Wednesday, 5 May 2021

നട രാജൻ

 







pic courtesy





തെണ്ടി മേസ്തിരി എന്നാണ് സ്‌കൂൾ പ്രായത്തിൽ അച്ഛൻ എന്നെ സ്ഥിരം വിളിച്ചിരുന്നത്. ഭക്ഷണത്തിനും ഉറക്കത്തിനും അല്ലാതെ ഞാൻ അധികവും വീടിന്ന് പുറത്തായിരിക്കും. വൈദ്യശാലയിൽ നിന്ന് വീട്ടിൽ എത്തിയാൽ വാതുക്കൽ വെച്ച് തന്നെ അച്ഛൻ അമ്മയോട് ചോദിക്കുന്ന ചോദ്യമുണ്ട്: "ആ തെണ്ടി മേസ്തിരി എത്ത്യോ?"

കുട്ടിക്കാലം മുതൽ തന്നെ നടത്തം എനിയ്ക്ക് ഒരു ഹരമായിരുന്നു. നടത്തം എന്നത് കൊണ്ട് ലക്ഷ്യം ഇല്ലാത്ത അലച്ചിൽ എന്ന് കൂടി വിവക്ഷിക്കാവുന്നതാണ്. 

ഞാൻ കണ്ട ആദ്യ നടരാജന്മാർ അച്ഛനും അമ്പ്യാരമ്മാമയും ആയിരുന്നു. ആദ്യ നടത്തങ്ങൾ അവരോടൊപ്പം ആയിരുന്നു. തൻ്റെ നടത്തങ്ങളെ പറ്റി അച്ഛൻ ഇടയ്ക്ക് പറയാറുണ്ട്. വൈദ്യം പഠിച്ചിരുന്ന കാലത്ത് തിരുവേഗപ്പുറയിൽ  നിന്ന് മേഴത്തൂർക്കും പിന്നെ ഗുരുവായൂർക്കും നടന്ന് തന്നെയായിരുന്നു പോയിരുന്നതത്രെ.  

വൈദ്യശാലയിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയുള്ള അൽവേർണ്യ സ്‌കൂളിൽ ചേർക്കാൻ രക്ഷിതാവായി വന്നത് അമ്മാമയായിരുന്നു. സ്വാഭാവികമായും നടന്ന് തന്നെയായിരുന്നു പോയത്. ആദ്യത്തെ ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് വിടാനും തിരിച്ചു കൂട്ടാനും അച്ഛൻ വന്നിരുന്നു എന്നാണ് ഓർമ്മ. പിന്നീടങ്ങോട്ട് അവിടെ പഠിച്ച നാല് കൊല്ലവും ഞാൻ ഒറ്റയ്ക്കാണ് നടന്നിരുന്നത്. വഴിയോര കാഴ്ചകൾ കണ്ടു നടന്ന ആ ശീലമാവാം പിന്നീട് സ്വഭാവമായത്. 

അക്കാലത്തു ഒരു തവണ പുലാപ്പറ്റയിൽ നിന്ന് ഒരു നടത്തം വേണ്ടി വന്നത് ഓർമ്മയുണ്ട്. ഒരു അനിശ്ചിത കാല സമരം കാരണം ആകെ ഉണ്ടായിരുന്ന ബസ്സ് മുടങ്ങി. അച്ഛനാണെങ്കിൽ കോയമ്പത്തൂരിൽ എത്തുകയും വേണം. കോങ്ങാട്ട് നിന്ന് ജീപ്പ് ഉണ്ട് എന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ നടക്കാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം ഒരു ഒൻപത് കിലോമീറ്റർ ഉണ്ടാവും. അച്ഛൻ അമ്മ ഞാൻ എന്നിവർക്ക് കൂട്ടായി സഹായത്തിന്ന് അന്ന് പത്തായപ്പുരയിലെ കാര്യസ്ഥനായിരുന്ന രാമൻ നായരും ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എനിയ്ക്ക് നടക്കാൻ വയ്യാതായി. തുടർന്ന് രാമൻ നായർ എന്നെ തോളിൽ ഇരുത്തി നടന്നു. മാഞ്ചേരികാവ് കഴിഞ്ഞ് ജീപ്പ് കയറി ഒലവക്കോട് ഇറങ്ങി അവിടുന്ന് തീവണ്ടി കയറിയാണ് അന്ന് കോയമ്പത്തൂർ എത്തിയത്. 

രാമൻ നായർ ഏകനായി വന്ന വഴി തിരിച്ചു ചവിട്ടിയിട്ടുണ്ടാവും. 

പിന്നീട് നടത്തം ഒരു സ്ഥിരം സ്വഭാവമായി മാറുന്നത് വൈദ്യശാലയിൽ നിന്ന് ഏകദേശം എട്ട് പത്ത് നാഴിക ദൂരമുള്ള സായിബാബ കോളനിയിലെ ലിസ്യൂ സ്‌കൂളിൽ ചേർന്നപ്പോളാണ്. അഞ്ചു മുതൽ അവിടെയായിരുന്നു. 43 നമ്പർ ടൌൺ ബസ്സിലെ യാത്ര തുടങ്ങുന്നത് അങ്ങിനെയാണ്. ആറാം ക്‌ളാസ്സിൽ വെച്ച് സൈക്കിൾ കമ്പം തുടങ്ങുന്ന വരെ ബസ്സിൽ പോയി വന്നിരുന്നു. രണ്ടാം വർഷ ആറാം ക്‌ളാസ്സ്‌ പഠനത്തോട് കൂടിയാണ് നട രാജ കാലം തുടങ്ങുന്നത്. 

ബസ്സ് കൂലിക്കായ്‌ തരുന്ന പൈസ മുഴുവൻ ഐസ് ക്രീം വാങ്ങി തിന്ന് ബസ്സിന്ന് പൈസ കൊടുക്കാൻ ഇല്ലാതെയായ ദിവസമാണ് നടത്തം തുടങ്ങിയത്. പിന്നീട് അതൊരു പതിവാക്കി. സ്‌കൂളിൽ നിന്ന് അവിനാശിലിംഗം റോഡ് വഴി വട കോവൈ.. അവിടുന്ന് റെയിൽവേ ട്രാക്കിലൂടെ അവിനാശി റോഡ് വഴി റേസ് കോഴ്സ് പിന്നെ ചുങ്കത്തെത്തി രാമനാഥ പുരം വരെ. അതായിരുന്നു അന്നത്തെ റൂട്ട് മാപ്പ്. വീട്ടിൽ എത്താൻ ഏകദേശം ആറു മണിയാവും. നടത്തം ഒറ്റയ്ക്കായിരുന്നു. കഴിഞ്ഞ കൊല്ലം തോറ്റതിനാൽ സ്‌കൂളിൽ എനിയ്ക്കായി സ്പെഷ്യൽ ക്‌ളാസ്സ് ഉള്ളത് കൊണ്ടാണ് വൈകുന്നത് എന്നാണ് ഞാൻ വീട്ടിൽ പറഞ്ഞ് വെച്ചിരുന്നത്. 

അങ്ങിനെ വലിയ പ്രശനം ഇല്ലാതെ പോകുന്ന കാലത്താണ് ഒരു ദിവസം വൈകുന്നേരം സുന്ദരൻ എന്ന് പേരായ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ അച്ഛൻ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ മകനെ ഞാൻ പഠിക്കുന്ന സ്‌കൂളിൽ ചേർത്തിരിക്കുന്നു. എന്നേക്കാൾ ഒരു ക്‌ളാസ്സ് താഴെയാണ്. അത് കൊണ്ട് ഞാൻ വേണം അവൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ. പിന്നീടുള്ള ഏതാനും ദിവസങ്ങളിൽ ഞാൻ ബസ്സ് യാത്ര ചെയ്തു വീട്ടിൽ എത്തി. പക്ഷെ എനിയ്ക്ക് അധിക ദിവസം പിടിച്ചു നിൽക്കാനായില്ല. പൈസ തീർത്ത ഒരു നാൾ ഞാൻ അവനോട് ബസ്സിൽ കേറ്റി വിടാം എന്ന് പറഞ്ഞു. അവൻ സമ്മതിച്ചില്ല. എൻ്റെ കൂടെ നടന്നു വരാം എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. വഴിയിൽ വെച്ച് നടക്കാൻ പറ്റാതെ വന്നാൽ പിന്നെ എന്നെ പറയരുത് എന്ന മുന്നറിയിപ്പുമായി ഞങ്ങൾ നടക്കാൻ തുടങ്ങി. പകുതി വഴി കഴിയും മുമ്പേ അവൻ നടക്കാൻ വയ്യ എന്ന് പറയാൻ തുടങ്ങി. അത് വക വെക്കാതെ ഞാൻ അവനെയും കൂട്ടി നടന്നു തന്നെ പോയി. കരച്ചിലിന്റെ വക്കോളം എത്തിയ അവൻ "ഞാൻ എൻ്റെ അച്ഛനോട് പറയും നീ എന്നെ നടത്തിച്ച കാര്യം" എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. 

വൈദ്യശാല ഗേറ്റ് കടക്കുമ്പോൾ തന്നെ ഉത്കണ്ഠചിത്തനായി നിൽക്കുന്ന സ്വന്തം അച്ഛനെ അവൻ കണ്ടു. ഭീഷണിപ്പെടുത്തിയ പോലെ തന്നെ നടന്ന കാര്യം അവൻ അച്ഛനോട് പറഞ്ഞു. അവൻ്റെ അച്ഛന്റെ വക ചീത്ത കേട്ടത് കൂടാതെ അവിടെ വെച്ച് തന്നെ എൻ്റെ അച്ഛന്റെ കൈയ്യിൽ നിന്ന് എനിയ്ക്ക് പൊതിരെ തല്ലു കൊണ്ടു - അവൻ്റെ അച്ഛന്റെ വിലക്കുകൾ വകവെയ്ക്കാതെ തന്നെ. 

അധികം താമസിയാതെ തന്നെ അവനും എൻ്റെ കൂടെ നടത്തം തുടങ്ങി. പിന്നീട് അതെ സ്‌കൂളിൽ നിന്നുള്ള പ്രകാശും കൂടെ കൂടി. ഞങ്ങൾ ഉറ്റ ചങ്ങാതിമാരായി. യുവാവായപ്പോൾ കാടും മേടും കയറി ആദിവാസി ജീവിതം പഠിക്കാനും പ്രബന്ധങ്ങൾ രചിക്കാനും അവന്ന്, ജയകൃഷ്ണന്, ഊർജ്ജം പകർന്നത് അക്കാലത്തെ ഞങ്ങളുടെ നടത്തമാവാം.

പാലക്കാട്ട് ഡിഗ്രിയ്ക്ക് ചേർന്നപ്പോളും നടത്തം തുടർന്നു. ബസ്സ് കിട്ടാത്ത ദിവസങ്ങളിൽ പുലാപ്പറ്റയിൽ നിന്ന് പെരിങ്ങോട്ടേക്കുള്ള നാലു കിലോമീറ്റർ, കോളേജിൽ നിന്ന് ഒലവക്കോട്ടേക്കും കൽമണ്ഡപത്തിലേക്കും നൂറണിയിലേക്കും സിനിമ കാണാനുള്ള നടത്തങ്ങൾ, പിന്നെ ജോയുടെ കൂടെ വെറുതെയുള്ള നടത്തങ്ങൾ എന്നിങ്ങനെ അത് തുടർന്നു. 

കർമ്മകാണ്ഡം തുടങ്ങുന്നത് കാഠ്മണ്ഡു നഗരത്തിലാണ്. അവിടെ നജീബുമായും തൊമ്മനുമായും ജോയുടെ കൂടെയും, തനിച്ചും, എല്ലാം നടത്തം തന്നെയായിരുന്നു. ഗുൽബർഗയിൽ സഹാദ്ധ്യാപകരുമായും നന്ദനുമായും നഗരം ചുറ്റിയ നടത്തങ്ങൾ, കോഴിക്കോട് നഗരത്തിലെ തെരുവുകളുടെ ചരിത്രം പറഞ്ഞുകൊണ്ട് ബൈജുനാഥുമായുള്ള നടത്തങ്ങൾ... കോഴിക്കോട് ജോലിയും താമസം എറണാകുളത്തും ആയിരുന്ന കാലത്ത് മിക്കവാറും ആഴ്ചയിൽ ഒരിക്കൽ പുലർച്ചെ നാലരയ്ക്ക് വെണ്ണലയിൽ നിന്ന് വൈറ്റില വരെയുള്ള നടത്തങ്ങൾ.. 

ഹോ.. നടത്തങ്ങൾക്ക് എന്തൊരു വശ്യതയായിരുന്നു.

*******
പിൻകുറിപ്പ്: ഇന്ന് സ്‌കൂട്ടറിന്മേൽ കയറിയല്ലാതെ തൊട്ടടുത്ത കടയിലേക്ക് വരെ പോകാറില്ല. 






5 comments:

  1. നടത്തങ്ങൾ നീണാൾ വാഴട്ടെ, കഴിഞ്ഞതും ഇനിയുള്ളതും.
    മേമ്പൊടിക്ക് "പിന്നിൽ നീ താണ്ടിയ വഴി അതിദൂരം..............."

    ReplyDelete
  2. ഞാനും ഓർക്കുന്നു ഗുൽബർഗ നടത്തങ്ങൾ.. SB സ്കൂളിൽ നിന്നും പാർക്ക്‌ വഴി തടാക തീരത്തുകൂടിയുള്ള നടത്തം.. മാതൃഭൂമിയിലെ കഥയും നോവലും ചർച്ച..

    ReplyDelete
  3. നടത്തങ്ങളുടെ വശ്യത വിവരണാതീതം തന്നെ ,അന്നൊക്കെ മിക്കവരും മിക്കവാറും NMS (നടരാജ മോട്ടോർ സർവ്വീസ് ) തന്നെയായിരുന്നു

    ReplyDelete
  4. നടത്തങ്ങളുടെ വശ്യത വിവരണാതീതം തന്നെ ,അന്നൊക്കെ മിക്കവരും മിക്കവാറും NMS (നടരാജ മോട്ടോർ സർവ്വീസ് ) തന്നെയായിരുന്നു

    ReplyDelete
  5. Days of 'Unbearable lightness of being...'
    Good narration.

    ReplyDelete