friday, 7 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (1)

 









pic courtesy





രംഗം. പുലാപ്പറ്റയിലെ കുടുംബ ക്ഷേത്രം.

ദീപാരാധന സമയം.

നാലമ്പലത്തിന്റെ തിണ്ടിന്മേൽ നട തുറക്കാൻ കാത്തുനിൽക്കുന്നവർ.

ബന്ധുക്കളുടെ കൂടെ അമ്മയും ഉണ്ട്. അന്നൊക്കെ അമ്മയുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന മകനായിരുന്നു ഞാൻ. പിടി വിട്ടാൽ ഓടും എന്ന് ഉറപ്പുള്ളത് കൊണ്ട് എന്റെ വലത്തെ കൈയിൽ മുറുകെ പിടിച്ചാണ് നിൽപ്പ്. മറ്റെല്ലാവരും സാകൂതം നടയിലേക്ക് തന്നെ നോക്കി നിന്നപ്പോൾ എന്റെ ശ്രദ്ധ തിണ്ടിന്റെ  ഇടത്തെ അറ്റത്ത് നിന്ന് കൊട്ടുന്ന കൂട്ടമണി പൊതുവാളിൻ്റെ ഇടയ്ക്കയിലായിരുന്നു. കൈച്ചലനവും അതനുസരിച്ച് മാറിവരുന്ന ഇടയ്ക്കയുടെ താളവും എനിയ്ക്ക് അത്ഭുതമായിരുന്നു. ശ്രീകോവിൽ നട തുറന്നപ്പോൾ എന്നോട് കൈ കൂപ്പാൻ പറഞ്ഞു അമ്മ കണ്ണടച്ച് തൊഴുത് നിന്നു. ഇടയ്ക്ക  അതിൻ്റെ സ്ഥാനത്ത് തൂക്കിയിട്ട് പൊതുവാൾ നീങ്ങുന്ന തക്കം നോക്കി ഞാൻ ഓടിപ്പോയി ഇടയ്കയുടെ കോൽ വലിച്ചെടുത്ത് കൊട്ടാൻ തുടങ്ങി. "ഏയ്യ് .... ഉണ്ണി.. അതൊന്നും തൊടാൻ പാടില്ല" എന്ന് പറഞ്ഞ് പൊതുവാൾ കൈയ്യിൽ നിന്ന് കോലു വാങ്ങി. അപ്പോഴേക്കും അമ്മയും ഓടി എത്തി എന്നെ അവിടെ നിന്നും വലിച്ച് കൊണ്ട് പോയി.

സംഗീതത്തെ കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ ഇതാണ്. 

കോയമ്പത്തൂരിലെ ബാല്യത്തിൽ എനിയ്ക്ക് സംഗീതം എന്നാൽ വൈദ്യശാലയുടെ തൊട്ട് പുറകിലായിരുന്ന തീയേറ്ററിൽ നിന്ന് കേൾക്കുന്ന സിനിമാ ഗാനവും മതിലിന്നപ്പുറത്ത് പങ്കജാ മിൽ റോഡിലെ അയ്യപ്പൻ കോവിലിൽ നിന്ന് കേൾക്കുന്ന ഭജനപ്പാട്ടുകളുമായിരുന്നു. പിന്നെ, നാരായണൻ നായരുടെ തോലുടുപ്പിട്ട മർഫി റേഡിയോവിൽ നിന്നുള്ള ചലച്ചിത്ര ഗാനങ്ങളും.  

ഉച്ചയ്ക്ക് ഒരു മണിയ്ക്കുള്ള തൃശൂർ ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണവും പിന്നെ ശ്രീലങ്കയിൽ നിന്ന് മൂന്നരയ്ക്കുള്ള മലയാള പ്രക്ഷേപണവും സ്ഥിരമായി അവിടെ വെക്കാറുണ്ട്. സാധാരണ മലയാള പ്രക്ഷേപണം കഴിഞ്ഞാൽ റേഡിയോ ഓഫ് ആക്കുമെങ്കിലും ചില ദിവസങ്ങളിൽ നാലരയ്ക്ക് തുടങ്ങുന്ന തമിഴ് "ഒലി പരപ്പും" കേൾക്കാറുണ്ട്. ഈ സമയമെല്ലാം ഞാൻ നാരായണൻനായരുടെ വീട്ടിനുള്ളിൽ ചുറ്റിപറ്റി നിൽക്കാറുമുണ്ട്.  

അന്നൊക്കെ പെൺകുട്ടികൾ പാട്ടും നൃത്തവും പഠിക്കാൻ വിധിക്കപ്പെട്ടവർ ആണെന്ന വിശ്വാസമുള്ള കാലമായിരുന്നു. അതനുസരിച്ച് ലതയും അനിതയും ഗൗരി ഓപ്പോളുടെ അടുത്ത് സംഗീതം പഠിക്കാൻ ഇരിക്കുമ്പോൾ ഞാനും കൂടെ ഇരിക്കുമായിരുന്നു. ഏഴു നിറങ്ങളുടെ മേളനമാണ് കാഴ്ചയിലെ വർണ്ണങ്ങൾ എന്ന പോലെ ഏഴു സ്വരങ്ങളുടെ ലയനമാണ് കേൾവിയിലെ സംഗീതം എന്ന ആദ്യ അറിവ് അവിടെ നിന്നാണ് കിട്ടിയത്. എൻ്റെ താൽപ്പര്യം കണ്ട് ഗൗരിയോപ്പോൾ എന്നെയും പഠിക്കാൻ ക്ഷണിച്ചു. പക്ഷെ പാട്ടു പഠിക്കുക എന്നതിനേക്കാൾ അറിവിന്റെയും ആസ്വാദനത്തിന്റെയും തറ ഉറപ്പിക്കുക എന്നതായിരിക്കണം എൻ്റെ ലക്ഷ്യം. 

വൈദ്യശാലയിൽ താസിക്കുന്ന കാലത്ത് കുട്ടികളായ  ഞങ്ങൾ ക്വാർട്ടേഴ്സിന്റെ മുന്നിലെ മാവിൻ ചുവട്ടിൽ ഇടയ്ക്കൊക്കെ അമ്പലം പണിതു കളിക്കും. പെൺകുട്ടികൾ തറ മെഴുകി വൃത്തിയാക്കിയിടും. പിന്നെ അവിടെ തന്നെയുള്ള തോട്ടത്തിൽ നിന്ന് പൂക്കളും പറിച്ച് വെക്കും. നമ്പൂരിയുടെ മകനായത് കൊണ്ടാവാം അവിടുത്തെ നിത്യ ശാന്തി ഞാനായിരുന്നു. അത് കഴിഞ്ഞാൽ പിന്നെ ഭജനയായി. ഭജന നയിക്കുന്നതും ഞാൻ തന്നെ. ഭജന എന്ന കലാപരിപാടി ഞാൻ പുലാപ്പറ്റയിലേക്കും കൊണ്ട് പോയി. തെക്കേ മുറിയിലെ ചുവരിൽ തൂക്കിയിട്ട ചിത്രങ്ങൾക്ക് താഴെ ഇരുന്നു തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടിയ പാട്ടുകളിലെ വരികൾ ഇപ്പോഴും ഓർമ്മയുണ്ട്. മാപ്പിളപ്പാട്ട് ശൈലിയിൽ "ഈട കെട്ടിൽ വാവരു സ്വാമി നിൻറെ കാരുണ്യത്താൽ ആടിപ്പാടി വരുന്നൊരെ കാക്കണേ.. കുരുമുള ഞങ്ങളു കൊണ്ട് ബരുന്നു കന്നിവോട് നിന്നെ കുമ്പിടുന്ന്.. കല്ബില് നിൻറെ ബിചാരമായിട്ട്.."

അന്ന് പ്രസിദ്ധമായിരുന്ന "കണ്ണൻ എന്നും മന്നൻ പേരൈ ചൊല്ല ചൊല്ല" എന്ന ഗാനത്തിന്റെ ഈണത്തിൽ "ശ്രീ മണികണ്ഠൻ പേരെ എന്ഡറും ചൊല്ല ചൊല്ല, കല്ലും മുള്ളും പൂവായ് മാറും മെല്ല മെല്ല.."

ഞങ്ങളുടെ രാപ്പാടി ബീനയായിരുന്നു. അത്താഴം കഴിഞ്ഞ് തെക്കേ പത്തായപ്പുരയുടെ ഉമ്മറത്തെ തൂണുചാരി, കാലും നീട്ടിയിരുന്നു, ബീന പാടാൻ തുടങ്ങുമ്പോൾ, ഞങ്ങൾക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റില്ല. പാടുന്നത് മിക്കവാറും എസ് ജാനകിയുടെ ഗാനങ്ങളായിരിക്കും. പുലാപ്പറ്റയിലെ രാത്രിയോർമ്മകളിൽ എനിയ്ക്ക് മറക്കാൻ പറ്റാത്ത ഒന്നാണ് ഇത്.  

(തുടരാം)


3 comments: